Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇഎംഎസിനെ ഉപദേശിച്ച സാമ്പത്തിക ശാസ്ത്രജ്ഞൻ; രണ്ട് ഇടതു സർക്കാറുകളുടെ ആസൂത്രണ കമ്മീഷൻ ഉപാധ്യക്ഷൻ; സിഡിഎസിന്റെ ഉപജ്ഞാതാവ്; എന്നിട്ടും സ്വന്തം വീട് ഭൂമാഫിയ കൊണ്ടു പോകുമ്പോൾ ലീല ഗുലാത്തിക്ക് ചോദിക്കാനും പറയാനും ആരുമില്ല

ഇഎംഎസിനെ ഉപദേശിച്ച സാമ്പത്തിക ശാസ്ത്രജ്ഞൻ; രണ്ട് ഇടതു സർക്കാറുകളുടെ ആസൂത്രണ കമ്മീഷൻ ഉപാധ്യക്ഷൻ; സിഡിഎസിന്റെ ഉപജ്ഞാതാവ്; എന്നിട്ടും സ്വന്തം വീട് ഭൂമാഫിയ കൊണ്ടു പോകുമ്പോൾ ലീല ഗുലാത്തിക്ക് ചോദിക്കാനും പറയാനും ആരുമില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നുവരെ ജനങ്ങൾ ഏറ്റവും പ്രതീക്ഷയർപ്പിച്ച ഇടത് സർക്കാർ അധികാരത്തിലിരിക്കുമ്പോഴും ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയിലെതു മുതൽ പാർട്ടി സഹയാത്രികരായിരുന്ന ഒരു കുടുംബം ഇപ്പോൾ സ്വന്തം വീട് ഏത് നിമിഷവും തകർന്നേക്കാം എന്ന നിലയിലാണ്.

ഓരോ ദിവസവും ശക്തി പ്രാപിച്ചുകൊണ്ടിരിക്കുന്ന ശൃംഖലയായി സംസ്ഥാനത്ത് ഭൂമാഫിയ വളർന്നുകഴിഞ്ഞു എന്നതിന്റെ തെളിവാണ് തിരുവനന്തപുരം കുമാരപുരത്തിനടുത്ത് ചെട്ടിക്കുന്നിലെ നിലംപൊത്തിക്കൊണ്ടിരിക്കുന്ന ഒരു വീട്. ആ വീടിന്റെ അസ്ഥിവാരം തോണ്ടുന്ന രീതിയിൽ ഏതാണ്ട് 35 അടി താഴ്ചയിൽ കുത്തനെ മണ്ണെടുത്തിട്ടുണ്ട്. സാക്ഷാൽ ഇഎംഎസിന്റെ ആദ്യ കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ സാമ്പത്തിക ഉപദേഷ്ടാവും 1987ലെ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് പ്ലാനിങ് ബോർഡ് വൈസ് ചെയർമാനുമായിരുന്ന ഇഖ്ബാൽ സിങ് ഗുലാത്തിയെന്ന ഐ എസ് ഗുലാത്തി. ലോകപ്രശസ്ത പണ്ഡിത ലീലാ ഗുലാത്തിയുമാണ് വീട്ടിൽ താമസിച്ചിരുന്നത്. ഐഎസ് ഗുലാത്തി മരണടഞ്ഞതോടെ 80കാരിയായ ഭാര്യ ലീല ഗുലാത്തി മാത്രമാണ് ഇപ്പോൾ ഇവിടെ താമസം.

വാലി വ്യൂ ഗാർഡൻസ് ഡെവലപ്പേഴ്‌സ് 2012ൽ കുന്നിടിച്ച് തറ നിരപ്പാക്കാനിറങ്ങിയതോടെ ലീലാ ഗുലാത്തിയുടെ കഷ്ടകാലമാരംഭിച്ചു. മാനേജർ ബാലു സ്വാമിക്കായിരുന്നു കുന്നിടിക്കാനുള്ള ചുമതല. ഇടിച്ചു കഴിഞ്ഞപ്പോൾ സമതലവും കുന്നും മട്ടകോണിലായി. ഗുലാത്തിയുടെ വീടിന്റെ അസ്ഥിവാരം ചേർത്ത് കുന്ന് ഇടിച്ചു നിരപ്പാക്കി.അങ്ങനെ തറനിരപ്പിൽ നിന്ന് വീട് ഏകദേശം 35 അടിയോളം പൊക്കത്തിലായി. 2013ൽ വീടിന്റെ പൂമുഖവും മേൽക്കൂരയും നിലംപൊത്തി. അന്നു മുതൽ ലീലാ ഗുലാത്തി നീതി തേടി അലയുകയാണ്.

ഭൂമിയുടെ ഉടമസ്ഥർ ഹരി നായരെന്ന റിട്ടയേഡ് പൊലീസ് ഉദ്യോഗസ്ഥനും ക്യൂആർഎസിന്റെ അഭിമന്യു ഗണേശുമാണെന്ന് ലീലാ ഗുലാത്തി പറയുന്നു. വീടു തകർന്നപ്പോൾ ഏതാണ്ട് 51 അടി ഉയരത്തിൽ ഒരു സംരക്ഷണ ഭിത്തി കെട്ടാൻ ഹരി നായർ സന്നദ്ധനായെന്നും അവർ പറഞ്ഞു പക്ഷേ ആ സംരക്ഷണ ഭിത്തിയും മഴയത്തു തകർന്നു.ഭൂമി ഇതേവരെ തന്റെ പേരിലായിട്ടില്ലെന്ന ന്യായം പറഞ്ഞ് ക്യൂആർഎസ് ഉടമ കൈകഴുകി. താൻ ഭൂമി ഇടിച്ചതിനു ശേഷമാണ് ഈ വീടു നിർമ്മിച്ചതെന്നും രേഖകൾ തന്റെ കൈവശമുണ്ടെന്നുമാണ് ബാലു സ്വാമി പറഞ്ഞത്.

എന്നാൽ സലിംരാജ് ഉൾപ്പെട്ട ഭൂമി തട്ടിപ്പിൽ ഉൾപ്പെട്ട ഭൂമിയാണിതെന്നും ഇതേവരെ തന്റെ പേരിൽ ഭൂമി രജിസ്റ്റർ ചെയ്തിട്ടില്ലെന്നും അതിനാൽ ഇനി ഈ പ്രശ്‌നത്തിൽ ഇടപെടാൻ കഴിയില്ലെന്നും അഭിമന്യു ഗണേശ് ഇമെയിൽ മുഖേനെ ലീലാ ഗുലാത്തിയെ അറിയിച്ചിരുന്നു. ഇക്കാര്യത്തിൽ താൻ കുറ്റവാളിയല്ലെന്നും ഇരയാണെന്നും പറഞ്ഞുകൊണ്ടാണ് ഇമെയിൽ അവസാനിപ്പിച്ചിരിക്കുന്നത്.എസ് ബാലു, നന്ദിതാ ഭൂപതി എന്നീ എതിർകക്ഷികൾ സ്വന്തം ചെലവിൽ സംരക്ഷണഭിത്തി കെട്ടിക്കൊടുക്കണമെന്നായിരുന്നു പരാതി പരിശോധിച്ച സബ് കളക്ടറുടെ ഉത്തരവ്. 2015 ജൂൺ 20നു പുറപ്പെടുവിച്ച ഉത്തരവിൽ മൂന്നു ദിവസത്തിനകം ഭിത്തി കെട്ടണമെന്നായിരുന്നു നിർദ്ദേശം.

അതുപ്രകാരം പണി തുടങ്ങിയെങ്കിലും പാതി വഴിയിൽ ഭിത്തിനിർമ്മാണം നിലച്ചു.പിന്നെയും പരാതിയുമായി ലീലാ ഗുലാത്തി സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിനെ സമീപിച്ചു. 30 ദിവസത്തിനകം സബ് കളക്ടറുടെ ഉത്തരവ് പ്രകാരം ഭിത്തി കെട്ടിയിരിക്കണമെന്ന് മജിസ്‌ട്രേറ്റും ഉത്തരവിട്ടു. ഭിത്തി കെട്ടാനുള്ള ചെലവ് ഭൂവുടമകളുടെ വസ്തു ജപ്തി ചെയ്ത് ഈടാക്കണമെന്ന് തഹസീൽദാർക്കു കർശന നിർദ്ദേശം നൽകി. ഉത്തരവു നടപ്പാക്കാൻ തഹസീൽദാർക്ക് ആവശ്യമായ സഹായം നൽകാൻ പൊലീസ് കമ്മിഷണർക്കും നിർദ്ദേശം നൽകിയിരുന്നു.

2016 ജനുവരി 23നാണ് ഈ ഉത്തരവ് പുറത്തിറങ്ങിയെങ്കിലും ഇത് വരെ സംരക്ഷണഭിത്തിയുടെ നിർമ്മാണം നടത്തിയിട്ടില്ല.വീടിന്റെ അപകടാവസ്ഥ കാരണം ഔ്ട്ട്ഹൗസിലാണ് ലീലാ ഗുലാത്തി ഇപ്പോൾ താമസിക്കുന്നത്. ഔട്ട്ഹൗസും ഏതു നിമിഷവും ഇടിഞ്ഞു വീഴാവുന്ന അവസ്ഥയിലാണ്.രാജ്യത്തെ പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനും ഇടത് സഹയാത്രികനുമായിരുന്ന ഐഎസ് ഗുലാത്തിയുടെ വയോധികയായ ഭാര്യയ്ക്ക് ഈ ഗതിയിൽ നിന്നും മോചനം ലഭിക്കാൻ സംസ്ഥാനത്ത് ഇപ്പോൾ ഭരിക്കുന്ന പിണറായി സർക്കാർ നടപടി കൈക്കൊള്ളുമെന്ന പ്രതീക്ഷയിലാണ് അവർ.

ചിത്രങ്ങൾക്ക് കടപ്പാട്: പ്രസന്നൻ മംഗളം

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP