Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ എം വിൻസെന്റ് എംഎൽഎ അറസ്റ്റിൽ; രണ്ടര മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ അറസ്റ്റ് പൊലീസ് ക്ലബ്ബിൽ വിളിച്ചു വരുത്തിയ ശേഷം; പീഡനവും ആത്മഹത്യാ പ്രേരണയും കുറ്റങ്ങൾ; റിമാൻഡിലായതോടെ ജാമ്യം ലഭിക്കാൻ സാധ്യത തിങ്കളാഴ്ച മാത്രം; എംഎൽഎയ്ക്കുമേൽ രാജിസമ്മർദ്ദം

വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ എം വിൻസെന്റ് എംഎൽഎ അറസ്റ്റിൽ; രണ്ടര മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ അറസ്റ്റ് പൊലീസ് ക്ലബ്ബിൽ വിളിച്ചു വരുത്തിയ ശേഷം; പീഡനവും ആത്മഹത്യാ പ്രേരണയും കുറ്റങ്ങൾ; റിമാൻഡിലായതോടെ ജാമ്യം ലഭിക്കാൻ സാധ്യത തിങ്കളാഴ്ച മാത്രം; എംഎൽഎയ്ക്കുമേൽ രാജിസമ്മർദ്ദം

തിരുവനന്തപുരം: വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ചെന്ന വീട്ടമ്മയുടെ പരാതിയിൽ നാലുമണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ എം വിൻസെന്റ് എം.എൽഎയെ പൊലീസ് അറസ്റ്റു ചെയ്തു. ഉച്ചയ്ക്ക് എംഎൽഎ ഹോസ്റ്റലിൽ നടത്തിയ ചോദ്യംചെയ്യലിനുശേഷം പേരൂർക്കടയിലെ പൊലീസ് ക്ലബ്ബിൽ വിളിച്ചു വരുത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ നടന്ന അവസാനഘട്ട ചോദ്യംചെയ്യലിൽ വിൻസന്റിനെതിരെ വ്യക്തമായ തെളിവുകൾ ലഭിച്ചതിന്റെ സാഹചര്യത്തിലാണ് അറസ്റ്റ്. പീഡനശ്രമവും ആത്മഹത്യാ പ്രേരണാക്കുറ്റവുമാണ് വിൻസന്റിനെതിരെ ചുമത്തിയിട്ടുള്ളത്. റിമാൻഡിലായതോടെ ഇനി തിങ്കളാഴ്ചയേ കോടതിയിൽ ജാമ്യാപേക്ഷ നൽകാനാവൂ.

കൊല്ലത്തെ വീട്ടമ്മ ആത്മഹത്യാശ്രമം നടത്തിയ കേസുമായി ബന്ധപ്പെട്ടാണ് വിൻസന്റ് എംഎൽഎയ്ക്ക എതിരെ പീഡനാരോപണം ഉയർന്നത്. എം വിൻസന്റ് എംഎൽഎയെ ചോദ്യംചെയ്യുന്നതിന് അനുമതി തേടി അന്വേഷണച്ചുമതലയുള്ള കൊല്ലം സിറ്റി പൊലീസ് കമീഷണർ അജിതാബീഗം കഴിഞ്ഞ ദിവസം സ്പീക്കർക്ക് കത്തുനൽകിയിരുന്നു. എന്നാൽ അനുമതി ആവശ്യമില്ലെന്ന സ്പീക്കറുടെ മറുപടിയെ തുടർന്നാണ് തിരുവനന്തപുരം പൊലീസിന്റെ നേതൃത്വത്തിൽ എംഎൽഎയെ ചോദ്യം ചെയ്തത്.

ആദ്യം എംഎൽഎ ഹോസ്റ്റലിൽ ചോദ്യംചെയ്യൽ കഴിഞ്ഞ ശേഷം പൊലീസ് ക്‌ളബ്ബിൽ എത്തിച്ച് വിശദമായി ചോദ്യംചെയ്യുകയായിരുന്നു. രണ്ടര മണിക്കൂറോളം നീണ്ട ചോദ്യംചെയ്യലിന് പിന്നാലെയാണ് നാലുമണിയോടെ പൊലീസ് ക്‌ളബ്ബിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയത്. പന്ത്രണ്ടരയോടെ തുടങ്ങിയ ചോദ്യംചെയ്യൽ കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു. ജാമ്യ നടപടികൾ തിങ്കളാഴ്ചയേ പുരോഗമിക്കൂ എന്നാണ് അറിയുന്നത്. പൊലീസ് ക്‌ളബ്ബിൽ നിന്ന് വിൻസന്റിനെ പിന്നീട് പൊലീസ് വാഹനത്തിൽ പൊലീസ് ഹെഡ് ക്വാർട്ടേഴ്‌സിലേക്ക് മാറ്റി.

നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിൽ എത്തിച്ച് എംഎൽഎയുടെ വൈദ്യ പരിശോധന നടത്തി. പരാതി നെയ്യാറ്റിൻകര കോടതിയുടെ പരിധിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത് എന്നതിനാൽ ആയിരുന്നു ഇത്. 

അഞ്ചു മാസത്തിനിടെ എംഎൽഎ 900 തവണ വീട്ടമ്മയുടെ ഫോണിലേക്ക് വിളിച്ചതായി അന്വേഷണസംഘം കണ്ടെത്തിയിരുന്നു. എംഎൽഎയുടെ പീഡനത്തെ തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച വീട്ടമ്മ ഇപ്പോഴും ആശുപത്രിയിൽ ചികിൽസയിലാണ്. കഴിഞ്ഞ ദിവസം എംഎൽഎക്കെതിരെ മൊഴി നൽകിയ വീട്ടമ്മ പറഞ്ഞതിൽ ഉറച്ചു നിൽക്കുകയാണ്. എംൽഎ രണ്ടുതവണ വീട്ടിൽ അതിക്രമിച്ച് കയറി പീഡിപ്പിച്ചുവെന്നും ഭീഷണിപ്പെടുത്തിയെന്നും വീട്ടമ്മ പറഞ്ഞു. എംഎൽഎ ക്വട്ടേഴ്‌സിലടക്കം ചെല്ലാനും ഫോൺ വിളിച്ച് ആവശ്യപ്പെട്ടതായി പറയുന്നു.

വിൻസെന്റ് എംഎൽഎയുടെ നിരന്തരമുള്ള ശല്യത്തെ തുടർന്നാണ് വീട്ടമ്മയുടെ ആത്മഹത്യ ശ്രമമെന്നാണ് സ്ത്രീയുടെ ഭർത്താവ് പൊലീസിന് നൽകിയ പരാതിയിൽ പറഞ്ഞിരുന്നത്. എംഎൽഎയുടെ അയൽവാസിയായ വീട്ടമ്മയെ അദ്ദേഹം നിരന്തരം ഫോണിൽ വിളിച്ച് അസഭ്യം പറഞ്ഞിരുന്നുവെന്നും പരാതിയിൽ ആരോപിച്ചിരുന്നു. പീഡനശ്രമവും ആത്ഹത്യാ പ്രേരണാ കുറ്റവും ചുമത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് എംഎൽഎയ്ക്കെതിരെ ബാലരാമപുരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. അന്വേഷണത്തിന്റെ ഭാഗമായി എംഎൽഎയിൽ നിന്ന് പൊലീസ് മൊഴിയെടുത്തിരുന്നു. വീട്ടമ്മയുടെ മൊഴിയും കൊല്ലം സിറ്റി പൊലീസ് കമ്മീഷണർ അജിത ബീഗം രേഖപ്പെടുത്തിയിരുന്നു.

ഇതിനു പിന്നാലെയാണ് വീട്ടമ്മയുടെ ഫോൺ സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്തുവന്നത്. വിൻസെന്റ് എംഎൽഎ തന്നെ ചതിക്കുകയായിരുന്നെന്ന് വ്യക്തമാക്കിക്കൊണ്ട് വീട്ടമ്മ തന്റെ സഹോദരനുമായി നടത്തിയ സംഭാഷണത്തിന്റെ ശബ്ദരേഖയാണ് പുറത്തുവന്നത്. ഈ സംഭാഷണം വീട്ടമ്മയുടെ സഹോദരൻ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഈ ശബ്ദരേഖ അന്വേഷണ സംഘത്തിന് കൈമാറിയിട്ടുമുണ്ട്. ഇതു കൂടാതെ വിൻസെന്റ് എംഎൽഎ വീട്ടമ്മയുടെ സഹോദരനുമായി ഒത്തുതീർപ്പിനു ശ്രമിക്കുന്ന ഫോൺ സംഭാഷണവും പുറത്തുവന്നിട്ടുണ്ട്. കുടുംബപ്രശ്നമായി പ്രശ്നം ഒതുക്കി തീർക്കണമെന്നാവശ്യപ്പെടുന്ന ഫോൺ സംഭാഷണമാണ് പുറത്തുവന്നത്. ഇതോടെ പ്രശ്‌നം കൂടുതൽ വഷളായിരിക്കുകയാണ്.

എന്നാൽ കേസിന് പിന്നിലുള്ളത് രാഷ്ട്രീയ ലക്ഷ്യമാണെന്നാണ് വിൻസെന്റ് എംഎൽഎയുടെ നിലപാട്. അന്വേഷണത്തെ നേരിടാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. തനിക്കെതിരെയുള്ള ആരോപണം തെളിഞ്ഞാൽ എംഎൽഎ സ്ഥാനം രാജിവെയ്ക്കുമെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു. രാജിക്കാര്യത്തിൽ കോൺഗ്രസ് സമ്മർദ്ദമുണ്ടെന്നാണ് സൂചനകൾ.

ഓഗസ്റ്റ് ഏഴിന് നിയമസഭാ സമ്മേളനം ആരംഭിക്കാനിരിക്കെ ഈ വിഷയം കോൺഗ്രസിനെ കടുത്ത പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. പാർട്ടി പറഞ്ഞാൽ സ്ഥാനം രാജിവെക്കാൻ അദ്ദേഹം തയ്യാറാണെന്ന് കെപിസിസി പ്രസിഡന്റ് എം.എം ഹസൻ വ്യക്തമാക്കിയിരുന്നു. ആരോപണങ്ങളോടൊപ്പം ശബ്ദരേഖകൾ അടക്കമുള്ള തെളിവുകളും പുറത്തുവന്നതോടെ എംഎൽഎ സ്ഥാനം രാജിവെപ്പിച്ച് മുഖം രക്ഷിക്കാനുള്ള ശ്രമങ്ങളും കോൺഗ്രസ് തുടങ്ങിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP