മലപ്പുറം തീരമേഖലയിൽ സംഘർഷം തുടരുന്നു; ലീഗ്, സിപിഎം നേതാക്കൾ തീരദേശത്ത് സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ടു പോകവേ സംഘർഷത്തിന് തിരി കൊളുത്തി ഒരു വിഭാഗം അണികൾ; പറവണ്ണയിൽ ലീഗ് നേതാവിന്റെ ബൈക്ക് കത്തിച്ച നിലയിൽ
December 12, 2018 | 09:32 PM IST | Permalink

മലപ്പുറം: ലീഗ്, സിപിഎം നേതാക്കൾ തീരദേശത്ത് സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ടു പോകുമ്പോൾ സംഘർഷത്തിന് തിരികൊളുത്തി ഒരു വിഭാഗം അണികൾ. മലപ്പുറം ജില്ലയുടെ തീരദേശപ്രദേശമായ പറവണ്ണയിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന മുസ്ലിം ലീഗ് പ്രദേശിക നേതാവിന്റെ ബൈക്ക് കത്തിച്ച നിലയിൽ.
മുസ്ലിം ലീഗ് ആലിൻ ചുവട് യൂണിറ്റ് കമ്മിറ്റി ജനറൽ സെക്രട്ടറി തായ്മ്മാന്റെ പുരക്കൽ അബൂബക്കറിന്റെ മോട്ടോർ ബൈക്കാണ് അഗ്നിക്കിരയാക്കിയത്. ഇന്ന് പുലർച്ചെ 5 മണിയോടെ തീ പടരുന്നത് കണ്ട അയൽ വീട്ടുകാരാണ് വിവരമറിയിച്ച് തീയണച്ചത്. അപ്പോഴേക്കും ബൈക്ക് പൂർണ്ണമായും ചാമ്പലായിരുന്നു.
വിരലടയാള വിദഗ്ദരടക്കം സ്ഥലത്തെത്തി പരിശോധന നടത്തി. ഒരാഴ്ച മുമ്പ് ഇതേ പ്രദേശത്ത് മറ്റൊരു ലീഗ് പ്രവർത്തകനായ ചേക്കാമുന്റെ പുരക്കൽ ജാഫിറിന്റെ നിർത്തിയിട്ടിരുന്ന സ്കൂൾ വാനും അഗ്നിക്കിരയാക്കിയിരുന്നു. ദീർഘകാലമായി സമാധാനാന്തരീക്ഷം നിലനിൽക്കുന്ന തീരദേശത്തെ ശാന്തത തകർക്കുവാനുള്ള ഗൂഢനീക്കമാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസ് നിഗമനം.
ഒരു മാസം മുമ്പ് തൊട്ടടുത്ത പ്രദേശമായ പറവണ്ണ, മുറി വഴിക്കൽ , പച്ചാട്ടിരി എന്നിവിടങ്ങളിൽ സമാന രീതിയിൽ കാറടക്കമുള്ള വാഹനങ്ങൾ അഗ്നിക്കിരയായിരുന്നു. ഇതിൽ സ്പെഷൽ ബ്രാഞ്ച് എഎസ്ഐ. അബ്ദുൽ ഷുക്കൂറിന്റെ ബൈക്കും വീട്ടുമുറ്റത്ത് അഗ്നിക്കിരയായിരുന്നുവെങ്കിലും ആരെയും ഇതുവരെ പിടികൂടാനായിട്ടില്ല.
ഏറെ നാളായി സംഘർഷം നിലനിന്നിരുന്നു മലപ്പുറം ജില്ലയുടെ തീരദേശത്ത് ലീഗ്, സിപിഎം പാർട്ടികളുടെ നേതൃത്വത്തിൽ സമാധാന ശ്രമങ്ങൾ നടന്നുവരികയാണ്. ഇതിനിടെ തുടർച്ചയായുള്ള തീവെപ്പ് പൊലീസിനും തലവേദനയായിരിക്കുകയാണ്. സമാധാനാന്തരീക്ഷം തകർക്കാനുള്ള നീക്കമാണ് തീവെപ്പിനു പിന്നിലെന്നും പ്രതികളെ ഉടൻ പിടികൂടണമെന്നും മുസ്ലിം ലീഗ് നേതാക്കൾ ആവശ്യപ്പെട്ടു. ബൈക്ക് കത്തിച്ച സംഭവത്തിൽ അഞ്ച് സിപിഎം പ്രവർത്തകർക്കെതിരെ പൊലീസിൽ പരാതി നൽകിയതായി അബൂബക്കർ പറഞ്ഞു.