Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സമവായ ചർച്ചയും അലസി പിരിഞ്ഞപ്പോൾ മാന്ദാമംഗലം സെന്റ് മേരീസ് പള്ളി അടച്ചുപൂട്ടി; തൃശൂർ ജില്ലാ കളക്ടറുടെ നടപടി ഓർത്തഡോക്‌സ്-യാക്കോബായ പക്ഷങ്ങൾ വിട്ടുവീഴ്ച ചെയ്യാതിരുന്നപ്പോൾ; പള്ളിക്ക് താഴിട്ടത് സംഘർഷത്തിന് പിന്നാലെ പ്രാർത്ഥനാ യജ്ഞവുമായി കൂടിയ യാക്കോബായ വിശ്വാസികളെ പുറത്താക്കിയ ശേഷം; കളക്ടറുടെ നടപടി ഇന്നലെ അർദ്ധരാത്രി പള്ളിയിൽ ഏറ്റുമുട്ടൽ ഉണ്ടായതിന് പിന്നാലെ

സമവായ ചർച്ചയും അലസി പിരിഞ്ഞപ്പോൾ മാന്ദാമംഗലം സെന്റ് മേരീസ് പള്ളി അടച്ചുപൂട്ടി; തൃശൂർ ജില്ലാ കളക്ടറുടെ നടപടി ഓർത്തഡോക്‌സ്-യാക്കോബായ പക്ഷങ്ങൾ വിട്ടുവീഴ്ച ചെയ്യാതിരുന്നപ്പോൾ; പള്ളിക്ക് താഴിട്ടത് സംഘർഷത്തിന് പിന്നാലെ പ്രാർത്ഥനാ യജ്ഞവുമായി കൂടിയ യാക്കോബായ വിശ്വാസികളെ പുറത്താക്കിയ ശേഷം;  കളക്ടറുടെ നടപടി ഇന്നലെ അർദ്ധരാത്രി പള്ളിയിൽ ഏറ്റുമുട്ടൽ ഉണ്ടായതിന് പിന്നാലെ

തൃശ്ശൂർ: മാന്ദാമംഗലം സെന്റ് മേരീസ് പള്ളിത്തർക്കത്തിൽ സമവായം ഉണ്ടാകാത്ത സാഹചര്യത്തിൽ ഒത്തുതീർപ്പ് ഉണ്ടാകുംവരെ പള്ളി അടച്ചിടാൻ തീരുമാനം. ഇന്ന് കളക്ടർ അനുപമയുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിലും പരിഹാരം ഉണ്ടാകാതിരുന്നതോടെയാണ് പള്ളി അടച്ചിടാൻ തീരുമാനിച്ചത്. ഇതേത്തുടർന്ന് പള്ളിയിൽ ഉണ്ടായിരുന്ന വിശ്വാസികളെ പുറത്തിറക്കി മാന്ദാമംഗലം പള്ളി അടച്ചു.

പള്ളിത്തർക്ക വിഷയത്തിൽ ഓർത്തഡോക്സ്-യാക്കോബായ വിഭാഗങ്ങളുമായി ജില്ലാ കളക്ടർ ടി വി അനുപമ നടത്തിയ മധ്യസ്ഥ ചർച്ച അവസാനിച്ചതിന് പിന്നാലെയാണ് നടപടി. ചർച്ചയിൽ തീരുമാനമുണ്ടാകാത്ത പശ്ചാത്തലത്തിൽ ഇരുവിഭാഗങ്ങളോടും പള്ളിയിൽനിന്ന് പിന്മാറണമെന്ന് കളക്ടർ ആവശ്യപ്പെടുകയായിരുന്നു. നാലുമണിക്കകം തീരുമാനം അറിയിക്കണമെന്ന് കളക്ടർ നിർദേശിച്ചതിന് പിന്നാലെയാണ് വിശ്വാസികളെ പുറത്തിറക്കി പള്ളി അടച്ചുപൂട്ടിയത്.

കളക്ടർ അനുപമയെ കൂടാതെ ജില്ലാ പൊലീസ് കമ്മീഷണർ യതീഷ് ചന്ദ്രയും ചർച്ചയിൽ പങ്കെടുത്തിരുന്നു. ഉച്ചയ്ക്ക് 12 മണിയോടെയാണ് ചർച്ച ആരംഭിച്ചത്. കഴിഞ്ഞ രണ്ടുദിവസമായി ഓർത്തഡോക്സ് വിഭാഗം പള്ളിക്കു പുറത്തും പ്രാർത്ഥനകളും ചടങ്ങുകളുമായി യാക്കോബായ വിഭാഗം പള്ളിക്കകത്തും തമ്പടിച്ചിരിക്കുകയായിരുന്നു. ഇതിനിടെ വ്യാഴാഴ്ച അർദ്ധരാത്രിയോടെ സംഘർഷത്തിലേക്ക് കാര്യങ്ങളെത്തി. രാത്രി 11 മണിയോടെ പള്ളിയുടെ ഗേറ്റ് തകർത്ത് ഓർത്തഡോക്സ് വിഭാഗം അകത്തു കയറുകയും ഇരുവിഭാഗങ്ങളും തമ്മിൽ ഏറ്റുമുട്ടലുണ്ടാവുകയും ചെയ്തു.

ഏറ്റുമുട്ടലിൽ 17 പേർക്ക് പരിക്കേറ്റിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മുപ്പതു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഘർഷത്തിൽ ഓർത്തഡോക്സ് തൃശ്ശൂർ ഭദ്രാസനാധിപൻ യൂഹന്നാൻ മാർ മിലിത്തിയൂസിനെ ഒന്നാം പ്രതിയാക്കി കേസെടുത്തു. ഓർത്തഡോക്സ് ബിഷപ്പിനെതിരെ ജാമ്യമില്ലാ കുറ്റവും ചുമത്തിയിട്ടുണ്ട്. വധശ്രമം അടക്കമുള്ള ആരോപണമാണുള്ളത്. 30 ഓളം ഓർത്തഡോക്സുകാരെ പൊലീസ് അറസ്റ്റ് ചെയ്തു.

സംഘർഷം ഉണ്ടായതിന് പിന്നാലെ മാന്ദാമംഗലം സെന്റ് മേരീസ് പള്ളിയിൽ യാക്കോബായ പക്ഷക്കാർ പ്രാർത്ഥനാ യജ്ഞം തുടരുകയായിരുന്നു. ഇവരിൽ. പള്ളിയിൽ നിന്ന് പുറത്തിറങ്ങുന്ന യാക്കോബായക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുകയും ചെയ്തിരുന്നു. ശേഷിച്ചവരെ പള്ളിയിൽ നിന്ന് പുറത്തിറക്കിയാണ് പള്ളി അടച്ചുപൂട്ടിയത്.
ഇന്നലെ രാത്രി ഇരു വിഭാഗങ്ങൾ തമ്മിൽ കല്ലേറ് ആരംഭിച്ചതോടെ പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു.

രാത്രി 12 മണിയോടെ ഓർത്തഡോക്സ് വിഭാഗം ഗേറ്റ് തകർത്ത് പള്ളിയിലേക്ക് കടക്കാൻ ശ്രമിച്ചതോടെയാണ് സംഘർഷമുണ്ടായത്. ഇരു വിഭാഗങ്ങളും തമ്മിൽ കല്ലേറുണ്ടായി. പരിക്കേറ്റവരെ കുന്നംകുളത്തെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സമരപ്പന്തൽ പൊലീസ് പൂർണ്ണമായും ഒഴിപ്പിച്ചിരുന്നു. ഓർത്തഡോക്സ് തൃശ്ശൂർ ഭദ്രാസനാധിപൻ യൂഹന്നാൻ മാർ മിലിത്തിയൂസും ഈ സമയം അവിടെയുണ്ടായിരുന്നു. ഇതിനിടെയാണ് അദ്ദേഹത്തിനും സംഘർഷത്തിൽ പരിക്കേറ്റത്.

എന്നാൽ പ്രശ്നങ്ങൾക്ക് തുടക്കമിട്ടത് ഓർത്തഡോക്സുകാരാണെന്നാണ് പൊലീസ് പറയുന്നത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നു. ഗേറ്റ് തകർത്ത് അകത്തു കയറി യാക്കോബയാക്കാരെ വകവരുത്താൻ ബിഷപ്പിന്റെ നേതൃത്വത്തിൽ ശ്രമിച്ചുവെന്നാണ് കേസ്. ബിഷപ്പിനെതിരെ കേസ് എടുത്തതോടെ പള്ളി തർക്കും പുതിയ തലത്തിലെത്തി. ഈ സാഹചര്യത്തിലാണ് ജില്ലാ കളക്ടർ അനുപമ ഇരു കൂട്ടരേയും ചർച്ചയ്ക്ക് വിളിച്ചത്.

പാത്രിയാർക്കിസ് വിഭാഗത്തിന് കീഴിലുള്ള പള്ളിയിൽ ആരാധന നടത്താൻ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ഓർത്തഡോക്സ് വിഭാഗം സമരം ചെയ്തത്. തങ്ങൾക്കനുകൂലമായ കോടതി വിധി ചൂണ്ടിക്കാട്ടിയായിരുന്നു സമരം. എന്നാൽ ഓർത്തഡോക്സ് വിഭാഗത്തെ പള്ളിയിൽ കയറാൻ അനുവദിക്കാതെ യാക്കോബായ വിഭാഗവും പള്ളിക്കകത്ത് നിലയുറപ്പിക്കുകയായിരുന്നു. സമരപ്പന്തൽ ഒഴിപ്പിച്ചെങ്കിലും സംഘർഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് പൊലീസ് ക്യാംപ് ചെയ്യുന്നുണ്ട്.

വെള്ളിയാഴ്ച കൂടുതൽ വിശ്വാസികൾ പള്ളിയിലേക്കെത്തും എന്ന കണക്കുകൂട്ടലിൽ കൂടുതൽ സേനയെ വിന്യസിക്കാനുള്ള തയ്യാറെടുപ്പിലാണ് പൊലീസ്. ഇരുവിഭാഗക്കാരും പ്രാർത്ഥനാ യജ്ഞത്തിൽ ഏർപ്പെട്ടിരുന്ന സമയത്താണ് സംഘർഷമുണ്ടായത്. മറുഭാഗത്ത് അപ്രതീക്ഷിതമായിട്ടാണ് കല്ലേറുണ്ടായതെന്നാണ് ഇരുവിഭാഗത്തിന്റെയും വാദം. ഓർത്തഡോക്സ് സഭക്കാർ പള്ളിക്ക് മുന്നിലും യാക്കോബായ സഭക്കാർ പള്ളിക്കകത്തും പ്രാർത്ഥനായജ്ഞം നടത്തിവരികയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP