പൊതു ദർശനത്തിന് യൂണിവേഴ്‌സിറ്റിയിൽ അവസാനമായി കാണാനെത്തിയത് നിരവധിപേർ; പ്രിയ സംവിധായകന് വിട നൽകി മലയാളനാട്; ലെനിൻ രാജേന്ദ്രന്റെ ഭൗതിക ശരീരം ശാന്തികവാടത്തിൽ സംസ്‌കരിച്ചു
January 16, 2019 | 09:57 PM IST | Permalink

മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: അന്തരിച്ച പ്രമുഖ സംവിധായകൻ ലെനിൻ രാജേന്ദ്രന്റെ മൃത ശരീരം പൊതുദർശനങ്ങൾക്കു ശേഷം ശരീരം തൈക്കാട് ശാന്തികവാടത്തിൽ സംസ്‌കരിച്ചു. അദ്ദേഹം പഠിച്ച യൂണിവേസ്റ്റി കോളേജിലും കലാഭവനിലും മൃതദേഹം പൊതു ദർശനത്തിന് വെച്ച ശേഷമായിരുന്നു സംസ്‌കാരം
സാമൂഹിക സാംസ്‌കാരിക മേഖലയിലെ നിരവധി പ്രമുഖർ യൂണിവേഴ്സിറ്റി കോളേജിലും, കലാഭവനിലും, ശാന്തികവാടത്തിലുമായി ലെനിൻ രാജേന്ദ്രന് അന്ത്യോപചാരം അർപ്പിക്കാൻ എത്തിച്ചേർന്നിരുന്നു. ഔദ്യോഗിക ബഹുമതികളോടെ കേന്ദ്ര ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ സാന്നിധ്യത്തിലായിരുന്നു സംസ്‌കാരം.കരൾ രോഗത്തെ തുടർന്ന് അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ലെനിൻ തിങ്കളാഴ്ച രാത്രിയാണ് അന്തരിച്ചത്.
രണ്ടാഴ്ച മുമ്പ് കരൾ മാറ്റിവയ്ക്കൽ ചികിത്സയ്ക്ക് വിധേയനായിരുന്നു. തുടർന്നുണ്ടായ അണുബാധയും രക്തസമ്മർദ്ദം അനിയന്ത്രിതമായി കുറഞ്ഞതുമാണ് മരണകാരണം.മുഖ്യമന്ത്രിയും, പ്രതിപക്ഷ നേതാവും, സാംസ്‌കാരിക മന്ത്രിയുമടക്കം രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ നിരവധി പേർ ലെനിൻ രാജേന്ദ്രന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തിയിരുന്നു.
1981ൽ പുറത്തിറങ്ങിയ വേനലാണ് ലെനിൻ രാജേന്ദ്രന്റെ ആദ്യ ചിത്രം. എൺപതുകളിലെ മലയാളത്തിലെ നവസിനിമാ മുന്നേറ്റങ്ങളിൽ ലെനിൻ രാജേന്ദ്രന്റെ സിനിമകൾ നിർണ്ണായക പങ്കു വഹിച്ചിരുന്നു. കേരള ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാനുമായിരുന്നു അദ്ദേഹം. വേനൽ, ചില്ല്, പ്രേം നസീറിനെ കാണ്മാനില്ല, മീനമാസത്തിലെ സൂര്യൻ, മഴക്കാല മേഘം, സ്വാതി തിരുന്നാൾ, പുരാവൃത്തം, വചനം, ദൈവത്തിന്റെ വികൃതികൾ, കുലം മഴ, അന്യർ, രാത്രിമഴ, മകരമഞ്ഞ് എന്നിവയാണ് അദ്ദേഹത്തിന്റെ ചിത്രങ്ങൾ.
