തിരുവനന്തപുരത്ത് നിന്ന് സാധനങ്ങളുമായി ലോറിയെത്തിയപ്പോൾ ഓടിയെത്തി പി വി അൻവർ എംഎൽഎയുടെ ആളുകൾ; ഇവിടെ ഇടേണ്ടെന്നും നേരെ എംഎൽഎ ഓഫീസിലേക്ക് പോട്ടെയെന്നും അനുയായികൾ; വിട്ടുകൊടുക്കാതെ നേരിട്ട് സാധനങ്ങളിറക്കി നഗരസഭ കൗൺസിലർമാർ; നിലമ്പൂരിൽ നഗരസഭയും എംഎൽഎ ഓഫീസും തമ്മിലടിച്ചത് ഇങ്ങനെ
August 14, 2019 | 04:41 PM IST | Permalink

ജംഷാദ് മലപ്പുറം
മലപ്പുറം: ദുരിതാശ്വാസത്തിനും കയ്മെയ് മറന്ന് രാഷ്ട്രീയ പാർട്ടികളും, മത സംഘടനകളും പ്രവർത്തിക്കുമ്പോൾ ദുരന്തഭൂമിയായ കവളപ്പാറയിലേക്ക് തിരുവനന്തപുരം കോർപ്പറേഷനിൽ നിന്നയച്ച ഒരു ലോറി ദുരിതാശ്വാസ സാമഗ്രികൾ സ്വന്തമാക്കാൻ എംഎൽഎ ഓഫീസും നിലമ്പൂർ നഗരസഭ അധികൃതരും തമ്മിൽ കിടമത്സരം നാണക്കേടായി. ഇന്നലെ രാവിലെയാണ് ദുരന്തബാധിത പ്രദേശങ്ങളിലേക്കുള്ള സാധനങ്ങളുമായി ലോറിയെത്തിയത്. നിലമ്പൂർ നഗരസഭയെ ഏൽപ്പിക്കാനായിരുന്നു ഇവർക്കു ലഭിച്ച നിർദ്ദേശം.
ലോറി നഗരസഭ മുറ്റത്തെത്തിയതോടെ നിലമ്പൂർ എംഎൽഎ പി.വി. അൻവറിന്റെ ഓഫീസിൽ നിന്നും പ്രവർത്തകരെത്തി ലോറി എംഎൽഎ ഓഫീസിനടുത്തേക്കു മാറ്റണമെന്നു നിർദ്ദേശിച്ചു. ഇതിനിടെ നഗരസഭ ചെയർപേഴ്സൺ പത്മിനി ഗോപിനാഥ്, വൈസ് ചെയർമാൻ പി.വി ഹംസ, സ്റ്റാന്റിങ് കമ്മിറ്റി ചെയർമാന്മാരായ എ.ഗോപിനാഥ്, പാലോളി മെഹബൂബ് എന്നിവരും കൗൺസർമാരും നഗരസഭാ ജീവനക്കാരും എത്തി ഈ നീക്കം തടഞ്ഞു.
ദുരിതാശ്വാസ സാധനങ്ങൾ നിലമ്പൂർ നഗരസഭയിലേക്കാണ് അയച്ചതെന്നും എംഎൽഎ ഓഫീസിലേക്ക് വിട്ടു നൽകില്ലെന്നും തർക്കമായി. ഇതിനിടെ കൗൺസിലർമാർ തന്നെ ലോറിയിൽ നിന്നും സാധനങ്ങളെടുത്ത് നഗരസഭ ഓഫീസിലേക്ക് തലച്ചുമടായി കൊണ്ടുപോയി. ഇതോടെ എംഎൽഎ ഓഫീസിൽ നിന്നുള്ളവർ പിൻവാങ്ങി.നിലമ്പൂരിൽ താലൂക്ക് ഓഫീസിലാണ് ദുരിതാശ്വാസ സാമഗ്രികളുടെ ഔദ്യോഗിക കളക്ഷൻ സെന്ററെങ്കിലും എംഎൽഎ ഓഫീസിലും കളക്ഷൻ സെന്റർ തുറന്നിട്ടുണ്ട്. റോഡ് തടഞ്ഞ് മറ്റിടങ്ങളിൽ നിന്നെത്തുന്ന ദുരിതാശ്വാസ സാധനങ്ങൾ എംഎൽഎ ഓഫീസിൽ നിർബന്ധിച്ച് ഇറക്കുകയാണെന്നും പരാതിയുണ്ട്.
താലൂക്ക് ഓഫീസിൽ ദുരിതാശ്വാസ സാമഗ്രികൾ എത്താത്തതിനാൽ കവളപ്പാറ, ആദിവാസി മേഖലകൾ അടക്കം വിദൂര മേഖലകളിലെ ക്യാമ്പുകളിലേക്ക് ആവശ്യമായ വസ്തുക്കൾ എത്തിക്കാൻ പ്രയാസം നേരിടുന്നതായും സന്നദ്ധ പ്രവർത്തകർ പറയുന്നു. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ രാഷ്ട്രീയ പാർട്ടികളും സന്നദ്ധ പ്രവർത്തകരും സജീവമാണെങ്കിലും ദുരിതാശ്വാസ സാമഗ്രികൾ തട്ടിയെടുക്കാനുള്ള കിടമത്സരം നിലമ്പൂരിനു നാണക്കേടാവുകയാണ്.
മലപ്പുറത്തെ 94 ക്യാമ്പുകൾ അവസാനിച്ചു
മലപ്പുറം ജില്ലയിൽ മഴക്കെടുതി നേരിട്ടവർക്കായി ആരംഭിച്ച 94 ക്യാമ്പുകൾ അവസാനിച്ചു. 165 ക്യാമ്പുകളാണ് ജില്ലയിൽ ഇപ്പോൾ പ്രവർത്തിക്കുന്നത്. നിലമ്പൂർ താലൂക്കിൽ 11 ഉം ഏറനാട് താലൂക്കിൽ 34 ഉം പൊന്നാനി താലൂക്കിൽ അഞ്ച് ഉം ക്യാമ്പുകളാണ് അവസാനിച്ചത്. കൊണ്ടോട്ടി താലൂക്കിൽ എട്ടും പെരിന്തൽമണ്ണ താലൂക്കിൽ 19 ഉം തിരൂർ താലൂക്കിൽ 17 ഉം ക്യാമ്പുകൾ അവസാനിച്ചു. തിരൂരങ്ങാടി താലൂക്കിൽ 31 ക്യാമ്പുകളും പ്രവർത്തിക്കുന്നുണ്ട്.ജില്ലയിൽ ഇതുവരെ 1144 വീടുകൾ ഭാഗികമായും 210 വീടുകൾ പൂർണ്ണമായു നശിച്ചതായി കണ്ടെത്തി. ഇതുസംബന്ധിച്ചുള്ള നടപടികൾ പൂരോഗമിച്ചു വരുന്നു. പ്രളയത്തിലകപ്പെട്ട 53 പേരെയാണ് ഇനി ജില്ലയിൽ കണ്ടെത്താനുള്ളത്.