Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശബരിമലയിൽ രാത്രിയാത്രാ നിരോധനം പൂർണമായി നീക്കി; പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് രാത്രി 9 മുതൽ പുലർച്ചെ രണ്ടുവരെ ഇനി തീർത്ഥാടകരെ തടയില്ല; കെഎസ്ആർടിസിക്കും ഇനി നിയന്ത്രണങ്ങളില്ലാതെ ഓടാം; വിലക്ക് നീക്കിയത് ഹൈക്കോടതി നിർദ്ദേശത്തെ തുടർന്ന്; സന്നിധാനത്ത് ഇന്നും നാമജപയജ്ഞം; ആചാരപാലനത്തിൽ ഇടപെടാതെ പൊലീസ്; അധിക നിയന്ത്രണത്തിന് മുതിരാതിരുന്നത് കോടതിയുടെ പ്രതികൂല പരാമർശങ്ങളെ തുടർന്ന്; നിരോധനാജ്ഞ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

ശബരിമലയിൽ രാത്രിയാത്രാ നിരോധനം പൂർണമായി നീക്കി; പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് രാത്രി 9 മുതൽ പുലർച്ചെ രണ്ടുവരെ ഇനി തീർത്ഥാടകരെ തടയില്ല; കെഎസ്ആർടിസിക്കും ഇനി നിയന്ത്രണങ്ങളില്ലാതെ ഓടാം; വിലക്ക് നീക്കിയത് ഹൈക്കോടതി നിർദ്ദേശത്തെ തുടർന്ന്; സന്നിധാനത്ത് ഇന്നും നാമജപയജ്ഞം; ആചാരപാലനത്തിൽ ഇടപെടാതെ പൊലീസ്; അധിക നിയന്ത്രണത്തിന് മുതിരാതിരുന്നത് കോടതിയുടെ പ്രതികൂല പരാമർശങ്ങളെ തുടർന്ന്; നിരോധനാജ്ഞ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

മറുനാടൻ മലയാളി ബ്യൂറോ

സന്നിധാനം: ശബരിമലയിൽ രാത്രിയാത്രാ നിരോധനം നീക്കി. രാത്രി പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് പോകുന്ന ഭക്തരെ തടയില്ലെന്ന് പൊലീസ് അറിയിച്ചു. നേരത്തെ രാത്രി 9 മുതൽ പുലർച്ചെ രണ്ടുവരെ രാത്രി യാത്രയ്ക്ക് വിലക്കുണ്ടായിരുന്നു. നിരോധനാജ്ഞയുടെ ഭാഗമായിരുന്നു നടപടി. ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് രാത്രി യാത്രാ നിരോധനം നീക്കിയത്. നിലയ്ക്കലിൽ നിന്ന് ഈ സമയത്ത് കെഎസ്ആർടിസി ബസും കടത്തി വിടും.

ശബരിമലയുടെ കടുത്ത പൊലീസ് നിയന്ത്രണങ്ങളിൽ ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തിയിരുന്നു. നിരോധനാജ്ഞ സംബന്ധിച്ച് നേരിട്ടെത്തി വിശദീകരണം നൽകണമെന്ന് കോടതി എജിയോട് ആവശ്യപ്പെട്ടിരുന്നു. എജിയും ഐജി വിജയ് സാക്കറേയും കോടതിയിലെത്തി വിശദീകരണം നൽകി. ഐജിക്കും എസ്‌പിക്കും മലയാളം അറിയാമോ എന്നും ചോദിച്ച കോടതി മലയാളം അറിയാമെങ്കിൽ എന്തുകൊണ്ട് ശരണമന്ത്രങ്ങൾ ഇവർ കുറ്റമായി കാണുന്നുവെന്നും ചോദിച്ചു. സന്നിധാനത്ത് ശരണമന്ത്രം വിളിക്കുന്നതിന് തടസ്സമില്ലെന്നും യഥാർഥ ഭക്തർക്ക് യാതൊരു വിധത്തിലുള്ള പ്രശ്നങ്ങളുമില്ലെന്നും ഐ.ജി കോടതിയെ ധരിപ്പിച്ചു.

യഥാർഥ വിശ്വാസികളെ പ്രതിഷേധക്കാർ തടഞ്ഞ സാഹചര്യത്തിലാണ് ശബരിമലയിൽ 144 പ്രഖ്യാപിക്കേണ്ടി വന്നത്. തുലാമാസ പൂജകൾക്കും ചിത്തിര ആട്ടവിശേഷത്തിനും നടതുറന്നപ്പോൾ സംഘർഷമുണ്ടായിരുന്നു. മണ്ഡലകാലത്ത് സംഘർഷസാധ്യതയുണ്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ട് ഉണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് നിരോധനാജ്ഞ ഉൾപ്പടെയുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. സംഘർഷം തടയാൻ അത്തരം നിയന്ത്രണങ്ങൾ അനിവാര്യമായിരുന്നുവെന്നും ഐജി കോടതിയെ ധരിപ്പിച്ചു.

ഇതരസംസ്ഥാനങ്ങളിൽ നിന്ന് വന്ന അയ്യപ്പന്മാർ ദർശനത്തിന് കാത്തുനിൽക്കാതെ തിരികെപോയതെന്തു കൊണ്ടാണെന്ന് കോടതി ചോദിച്ചു. മുംബൈയിൽ നിന്ന് എത്തിയ 130 ഓളം വരുന്ന തീർത്ഥാടകർ സംഘർഷസാധ്യതയും നിയന്ത്രണങ്ങളും കണക്കിലെടുത്ത് തിരികെപ്പോകുന്ന സാഹചര്യമുണ്ടായിരുന്നു. ഇക്കാര്യം മാധ്യമങ്ങളിലൂടെ കോടതിയുടെ ശ്രദ്ധയിൽ പെട്ടിരുന്നു. ഇതേത്തുടർന്നാണ് കോടതി ഇക്കാര്യം ചോദിച്ചത്.

അതിനിടെ, ശബരിമലയിലെ നിരോധനാജ്ഞ പിൻവലിക്കുകയും അവിടെ സമാധാനം പുനഃസ്ഥാപിക്കുകയും ചെയ്യുന്നതിന് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഗവർണ്ണർ പി. സദാശിവത്തിന് നിവേദനം നൽകി. ശബരിമലയിൽ 16,000 ത്തോളം പൊലീസുകാരെ വിന്യസിച്ചുകൊണ്ട് സംസ്ഥാന സർക്കാർ ഭീകരാവസ്ഥ സൃഷ്ടിച്ചിരിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ആർഎസ്എസ്, ബിജെപി, സംഘപരിവാർ ശക്തികൾക്ക് മുതലെടുപ്പിന് അവസരം നൽകിയ സർക്കാർ അവർ അഴിച്ചുവിടുന്ന അക്രമങ്ങളുടേ പേരിൽ ദർശനത്തിനെത്തുന്ന ലക്ഷണക്കിന് ഭക്തരെ ശിക്ഷിക്കേണ്ട കാര്യമില്ല. നാൽപ്പത്തിയൊന്ന് ദിവസം വ്രതം നോറ്റ് എത്തുന്ന അയ്യപ്പ ഭക്തരെ ഭീകര പ്രവർത്തകരെപോലെയാണ് പൊലീസ് കൈകാര്യം ചെയ്യുന്നത്. സംസ്ഥാന സർക്കാരിന്റെ വിവേകശൂന്യമായ നടപടിയാണ് ശബരിമലയിൽ ഇന്നത്തെ പ്രതിസന്ധിക്ക് പിന്നിലുള്ളതെന്നും രമേശ് ചെന്നിത്തല നിവേദനത്തിൽ ചൂണ്ടിക്കാട്ടി. കഴിഞ്ഞ വർഷം അഞ്ച് ലക്ഷം ഭക്തർ എത്തിയ സ്ഥലത്ത് ഇത്തവണ കേവലം 74,000 ഭക്തരെ ദർശനം നടത്താൻ എത്തിയുള്ളൂ. മൂംബൈയിൽ നിന്നെത്തിയ 110 ഭക്തർക്ക് ദർശനം നടത്താൻ കഴിയാതെവന്നു

അതേസമയം, സന്നിധാനത്ത് ഇന്ന് വീണ്ടും നാമജപയജ്ഞം നടന്നു. വൈകിട്ട് 7.10 നായിരുന്നു മാളികപ്പുറം ഭാഗത്തുനിന്ന് പഴയ അന്നദാന മണ്ഡപത്തിന് മുന്നിലുള്ള നടപ്പന്തലിൽ കൂടി ഭക്തർ കർപ്പൂരാഴിയുമായി വലിയ തിരുമുറ്റത്തേക്ക് നീങ്ങിയത്. ഇവർ പൊലീസ് നിയന്ത്രണമുള്ള വാവരുനടയുടെ മുന്നിലെത്തി ശരണം വിളിച്ചു. വലിയ നടനടപ്പന്തലിലേക്ക് പ്രവേശിക്കാനുള്ള ഇവരുടെ നീക്കം പൊലീസ് തടയുകയായിരുന്നു.

തുടർന്ന് വടക്കേനടയിൽ പൊലീസ് നിർദ്ദേശപ്രകാരം ഇരുന്ന് നാമജപം നടത്തിയതിന് ശേഷം കർപ്പൂരാഴി തെളിയിച്ച് അവിടെനിന്ന് മാളികപ്പുറം ഭാഗത്തേക്ക് പോയി. അരമണിക്കൂറോളമാണ് നാമജപം നടന്നത്. കർപ്പൂരാഴി തെളിയിച്ച് നാമജപം നടത്തുന്ന ആചാരം മണ്ഡലകാലത്ത് ശബരിമലയിലുണ്ട്. മിക്ക ദിവസവും ഇത്തരത്തിൽ സംഘമായെത്തുന്ന അയ്യപ്പഭക്തർ കർപ്പൂരാഴി തെളിയിച്ച് നാമജപം നടത്താറുണ്ട്. കർപ്പൂരാഴിയുമായി മാളികപ്പുറത്തുനിന്ന് 18-ാം പടിക്ക് താഴെയത്തി ശേഷം തിരികെ മാളികപ്പുറം ഭാഗത്തേക്ക് പോകുന്നതാണ് രീതി.

ആചാരപരമായി കർപ്പൂരാഴി തെളിയിച്ച് നാമജപം നടത്തിയപ്പോൾ അതിൽ പൊലീസിന് അധികം ഇടപെടാൻ സാധിച്ചില്ല. ഇടയ്ക്ക് നിയന്ത്രണത്തിന്റെ പേരിൽ തടയാൻ ശ്രമിച്ചെങ്കിലും പൊലീസ് അധികം നിയന്ത്രണത്തിന് മുതിർന്നില്ല. ഹൈക്കോടതിയിൽ നിന്നടക്കം നാമജപം നടത്തുന്നതിനും ശരണ മന്ത്രം മുഴക്കുന്നതിനും വിലക്കേർപ്പെടുത്തുന്നതിനെതിരെ പരാമർശം വന്നിരുന്നു. കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനും ശബരിമലയിലുണ്ട്. പൊൻ രാധാകൃഷ്ണൻ ഹരിവരാസനം പാടി നടയടച്ചതിന് ശേഷം മാത്രമേ മലയിറങ്ങുകയുള്ളു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP