Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

80 ജീവനുകളെ 'ജെസിബി' കൈകളിൽ താങ്ങി നിർത്തിയ കപിൽ ദേവിന് ശാന്തൻപാറയുടെ ആദരം; തമിഴ്‌നാട് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ ബസ് കൊക്കയിലേക്ക് മറിയാൻ തുടങ്ങിയ നിമിഷങ്ങളെ വിവരിച്ച് കപിൽ; 'മറുനാടൻ' വാർത്തയ്ക്ക് പിന്നാലെ കപിലിന് സ്വീകരണം നൽകി ഓർത്തഡോക്‌സ് സഭ

80 ജീവനുകളെ 'ജെസിബി'  കൈകളിൽ താങ്ങി നിർത്തിയ കപിൽ ദേവിന് ശാന്തൻപാറയുടെ ആദരം; തമിഴ്‌നാട് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ ബസ് കൊക്കയിലേക്ക് മറിയാൻ തുടങ്ങിയ നിമിഷങ്ങളെ വിവരിച്ച് കപിൽ; 'മറുനാടൻ' വാർത്തയ്ക്ക് പിന്നാലെ കപിലിന് സ്വീകരണം നൽകി ഓർത്തഡോക്‌സ് സഭ

ആർ പീയൂഷ്

ഇടുക്കി: കൊക്കയിലേക്ക് മറിയാൻ തുടങ്ങിയ ബസും അതിലുണ്ടായിരുന്ന 80 പേരുടെ ജീവനും രക്ഷിച്ച ജെസിബി ഓപ്പറേറ്റർ കപിൽ ദേവിനെ ആദരിക്കാൻ ഒടുവിൽ ശാന്തൻപാറ പഞ്ചായത്ത് തീരുമാനിച്ചു. ഒക്ടോബർ 6 ന് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വച്ച് ആദരിക്കാനാണ് തീരുമാനം. ഇത് സംബന്ധിച്ച് കപിലിന് ശാന്തൻപാറ പഞ്ചായത്ത് പ്രസിഡന്റ് ജിഷാ ദിലീപ് കത്തയച്ചു. കഴിഞ്ഞ 20 ന് പൂപ്പാറയ്ക്ക് സമീപം തമിഴ്‌നാട് ട്രാൻസ്പ്പോർട്ട് കോർപ്പറേഷന്റെ ബസ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് ചരിഞ്ഞു. ഈ സമയം അവിടെ നിർമ്മാണ പ്രവർത്തിയിലേർപ്പെട്ടിരുന്ന കപിൽ ജെസിബി ഉപയോഗിച്ച് ബസ് താങ്ങി നിർത്തി യാത്രക്കാരെ രക്ഷപെടുത്തിയിരുന്നു.

എന്നാൽ രക്ഷാ പ്രവർത്തനം നടത്തി ദിവസങ്ങൾ പിന്നിട്ടിട്ടും ആരും ഒരു അഭിനന്ദന വാക്കുപോലും പറഞ്ഞിരുന്നില്ല. ഇത് സംബന്ധിച്ച് മറുനാടൻ മലയാളി വാർത്ത നൽകിയിരുന്നു. തുടർന്നാണ് പഞ്ചായത്തധികൃതർ കപിലിനെ ആദരിക്കാൻ തീരുമാനിച്ചത്.കഴിഞ്ഞ 20 ന് വൈകിട്ട് നാലരയോടെ പൂപ്പാറയിലായിരുന്നു സംഭവം. അറ്റകുറ്റപ്പണി നടക്കുന്ന ദേശീയപാതയിലൂടെ കടന്നുവരുമ്പോൾ മദ്യ ലഹരിയിലായിരുന്ന ഡ്രൈവർ ഓടിച്ച ബസ് നിയന്ത്രണം നഷ്ടപ്പെട്ട് കൊക്കയിലേക്കു ചരിയുകയായിരുന്നു. ദേശീയ പാതയുടെ പണികളിൽ ഏർപ്പെട്ടിരുന്ന മലയാലപ്പുഴ പൊന്നൂസ് എർത്ത് മൂവേഴ്സിന്റെ മണ്ണുമാന്തി യന്ത്രത്തിന്റെ ഓപ്പറേറ്റർ കപിൽ ദേവ് ഇത് കണ്ടു.

അതിവേഗം യന്ത്രക്കൈകൊണ്ട് ബസിന്റെ മുകൾഭാഗത്ത് പിടിച്ച് മറിയാതെ തടഞ്ഞു നിർത്തി.തുടർന്നാണ് യാത്രക്കാർ പുറത്തിറങ്ങിയത്. ബോഡിനായ്ക്കന്നൂർ-രാജാക്കാട് റൂട്ടിൽ ഓടുന്ന ബസ് തുടക്കം മുതൽ റോഡിൽ തെറ്റായ ദിശകളിലൂടെയാണ് ഓടിച്ചിരുന്നതെന്ന് യാത്രക്കാർ പറഞ്ഞു. ഭീതിയിലായ യാത്രക്കാർ ഒച്ചയുണ്ടാക്കിയെങ്കിലും ഡ്രൈവർ കാര്യമാക്കിയില്ല. പൂപ്പാറ എത്തുന്നതിനു മുൻപായി തൊഴിലാളികളുമായി പോകുകയായിരുന്ന രണ്ട് ജീപ്പുകളിൽ ബസ് ഇടിച്ചതായി യാത്രക്കാർ പറഞ്ഞിരുന്നു. കൊക്കയിലേക്ക് മറിയാൻ തുടങ്ങിയ 80 പേരുമായി വന്ന തമിഴ്‌നാട് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ബസ് മണ്ണുമാന്തി യന്ത്രകൈ ഉപയോഗിച്ച് ഒരു മണിക്കൂറോളം കപിൽ പിടിച്ചു നിർത്തി.

കഴിഞ്ഞ ഏഴ് വർഷമായി ജെസിബി ഓപ്പറേറ്ററാണ് കപിൽ ദേവ്. തേനി - മൂന്നാർ പാതയിലെ റോഡ് നിർമ്മാണത്തിന്റെ കരാർ ജോലി ചെയ്തു വരികയായിരുന്നു കഴിഞ്ഞ ഒരാഴ്ചയായി. അപകടം നടന്ന ദിവസമായ ബുധനാഴ്ച രാജാക്കാടിന് സമീപം പൂപ്പാറയിൽ റോഡ് നിർമ്മാണത്തിനായി പൊട്ടിച്ചിടുന്ന പാറ ജെ.സി.ബി ഉപയോഗിച്ച് മാറ്റുന്ന ജോലിയിലായിരുന്നു കപിൽദേവ്. ഈ സമയം കപിൽ ദേവ് പ്രവർത്തിപ്പിച്ചു കൊണ്ടിരുന്ന മണ്ണുമാന്തി യന്ത്രത്തിന്റെ ചെയിൻ പൊട്ടി തകരാറിലായി. ചെയിൻ പൊട്ടിയതോടെ റോഡിന്റെ വശത്ത് നിർത്തിയിട്ടിരിക്കുകയായിരുന്നു.

യന്ത്രത്തിൽനിന്നും വേർപെട്ട ടൺ കണക്കിന് ഭാരമുള്ള ചെയിൻ തിരികെ പിടിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു കപിലും തൊഴിലാളികളും. അപ്പോഴാണ് വല്ലാത്ത ശബ്ദത്തോടെ കൊടും വളവു തിരിഞ്ഞു വരുന്ന ബസ് കാണുന്നതിന് മുൻപേ അതിൽ നിന്നുള്ള നിലവിളി ഇവരുടെ കാതുകളിൽ എത്തി. തിരിഞ്ഞു നോക്കുമ്പോഴേക്കും വണ്ടി വളരെ അടുത്ത് എത്തിയിരുന്നു. പൂർണ്ണമായും തെറ്റായ വശംചേർന്ന് വന്ന ബസ് വലിയ ശബ്ദത്തോടെ നിന്നു. വലതു വശത്തെ ചക്രങ്ങൾ റോഡിൽ നിന്നും പുറത്തു പോയതിനാൽ വണ്ടിയുടെ അടിയിലെ യന്ത്രഭാഗങ്ങൾ റോഡിൽ ഉരഞ്ഞതിനാലാണ് വൻ ശബ്ദത്തോടെ വണ്ടിനിന്നത്. അപ്പോഴേക്കും വണ്ടിക്കുള്ളിൽനിന്നും കൂട്ടനിലവിളിയുയർന്നു.

വലതുവശത്തുള്ള വലിയ കൊക്കയിലേക്ക് വളരെ വേഗത്തിൽ ചരിഞ്ഞുകൊണ്ടിക്കുന്ന ബസ്. എന്ത് ചെയ്യണം എന്നറിയാതെ വിറങ്ങലിച്ചുനിന്ന കപിൽ ആത്മധൈര്യം വീണ്ടെടുത്തു തന്റെ ജെസിബിയിലേക്ക് ചാടികയറി, വേഗത്തിൽ സ്റ്റാർട്ട് ആക്കി. ചെയിൻ വലിച്ചു നിറുത്തിയിരുന്ന യന്ത്രകൈ അതിൽ നിന്നു വിടുവിച്ചു. വളരെ വേഗം ബസിനെ ലക്ഷ്യമാക്കി മെഷീൻ ചലിപ്പിച്ചു. ഒരു ഭാഗത്തു ചെയിൻ ഇല്ലാ എന്ന് അറിഞ്ഞുകൊണ്ട് തന്നെ തന്റെയോ മെഷീന്റെയോ സുരക്ഷ നോക്കാതെ ഏറെക്കുറെ പൂർണ്ണമായും ചരിഞ്ഞ ബസ് യന്ത്രകൈയിൽ കോരി എടുത്തു. ഏറെക്കുറെ പൂർണ്ണമായും നിവർത്തി ബസിൽ നിന്നും ഒപ്പമുണ്ടായിരുന്ന മറ്റു തൊഴിലാളികളും ഞൊടിയിടയിൽ യാത്രക്കാരെ പുറത്തിറക്കി. ബസിന്റെ ജനലുകൾ വഴിയും മറ്റുമായി എല്ലാവരെയും പുറത്തിറക്കി. മറ്റൊരു ജെസിബി എത്തുന്നതു വരെ ഏകദേശം ഒരു മണിക്കൂറോളം ബസിനെ കപിൽ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് താങ്ങി നിർത്തി. പീന്നീട് ബസ് വലിച്ചു കയറ്റി.

അതേ സമയം കപിലിന്റെ പ്രവർത്തി കണ്ടില്ലെന്ന് നടിക്കാൻ ജെസിബി കമ്പനിക്ക് കഴിഞ്ഞില്ല. തങ്ങളുടെ യന്ത്രക്കൈ ഉപയോഗിച്ച് ആ ജീവനുകൾ രക്ഷിച്ചതിന് ജെസിബി കമ്പനി അഭിനന്ദിച്ചിരുന്നു. ജെസിബി ഇന്ത്യയുടെ ട്വിറ്റർ പേജിലൂടെയാണ് കപിലിന്റെ ചിത്രം ഉൾപ്പെടെ അഭിനന്ദനം അറിയിച്ചത്. കൂടാതെ അടുത്ത ദിവസം കപിലിനെ നേരിട്ട് കമ്പനി ആദരിക്കുമെന്നു ജെസിബിയുടെ സൗത്ത് സോൺ മാനേജർ രവി മറുനാടൻ മലയാളിയോട് പറഞ്ഞിരുന്നു. കപിലിന്റെ രക്ഷാ പ്രവർത്തനത്തെ പറ്റിയുള്ള വാർത്തകൾ മാധ്യമങ്ങൾ വഴി അറിഞ്ഞതിനെതുടർന്നാണ് ഇത്തരത്തിലൊരു തീരുമാനം കൈക്കൊണ്ടത്. ജെസിബിയുടെ കോട്ടയം ഡീലർ അജിത്ത് വഴിയാണ് കപിലിന്റെ വിവരങ്ങൾ ശേഖരിച്ചത്. പിന്നീട് ജെസിബി ഹെഡ്ക്വാർട്ടേഴിസിലേക്ക് ഇക്കാര്യം അറിയിച്ചു. അവിടെ നിന്നുള്ള നിർദ്ധേശ പ്രകാരമാണ് ആദരിക്കുവാൻ തീരുമാനിച്ചത്.

ഇതിന്റെ ഭാഗമായി കമ്പനിയുടെ പ്രതിനിധികൾ കഴിഞ്ഞ ദിവസം കപിലിന്റെ വടശ്ശേരിക്കരയിലെ വീട്ടിലെത്തി. പ്രളയത്തിൽ അകപ്പെട്ട് ദുരിതത്തിലായ വീടിന്റെ അവസ്ഥയും മറ്റും സംഘം ചിത്രികരിച്ചു. പിന്നീട് അപകടം നടന്ന സ്ഥലത്തെത്തി എങ്ങനെയാണ് രക്ഷാ പ്രവർത്തനം നടത്തിയത് എന്ന് അതേ ജെ.സി.ബി ഉപയോഗിച്ച് കപിലിനെ കൊണ്ട് ഒന്നു കൂടി ആവർത്തിപ്പിച്ചു. ഇവയെല്ലാം കമ്പനി അധികൃതർ വീഡിയോയിൽ പകർത്തി. കമ്പനി അധികൃതർക്ക് ഈ ദൃശ്യങ്ങൾ കൈമാറിയതിന് ശേഷമായിരിക്കും എങ്ങനെയാണ് ആദരിക്കുന്നത് എന്ന് അറിയാൻ സാധിക്കുകയുള്ളൂ.മറുനാടൻ മലയാളി പുറത്ത് വിട്ട വാർത്തയ്ക്ക് പിന്നാലെ റാന്നി പെരുനാട്ടിലെ മലങ്കര ഓർത്തഡോക്സ് ചർച്ച് ബഥനി ആശ്രമത്തിൽ സ്വീകരണം നൽകിയിരുന്നു. ഭാര്യയെയും കുഞ്ഞിനെയും ഉൾപ്പെടെയാണ് അഭിനന്ദിച്ചത്. ഇതിന് പിന്നാലെയാണ് ശാന്തൻപാറ പഞ്ചായത്ത് അധികാരികൾ അനുമോദിക്കാൻ തീരുമാനിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP