Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വനത്തിനുള്ളിൽ ജോലിക്ക് പോകുന്നവർ പ്രതിരോധ കുത്തിവെപ്പെടുക്കണം: കാട്ടുപ്രദേശങ്ങളിൽ മേയാൻ വിടുന്ന മൃഗങ്ങളിൽ രോഗപ്രതിരോധ ലേപനം പൂശണം; രണ്ട് മാസത്തിനിടെ ജില്ലയിൽ കുരങ്ങുപനി ബാധിച്ചത് ഒൻപത് പേർക്ക്; ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടറുടെ മുന്നറിയിപ്പ്

മറുനാടൻ മലയാളി ബ്യൂറോ

കൽപ്പറ്റ: വയനാട് ജില്ലയിൽ രണ്ട് മാസത്തിനിടെ ഒൻപത് പേർക്ക് കുരങ്ങുപനി സ്ഥിരീകരിച്ച സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ. പട്ടിക വർഗ സങ്കേതങ്ങളിൽ താമസിക്കുന്നവർക്കുണ്ടാകുന്ന പനി കരുതലോടെ കാണണം. അടിയന്തര ചികിത്സ നൽകാൻ ആരോഗ്യ കേന്ദ്രങ്ങൾ സജ്ജമാകണമെന്നും കളക്ടർ ഡോ അദീല അബ്ദുള്ള അറിയിച്ചു.

വനത്തിനുള്ളിൽ ജോലിക്ക് പോകുന്നവർ പ്രതിരോധ കുത്തിവെപ്പെടുക്കണമെന്ന് ഡിഎംഒ നിർദ്ദേശിച്ചു. ആരും സ്വയം ചികിത്സയ്ക്ക് മുതിരരുത്. പനിയുള്ളവർ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ചികിത്സ തേടണം. വനവിഭവങ്ങൾ ശേഖരിക്കാൻ പോകുന്നവർ ശരീരം മൂടുന്ന വസ്ത്രങ്ങൾ ധരിക്കണം. കാട്ടുപ്രദേശങ്ങളിൽ മേയാൻ വിടുന്ന മൃഗങ്ങളിൽ വെറ്റിനറി ആശുപത്രികളിൽ ലഭ്യാമാകുന്ന രോഗപ്രതിരോധ ലേപനം പൂശണമെന്നും ഡിഎംഒ വിശദീകരിച്ചു. അതേസമയം കഴിഞ്ഞ വർഷം 2019 ഏപ്രിൽ മാസത്തിലാണ് വയനാട്ടിൽ കുരങ്ങുപനി മൂലം ഒരാൾ മരണപ്പെട്ടിരുന്നു. കുരങ്ങുപനി ബാധിച്ച് നേരത്തെയും മരണം റിപ്പോർട്ട് ചെയ്തിരുന്നു.

കുരങ്ങുപനിയെ പറ്റി അറിയൂ

ഡെങ്കിപ്പനിയുണ്ടാക്കുന്ന വൈറസ് ഉൾപ്പെടുന്ന ഗ്രൂപ്പിലുള്ള ഒരു വൈറസാണ് കൈസാനർ ഫോറസ്റ്റ് ഡിസീസ് അഥവാ കെ.എഫ്.ഡി. ഉണ്ടാക്കുന്നത്. ആദ്യമായി ഇത് കണ്ടത് 1957 മാർച്ചിൽ കർണാടകയിൽ ക്യാസനോർ വനത്തിലാണ്. ആദ്യമായി ഇത് കണ്ടത് കുരങ്ങുകളിലാണ്. അതുകൊണ്ടാണ് ഇത് കുരങ്ങുപനി എന്നറിയപ്പെടുന്നത്. കുരങ്ങനല്ലാതെ മുള്ളൻപന്നി, അണ്ണാൻ, എലി തുടങ്ങിയവയിലും ഈ പനി കാണാറുണ്ട്. അസുഖം ബാധിച്ച ഈ മൃഗങ്ങളെ കടിച്ച ചെള്ള് കടിക്കുമ്പോഴാണ് മനുഷ്യന് ഈ അസുഖം ഉണ്ടാവുന്നത്. ഇതൊരിക്കലും ഒരു മനുഷ്യനിൽനിന്ന് മറ്റൊരു മനുഷ്യനിലേക്ക് പകരുന്നില്ല.

രോഗലക്ഷണങ്ങൾ

വിറയലോടെയുള്ള കടുത്തപനി, തലവേദന, ക്ഷീണം, തളർച്ച, പേശീവേദന, വയറുവേദന, വയറിളക്കം, ഛർദ്ദി. രോഗലക്ഷണങ്ങൾ നീണ്ടുനിന്നാൽ മസ്തിഷ്‌കജ്വരത്തിന് സമാനമായ ലക്ഷണങ്ങൾ പ്രകടമാകാം. ഡെങ്കിപ്പനിപോലെ രക്തസ്രാവമുണ്ടാകാനുള്ള സാധ്യതയുമുണ്ട്. ചികിത്സ രോഗലക്ഷണമനുസരിച്ചാണ് ചികിത്സ. രക്തസമ്മർദം താഴുകയോ രക്തസ്രാവം ഉണ്ടാവുകയോ ചെയ്താൽ ഡ്രിപ്പ്, രക്തം എന്നിവ കയറ്റേണ്ടിവരും. കുരങ്ങുപനിക്കെതിരെയുള്ള പ്രതിരോധ കുത്തിവെപ്പ് നിലവിലുണ്ട്.

രോഗം പടരുന്ന ഇടങ്ങളിൽ കാടുമായിട്ടുള്ള സമ്പർക്കം ഒഴിവാക്കുക. കുരങ്ങുകൾ ചത്തുകിടക്കുന്ന സ്ഥലങ്ങളിൽ 50-60 മീറ്റർ ചുറ്റളവിൽ ചെള്ളുകളെ കൊല്ലുന്ന കീടനാശിനി ഉപയോഗിക്കുക. വ്യക്തിശുചിത്വം ഉറപ്പാക്കുക. ശരീരം കഴിവതും മൂടുന്ന വസ്ത്രം ധരിക്കുക. മൃഗരോഗവിദഗ്ദ്ധർ പ്രത്യേകശ്രദ്ധ പാലിക്കേണ്ടിവരും. രോഗബാധ സാധ്യതയുള്ള സ്ഥലങ്ങളിൽ കീടങ്ങളെ അകറ്റുന്ന ലേപനങ്ങൾ ഉപയോഗിക്കുക. രോഗംവരാൻ സാധ്യതയുള്ളവർക്ക് പ്രതിരോധ കുത്തിവെപ്പ് നടത്തുക.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP