Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇടുക്കിയിലെ കയ്യേറ്റ സ്ഥലങ്ങൾ ഏറ്റെടുത്ത് പൊതു ആവശ്യങ്ങൾക്ക് ഉപയോഗിക്കും; പട്ടയം നൽകിയ ഭൂമിയിൽ അനധികൃത നിർമ്മാണങ്ങൾ കണ്ടെത്തും; 15 സെന്റിന് താഴെയുള്ള പട്ടയങ്ങൾക്ക് അംഗീകാരം നൽകും; അല്ലാത്തവ തിരിച്ചു പിടിക്കും; മൂന്നാർ പ്രദേശത്തെ നിർമ്മാണ പ്രവർത്തനങ്ങൾ പരിസ്ഥിതി സൗഹൃദമാക്കാനും മന്ത്രിസഭാ തീരുമാനം: മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിന്റെ വിശദാംശങ്ങൾ

ഇടുക്കിയിലെ കയ്യേറ്റ സ്ഥലങ്ങൾ ഏറ്റെടുത്ത് പൊതു ആവശ്യങ്ങൾക്ക് ഉപയോഗിക്കും; പട്ടയം നൽകിയ ഭൂമിയിൽ അനധികൃത നിർമ്മാണങ്ങൾ കണ്ടെത്തും; 15 സെന്റിന് താഴെയുള്ള പട്ടയങ്ങൾക്ക് അംഗീകാരം നൽകും; അല്ലാത്തവ തിരിച്ചു പിടിക്കും; മൂന്നാർ പ്രദേശത്തെ നിർമ്മാണ പ്രവർത്തനങ്ങൾ പരിസ്ഥിതി സൗഹൃദമാക്കാനും മന്ത്രിസഭാ തീരുമാനം: മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിന്റെ വിശദാംശങ്ങൾ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ഇടുക്കി ജില്ലയിലെ ഭൂപ്രശ്നങ്ങൾക്ക് സമയബന്ധിതമായി പരിഹാരം ഉണ്ടാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇടുക്കിയിലെ വികസനത്തിന് സഹായകമാകുന്ന ചട്ടക്കൂടുണ്ടാക്കും. ഇടുക്കിയിൽ ഇതുവരെ കൈയേറിയ സർക്കാർ കണ്ടെത്തി കൃത്യമായ കണക്ക് സമർപ്പിക്കാൻ ഇടുക്കി ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകിയതായും അദ്ദേഹം അറിയിച്ചു. നേരത്തെ പട്ടയം നൽകിയ ഭൂമിയിൽ അനധികൃത നിർമ്മാണങ്ങൾ നടന്നിട്ടുണ്ടെങ്കിൽ അത് കണ്ടെത്താനും കർശന വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ 15 സെന്റിന് താഴെയുള്ള പട്ടയങ്ങൾക്ക് അംഗീകാരം നൽകാനും അല്ലാത്തവ തിരിച്ചു പിടിക്കാനും ഇന്നു ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.

ഇടുക്കി- മൂന്നാർ മേഖലകളിലെ ഭൂപ്രശ്‌നങ്ങൾ പരിഹരിക്കാൻ സർക്കാർ സജീവമായി ഇടപെടുകയാണ്. ഇടുക്കിയിലെ ഭൂപ്രശ്‌നം മറ്റു മേഖലകളിൽ നിന്നും വ്യത്യസ്തവും സങ്കീർണവുമായി തീരാൻ ഒരുപാട് കാരണമുണ്ട്. സർക്കാർ താത്പര്യത്തിൽ കുടിയേറിയവരും അനവധി കാലമായി അവിടെ താമസിച്ചിട്ടും രേഖകൾ ഇല്ലാത്തവരും ഇടുക്കിയിലുണ്ട്.

തോട്ടപ്പണിക്കായി വന്ന് തലമുറകളായി അവിടെ താമസിക്കുന്നവരുണ്ട്. വികസപ്രവർത്തനങ്ങളുടെ ഭാഗമായി ഭൂമിനഷ്ടപ്പെട്ടവരുണ്ട്. 2005-ന് ശേഷം വിനോദസഞ്ചാരമേഖലയിലുണ്ടായ ഉണർവിന് തുടർന്ന് ചെറുകിട സംരംഭങ്ങൾക്കായും വൻകിട വ്യവസായങ്ങൾക്കുമായി ഭൂമി ഉപയോഗിക്കുന്ന പതിവുണ്ടായി. തോട്ടംമേഖലയിലെ മാന്ദ്യം കാരണം തോട്ടം ഭൂമിയും വലിയ തോതിൽ മറ്റു ആവശ്യങ്ങൾക്കായി വിനിയോഗിക്കപ്പെട്ടു.

ഇക്കാര്യത്തിൽ പലതവണ കോടതികളുടെ വിമർശനമുണ്ടായി. പ്രാദേശിക ഭരണകൂടങ്ങളുടെ ഇടപെടലുണ്ടായി. ഇടുക്കിയിലെ മൊത്തം ജനത്തേയും കൈയേറ്റക്കാരും കുടിയേറ്റക്കാരുമായി ചിത്രീകരിക്കുന്ന മാധ്യമ റിപ്പോർട്ടുകൾ അവിടുത്തെ ജനങ്ങളിൽ വലിയ ആശങ്കയാണ് സൃഷ്ടിച്ചത്.

ഒരുഘട്ടത്തിൽ നിയമവിരുദ്ധമെന്ന് കണ്ടെത്തിയ ഇടുക്കിയിലെ കെട്ടിട്ടങ്ങൾ ഇടിച്ചു നിരത്തേണ്ട അവസ്ഥ സർക്കാരുകൾക്ക് ഉണ്ടായി. കഴിഞ്ഞ പ്രളയത്തിൽ കേരളം പഠിച്ച ഏറ്റവും വലിയ പാഠം പ്രകൃതിയോട് ചേർന്നുള്ള നിർമ്മാണ പ്രവർത്തനങ്ങൾ ആവണം ഇനി ഉണ്ടാവേണ്ടത് എന്നാണ്. ഇടുക്കിയുടെ വികസനത്തിന് സഹായകരമായ ഒരു ചട്ടക്കൂട്ട് ഉണ്ടാക്കിയെടുക്കുക എന്നതാണ് സർക്കാർ ലക്ഷ്യമിടുന്നത്.

നാടിന് വേണ്ട വൈദ്യുതിയും നാണ്യവിളകളിലൂടെ വിദേശനാണ്യവും നേടിതരുന്ന ഇടുക്കിയിലെ ജനങ്ങൾ സംസ്ഥാനത്തിന് നൽകുന്ന പിന്തുണ വളരെ വലുതാണ്. അവിടെയുള്ള ജനങ്ങൾക്ക് അവർക്ക് അവകാശപ്പെട്ട ഭൂമി നൽകേണ്ടതായിട്ടുണ്ട്. അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിച്ച് ഇടുക്കിയിലെ സർക്കാർ ഭൂമി സ്വതന്ത്രമാക്കാനും പരിസ്ഥിതി സൗഹൃദമായ കെട്ടിട്ടനിർമ്മാണം ഉറപ്പുവരുത്താനും ഇടുക്കിയിലെ ജനങ്ങൾക്ക് അവരുടെ ഭൂമിയിൽ അവകാശം ഉറപ്പാക്കുമായി ഒരു പദ്ധതി തയ്യാറാക്കാനുള്ള ശ്രമത്തിലായിരുന്നു ഇത്രയും കാലം സർക്കാർ. ഇതിനായി വിവിധ തലങ്ങളിൽ യോഗങ്ങൾ വിളിച്ചു. വിദഗ്ദ്ധരും പ്രശസ്തരുമായവരുടേയും മാധ്യമപ്രവർത്തകരുടേയും അഭിപ്രായങ്ങൾ ശേഖരിച്ചു.

കോടതിയിൽ വന്ന ഒരു കേസിന്റെ അടിസ്ഥാനത്തിൽ ഇടുക്കിയിലെ കൈയേറ്റങ്ങൾ സംബന്ധിച്ച സർക്കാർ നിലപാട് വ്യക്തമാക്കേണ്ട സാഹചര്യമുണ്ടായിരുന്നു. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ചാണ് ഇടുക്കിയിൽ പുതിയൊരു ഭൂനയത്തിന് ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം അംഗീകാരം നൽകിയത്. ഇടുക്കിയെ ഭൂമികൈയേറ്റവുമായി ബന്ധപ്പെട്ട് കൃത്യമായ കണക്കുകൾ ശേഖരിക്കാൻ സർക്കാർ തീരുമാനമെടുത്തു. ഇതിന്റെ ഭാഗമായി സർക്കാർ ചെയ്യാൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ ഇവയാണ്

1 എത്രത്തോളം സർക്കാർ ഭൂമി കൈയേറിയിട്ടുണ്ട് എന്ന് കണ്ടെത്തുക
2 വീടിനും കൃഷിക്കുമായി അനുവദിച്ചതും 12 വർഷത്തേക്കുമായി കൈമാറ്റം ചെയ്യാൻ പാടില്ലാത്തതുമായ തുണ്ടു ഭൂമികൾ ഒരുമിച്ച് വാങ്ങി ഒന്നാക്കിയത് കണ്ടെത്തുക.
3. പതിച്ചു നൽകിയ ആവശ്യത്തിന് അല്ലാതെ ഉപയോഗിക്കുന്ന ഭൂമി കണ്ടെത്തുക
4. ഭൂവിനിയോഗ ബില്ലിന് വിരുദ്ധമായി ഉപയോഗിക്കുന്ന ഭൂമി കണ്ടെത്തുക
5. പട്ടയത്തിന്റെ നിബന്ധകൾ ലംഘിക്കപ്പെടുകയോ 21-1-2010 ലെ ഹൈക്കോടതി ഉത്തരിന്റെ അടിസ്ഥാനത്തിലുള്ള നിരാക്ഷേമപത്രം, നിർമ്മാണ അനുമതി എന്നിവ ഇല്ലാത്തവയുമായ ഭൂമിയും കെട്ടിട്ടങ്ങളും തരംതിരിക്കുക.

മേൽപ്പറഞ്ഞ നയങ്ങളുടെ അടിസ്ഥാനത്തിൽ വരുന്നതെല്ലാം കൈയേറ്റ ഭൂമിയായി കണക്കാക്കി സർക്കാർ അവ തിരിച്ചു പിടിക്കാനുള്ള തുടർനടപടി സ്വീകരിക്കും. വാഗമൺ ഉൾപ്പെടെ ഇടുക്കി ജില്ലയിലെ മൊത്തം കൈയേറ്റങ്ങൾ മേൽപ്പറഞ്ഞ നയങ്ങളുടെ അടിസ്ഥാനത്തിൽ കണ്ടെത്തി വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്

1964-ലെ ഭൂമിപതിവ് ചട്ടങ്ങൾ പ്രകാരം പതിച്ചു നൽകിയ 15 സെന്റിന് താഴെയുള്ള പട്ടയഭൂമികളിൽ ഉടമയുടെ ഉപജീവനത്തിന് വേണ്ടി മാത്രം ഉപയോഗിക്കുന്ന തരത്തിൽ 1500 ചതുരശ്രഅടിക്ക് താഴെ തറവിസ്തൃതി മാത്രമുള്ള കെട്ടിട്ടമാണ് ഉള്ളതെങ്കിൽ, ഭൂമി കൈവശം വച്ചയാൾക്കും അയാളുടെ അടുത്ത ബന്ധുകൾക്കും വേറെ എവിടെയും ഭൂമിയില്ലെന്ന് ആർഡിഒ സാക്ഷ്യപ്പെടുത്തിയാൽ മന്ത്രിസഭാ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ പുറപ്പെടുവിക്കുന്ന തീയതി വരെ അവ ക്രമീകരിക്കുന്നതിന് 1964-ലെ ഭൂചട്ട നിയമങ്ങളിൽ ഭേദഗതി വരുത്തും

1964-ലെ ഭൂമിപതിവ് ചട്ടം പ്രകാരം പതിച്ചു നൽകിയ 15 സെന്റ് വരെയുള്ള പട്ടയഭൂമിയിൽ 1500 ചതുരശ്ര അടിവരെ വിസ്തൃതി വരെയുള്ള കെട്ടിട്ടങ്ങൾ ഉള്ളവർ അതവരുടെ ഏക വരുമാനം മാർഗ്ഗമാണെന്ന് തെളിയിക്കണം. അവ ജില്ലാ കളക്ടർ പ്രത്യേകം റിപ്പോർട്ടായി സമർപ്പിക്കണം. റിപ്പോർട്ടിൽ സർക്കാർ പിന്നീട് തീരുമാനമെടുക്കും.

ഇതിൽ പറയാത്ത പട്ടയഭൂമിയിലുള്ള വാണിജ്യനിർമ്മാണപ്രവർത്തനങ്ങൾ നടന്ന ഭൂമിയുടെ പട്ടയം റദ്ദാക്കി ഭൂമിയും വസ്തുകളും സർക്കാർ വീണ്ടെടുക്കും. ഈ ഭൂമി പുതിയ നയം അനുസരിച്ച് പാട്ടത്തിന് നൽകും. ഈ പറയുന്ന വിഭാഗത്തിൽ വരാത്തതും സർക്കാർ ഭൂമി കൈയേറി നടത്തിയ പട്ടയമില്ലാത്ത ഭൂമിയും അതിലെ നിർമ്മാണവും ഏറ്റെടുത്ത് പൊതു ആവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്തും.

അനധികൃതമായി നൽകിയ പട്ടയങ്ങൾ എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തി സർക്കാർ അനുവദിച്ചതായ പട്ടയങ്ങളെ പരിശോധിക്കുന്നതിനായി അഞ്ചംഗ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഈ പട്ടയങ്ങൾ സംബന്ധിച്ച് സമിതി നൽകിയ റിപ്പോർട്ടിലെ തുടർ നടപടികൾ മൂന്ന് മാസത്തിനകം സ്വീകരിക്കും. മൂന്നാർ ട്രിബ്യൂണലിന്റെ പ്രവർത്തനം നേരത്തെ സർക്കാർ അവസാനിപ്പിച്ചിരുന്നു. അവിടുത്തെ കേസുകൾ എവിടെ നിന്നാണോ വന്നത് ആ കോടതികളിലേക്ക് തന്നെ തിരിച്ചു ട്രാൻസ്ഫർ ചെയ്യും. ഇതിനായുള്ള വിജ്ഞാപനം പുറപ്പെടുവിക്കാൻ ഗവർണറോട് ശുപാർശ ചെയ്യും.

ഭൂമിപതിവ് ചട്ടങ്ങൾ പ്രകാരം പട്ടയം അനുവദിച്ച ഭൂമിയിൽ പട്ടയവ്യവസ്ഥ ലംഘിച്ച് വാണിജ്യനിർമ്മാണപ്രവർത്തനങ്ങൾ ഭാവിയിൽ നടത്താതെ ഇരിക്കണം. ഇതിനായി ബന്ധപ്പെട്ട കെട്ടിട്ട നിർമ്മാണചടങ്ങളിൽ ഏത് ആവശ്യത്തിനാണോ പ്രസ്തുത പട്ടയം അനുവദിച്ചത് എന്ന് വില്ലേജ് ഓഫീസറുടെ സർട്ടിഫിക്കറ്റ് വേണ്ടി വരും. ആ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ മാത്രമേ ബിൽഡിങ് പെർമിറ്റ് അനുവദിക്കാവൂ.

മൂന്നാർ പ്രദേശത്തെ നിർമ്മാണ പ്രവർത്തനങ്ങൾ പരിസ്ഥിതി സൗഹൃദമായിരിക്കണം എന്ന് മന്ത്രിസഭ തീരുമാനിച്ചു. പുതുതായി നിർമ്മിക്കുന്ന വസ്തുകളിൽ സൗരോർജ്ജം ഉത്പാദിപ്പിക്കാനുള്ള സോളാർ പാനലും മഴവെള്ളസംഭരണിയും മാലിന്യസംസ്‌കരണത്തിനുള്ള കൃത്യമായ സംവിധാനവും ഉണ്ടാവണം. വട്ടവട,ചിന്നക്കന്നാൽ എന്നീ പ്രദേശങ്ങൾ ഉൾപ്പെടുന്ന മേഖലയിൽ ഈ നയത്തിന് അനുസരിച്ചുള്ള ടൗൺ പ്ലാനിങ് സ്‌കീം കൊണ്ടു വരാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.

ഉപജീവനത്തിന് വേണ്ടിമാത്രം ഉപയോഗിക്കുന്ന 1600 ചതുരശ്ര അടിയിൽ താഴെ ഭൂമിയുള്ളവർക്ക് മറ്റ് ഭൂമി ഇല്ലാ എങ്കിൽ ഭൂചട്ടങ്ങൾ ഭേദഗതി ചെയ്യാൻ സർക്കാർ ഉദ്ദേശിക്കുന്നുണ്ട്. കലക്ടർ റിപ്പോർട്ട് നലകുന്നതിനനുസരിച്ചാകും ഇത്. സർക്കാർ ഭൂമിയിലുള്ള കയ്യേറ്റങ്ങൾ ഏറ്റെടുത്ത് സർക്കാരിൽ നിക്ഷിപ്തമാക്കി പൊതു ആവശ്യങ്ങൾക്ക് ഉപയോഗിക്കാനും തീരുമാനമായിട്ടുണ്ട്. രവീന്ദ്രൻ പട്ടയങ്ങളുടെ പരിശോധനയും സമയബന്ധിതമായി പൂർത്തിയാക്കും. മൂന്നാറിൽ ഉപയോഗിക്കുന്ന വൈദ്യുതിയുടെ മുഖ്യപങ്കും സോളാറിൽനിന്ന് ഉൽപാദിപ്പിക്കണം. മെച്ചപ്പെട്ട മാലിന്യ സംസ്‌ക്കരണ സംവിധാനവും ഏർപ്പെടുത്തണം. ഇത് പരിശോധിക്കാനും കലക്ടറെ ചുമതലപ്പെടുത്തി.

ഭൂപരിഷ്‌ക്കരണം നടപ്പിലാക്കിയ സംസ്ഥാനമാണ് നമ്മുടേത്. ഇവിടെ ഭൂകേന്ദ്രീകരണത്തിന്റേതായ പ്രശ്നങ്ങൾ അവസാനിച്ചിട്ടുണ്ട്. കർഷകരുടെ പട്ടയ പ്രശ്നത്തിൽ നേരത്തേ തന്നെ ശക്തമായ ഇടപെടൽ സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്. ഇടുക്കിയിൽ ഭൂമിയുടെ പട്ടയ പ്രശ്നം ഏറ്റവും സജീവമായി നിലനിൽക്കുന്നത് പട്ടിക ജാതി പട്ടിക വർഗ്ഗ വിഭാഗങ്ങൾക്കിടയിലാണ്. സംസ്ഥാനത്തെ പട്ടികജാതി വിഭാഗത്തിൽപ്പെട്ട 2284 പേർക്കായി 3123 ഏക്കർ ഭൂമി ഇതിനോടകം വിതരണം ചെയ്തിട്ടുണ്ട്. 5723 പേർ ഭൂമിക്കായി അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. പട്ടികവർഗ്ഗ വിഭാഗത്തിൽ 12952 കുടുംബങ്ങൾക്ക് ഇതിനോടകം പട്ടയം നൽകി. ഭൂരഹിതരമായ പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗക്കാർക്ക് ഭൂമി നൽകാനുള്ള ശ്രമം തുടരുകയാണ്. 1970 ജനുവരി ഒന്നിന് മുൻപായി വനഭൂമി കൈവശം വച്ചിരുന്ന പട്ടികജാതികാർക്ക് ആ ഭൂമിയിൽ പട്ടയം നൽകാൻ തീരുമാനിച്ചിട്ടുണ്ട്. - മുഖ്യമന്ത്രി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP