Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിശക്കുന്നവർക്ക് ഭക്ഷണവുമായി പൊലീസ്; സംസ്ഥാനത്ത് സൗജന്യമായി വിതരണം ചെയ്തത് 2,18,450 ഭക്ഷണപ്പൊതികൾ

വിശക്കുന്നവർക്ക് ഭക്ഷണവുമായി പൊലീസ്; സംസ്ഥാനത്ത് സൗജന്യമായി വിതരണം ചെയ്തത് 2,18,450 ഭക്ഷണപ്പൊതികൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ലോക്ഡൗൺ കാലത്ത് തെരുവുകളിൽ വിശക്കുന്നവർക്ക് സൗജന്യമായി ഭക്ഷണം എത്തിക്കാനായി കേരള പൊലീസ് നടപ്പാക്കിയ ഒരു വയറൂട്ടാം പദ്ധതിക്ക് മികച്ച പ്രതികരണം. ഏപ്രിൽ 18 വരെ 2,18,540 ഭക്ഷണപ്പൊതികളാണ് സംസ്ഥാനമൊട്ടാകെ പൊലീസ് വിതരണം ചെയ്തത്. 6,648 പേർക്ക് പലവ്യഞ്ജന കിറ്റുകളും വിതരണം ചെയ്തു.

ലോക്ഡൗൺ തുടങ്ങിയ ദിവസം തിരുവനന്തപുരം നഗരത്തിൽ 125 പേർക്ക് ഭക്ഷണം വിതരണം ചെയ്യാനാണ് ലക്ഷ്യമിട്ടിരുന്നത്. നഗരത്തിലെ യാചകരെ പാർപ്പിച്ചിരുന്ന പുത്തരിക്കണ്ടം മൈതാനത്താണ് ഭക്ഷണപ്പൊതികൾ എത്തിച്ചിരുന്നത്. എന്നാൽ 125 പൊതി തികയാതെ വന്നതിനെത്തുടർന്ന് എണ്ണം വർധിപ്പിക്കുകയായിരുന്നു. ആവശ്യക്കാർ കൂടിയതോടെ പദ്ധതി വിപുലീകരിക്കാൻ തീരുമാനിച്ചു. സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതിയുടെ സംസ്ഥാനതല നോഡൽ ഓഫീസർ കൂടിയായ ഐ.ജി പി.വിജയന്റെ ആശയത്തിൽ വിരിഞ്ഞ ഈ പദ്ധതിയിലൂടെ ഇപ്പോൾ സംസ്ഥാനത്ത് 25 കേന്ദ്രങ്ങളിലാണ് ഭക്ഷണപ്പൊതിയോ കിറ്റോ ലഭ്യമാക്കുന്നത്.

പുത്തരിക്കണ്ടം മൈതാനത്ത് പാർപ്പിച്ചിരിക്കുന്നവരെ ഏതാനും സ്‌കൂളുകളിലേയ്ക്കു മാറ്റിയതോടെ അവർക്ക് സമൂഹ അടുക്കളയിൽ നിന്ന് ഭക്ഷണം കിട്ടിത്തുടങ്ങി. അതോടെ പൊലീസ് ഭക്ഷണം നൽകുന്നത് വിവിധ ആശുപത്രികൾ കേന്ദ്രീകരിച്ചാക്കി. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ടിന്റെ അഭ്യർത്ഥനപ്രകാരം ആശുപത്രികളിൽ സേവനമനുഷ്ഠിക്കുന്ന ഡോക്ടർമാർക്കും മറ്റ് ആരോഗ്യ പ്രവർത്തകർക്കുമായി ഉച്ചയ്ക്കും രാത്രിയും 375 വീതം ഭക്ഷണപ്പൊതികളാണ് വിതരണം ചെയ്യുന്നത്. കോവിഡ്-19 മായി ബന്ധപ്പെട്ട് കാസർകോട്ടേയ്ക്ക് ബസ്സിൽ തിരിച്ച തിരുവനന്തപുരത്തു നിന്നുള്ള മെഡിക്കൽ സംഘത്തിന് വിവിധ കേന്ദ്രങ്ങളിൽ ഭക്ഷണം നൽകിയത് പൊലീസിന്റെ ഈ പദ്ധതി പ്രകാരമാണ്. കൂടാതെ തിരുവനന്തപുരം നഗരത്തിലെ ഏകദേശം 125 കിടപ്പുരോഗികൾക്കും ഫൈൻ ആർട്‌സ് കോളേജിൽ കുടുങ്ങിപ്പോയ 11 വിദ്യാർത്ഥികൾക്കും മുടങ്ങാതെ മൂന്നു നേരവും ഭക്ഷണമെത്തിക്കുന്നു. ആരോഗ്യപ്രവർത്തകർക്കായി സ്‌പെഷ്യൽ സർവീസ് നടത്തുന്ന കെ എസ് ആർ ടി സി ജീവനക്കാർക്ക് ആഹാരം നൽകുന്നതും പൊലീസ് തന്നെ. 250 ഓളം ഭക്ഷണപ്പൊതികളുമായി നഗരം ചുറ്റുന്ന ഭക്ഷണവണ്ടി എന്ന വാഹനവും ഈ പദ്ധതിയുടെ ഭാഗമാണ്. വഴിയിൽ കാണുന്ന വിശന്നിരിക്കുന്ന എല്ലാവർക്കും ദിവസവും ഈ വാഹനത്തിൽ നിന്ന് ഭക്ഷണം നൽകുന്നുണ്ട്.

സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ നിർദ്ദേശപ്രകാരമാണ് പദ്ധതി വിവിധ ജില്ലകളിലേയ്ക്ക് വ്യാപിപ്പിച്ചത്. കേരളത്തിലെ 14 ജില്ലാ ആസ്ഥാനങ്ങൾ കൂടാതെ വണ്ടിപ്പെരിയാർ, പുത്തൂർമഠം, കുറ്റിപ്പുറം, അട്ടപ്പാടി, തിരൂർ, വളാഞ്ചേരി എന്നിവിടങ്ങളിലും ഭക്ഷണപ്പൊതിയോ ഭക്ഷണക്കിറ്റോ നൽകിവരുന്നു. തിരുവനന്തപുരം നഗരത്തിൽ മാത്രം ഏപ്രിൽ 18 വരെ 49,396 ഭക്ഷണപ്പൊതികളാണ് വിതരണം ചെയ്തത്. ഇതേകാലയളവിൽ കൊച്ചി നഗരത്തിൽ 75,340 ഭക്ഷണപ്പൊതികളും കോഴിക്കോട് 25,195 ഭക്ഷണപ്പൊതികളും വിതരണം ചെയ്തു. സ്റ്റുഡന്റ് പൊലീസ് കേഡറ്റ്, ഔർ റെസ്‌പോൺസിബിലിറ്റി ടു ചിൽഡ്രൻ, നന്മ ചാരിറ്റബിൾ ട്രസ്റ്റ്, ലൂർദ് ഇൻസ്റ്റിറ്റിയൂഷൻ, അജുവ കാറ്ററേഴ്‌സ് മുതലായ സ്ഥാപനങ്ങളും പദ്ധതിയുടെ നടത്തിപ്പിന് പൊലീസിനെ സഹായിക്കുന്നു. ഐ ജി പി വിജയൻ, ഡി.ജി.പി യുടെ പത്‌നി മധുമിത ബഹ്‌റ എന്നിവരും നഗരത്തിലെ മുതിർന്ന പൊലീസ് ഓഫീസർമാരും സ്റ്റുഡന്റ് പൊലീസ് ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥരും എല്ലാ ദിവസവും ഭക്ഷണം പാകം ചെയ്യുന്നതിനും വിതരണത്തിനും മേൽനോട്ടം വഹിക്കാനായി ജഗതി അനന്തപുരി ഓഡിറ്റോറിയത്തിലെ അടുക്കളയിൽ ഉണ്ടാകും. സ്റ്റുഡന്റ് പൊലീസ് കേഡറ്റ് അസിസ്റ്റന്റ് സ്റ്റേറ്റ് നോഡൽ ഓഫീസർ ആർ അജിത് കുമാർ, പൊലീസ് ആസ്ഥാനത്തെ ജൂനിയർ സൂപ്രണ്ട് സുരേഷ് കൃഷ്ണ, നന്മ ഫൗണ്ടേഷൻ ചീഫ് കോർഡിനേറ്റർ വി എം.രാകേഷ്, ലൂർദ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റിയൂഷൻസ് അസിസ്റ്റന്റ് ഡയറക്ടർ ഫാദർ ജോണി, അജുവ കാറ്ററിങ് ഉടമ മുജീബ് എന്നിവരും ഒപ്പമുണ്ട്. എല്ലാ ദിവസവും പദ്ധതിയുടെ നടത്തിപ്പ് നിരീക്ഷിച്ച് ആവശ്യമായ നിർദ്ദേശങ്ങൾ നൽകാൻ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയും എ.ഡി.ജി.പി മനോജ് എബ്രഹാമും പ്രത്യേകം ശ്രദ്ധ ചെലുത്തുന്നു. ആറ്റുകാൽ ക്ഷേത്രം ട്രസ്റ്റ്, കരിക്കകം ചാമുണ്ഡേശ്വരി ക്ഷേത്രം ട്രസ്റ്റ്, പ്രമുഖ അരി വിപണനക്കാരായ നിറപറ എന്നിവരും ഏതാനും വ്യക്തികളുമാണ് കലവറയിലേക്ക് സാധനങ്ങളെത്തിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP