മൂന്നാർ പഞ്ചായത്ത് 'മൂകമായിരുന്നിടത്ത്' ഗർജനമായി സബ് കലക്ടർ; കാൽനടയാത്രക്കാർക്ക് ദുരിതം വിതച്ച അനധികൃത നിർമ്മാണവും വഴിയോര കച്ചവടങ്ങളും പെരുകിയപ്പോൾ പഞ്ചായത്തിനെ തേടി പരാതി പെരുമഴ; അധികൃതരുടെ അനങ്ങാപ്പാറ നയത്തിന് അറുതി വരുത്തി രേണുരാജ് ഐഎഎസ്; പൊളിച്ച് നീക്കിയത് മൂന്നാർ ടൗൺ മുതൽ കോളനി റോഡ് വരെയുള്ള കൈയേറ്റങ്ങൾ
June 19, 2019 | 02:21 PM IST | Permalink

മറുനാടൻ ഡെസ്‌ക്
ഇടുക്കി: രേണുരാജ് ഐഎഎസ് എന്ന പേര് കേൾക്കുമ്പോൾ തന്നെ ജനമനസിൽ സമാധാനം ഉയരും എന്ന് നാം കേട്ടറിഞ്ഞിട്ടുള്ള ഒന്നാണ്. അധികൃതർ മൂകമായരിക്കുന്നിടത്ത് ശക്തമായി ശബ്ദമുയർത്താനുള്ള രേണുവിന്റെ ധൈര്യം ഇപ്പോൾ മൂന്നാർ പഞ്ചായത്തും തിരിച്ചറിഞ്ഞ് കഴിഞ്ഞു. പഞ്ചായത്തിൽ വഴിയോര കച്ചവടങ്ങളും അനധികൃത നിർമ്മാണവും പെരുകിയത് കാൽ നടയാത്രക്കാർക്കടക്കം ഭീഷണിയായപ്പോൾ പരാതികളുടെ പ്രളയമാണ് പഞ്ചായത്ത് അധികൃതരിലേക്ക് എത്തിയത്. എന്നിട്ടും അധികൃതരുടെ ഭാഗത്ത് നിന്നും അനങ്ങാപ്പാറ നയമാണ് ഉണ്ടായിരുന്നത്.
ഇതോടെ പരാതി സബ് കലക്ടറുടെ മുൻപിൽ എത്തുകയും ഇതിനെതിരെ രേണുരാജ് തന്നെ നടപടിയെടുക്കാൻ ഉത്തരവിടുകയുമായിരുന്നു. ഇതോടെ റോഡ് സൈഡുകളിൽ ഏറെ ബുദ്ധിമുട്ട് സൃഷ്ടിച്ച വഴിയോര കച്ചവടങ്ങളും അനധികൃത നിർമ്മാണവും പൊളിച്ച് നീക്കി. മൂന്നാർ ടൗൺ, ചർച്ചിൽ പാലം, കോളനി റോഡിലെ വിദേശമദ്യഷോപ്പിന് സമീപത്തെ കച്ചവടങ്ങൾ, മെയിൽ ബസാർ എന്നിവിടങ്ങളിലെ അനധികൃത കച്ചവടങ്ങളാണ് ദേവികുളം സബ് കളക്ടർ രേണുരാജിന്റെ നിർദ്ദേശപ്രകാരം മൂന്നാർ വില്ലേജ് ഓഫീസർ എസ്.ജയരാജിന്റെ നേതൃത്വത്തിൽ മൂന്നാർ പൊലീസും - പഞ്ചായത്തും- ദൗത്യസംഘവും സംയുക്തമായി ഒഴിപ്പിച്ചത്.
ഈ ഭാഗത്ത് സഞ്ചാരികൾ അടക്കമുള്ളവർക്ക് അപകടം കൂടാതെ നടക്കാനാണ് നടപ്പാതകൾ അടക്കം നിർമ്മിച്ചിരിക്കുന്നത്. എന്നാൽ ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച ഈ നടപ്പാതകൾ ഏറെ നാളുകളായി ഇതര സംസ്ഥാനത്ത് നിന്നും എത്തിയ കച്ചവടക്കാരടക്കം കൈയേറിയിരിക്കുകയായിരുന്നു. നാട്ടുകാരുടെ പരാതിയിൽ മൂന്നാർ പഞ്ചായത്ത് നിരവധിതവണ കച്ചവടക്കാരെ ഒഴിപ്പിച്ചെങ്കിലും തുടർനടപടികൾ കടലാസിലൊതുങ്ങി. പെരുകിവരുന്ന അനധികൃത കച്ചവടങ്ങൾ ഒഴിപ്പിക്കാൻ പഞ്ചായത്തിന് സബ് കളക്ടർ നിർദ്ദേശം നൽകിയെങ്കിലും ഫലമുണ്ടായില്ല.
ഇതേ തുടർന്നാണ് വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കാൻ മൂന്നാർ വില്ലേജ് ഓഫീസറെ ചുമതലപ്പെടുത്തിയത്. സിപിഎം ഓഫീസിന് സമീപത്ത് റവന്യുവകുപ്പിന്റെ അനുമതിയില്ലാതെ നിർമ്മിച്ച നിർമ്മാണവും അധികൃതർ പൊളിച്ചുനീക്കി. രാത്രിയുടെ മറവിൽ കോളനിയിൽ നിന്നും ഒഴുകിയെത്തുന്ന കൈത്തോട് കൈയേറി നിർമ്മിച്ച അനധികൃത നിർമ്മാണങ്ങളാണ് വില്ലേജ് ഓഫീസറുടെ നേതൃത്വത്തിൽ ദൗത്യസംഘം പൊളിച്ചുനീക്കിയത്. ഇരുമ്പ് കമ്പികൾ കോൺഗ്രറ്റ് ചെയ്ത് അതിനുമുകളിൽ കെട്ടിടങ്ങൾ നിർമ്മിക്കാനായിരുന്നു പദ്ധതി.
മറ്റുള്ളവരുടെ ശ്രദ്ധയിൽപ്പെടാതിരിക്കാൻ മുൻവശത്ത് വാഹനങ്ങളും ഭൂമിക്കുചുറ്റും പ്ലാസ്റ്റിക്ക് ചാക്കുകളും കെട്ടിയാണ് നിർമ്മാണം പുരോഗമിച്ചത്. സ്‌പെഷ്യൽ തഹസിൽദ്ദാർ ഓഫീസിന് എതിർവശത്തായി നടന്ന അനധികൃത നിർമ്മാണത്തിനെതിരെ നാട്ടുകാർ സബ് കളക്ടർക്ക് പരാതി നൽകിയതോടെയാണ് വില്ലേജ് ഓഫീസറുടെ നേതൃത്വത്തിൽ ഒഴിപ്പിച്ചത്.
