പാലക്കാടിന്റെ കുതിപ്പിനെ തടയാൻ കഴിയാതെ കണ്ണൂർ; മിന്നും പ്രകടനം കാഴ്ചവെച്ച കുട്ടികൾക്ക് കെെയ്യടിച്ച് കാണികൾ; ഇനി സ്വർണക്കപ്പ് കൊല്ലത്ത് നേടുമെന്ന ഉറച്ച വിശ്വാസത്തിൽ കാഞ്ഞങ്ങാട് നിന്നും മടക്കം
December 02, 2019 | 08:23 AM IST | Permalink

മറുനാടൻ മലയാളി ബ്യൂറോ
കാഞ്ഞങ്ങാട്: 60ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഞായറാഴ്ച വെെകിട്ട് തിരിശ്ശീല വീണപ്പോൾ സ്വർണക്കിരീടം വീണ്ടും കൈകളിൽ ഭദ്രമാക്കിയാണ് പാലക്കാടിന്റെ മടക്കം. അവസാന നിമിഷം വരെ ഉദ്വേഗം നിലനിർത്തിയ ശേഷമാണ് കിരീടം പാലക്കാട് സ്വന്തമാക്കിയത്. കണ്ണൂരും കോഴിക്കോടും പാലക്കാടിന്റെ കുതിപ്പിനെ തടയാൻ ഏറെ ശ്രമിച്ചെങ്കിലും അവസാന ദിവസം സ്വർണകപ്പ് വിട്ടുകൊടുക്കാൻ തയാറല്ലെന്ന് പാലക്കാട് ഉറപ്പിക്കുകയായിരുന്നു. കലാമേളയുടെ അവസാന ദിനത്തെ പാലക്കാടിന്റെ അപ്രതീക്ഷിത മുന്നേറ്റമാണ് കണ്ണൂരിനെയും കോഴിക്കോടിനെയും രണ്ടാം സ്ഥാനത്തേക്ക് കൂപ്പ് കുത്തിക്കുകയായിരുന്നു.
വാശിയേറിയ പോരാട്ടത്തിനൊടുവിൽ രണ്ട് പോയിന്റ് വ്യത്യാസത്തിലാണ് പാലക്കാട് കോഴിക്കോടിനേയും കണ്ണൂരിനേയും മറികടന്നത്. 951 പോയിന്റുമായാണ് പാലക്കാട് സ്വർണക്കപ്പ് സ്വന്തമാക്കിയതും. കുട്ടികളും അദ്ധ്യാപകരും രക്ഷിതാക്കളും വിദ്യാഭ്യാസവകുപ്പും ഒറ്റക്കെട്ടായുള്ള മാസങ്ങൾ നീണ്ട കഠിനപ്രയത്നം. ആവേശം നിറഞ്ഞ മത്സരത്തിനൊടുവിൽ കോഴിക്കോടിനൊപ്പം രണ്ടാം സ്ഥനം പങ്കിടുമ്പോൾ കണ്ണൂരിനെ സംബന്ധിച്ച് ഏറെ പ്രതീക്ഷയോടെയാണ് അടുത്ത കലോത്സവത്തെ നോക്കി കാണുന്നത്. സ്വർണകപ്പിനായുള്ള പ്രയത്നം അവർ ആരംഭിച്ചു കഴിഞ്ഞു.
949 പോയിന്റ് വീതമാണ് ഇരുടീമുകളും നേടിയത്. കലോത്സവത്തിന്റെ അവസാനത്തോട് അടുക്കുമ്പോൾ സ്വർണകപ്പ് കണ്ണൂർ നേടും എന്ന ഉറച്ച മനസ്സോടെയായിരുന്നു എല്ലാവരും, എന്നാൽ ഇഞ്ചോടിഞ്ച് പോരാട്ടിനൊടുവിൽ പോയിന്റ് നില മാറിമറിഞ്ഞതോട കണ്ണൂരിന് രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടെണ്ടി വന്നു. ഹയർഅപ്പീലുകൾ പാലക്കാടിന് കൂടുതൽ അനുകൂലമായതോടെയാണ് കണ്ണൂരിന്റെ പ്രതീക്ഷയ്ക്ക് മങ്ങലേറ്റതെന്ന് ശ്രദ്ധേയം. പാലക്കാട് നൽകിയ 16 ഹയർഅപ്പീലുകളിൽ ഒമ്പതെണ്ണത്തിൽ വിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തിലുള്ള ജൂറി എ ഗ്രേഡ് നൽകുകയായിരുന്നു. കണ്ണൂർ മൂന്നെണ്ണം നൽകിയിരുന്നെങ്കിലും ഒന്നിൽ മാത്രമാണ് അനുകൂലവിധി ഉണ്ടായത് അത് മത്സരത്തിൽ തിരിച്ചടിയായി.
കണ്ണൂർ ജില്ല എച്ച്.എസ്. ജനറൽ വിഭാഗത്തിൽ 438 പോയിന്റും എച്ച്.എസ്.എസ്. ജനറൽവിഭാഗത്തിൽ 511 പോയിന്റും നേടി. എച്ച്.എസ്. അറബിക്കിൽ 95 പോയിന്റും എച്ച്.എസ്. സംസ്കൃതത്തിൽ 91 പോയിന്റും കണ്ണൂർ സ്വന്തമാക്കി. കണ്ണൂർ സെയ്ന്റ് തെരേസാസ് (73), കണ്ണൂർ സെയ്ന്റ് മൈക്കിൾസ് (69), കടമ്പൂർ ഹയർ സെക്കൻഡറി സ്കൂൾ (62), പെരളശ്ശേരി എ.കെ.ജി.എസ്.ജി.എച്ച്.എസ്.എസ്. (55), മമ്പറം ഹയർ സെക്കൻഡറി സ്കൂൾ (48) വീതം പോയിന്റുകൾ നേടി മികച്ച പ്രകടനം കാഴ്ചവെച്ചു.
അങ്ങാടിക്കടവ് സേക്രഡ് ഹാർട്ട്സ് ഹയർ സെക്കൻഡറി സ്കൂൾ, തലശ്ശേരി സെയ്ന്റ് ജോസഫ്സ് സ്കൂൾ, പെരിങ്ങത്തൂർ രാജീവ് ഗാന്ധി മെമോറിയൽ ഹയർ സെക്കൻഡറി സ്കൂൾ, പെരിങ്ങത്തൂർ എൻ.എ.എം. ഹയർ സെക്കൻഡറി സ്കൂൾ തുടങ്ങിയവയും കണ്ണൂരിന്റെ മിന്നും പ്രകടനത്തിന് മികച്ച പിന്തുണ നൽകി. സംസ്ഥാനതല മത്സരത്തിന് യോഗ്യത നേടാത്ത 250 ഓളം വിദ്യാർത്ഥികൾ നേരിട്ട് അപ്പീലുമായി എത്തിയിരുന്നു.
അവരുടെ മത്സരഫലം ജില്ലകളുടെ പോയിന്റിൽ ഇക്കുറി കൂട്ടുന്നില്ല നടപടി സ്വീകരിച്ചിരുന്നു. അതുകൊണ്ടുതന്നെ ജില്ലയിൽനിന്ന് അപ്പീലുമായി എത്തുന്ന രീതി ഇക്കുറി കുറയ്ക്കാനായതായാണ് വകുപ്പ് വ്യക്തമാക്കുന്നത്.
