Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗൃഹപ്രവേശത്തിനായി എത്തിച്ച ആനയുടെ ചവിട്ടേറ്റ് രണ്ട് മരണം; ഇടഞ്ഞത് തെച്ചിക്കോട്ട്കാവ് രാമചന്ദ്രൻ; സമീപത്തെ പറമ്പിൽ പടക്കം പൊട്ടിച്ചതിന് പിന്നാലെ ആന പരിഭ്രാന്തനായി ഓടുകയായിരുന്നുവെന്ന് നാട്ടുകാർ; സംഭവം കോട്ടപ്പടി ക്ഷേത്രോത്സവ ദിനത്തിൽ; തിക്കിലും തിരക്കിലും എട്ടു പേർക്ക് പരുക്ക്

ഗൃഹപ്രവേശത്തിനായി എത്തിച്ച ആനയുടെ ചവിട്ടേറ്റ് രണ്ട് മരണം; ഇടഞ്ഞത് തെച്ചിക്കോട്ട്കാവ് രാമചന്ദ്രൻ; സമീപത്തെ പറമ്പിൽ പടക്കം പൊട്ടിച്ചതിന് പിന്നാലെ ആന പരിഭ്രാന്തനായി ഓടുകയായിരുന്നുവെന്ന് നാട്ടുകാർ; സംഭവം കോട്ടപ്പടി ക്ഷേത്രോത്സവ ദിനത്തിൽ; തിക്കിലും തിരക്കിലും എട്ടു പേർക്ക് പരുക്ക്

മറുനാടൻ ഡെസ്‌ക്‌

തൃശ്ശൂർ: ഇടഞ്ഞോടിയ ആനയുടെ ചവിട്ടേറ്റ്  രണ്ടു പേർക്ക് ദാരുണാന്ത്യം. ക്ഷേത്രോത്സവത്തിനായി എത്തിച്ച ആനയെ ഗൃഹപ്രവേശനത്തിനും കൊണ്ടു വന്നതിന് പിന്നാലെയാണ് അനിഷ്ട സംഭവങ്ങൾ അരങ്ങേറിയത്. കണ്ണൂർ സ്വദേശി ബാബു, പാപ്പാനായ കോഴിക്കോട് നരിക്കുനി സ്വദേശി മുരുകൻ എന്നിവരാണ്  കൊല്ലപ്പെട്ടത്. തൃശ്ശൂരിലെ തെച്ചിക്കോട്ട് കാവ് രാമചന്ദ്രൻ എന്ന ആനയാണ് ഇടഞ്ഞത്. സംഭവത്തിൽ എട്ട് പേർക്ക് പരുക്കേറ്റിട്ടുമുണ്ട്. ഗുരുവായൂർ കോട്ടപ്പടിയിലാണ് സംഭവം. സമീപത്തെ പറമ്പിൽ പടക്കം പൊട്ടിക്കുന്നത് കേട്ട് പരിഭ്രാന്തനായി ഓടുന്നതിനിടെ അടുത്ത് നിൽക്കുകയായിരുന്ന ബാബുവിന് ആയുടെ ചവിട്ടേൽക്കുകയായിരുന്നു. ബാബു സംഭവ സ്ഥലത്തു വച്ചു തന്നെ മരിക്കുകയായിരുന്നെന്നാണ് വിവരം.

തന്റെ കുടുംബ സുഹൃത്തിന്റെ ഗൃഹപ്രവേശത്തിനായി എത്തിയപ്പോഴാണ് ബാബുവിനെ ദുർവിധി തേടിയെത്തിയത്. കോട്ടപടിയിലെ ക്ഷേത്ര ഉത്സവത്തിന്റെ എഴുന്നള്ളിപ്പിന്റെ അതേ ദിവസം തന്നെയായിരുന്നു ഗൃഹപ്രവേശവം നടത്തിയത്. ഇതേ വീട്ടുകാർ തന്നെയാണ് ആനയെ എഴുന്നള്ളിപ്പിന് കൊണ്ടു വന്നതും. ഇവരുടെ വീടിന്റെ മുറ്റത്ത് തന്നെ ആനയെ തളയ്ക്കാൻ ഇവർ തീരുമാനിക്കുകയായിരുന്നു. എന്നാൽ ആനയെ തളച്ച് കുറച്ച് സമയത്തിന് ശേഷം സമീപത്തെ പറമ്പിൽ പടക്കം പൊട്ടിക്കുകയും ഇത് കേട്ട് ആന വിരണ്ടോടുകയുമായിരുന്നു.

ഗൃഹപ്രവേശത്തിനായി എത്തിയ ഒട്ടേറെ ആളുകളാണ് ഈ സമയം മുറ്റത്ത് തടിച്ചു കൂടിയിരുന്നത്. ആനയിടഞ്ഞത് കണ്ട് തിക്കും തിരക്കും ശക്തമാവുകയും എട്ട് പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. ഇവരിൽ രണ്ടു പേർ മേളക്കാരാണെന്നാണ് വിവരം. പരുക്കേറ്റവരെ കുന്നംകുളത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർക്ക് സാരമായ പരുക്കുകളൊന്നും ഏറ്റിട്ടില്ലെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം.

തൃശൂർ ജില്ലയിലെ പേരാമംഗലത്തുള്ള തെച്ചിക്കോട്ടുകാവ് ക്ഷേത്രത്തിന്റെ ആനയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ. സംസ്ഥാനത്ത് ഇപ്പോഴും ജീവിച്ചിരിക്കുന്നതിൽ ഏറ്റവും ഉയരമുള്ള ആനയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ. അമ്പത് വയസിലേറെ പ്രായമുണ്ട്.

എല്ലാ ഗജലക്ഷണങ്ങളും തികഞ്ഞ ആനയെന്ന് കണക്കാക്കുന്ന തെച്ചിക്കോട്ട്കാവ് രമചന്ദ്രനെ ആനപ്രേമികൾ രാമരാജൻ എന്നാണ് വിളിക്കുന്നത്. നിരവധി ഫേസ്‌ബുക്ക് പേജുകളും വാട്‌സാപ് കൂട്ടായ്മകളുമൊക്കെ തെച്ചിക്കോട്ട് രാമചന്ദ്രന്റെ പേരിലുണ്ട്. കേരളത്തിൽ 'ഏകഛത്രാധിപതി' പട്ടമുള്ള ഏക ആനയും തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണ്. അതേസമയം ഉത്സവത്തിനിടെ ഇടയുന്നതിനും ആളുകളുടെ ജീവനെടുക്കുന്നതിലും തെച്ചിക്കോട്ട് രാമചന്ദ്രൻ കുപ്രസിദ്ധനാണ്.

ആറ് പാപ്പാന്മാരും നാല് സ്ത്രീകളും ഒരു വിദ്യാർത്ഥിയും ഇന്ന് മരിച്ച കണ്ണൂർ സ്വദേശി ബാബുവുമടക്കം 12 പേരാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ഇടഞ്ഞതിനിടെ ഇതുവരെ മരിച്ചത്. തൃശൂർ ജില്ലയിലെ പേരാമംഗലത്തുള്ള തെച്ചിക്കോട്ടുകാവ് ക്ഷേത്രത്തിന്റെ ആനയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ. 1984 ലാണ് തെച്ചിക്കോട്ടുകാവ് ക്ഷേത്രത്തിൽ ആനയെ നടക്കിരുത്തുന്നത്. അടുത്ത അഞ്ചു കൊല്ലത്തിനിടെ ആറ് പാപ്പാന്മാരെ രാമചന്ദ്രൻ കൊലപ്പെടുത്തി.1986ൽ അന്നത്തെ പാപ്പാൻ വാഹനമിടിച്ച് മരണപ്പെട്ടതിനെത്തുടർന്ന് എത്തിയ പാപ്പാന്റെ മർദ്ദനത്തിൽ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വലതുകണ്ണിന്റെ കാഴ്ച പൂർണ്ണമായും നഷ്ടപ്പെട്ടു.

കാലക്രമേണ ഇടതുകണ്ണിന്റെ കാഴ്ച ശക്തിയും ഭാഗികമായി നഷ്ടപ്പെട്ടു. 2009ൽ തൃശൂർ കാട്ടാകാമ്പൽ ഭഗവതി ക്ഷേത്രത്തിൽ വച്ച് ഇടഞ്ഞ ആനയുടെ ആക്രമണത്തിൽ ഒരു പന്ത്രണ്ടുകാരൻ മരിക്കുകയും നൂറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആ വർഷം തന്നെ എറണാകുളത്തപ്പൻ ക്ഷേത്രത്തിൽ തെച്ചിക്കോട് രാമചന്ദ്രൻ ഇടഞ്ഞപ്പോൾ ഒരു സ്ത്രീ മരിച്ചു. 2013ൽ പെരുമ്പാവൂർ കൂത്തുമടം തൈപ്പൂയത്തിനിടെ തെച്ചിക്കോട്ട് രാമചന്ദ്രൻ ഇടഞ്ഞപ്പോൾ പൊലിഞ്ഞത് മൂന്ന് സ്ത്രീകളുടെ ജീവൻ.

2011 മുതൽ തൃശ്ശൂർ പൂരത്തിന് തെക്കേ ഗോപുര വാതിൽ തള്ളിത്തുറക്കുന്ന ആചാരപ്രധാനമായ ചടങ്ങിന് നിയോഗിക്കുന്നത് തെച്ചിക്കോട്ട് രാമചന്ദ്രനെയാണ്. വലതുകണ്ണിന് പൂർണമായും ഇടതുകണ്ണിനു ഭാഗികമായും കാഴ്‌ച്ചയില്ലാത്ത ഈ ആനയെ മൃഗഡോക്ടർമാരുടെ വിദഗ്ധസംഘം പരിശോധിക്കാതെ എഴുന്നള്ളത്തിന് ഉപയോഗിക്കരുതെന്ന് മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ നേരത്തേ നിർദ്ദേശിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP