Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഇത്തവണ തൃശ്ശൂർ പൂരത്തിന് തെച്ചിക്കോട്ട് രാമചന്ദ്രൻ തിടമ്പേറ്റുമോ? 13 പേരുടെ ജീവനെടുത്ത 'ഏകഛത്രാധിപതി'ക്കുള്ള വിലക്കു തുടരാൻ തീരുമാനിച്ച് നാട്ടാന നിരീക്ഷണ സമിതി; പ്രതിഷേധവുമായി ആനപ്രേമികളും സമവായശ്രമവുമായി മന്ത്രി സുനിൽ കുമാറും

ഇത്തവണ തൃശ്ശൂർ പൂരത്തിന് തെച്ചിക്കോട്ട് രാമചന്ദ്രൻ തിടമ്പേറ്റുമോ? 13 പേരുടെ ജീവനെടുത്ത 'ഏകഛത്രാധിപതി'ക്കുള്ള വിലക്കു തുടരാൻ തീരുമാനിച്ച് നാട്ടാന നിരീക്ഷണ സമിതി; പ്രതിഷേധവുമായി ആനപ്രേമികളും സമവായശ്രമവുമായി മന്ത്രി സുനിൽ കുമാറും

മറുനാടൻ ഡെസ്‌ക്‌

തൃശൂർ: ഇത്തവണ പൂരത്തിന് തെച്ചിക്കോട്ട് രാമചന്ദ്രൻ തെക്കേ ഗോപുരവാതിൽ തള്ളിത്തുറക്കാനിടയില്ല. തെച്ചിക്കോട്ട് രാമചന്ദ്രനെ പൂരത്തിൽ പങ്കെടുപ്പിക്കുന്നതിനുള്ള വിലക്ക് തുടരാൻ നാട്ടാന നിരീക്ഷണ യോഗം തീരുമാനിച്ചു. ചെറിയ ശബ്ദം പോലും കേട്ടാൽ വിരളുന്ന അവസ്ഥയുണ്ടെന്ന് കണ്ടെത്തിയതോടെയാണ് ഫെബ്രുവരി മാസത്തിൽ തെച്ചിക്കോട്ട് കാവ് രാമചന്ദ്രന് വിലക്കേർപ്പെടുത്തിയത്. അമ്പത് വയസിലേറെ പ്രായമുള്ള ആനയ്ക്ക് കാഴ്‌ച്ചയ്ക്കും തകരാറുണ്ട്. ഒരോ പതിനഞ്ച് ദിവസം കൂടുമ്പോഴും ആനയെ പരിശോധിക്കുകയും അടുത്ത പതിനഞ്ച് ദിവസത്തേക്ക് വിലക്കേർപ്പെടുത്തുകയുമാണ് ചെയ്തുവന്നിരുന്നത്. അതിനിടയിലാണ് തൃശൂർ പൂരത്തിന് തിടമ്പേറ്റാൻ രാമചന്ദ്രൻ വേണമെന്ന വികാരം ആനപ്രേമികൾക്കിടയിൽ ശക്തമായത്.

2011 മുതൽ തൃശൂർ പൂരത്തിന് തെക്കേ ഗോപുര വാതിൽ തള്ളിത്തുറക്കുന്ന ആചാരപ്രധാനമായ ചടങ്ങിന് നിയോഗിക്കുന്നത് തെച്ചിക്കോട്ട് രാമചന്ദ്രനെയാണ്. ഇക്കുറിയും പൂരത്തിന് രാമചന്ദ്രൻ വേണമെന്നും അനുമതി നൽകണമെന്നും ആവശ്യപ്പെട്ട് നിവേദനങ്ങളുമായി ആനപ്രേമികളുടെ സംഘടനകൾ സർക്കാർ ഓഫീസുകൾ കയറിഇറങ്ങൽ പതിവാക്കിയിരുന്നു. എന്നാൽ തൃശൂർ കളക്ടർ ടി വി അനുപമയുടെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന നാട്ടാന നിരീക്ഷണസമിതിയോഗം വിലക്ക് തുടരാൻ തീരുമാനിക്കുകയായിരുന്നു.

വിലക്ക് പിൻവലിക്കാനുള്ള സാഹചര്യം നിലവിൽ ഇല്ലെന്നും രാമചന്ദ്രന് എഴുന്നള്ളിപ്പിനുള്ള അനുമതി നൽകാനാവില്ലെന്നും ടിവി അനുപമ നിലപാടെടുത്തു. രാമചന്ദ്രൻ എപ്പോൾ വേണമെങ്കിലും ഇടയാനുള്ള സാഹചര്യമുണ്ടെന്നും കളക്ടർ വ്യക്തമാക്കി. ഇതോടെ ആനപ്രേമികളും ആന ഉടമകളുടെ സംഘടനാ നേതാക്കളും യോഗത്തിൽ പ്രതിഷേധം അറിയിച്ചു. ആനപ്രേമികളുടെ പ്രതിഷേധം ശക്തമാകുന്നതിനിടെ പ്രശ്‌നം പരിഹരിക്കാൻ ശ്രമിക്കാം എന്ന് വ്യക്തമാക്കി മന്ത്രി വി എസ് സുനിൽ കുമാറും രംഗത്തെത്തിയിട്ടുണ്ട്. 15 ദിവസത്തേക്ക് കൂടിയാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ടുതന്നെ തൃശൂർ പൂരത്തിന് തിടമ്പേറ്റുന്ന കാര്യത്തിൽ തീരുമാനം ഉണ്ടാകാൻ കാലതാമസം എടുക്കും. അതായത് തൃശൂർ പൂരത്തിനിടിയിലെ തെക്കേ ഗോപുര വാതിൽ തള്ളിത്തുറക്കുന്ന ആചാരപ്രധാനമായ ചടങ്ങിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ഉണ്ടാകുമോയെന്നറിയാൻ ആനപ്രേമികൾ കാത്തിരിപ്പ് തുടരുകയാണ്.

തലപൊക്കത്തിലും എടുപ്പിലും ആനപ്രേമികളുടെ ഹരമായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ മറ്റ് ആനകളുടെയെല്ലാം മുന്നിൽ നിൽക്കും. കേരളത്തിൽ ഇന്ന് ജീവിച്ചിരിപ്പുള്ളതിൽ ഏറ്റവും ഉയരമുള്ള ആനയെന്ന ഖ്യാതി തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ നെറ്റിപ്പട്ടമായി കൊണ്ടുനടക്കാൻ തുടങ്ങിയിട്ട് കാലമേറയായി. നിരവധി ഫേസ്‌ബുക്ക് പേജുകളും വാട്‌സാപ് കൂട്ടായ്മകളുമൊക്കെ തെച്ചിക്കോട്ട് രാമചന്ദ്രന്റെ പേരിലുണ്ട്. കേരളത്തിൽ 'ഏകഛത്രാധിപതി' പട്ടമുള്ള ആനയെന്ന വിശേഷണവും തെച്ചിക്കോട്ടുകാവ് രാമചന്ദ്രനുണ്ട്. അതേസമയം ഉത്സവത്തിനിടെ ഇടയുന്നതിനും ആളുകളുടെ ജീവനെടുക്കുന്നതിലും തെച്ചിക്കോട്ട് രാമചന്ദ്രൻ കുപ്രസിദ്ധനാണ്.

അമ്പത് വയസ് പിന്നിട്ട രാമചന്ദ്രൻ 13 പേരുടെ ജീവനെടുത്തിട്ടുണ്ട്. ആറ് പാപ്പാന്മാർക്കും നാല് സ്ത്രീകൾക്കും രണ്ട് പുരുഷന്മാർക്കും ഒരു വിദ്യാർത്ഥിക്കുമാണ് രാമചന്ദ്രൻ കാരണം ജീവൻ നഷ്ടമായത്. ഫെബ്രുവരി മാസം 8 ാം തിയതിയായിരുന്നു അവസാനമായ രാമചന്ദ്രൻ ഇടഞ്ഞത്. പിന്നിൽ നിന്ന് പടക്കം പൊട്ടിക്കുന്ന ശബ്ദം കേട്ടായിരുന്നു രാമചന്ദ്രൻ കലിതുള്ളിയത്. ഓടുന്നതിനിടെ സമീപത്ത് നിൽക്കുകയായിരുന്ന കണ്ണൂർ സ്വദേശി ബാബു, കോഴിക്കോട് നരിക്കുനി സ്വദേശി ഗംഗാധരൻ എന്നിവർക്കാണ് ജീവൻ നഷ്ടമായത്. ഈ സംഭവത്തെ തുടർന്നായിരുന്നു വനംവകുപ്പ് തെച്ചിക്കോട്ട് കാവ് രാമചന്ദ്രനെ 15 ദിവസത്തേക്ക് എഴുന്നള്ളിപ്പിൽ നിന്ന് വിലക്കിയത്.

തൃശൂർ ജില്ലയിലെ പേരാമംഗലത്തുള്ള തെച്ചിക്കോട്ടുകാവ് ക്ഷേത്രത്തിന്റെ ആനയെ 1984 ലാണ് നടക്കിരുത്തുന്നത്. അടുത്ത അഞ്ചു കൊല്ലത്തിനിടെ ആറ് പാപ്പാന്മാരെ രാമചന്ദ്രൻ കൊലപ്പെടുത്തി. 1986ൽ അന്നത്തെ പാപ്പാൻ വാഹനമിടിച്ച് മരണപ്പെട്ടതിനെത്തുടർന്ന് എത്തിയ പാപ്പാന്റെ മർദ്ദനത്തിൽ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വലതുകണ്ണിന്റെ കാഴ്ച പൂർണ്ണമായും നഷ്ടപ്പെട്ടു. കാലക്രമേണ ഇടതുകണ്ണിന്റെ കാഴ്ച ശക്തിയും ഭാഗികമായി നഷ്ടപ്പെട്ടു. 2009ൽ തൃശൂർ കാട്ടാകാമ്പൽ ഭഗവതി ക്ഷേത്രത്തിൽ വച്ച് ഇടഞ്ഞ ആനയുടെ ആക്രമണത്തിൽ ഒരു പന്ത്രണ്ടുകാരൻ മരിക്കുകയും നൂറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആ വർഷം തന്നെ എറണാകുളത്തപ്പൻ ക്ഷേത്രത്തിൽ തെച്ചിക്കോട് രാമചന്ദ്രൻ ഇടഞ്ഞപ്പോൾ ഒരു സ്ത്രീ കൊല്ലപ്പെട്ടു. 2013ൽ പെരുമ്പാവൂർ കൂത്തുമടം തൈപ്പൂയത്തിനിടെ തെച്ചിക്കോട്ട് രാമചന്ദ്രൻ ഇടഞ്ഞപ്പോൾ പൊലിഞ്ഞത് മൂന്ന് സ്ത്രീകളുടെ ജീവൻ.

കേരളത്തിലങ്ങോളം ഇങ്ങോളമുള്ള ആനപ്രേമികളുടെ ആവേശമാണെങ്കിലും തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ജന്മം കൊണ്ട് ഇവിടത്തുകാരനല്ല. ബിഹാറിലെ ആനച്ചന്തയിൽ നിന്ന് വാങ്ങി കേരളത്തിലേക്ക് എത്തിക്കുമ്പോൾ പേര് മോട്ടിപ്രസാദ് എന്നായിരുന്നു. ധനലക്ഷ്മി ബാങ്ക് മാനേജരായിരുന്ന എ എൻ രാമചന്ദ്ര അയ്യരായിരുന്നു ആദ്യത്തെ ഉടമ. അദ്ദേഹത്തിൽ നിന്നും തൃശ്ശൂർക്കാരൻ വെങ്കിടാദ്രി സ്വാമി ആനയെ വാങ്ങി ഗണേശൻ എന്ന് പേരിട്ടു. 1984ൽ തെച്ചിക്കോട്ടുകാവ് ദേവസ്വം ഈ ആനയെ വാങ്ങി നടക്കിരുത്തിയപ്പോൾ ഇട്ട പേരാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ. കേരളത്തിലെ നാട്ടാനകൾക്കിടയിലെ സൂപ്പർ സ്റ്റാറായ രാമചന്ദ്രനാണ് കേരളത്തിലങ്ങോളമിങ്ങോളും ആരാധകരുള്ള ഗജപ്രമുഖൻ. എല്ലാ ഗജലക്ഷണങ്ങളും തികഞ്ഞ ആനയെന്ന് കണക്കാക്കുന്ന തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ആനപ്രേമികൾ രാമരാജൻ എന്നാണ് വിളിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP