Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അലറിവിളിക്കുന്ന വാർത്താവതാരകൻ; വിശ്വാസ്യത നഷ്ടപ്പെടുന്ന ചാനലുകൾ: ചാനൽ അവതാകരൻ ഏകാധിപതിയാവുമ്പോൾ

അലറിവിളിക്കുന്ന വാർത്താവതാരകൻ; വിശ്വാസ്യത നഷ്ടപ്പെടുന്ന ചാനലുകൾ: ചാനൽ അവതാകരൻ ഏകാധിപതിയാവുമ്പോൾ

2011-ലെ സക്കറിയയുടെ ഈ കണ്ടെത്തലുകൾ ശരിയാണെന്നു സമർത്ഥിക്കുന്നത് മാതൃഭൂമി ആഴ്ചപ്പതിപ്പുതന്നെയാണ്. വാർത്താചാനലുകളിലെ അവതാരകരെപ്പറ്റിയും വാർത്താചാനലുകളുടെ സ്ഥാപിതതാല്പര്യങ്ങളെപ്പറ്റിയും അവർ എങ്ങനെയാണ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനെപ്പറ്റിയും മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ 2016 മാർച്ച് 13-19-ലെ ''വെളിച്ചത്തിരുന്നുള്ള അലർച്ചകൾ, ഇരുണ്ടുപോവുന്ന ഇന്ത്യ'' എന്ന മുഖ്യ ലേഖനത്തിൽ എൻ.പി. സജീവ് ഇങ്ങനെ എഴുതി.

ഇക്കഴിഞ്ഞ ഫെബ്രുവരി 19-ന് രാത്രി ഒമ്പതു മണിക്ക് ഇന്ത്യൻ ടെലിവിഷന്റെ ചരിത്രത്തിലെ നിർണായകനിമിഷത്തിൽ നിറക്കൂട്ടുകളില്ലാതെ കറുത്തിരുണ്ടുപോയ ഒരു സ്‌ക്രീൻ തെളിഞ്ഞു. രാജ്യത്തെ മുൻനിര വാർത്താചാനലായ എൻ.ഡി.ടി.വി-യുടെ സ്‌ക്രീൻ ആയിരുന്നു അത്. ഇരുണ്ട കാലങ്ങളിൽ ഉണ്ടാവുന്ന പാട്ട് ഇരുണ്ട കാലത്തെക്കുറിച്ചുള്ളതായിരിക്കുമെന്ന ബ്രെഹ്ത്യൻ വരികൾക്ക് കറുത്ത നിറത്തിൽ അടിവരയിടുകയായിരുന്നു എൻ.ഡി.ടി.വി. ഹിന്ദിയുടെ വാർത്താവതാരകാൻ രവീഷ്‌കുമാർ. ''ഞാൻ നിങ്ങളെ ഇരുട്ടിലേക്കു കൂട്ടിക്കൊണ്ടുപോവുകയാണ് ഇന്നത്തെ ഇന്ത്യൻ ടി.വി-യുടെ മുഖം.''

അലറിവിളിക്കുന്ന വാർത്താവതാരകൻ

''ഞങ്ങൾ വാർത്താവതാരകർ അലറിവിളിച്ചും ആക്രോശിച്ചും നിങ്ങളിലെ വിദ്വേഷത്തിന്റെ കനലുകളെ ഊതിക്കത്തിക്കുകയായിരുന്നു. വാർത്തയിൽ വിവരങ്ങളില്ലാതാവുകയും രോഷം മാത്രം നിറയുകയും ചെയ്യുന്നു. അതുകൊണ്ടാണ് ഞങ്ങൾ ഈ സ്‌ക്രീൻ ഇരുണ്ടതാക്കിയത്. അപ്പോൾ ഞങ്ങൾ എന്താണ് പറയുന്നതെന്ന് ഞങ്ങൾക്ക് കേൾക്കാൻ കഴിയും. വിമതശബ്ദങ്ങളെ പരിഹസിച്ചും തടഞ്ഞും നിശ്ശബ്ദമാക്കുന്ന ഞങ്ങൾക്ക് ഞങ്ങളെ കേൾക്കാൻ കഴിയും. ഒരു സാങ്കേതികപ്രശ്നവും സിഗ്‌നൽ തകരാറും നിങ്ങൾ ഇപ്പോൾ നേരിടുന്നില്ല.''

ടെലിവിഷൻ വാർത്തയുടെ പ്രസക്തി

മാധ്യമങ്ങൾ ജനാധിപത്യത്തിന്റെ അനിഷേധ്യരായ പരിരക്ഷകരായാണ് പരിഗണിക്കപ്പെടുന്നത്. ഭരണപ്രക്രിയയിൽ ജനപങ്കാളിത്തം ഉറപ്പാക്കുന്നതിലും സംവാദങ്ങൾ വളർത്തുന്നതിലും നിർമ്മാണാത്മകമായ വിമർശനവ്യവഹാരം രൂപപ്പെടുത്തുന്നതിലും ജനാധിപത്യവ്യവസ്ഥയുടെ നാലാം നെടുംതൂണുകളായ മാദ്ധ്യമങ്ങൾക്ക് നിർണായക പങ്കുണ്ട്. ഓരോ സാമൂഹികപ്രശ്നത്തിലുമുള്ള പൊതുജനാഭിപ്രായം ഗ്രഹിക്കാൻ ടെലിവിഷൻ വാർത്തയെയാണ് നാം ആശ്രയിച്ചുപോരുന്നത്. അങ്ങനെ പൊതുജനാഭിപ്രായങ്ങളുടെ കൈമാറ്റവേദിയായി ന്യൂസ് ചാനലുകൾ മാറുന്നു. പൗരസംഘടനകളുടെയും രാഷ്ട്രീയകക്ഷികളുടെയും പ്രതിനിധികൾ അവിടെ ആശയകൈമാറ്റത്തിന് എത്തിച്ചേരുന്നു. ജനാധിപത്യഭാഷയെ വിശാലാർത്ഥത്തിൽ പ്രദർശിപ്പിക്കുന്ന ദൃശ്യമാദ്ധ്യമങ്ങൾ നിയമനിർമ്മാണസഭ, നീതിന്യായവിഭാഗം, ഭരണനിർവഹണവിഭാഗം എന്നീ ജനാധിപത്യസ്ഥാപനങ്ങളെക്കാൾ ജനപ്രീതിയുള്ളവയാണ്.

പരമാധികാര (!) ജനാധിപത്യ (!) സ്ഥാപനം

നാധിപത്യപ്രക്രിയയുടെ വിസ്മയക്കാഴ്ചയാണ് പൗരന്/പ്രേക്ഷകനു മുന്നിൽ ദൃശ്യമാദ്ധ്യമങ്ങൾ ഒരുക്കുന്നത് എന്നുപറയാം. മറ്റു ജനാധിപത്യസ്ഥാപനങ്ങളുടെ ധർമ്മങ്ങളെല്ലാം പിടിച്ചുപറിച്ച് ഏറ്റെടുത്തു നടത്തുന്ന പരമാധികാരജനാധിപത്യ സ്ഥാപനമായാണ് ദൃശ്യമാദ്ധ്യമങ്ങൾ നിലകൊള്ളുന്നത്. നിയമനിർമ്മാണസഭയുടെ ധർമ്മങ്ങൾ ഏറ്റെടുത്തുകൊണ്ട് സ്റ്റുഡിയോയിൽ അവ ജനാധിപത്യപരമായ സംവാദങ്ങൾ നടത്തുന്നു; നയപരിപാടികൾ ചർച്ച ചെയ്യുന്നു. നീതിന്യായവിഭാഗത്തെപ്പോലെ കുറ്റകൃത്യങ്ങളിൽ മാദ്ധ്യമവിചാരണ നടത്തുന്നു. ഭരണനിർവഹണവിഭാഗമായും അത് പ്രവർത്തിക്കുന്നു. കുറ്റകൃത്യങ്ങളുടെ സമാന്തരഅന്വേഷണങ്ങൾ നടത്തുകയും തിരഞ്ഞെടുപ്പ് (അഭിപ്രായവോട്ടെടുപ്പു) നടത്തുകയും പൊതുപരാതികൾക്ക് പരിഹാരമാർഗങ്ങൾ നിർദ്ദേശിക്കുകയും ചെയ്യുന്നു. എന്നാൽ, സ്വന്തം പ്രവർത്തനത്തെപ്പറ്റിയും തങ്ങളുടെ നിലനില്പിന്റെ നട്ടെല്ലായ കോർപറേറ്റ് ലോകത്തിന്റെ ചൂഷണങ്ങളെക്കുറിച്ചും അവ അർത്ഥഗർഭമായ മൗനം പാലിക്കുന്നുണ്ട്. എന്നാൽ ഈ മൗനത്തിന്റെ ഗൂഢാർത്ഥങ്ങളെയും രാഷ്ട്രീയാന്തർഗതങ്ങളെയും ധാർമ്മികതയുടെ അടിസ്ഥാനത്തിൽ മാത്രം വായിക്കാൻ കഴിയില്ലെന്നും മറിച്ച് ഉദാരീകരണാനന്തര ഇന്ത്യയിലെ സ്വകാര്യമാദ്ധ്യമങ്ങളുടെ ശക്തിസാധ്യതകളെക്കുറിച്ചുള്ള വിമർശനാത്മകമായ അപഗ്രഥനത്തിലൂടെയേ അതിനു കഴിയൂ എന്നും അഭിജിത്ത് റോയ് അഭിപ്രായപ്പെട്ടിട്ടുണ്ട്.

ഉപജാപങ്ങളാകുന്ന ന്യൂസ് കം സംവാദം

രാഷ്ട്രീയ സാമൂഹികപ്രശ്നങ്ങളെ കണ്ടെത്താനും മനസ്സിലാക്കാനും വിശകലനം ചെയ്യാനുമുള്ളതാണ് ന്യൂസ്റൂം സംവാദം. പക്ഷേ, അത് ഉപജാപങ്ങളിലൂടെ പൊതുജനാഭിപ്രായത്തെ ധ്രുവീകരണത്തിനു വിധേയമാക്കുന്ന മാരകക്രീഡയായി മാറുകയാണിപ്പോൾ. സമീപകാലത്ത് ടെലിവിഷൻ വാർത്ത ടാബ്ലോയ്ഡ്വത്ക്കരിക്കപ്പെടുന്നതിൽ പ്രണയ്റോയ് ആശങ്ക പ്രകടിപ്പിച്ചിരുന്നു. ശ്രദ്ധയാകർഷിക്കാൻവേണ്ടി എന്തും ചെയ്യുന്ന ഇത്തരം മാദ്ധ്യമപ്രവർത്തനം.

അവതാരകൻ എന്ന ഏകാധിപതി

മകാലിക ഇന്ത്യൻ ടെലിവിഷൻ ജേണലിസം ന്യൂസ് ആങ്കർ എന്ന ഒരൊറ്റ വ്യക്തിയിലേക്ക് കേന്ദ്രീകരിക്കപ്പെട്ടിരിക്കുകയാണ്. വാർത്താവതാരകൻ ഇവിടെ റിപ്പോർട്ടറും എഡിറ്ററും ചാനലും താരവുമായി മാറുന്നു. ടെലിവിഷന്റെ മുഴുവൻ ഇടവും അയാളിലേക്ക് പരിമിതപ്പെടുത്തപ്പെടുന്നു. ദൃശ്യമാദ്ധ്യമത്തിന്റെ സകല സാധ്യതകളും പ്രൈം ടൈം സംവാദങ്ങളുടെ സങ്കുചിതവൃത്തങ്ങളിൽ ഒതുക്കപ്പെടുന്നു. റിപ്പോർട്ടർമാരെ അപ്രസക്തമാക്കുന്ന മാദ്ധ്യമപ്രവർത്തനമാണ് പല ന്യൂസ് ചാനലുകളിലും നടക്കുന്നത്. ടൈംസ് നൗവിലെ റിപ്പോർട്ടർമാർ സൗണ്ട് ബൈറ്റ് ശേഖരിക്കുന്നവർ മാത്രമാണെന്ന് ചാനലിന്റെ മുൻ മുംബൈ ബ്യൂറോ ചീഫ് വെളിപ്പെടുത്തിയിരുന്നു. സംവാദം ഏകോപിപ്പിക്കുന്നതിനുമുൻപ് അവതാരകർ വാർത്തയുടെ വസ്തുനിഷ്ഠത അന്വേഷിക്കുന്നില്ല. സ്റ്റുഡിയോ സംവാദത്തിൽ അതിഥികളായി വരുന്ന രാഷ്ട്രീയനേതാക്കൾ തങ്ങളുടെ നിലപാട് സ്ഥാപിക്കുന്നതിനുവേണ്ടി പറയുന്ന കാര്യങ്ങളുടെ ആധികാരികത പരിശോധിക്കുന്നില്ല.

വിശ്വാസ്യത തകരുന്ന വാർത്താചാനലുകൾ

ചാനലുകളുടെ ജനപ്രിയത കൂടുമ്പോൾ വിശ്വാസ്യത തകരുകയാണ്. കൂടുതൽ ജനപ്രിയതയുള്ള മാദ്ധ്യമങ്ങൾക്ക് അതിനനുസരിച്ചുള്ള വിശ്വാസ്യതയില്ലെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

വാർത്ത താരമാവുന്നതിനു പകരം അവതാരകൻ താരമാവുകയാണ് ഇവിടെ. അയാൾ ഒരു ജനപ്രിയ സിനിമയിലെ നായകനെപ്പോലെ ധീരോദാത്തനതിപ്രതാപഗുണവാനാണ്. വില്ലനെ സംസാരിക്കാനനുവദിക്കാതെ എല്ലാം ഒറ്റശ്വാസത്തിൽ പറഞ്ഞുതീർക്കുന്ന ആക്ഷൻ ഹീറോ. ന്യൂസ് റൂമിൽ അതിഥികളായി എത്തുന്നവരെ അയാൾ അവഹേളിക്കുന്നു. അവരുടെ കാഴ്ചപ്പാടുകളെ നിർദ്ദയം ചോദ്യച്ചെയ്യുന്നു. സ്‌ക്രീനിലെ ആ താരസ്വരൂപം പരിരക്ഷിക്കാൻ അയാൾ ആക്രമണോത്സുകനായ ധീരപുരുഷന്റെ പരിവേഷം എടുത്തണിയുന്നു. ഈ അവഹേളനത്തിനും അധിക്ഷേപത്തിനും പതിവായി വിധേയരാവുന്നവർ സ്റ്റുഡിയോവിലെത്തുന്ന അതിഥികൾ മാത്രമല്ല; അവരുടെ കാഴ്ചപ്പാടുകളും നിലപാടുകളുമുള്ള പ്രേക്ഷകർകൂടിയാണ്.

ബഹുജന ഉപജാപമാകുന്ന ചാനലുകൾ

പ്രബലമായ ഭരണകൂടത്തെയല്ല, പൊതുജനങ്ങളെയാണ് വാർത്താവതാരകൻ പ്രതിനിധാനം ചെയ്യേണ്ടത് എന്ന് പ്രേക്ഷകർ കരുതുന്നുണ്ട്. അതുകൊണ്ടുതന്നെ അവതാരകരിൽനിന്ന് അവർ നിഷ്പക്ഷത പ്രതീക്ഷിക്കുന്നു.

ബഹുജന മാദ്ധ്യമങ്ങളിലൂടെയുള്ള ആശയവിനിമയം (Mass communication) ഇവിടെ ബഹുജന ഉപജാപ (Mass manipulation) മായി മാറുകയാണ്.

അഞ്ചുവർഷം മുൻപെ മെർക്കിസ്റ്റൺ വിവാദത്തിൽ സക്കറിയ എഴുതിയ മാദ്ധ്യമവേട്ടയെ അനുസ്മരിപ്പിക്കുന്ന മറ്റൊരു മാദ്ധ്യമ വേട്ടയായിരുന്നു ബാർകോഴ കേസിൽ കെ.എം. മാണിക്കെതിരെ നടന്നതെന്ന് ചാനൽ ചർച്ചകളുടെ പോക്ക് കണ്ടെപ്പോഴെ എല്ലാവർക്കും മനസ്സിലായിരുന്നു. കെ.എം. മാണിക്കെതിരെ ചാനൽ ചർച്ചകളിൽ അഴിഞ്ഞാടിയ നിരവധി മാദ്ധ്യമപ്രവർത്തകരും ജനപ്രതിനിധകളും പൗരപ്രമുഖരും എനിക്ക് അടുത്തറിയാവുന്നവർ ആയിരുന്നതിനാൽ സക്കറിയ പറഞ്ഞതു ശരിയാണെന്നു മനസ്സിലാക്കാൻ ഏറെ സമയം വേണ്ടിവന്നില്ല. ദശാംശത്തിന്റെ പരിധിയിൽ പെടുത്തിയെങ്കിലും കേസുനടത്തിപ്പിനുള്ള ചെലവ്പോലും നൽകാതിരുന്നതിനാൽ മലയോരപട്ടയ കേസു കാലഘട്ടം മുതൽ കെ.എം. മാണി എന്റെ ശത്രുവാണ്. അതുകൊണ്ടുതന്നെ ബാർകോഴ കേസിൽ ഞാൻ സന്തോഷിക്കണമായിരുന്നു. എന്നാൽ എനിക്കു മുന്നിൽ വന്ന മന്ത്രിസഭായോഗതീരുമാന നോട്ട് ഫയൽ അടക്കമുള്ള രേഖകൾ മാണിയുടെ ഈ കേസിലെ പങ്കാളിത്തം ചോദ്യം ചെയ്യുന്നു. പ്രത്യേകിച്ച് ബാർ കേസിൽ ബാറുകൾക്കെതിരെ നിലപാടെടുത്ത രണ്ടു സംഘടനകൾക്കുവേണ്ടി ഞാൻ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും നേരിട്ട് കേസ് നടത്തിയ സാഹചര്യത്തിൽ. കേസു നടത്തിപ്പുമായി ബന്ധപ്പെട്ട വിവരാവകാശനിയമപ്രകാരം അവർ സ്വന്തമാക്കി എന്നെ ഏൽപ്പിച്ച മന്ത്രിസഭാ നോട്ടുഫയലുകൾ അടക്കമുള്ള രേഖകൾ മാണിക്കതിലുള്ള റോൾ ചോദ്യം ചെയ്യുന്നു എന്നു തെളിയിച്ചപ്പോൾ മാദ്ധ്യമങ്ങളുടെ വിശ്വാസ്യതയെ വട്ടപ്പൂജ്യത്തിലെത്തിച്ചിരിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP