Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വമ്പൻ ഓഫർ നൽകിയിട്ടും സിനിമാതാരങ്ങൾക്കു വരാൻ മടി; ക്ഷണക്കത്തുമായി ചെന്നപ്പോൾ നേതാക്കൾ ഓടി ഒളിക്കുന്നു: ചൈനയിൽ നിന്നും കൊണ്ടുവന്ന ഫോണുമായി ലോഞ്ചിങ്ങ് അതിഥികളെ തേടി മാംഗോ ഉടമകൾ നെട്ടോട്ടത്തിൽ; ശമ്പളം കിട്ടാതെ ജീവനക്കാരുടെ പ്രതിഷേധം ഉണ്ടായേക്കുമെന്ന് ആശങ്ക

വമ്പൻ ഓഫർ നൽകിയിട്ടും സിനിമാതാരങ്ങൾക്കു വരാൻ മടി; ക്ഷണക്കത്തുമായി ചെന്നപ്പോൾ നേതാക്കൾ ഓടി ഒളിക്കുന്നു: ചൈനയിൽ നിന്നും കൊണ്ടുവന്ന ഫോണുമായി ലോഞ്ചിങ്ങ് അതിഥികളെ തേടി മാംഗോ ഉടമകൾ നെട്ടോട്ടത്തിൽ; ശമ്പളം കിട്ടാതെ ജീവനക്കാരുടെ പ്രതിഷേധം ഉണ്ടായേക്കുമെന്ന് ആശങ്ക

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സച്ചിൻ ടെൻഡുൽക്കറും അമിതാഭ് ബച്ചനും ബ്രാൻഡ് അംബാസിഡർമാരായി സാംസങ്ങിനെയും ആപ്പിളിനെയും വെല്ലുന്ന ഫോണുമായി മലയാളി സഹോദരങ്ങൾ വരുന്നത് തിങ്കളാഴ്ചയാണ്. കഴിഞ്ഞ 29ന് എന്ന് പത്രങ്ങൾ ആദ്യം പറഞ്ഞെങ്കിലും അവർക്ക് തെറ്റ് പറ്റിയതാണെന്നും ഫെബ്രുവരി 29ന് നടക്കുമെന്നും അഗസ്റ്റിൻ സഹോദരന്മാർ പ്രഖ്യാപിച്ചിരുന്നു.

ലോഞ്ചിങ്ങ് മഹാമഹത്തിന് ഒരു ദിവസം മാത്രം ബാക്കിയാകവെ സച്ചിനും ബച്ചനും വരില്ല എന്ന് മാത്രമല്ല പേരിന് ഒരു സെലിബ്രിറ്റിയെ പോലും കിട്ടില്ല എന്ന അവസ്ഥയിലാണ് എന്നാണ് റിപ്പോർട്ട്. ഏതു ചടങ്ങിനും ഓടി ചെല്ലുന്ന രാഷ്ട്രീയക്കാരാവട്ടെ വിവാദമായതോടെ ഉയിരു പേടിച്ച് മുങ്ങുകയും ചെയ്യുന്നത്രേ.

ചൈനയിൽ നിന്നും വാങ്ങിയ കുറേ ഫോണിൽ കഷ്ടപ്പെട്ട് മാംഗോ ഫോണിന്റെ ലോഗോ പതിപ്പിച്ച് ലോഞ്ചിങ്ങ് ശരിയാക്കി വച്ചിരിക്കുന്നതായാണ് റിപ്പോർട്ട്. തിങ്കളാഴ്ച വൈകുന്നേരം ലെ മെറിഡിയൻ ഹോട്ടലിൽ ആണ് ലോഞ്ചിങ്ങ് നടക്കുന്നത്. ലെ മെറിഡിയൻ ഹോട്ടലിൽ തിങ്കളാഴ്ച വൈകിട്ട് ആറു മുതൽ രാത്രി 9 വരെയാണ് ചടങ്ങ്. സെലിബ്രിറ്റികളും രാഷ്ട്രീയക്കാരും ഇല്ലെങ്കിലും ചില ചൈനക്കാരെ പരിപാടിയിലേയ്ക്ക് ക്ഷണിച്ചിട്ടുണ്ടെന്നാണ് സൂചന. ചൈനയിൽ നിന്നും കൊണ്ടു വന്നവരോ അതോ നാടുകാണാൻ കൊച്ചിയിൽ എത്തിയ ചൈനക്കാരാണോ എന്ന് വ്യക്തമല്ല. ചടങ്ങിലേയ്ക്ക് എല്ലാ പത്രങ്ങൾക്കും ചാനലുകൾക്കും ക്ഷണം ഉണ്ട്. എല്ലാ പത്രങ്ങൾക്കും ഒന്നാം പേജ് മുഴുവൻ 29ന് പരസ്യം കൊടുക്കാൻ ആയിരുന്നു ആദ്യ പരിപാടിയെങ്കിലും പരസ്യത്തിന്റെ വലുപ്പം കുറച്ചിട്ടുണ്ടെന്നാണ് ഇപ്പോഴത്തെ റിപ്പോർട്ട്. എന്തായാലും മാനം രക്ഷിക്കാനായി കുറച്ച് പരസ്യം എങ്കിലും ഉണ്ടാവുമെന്നാണ് സൂചന.

ഇതേ സമയം ഉദ്ഘാടന സമയത്ത് ശമ്പളം കിട്ടാത്ത സെയിൽസ് ജീവനക്കാർ പ്രശ്‌നം ഉണ്ടാക്കാൻ എത്തുമോ എന്ന ആശങ്ക അഗസ്റ്റിൻ സഹോദരന്മാർക്കുണ്ട്. രണ്ട് റീജിയണൽ മാനേജർമാരുടെ കീഴിൽ മുപ്പതോളം സെയിൽസ് എക്‌സിക്യൂട്ടീവുകൾ ജോലി ചെയ്തിരുന്നു. മറുനാടൻ വാർത്ത വന്നതോടെ ഫ്രാഞ്ചൈസികളിൽ നിന്നും പണം പിരിക്കുന്നത് ഇവർ അവസാനിപ്പിച്ചു. അതോടെ ഇവർക്കുള്ള ശമ്പളവും നിർത്തി. ശമ്പളം ചോദിച്ച് കൊച്ചി ഓഫീസിൽ എത്തുന്നവരെ ആക്ഷേപിച്ച് വിട്ടു എന്നും പരാതിയുണ്ട്. കോർപറേറ്റ് കമ്മ്യുണിക്കേഷൻ ചുമതലയുണ്ടായിരുന്ന പെൺകുട്ടിയെ തല്ലിപ്പുറത്താക്കിയത് വിവാദമായിരുന്നു. ഇതാണ് എം ഫോണിന്റെ കള്ളക്കഥകൾ പുറം ലോകത്ത് എത്തിച്ചത്. നിരവധി തട്ടിപ്പ് കേസുകളിൽ പെട്ടവരാണ് ഈ നീക്കവുമായി ഉള്ളതെന്നും വ്യക്തമായി.

ലോകത്തെ ഏറ്റവും വലിയ മൊബൈൽ ഫോൺ കമ്പനിയായ ആപ്പിളിനെ തോൽപ്പിക്കാൻ മലയാളിയുടെ മൊബൈൽ നിർമ്മാണ കമ്പനിയെന്നായിരുന്ന ആദ്യഘട്ടത്തിൽ പ്രചരണം. മാംഗോ മൊബൈൽ കമ്പനിയുടെ ജീവനക്കാരിയുടെ പരാതിയെ തുടർന്നാണ് പൊലീസ് കേസ് എടുത്തു എന്നും അതൊഴിവാക്കാൻ പ്രമുഖ ഒരു ചാനൽ മുതലാളി ഇടപെട്ടു എന്നുമുള്ള വിവരം വെളിയിൽ വന്നപ്പോഴാണ് ഈ കമ്പനിയെക്കുറിച്ചു ഒരു അന്വേഷണം മറുനാടൻ ആരംഭിച്ചത്. എം ഫോൺ മൊബൈൽ കമ്പനിയെ കുറിച്ച് പത്രങ്ങളും ചാനലുകളും വന്നത് അതിശയിപ്പിക്കുന്ന വാർത്തകൾ ആയിരുന്നുവെന്ന് ആതോടെ വ്യക്തമായി. ഏത് മലയാളിയെയും വല്ലാതെ അഭിമാന വിജൃംഭിതരാക്കുന്ന വാർത്തകൾ. ഒരു ഉളുപ്പുമില്ലാതെ ലോകത്തെ ഏറ്റവും വലിയ സ്ഥാപനമായ ആപ്പിളിനെ മലയാളികൾ പ്രതിസന്ധിയിൽ ആക്കുമെന്ന് പത്രങ്ങൾ തട്ടി വിട്ടു. ഇതെല്ലാം അന്വേഷണാത്മക റിപ്പോർട്ടിംഗിലൂടെ മറുനാടൻ പുറത്തു കൊണ്ടു വന്നു.

ബ്രാൻഡ് അംബാസിഡർമാർ സച്ചിനും ബച്ചനുമാണെന്നായിരുന്നു അവകാശ വാദം. പത്രവാർത്തകൾ കണ്ട് അമിതാഭ് ബച്ചന്റെയും സച്ചിൻ തെണ്ടുൽക്കറുടെയും ഓഫീസുകളുമായി മറുനാടൻ ബന്ധപ്പെടുകയുണ്ടായി. സച്ചിന്റെ ഓഫീസിൽ ഇങ്ങനെ ഒരു കാര്യത്തെ കുറിച്ച് യാതൊരു ധാരണയുമില്ല എന്നാണ് അറിയിച്ചത്. സച്ചിൻ സംഗതി അറിഞ്ഞില്ലെങ്കിലും അമിതാബ് ബച്ചന്റെ ഓഫീസ് ചർച്ച നടത്തിയ കാര്യം തള്ളിയതുമില്ല. കൊച്ചിയിലെ പുഷ് എന്ന ഏജൻസി വഴി അമിതാബ് ബച്ചന്റെ ഓഫീസ് മാംഗോ ഫോണുമായി കരാറിൽ ഏർപ്പെട്ടിരുന്നു. ഒമ്പത് കോടി രൂപയാണ് അമിതാഭിന് നൽകാമെന്ന് അഗസ്റ്റിൻ സഹോദരന്മാർ ഏറ്റത്. അഡ്വാൻസായി 1.9 കോടിയുടെ ചെക്കും നൽകി. എന്നാൽ അമിതാബിന്റെ ഓഫീസ് ഈ ചെക്ക് സമർപ്പിച്ചപ്പോൾ പണം ഇല്ലാത്തതുകൊണ്ട് അത് മടങ്ങുകയാണ് ചെയ്തത്. അതുകൊണ്ട് അമിതാബും വരുന്നില്ല എന്നാണ് വ്യക്തമായി അറിയാൻ കഴിഞ്ഞത്. ഇതോടെ ഈ കമ്പനിയുടെ സാമ്പത്തിക സ്രോതസ്സും സംശയത്തിന്റെ നിഴലിലായി.

മാംഗോ ഫോൺ തട്ടിപ്പാണ് എന്ന സംശയം ബലപ്പെട്ടതോടെ സെയിൽസ് വിഭാഗത്തിന്റെ ചുമതലയുള്ള ജീവനക്കാർ ഡീലർമാരിൽ നിന്നും പണം പിരിക്കുന്നത് നിർത്തിവച്ചത് അഗസ്റ്റിൻ സഹോദരന്മാരുടെ നീക്കങ്ങൾക്ക് വൻ തിരിച്ചടിയായി. പണപ്പിരിവ് നിന്നതോടെ ചൈനയിൽ നിന്നും ഡ്യൂപ്ലിക്കേറ്റ് ഫോൺ മാംഗോ ബ്രാൻഡിൽ ഇറക്കുമതി ചെയ്യാനുള്ള നീക്കവും പൊളിയുമോ എന്നാണ് ചിലർക്കെങ്കിലും ആശങ്കയാകുന്നത്. വൻതോതിൽ ഡ്യൂപ്ലിക്കേറ്റ് ഫോണുകൾ ഇറക്കുമതി ചെയ്ത് ഡീലർമാർക്ക് നൽകി പറ്റിക്കാനായിരുന്നു ആലോചന. വിവാദം മുറുകിയപ്പോഴും ഫോൺ കൊണ്ടുവന്ന് മാനം രക്ഷിക്കാൻ തന്നെ ആയിരുന്നു തീരുമാനം. അങ്ങനെ എത്തിയ ഫോണുമായാണ് ലോഞ്ചിങ് എന്നാണ് സൂചന. അത്യാവശ്യം ഡീലർമാർക്ക് നൽകാനും ലോഞ്ചിങ് നടത്താനും മാത്രമുള്ള ഡ്യൂപ്ലിക്കേറ്റ് ഫോണുകൾ മാത്രമാണ് കൊണ്ടുവന്നതെന്നാണ് അറിയുന്ന വിവരം.

വിവാദങ്ങൾ സജീവമാകുന്നതിനിടെയിൽ അഗസ്റ്റിൻ സഹോദരന്മാർ ഒൻപത് മാസം മുമ്പ് വാങ്ങിയ പോഷേ കാറും കടക്കെണിയിൽ പെട്ടു. ഒൻപത് മാസം മുമ്പ് ഒന്നേകാൽ കോടി രൂപയ്ക്ക് വാങ്ങിയ കാർ ഇതുവരെ രജിസ്റ്റർ ചെയ്തിരുന്നില്ല. പ്രധാന ഇടപാടുകൾക്ക് പോകുമ്പോൾ മാത്രമാണ് ഈ കാർ കൊണ്ടുപോയിരുന്നത്. അല്ലാത്ത സമയങ്ങളിൽ ഇത് പുറവൻകര ഫ്‌ലാറ്റിൽ മൂടിയിടുകയായിരുന്നു ചെയ്തിരുന്നത്. ഒരു പണം ഇടപാടുകാരൻ ഈ കാർ ഇടയ്ക്ക് പിടിച്ചെടുത്തെങ്കിലും രജിസ്‌ട്രേഷൻ അടക്കമുള്ള കാര്യങ്ങൾ നടക്കാത്തതുകൊണ്ട് ഈ വേറെ വഴിയിൽ പണം വാങ്ങിയ ശേഷം കാർ തിരിച്ച് കൊടുക്കുകയായിരുന്നു. കഴിഞ്ഞ ദിവസം കാർ നൽകിയ ഡീലർമാർ കുടിശ്ശിക വരുത്തിയതുമായി ബന്ധപ്പെട്ട് നിയമനടപടികൾ എടുക്കാൻ ആരംഭിച്ചു. ഇത് സംബന്ധിച്ച നോട്ടീസ് കഴിഞ്ഞ ദിവസം ആലപ്പാട്ട് ബിൽഡിംഗിലെ ഓഫീസിൽ എത്തിച്ചിരുന്നു. ആലപ്പാട്ട് ജോസിൽ നിന്നും വാടകയ്ക്ക് എടുത്ത ഓഫീസ് കെട്ടിടത്തിന്റെ വാടകയും മുടങ്ങിയതായി റിപ്പോർട്ടുണ്ട്.

പത്ര വാർത്തകളിലൂടെ ഹൈപ്പ് ഉണ്ടാക്കി നാട്ടുകാരിൽ നിന്നും പണം പിരിച്ച ശേഷം ചൈനയിലെ ഏതെങ്കിലും ഒരു വൻകിട കമ്പനിയിൽ പോയി സ്വന്തം ബ്രാന്റിൽ മൊബൈൽ ഫോണുകൾ കുറച്ച് ഇറക്കി കടകളിൽ ഏൽപ്പിച്ച് ലാഭം കൊയ്യാനുള്ള തന്ത്രമായിരുന്നു ഇതെന്ന് കരുതേണ്ട സാഹചര്യമാണുള്ളത്. ഏത് ഉൽപ്പന്നം വേണമെങ്കിലും നമ്മൾ ആവശ്യപ്പെടുന്ന ബ്രാന്റിൽ ഉണ്ടാക്കി തരുന്ന കൂറ്റൻ ഫാക്ടറികൾ ചൈനയിൽ ഉണ്ട്. എന്നാൽ ഗുണനിലവാരം ഉറപ്പ് വരുത്താൻ സാധിക്കുകയില്ല. ഒരു കണ്ടയ്‌നറിൽ കൊണ്ടു വരാൻ പറ്റുന്ന ഏതു സാധനവും ചൈനയിൽ ചെന്നു ഓർഡർ നൽകിയാൽ സ്വന്തം ബ്രാന്റിൽ നിർമ്മിച്ച് നൽകും എന്നതാണ് പ്രത്യേകത. ഇത്തരം ചൈനീസ് ഉത്പ്പന്നങ്ങൾ വില കുറച്ച് കിട്ടുമെങ്കിലും താൽക്കാലിക ആവശ്യത്തിനായി മാത്രമേ ഉപയോഗിക്കാൻ സാധിക്കൂ.

ഇവർ പദ്ധതിയിട്ടത് ഇത്തരം ഒരു കബളിപ്പിക്കൽ ആയിരുന്നു എന്നാണ് ഇപ്പോൾ വ്യക്തമാക്കുന്നത്. അങ്ങനെ സംഭവിച്ചാൽ നഷ്ടം സംഭവിക്കുന്നത് പണം മുടക്കി ഡീലർഷിപ്പ് എടുത്തവർക്ക് മാത്രമാകും. ചൈനീസ് മൊബൈലുകൾ വിപണനിയിൽ ലഭ്യമാകുന്നതുകൊണ്ട് ചൈനയിൽ ഫാക്ടറി ഇട്ടും കൊറിയയിൽ റിസേർച്ച് ചെയ്തും നിർമ്മിക്കുന്നു എന്നാണ് വിശദീകരിച്ചത്. അങ്ങനെ പറഞ്ഞാൽ മാത്രമേ വിപണിയിൽ ഇടപെടാനും ഫ്രാഞ്ചൈസി കണ്ടെത്താനും കഴിയൂ എന്നതുകൊണ്ടാണ് ഈ തട്ടിപ്പിന് ശ്രമം നടന്നത്. കൂടുതൽ വിശ്വാസ്യത ഉണ്ടാക്കാൻ ആണ് ബച്ചന്റെയും സച്ചിന്റെയും പേര് ഉപയോഗിച്ചത്. മാദ്ധ്യമങ്ങളിൽ ഒന്നാം പേജിൽ പരസ്യം കൊടുത്ത ചെലവും സച്ചിനോ ബച്ചനോ വരുമെന്ന പ്രതീതി ഉണ്ടാക്കിയ ചെലവും കൂടി കണക്കിലാക്കിയാൽ പോലും കോടികൾ ഫ്രാഞ്ചൈസി പിരിക്കാം എന്നായിരുന്നു കണക്ക് കൂട്ടൽ.

എത്ര ഡീലന്മാർ ഫ്രാഞ്ചൈസി എടുത്തന്നോ എത്ര പണം പിരിച്ചെന്നോ വ്യക്തമല്ല. കമ്പനിയുടെ വിശ്വാസ്യതയിൽ സംശയം തോന്നിയ മീഡിയ റിലേഷൻഷിപ്പ് ചുമതലയുണ്ടായിരുന്ന ജീവനക്കാരി ചോദ്യം ചെയ്തതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്. അങ്ങനെ ചോദ്യം ചെയ്ത ജീവനക്കാരിയെ മർദ്ദിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തതോടെ പൊലീസ് കേസ് ആവുകയായിരുന്നു. അഗസ്റ്റിൻ സഹോദന്മാരുമായി സാമ്പത്തിക ഇടപാടുകൾ ഉള്ള ഒരു ചാനൽ മുതലാളി ഇടെപെട്ട് ഈ കേസ് ഒതുക്കുക ആയിരുന്നു. പേടിച്ച് പോയ പെൺകുട്ടി മിണ്ടാതിരുന്നെങ്കിലും കമ്പനിയിലെ തന്നെ മറ്റൊരു ജീവനക്കാരൻ ഈ വിവരം മറുനാടൻ മലയാളിക്ക് ചോർത്തി നൽകിയതോടെയാണ് ഇതിന്റെ പിന്നിലെ തട്ടിപ്പിന്റെ മറ പുറത്താകുന്നത്.

ഇതിനിടെയിലെ പിടിച്ചു നിൽക്കാനും നാണക്കേട് ഒഴിവാക്കാനുമാണ് മൊബൈൽ ഫോണിന്റെ ലോഞ്ചിങ് ചടങ്ങ് നത്തുന്നത്. പ്രമുഖർ ആരും വരാത്തതോടെ പരിപാടിയുടെ ഗ്ലാമറും കുറയും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP