Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വീട്ടുവളപ്പിൽ രാജകീയ പരിവേഷത്തോടെ നിൽക്കുന്ന കരിംബാവയുടെ ബോർഡ്; വെള്ളമില്ലാത്ത തോട്ടിൻകരയിലെ വീടിന്റെ പേര് തോട്ടുംകര ഹൗസ്; സ്വപ്‌നത്തിൽ എത്തിയ 'നബീസത്തുൾ മിസ്രിയ'യാണ് വെള്ളം കൊണ്ട് രോഗശമനം നൽകുന്ന വിദ്യ പഠിപ്പിച്ചതെന്ന് കരിം ബാവ; സ്വപ്‌നദർശനത്തിലെ ചികിത്സ സ്വയം പരീക്ഷിച്ചപ്പോൾ പ്രമേഹവും പോയെന്നും ബാവ: പച്ചവെള്ളം കൊണ്ട് 'കാൻസർ ഭേദമാക്കുന്ന' കാസർകോട്ടെ ദിവ്യന്റെ വീട്ടിൽ മറുനാടൻ ലേഖകൻ കണ്ട കാഴ്‌ച്ചകൾ

വീട്ടുവളപ്പിൽ രാജകീയ പരിവേഷത്തോടെ നിൽക്കുന്ന കരിംബാവയുടെ ബോർഡ്; വെള്ളമില്ലാത്ത തോട്ടിൻകരയിലെ വീടിന്റെ പേര് തോട്ടുംകര ഹൗസ്; സ്വപ്‌നത്തിൽ എത്തിയ 'നബീസത്തുൾ മിസ്രിയ'യാണ് വെള്ളം കൊണ്ട് രോഗശമനം നൽകുന്ന വിദ്യ പഠിപ്പിച്ചതെന്ന് കരിം ബാവ; സ്വപ്‌നദർശനത്തിലെ ചികിത്സ സ്വയം പരീക്ഷിച്ചപ്പോൾ പ്രമേഹവും പോയെന്നും ബാവ: പച്ചവെള്ളം കൊണ്ട് 'കാൻസർ ഭേദമാക്കുന്ന' കാസർകോട്ടെ ദിവ്യന്റെ വീട്ടിൽ മറുനാടൻ ലേഖകൻ കണ്ട കാഴ്‌ച്ചകൾ

രഞ്ജിത് ബാബു

കാസർഗോഡ്: കാസർഗോഡ് ബസ്സിറങ്ങി കരിംബാവയെക്കുറിച്ച് അന്വേഷിച്ചപ്പോൾ അങ്ങിനെ ഒരാളെ ആരും കേട്ടിട്ടേയില്ല. മന്ത്രവാദികളും സിദ്ധന്മാരും വാഴുന്ന ജില്ലയാണ് കാസർഗോഡെങ്കിലും കരിം ബാവയെക്കുറിച്ച് അറിയാത്തതെന്തെന്ന ചോദ്യവും മനസ്സിലുദിച്ചു. മധൂർ പഞ്ചായത്തിലെ പട്ല എന്ന സ്ഥലത്താണ് സിദ്ധൻ എന്നു കൂടി വ്യക്തമാക്കിയപ്പോൾ അവിടേക്ക് ഒമ്പത് കിലോമീറ്റർ ദൂരം വരുമെന്ന് ഓട്ടോക്കാരൻ പറഞ്ഞു. അതിൽ കയറി യാത്ര തുടർന്നു. യാത്ര മദ്ധ്യേ താൻ തദ്ദേശിയനല്ലെന്ന് മനസ്സിലാക്കിയ ഒട്ടോക്കാരൻ പട്ലയിൽ എവിടേക്കെന്ന ചോദ്യം.

കരിം ബാവയുടെ വീട്ടിലേക്കെന്ന് മറുപടിയും നൽകി. എന്നാൽ അയാൾക്ക് അത്തരമൊരു ആളെക്കുറിച്ച് കേട്ടു കേൾവി പോലുമില്ല. ഏതായാലും പട്ല വരെ പോകാൻ തീരുമാനിച്ചു. ച്യുരിയും മീപുഗിരിയും ഉളിയത്തടുക്കയും കഴിഞ്ഞ് ഓട്ടോ മധൂരിലേക്കെത്തുകയാണ്. മധൂരിലിറങ്ങി അന്വേഷിച്ചാൽ അറിയാൻ കഴിയുമെന്ന നിർദ്ദേശവും അയാൾ തന്നു. പക്ഷെ എനിക്ക് വേഗത്തിൽ തന്നെ തിരിച്ചു പോകേണ്ടതുണ്ടെന്ന് താഴ്മയോടെ അയാൾ പറഞ്ഞു.

മധൂർ സിദ്ധി വിനായക ക്ഷേത്രത്തിന് മുന്നിലാണ് ഞാനിറങ്ങിയത്. കേരളത്തിലേയും കർണ്ണാടകത്തിലേയും ഹൈന്ദവരുടെ പ്രധാന തീർത്ഥാടക കേന്ദ്രമാണ് മധൂർ ക്ഷേത്രം. ഇരു സംസ്ഥാനങ്ങളുടേയും തീർത്ഥാടക വാസസ്ഥലങ്ങളും അവിടെ ഒരുക്കിയിട്ടുണ്ട്. അവിടെ ചിലരോട് കരിം ബാവയെക്കുറിച്ച് അന്വേഷിച്ചു. പലരും കൈമലർത്തി. മുസ്ലിം വേഷധാരികളായ രണ്ട് മധ്യവയസ്‌കരെ കണ്ടു മുട്ടി.

അവരോട് കാര്യങ്ങൾ ചോദിച്ചു. അത്ര പന്തിയല്ലാത്ത രീതിയിലായിരുന്നു അവരുടെ മറുപടി. ഇവിടുന്ന് ഓട്ടോ പിടിച്ചാൽ ഒന്നര കിലോ മീററർ വരും. പിന്നീട് എന്തിനാണ് പോകുന്നതെന്ന് ചോദിച്ചു. രോഗ ചികിത്സക്കെന്ന് മറുപടി. എന്നാൽ പരമ പരിഹാസമായിരുന്നു അവരുടെ പ്രതികരണം. അധികം സംസാരിക്കാൻ നിൽക്കാതെ അവിടെ നിന്നും മാറി ഓട്ടോ കിട്ടുന്ന സ്ഥലത്തെത്തി. ഇരുപത് മിനുട്ടോളം കഴിഞ്ഞാണ് ഒരു ഓട്ടോ കിട്ടിയത്.

അയാളോട് കരിം ബാവയുടെ വീടെന്ന് പറഞ്ഞപ്പോൾ പരമപുച്ഛത്തോടെയുള്ള നോട്ടം. പട്ലയിലേക്കുള്ള കവല കഴിഞ്ഞപ്പോൾ ഞാൻ ഡ്രൈവറോട് പേരു ചോദിച്ചു. അഷ്റഫ് എന്ന് മറുപടിയും. പിന്നീട് അയാൾ എന്തിനാണ് അവിടേക്ക് പോകുന്നത് എന്ന ചോദ്യമെറിഞ്ഞു. മരുന്നിനാണെന്ന് മറുപടി. തുടർന്ന് അയാൾ എന്നോട് സംസാരിക്കാൻ പോലും തത്പരനായിരുന്നില്ല. തീർത്തും ഒരു എക്സിക്യുട്ടീവ് ഓട്ടോയായിരുന്നു അത്.

സുഖകരവും മനോഹരവുമായി സീറ്റ് ഒരുക്കിയിരുന്നു. ഡ്രൈവർ അഷ്റഫിനും എക്സിക്യുട്ടീവ് ലുക്ക് തന്നെ. വിശാലമായ പട്ല ഗ്രാമത്തിലേക്ക് യാത്രയാവുകയാണ്. റോഡിനിരുവശവും തെങ്ങും കവുങ്ങും നെല്ലും കൃഷിചെയ്യുന്ന കാർഷിക ഗ്രാമം. ഹരിത ശോഭയിൽ അക്ഷരാർത്ഥത്തിൽ മുങ്ങി നിൽക്കുകയാണ് ഈ ഗ്രാമം. പട്ല പാലവും മുസ്ലിം പള്ളിയും കഴിഞ്ഞ് വലത്തോട്ട് വണ്ടി തിരിഞ്ഞു. ഏതാണ്ട് ഒരു ഫർലോങ് കഴിഞ്ഞപ്പോൾ അഷ്റഫ് വണ്ടി നിർത്തി. വലതു വശത്തെ ഇടവഴി ചൂണ്ടിക്കാട്ടി അതാണ് വഴിയെന്നു പറഞ്ഞു. ഓട്ടോ കൂലി കൊടുത്ത് ഇറങ്ങുമ്പോഴും അഷ്റഫിന്റെ പുച്ഛത്തോടെയുള്ള നോട്ടം.

അയാളിൽ നിന്ന് രക്ഷപ്പെട്ട് വഴിയിലേക്കിറങ്ങി. അവിടെ ഒരു ഷെഡ്ഡിൽ കുറേ പേർ പത്രം വായിക്കുന്നു. പൂർണ്ണമായും മുസ്ലീങ്ങൾ പാർക്കുന്ന പ്രദേശം. മൂന്നടി മാത്രം വീതിയുള്ള വഴി അവിടെ നിന്ന് ആരംഭിക്കുന്നു. വഴിയിലൂടെ നടന്നു. ഇടതും വലതുമായി വഴി പിരിയുന്നു. അവിടെയൊന്നും കരിം ബാവയുടെ പ്രചരണ സാമഗ്രികളൊന്നുമില്ല. ഇടതു വശത്തെ വീട്ടിൽ പുറത്ത് കണ്ട സ്ത്രിയോട് ചോദിച്ചു. അലക്ഷ്യമായി അവർ കരിംബാവയുടെ വീട്ടിലേക്കുള്ള വഴി കാട്ടിത്തന്നു. വീണ്ടും മുന്നോട്ട് നടന്നു. അതാ വലിയ ഒരു ബോർഡ്.

വീട്ടു വളപ്പിൽ രാജകീയ പരിവേഷത്തോടെ നിൽക്കുന്ന കരിംബാവയുടെ ബോർഡ് പ്രദർശിപ്പിച്ചിട്ടുണ്ട്. ചെറിയ തോടിന്റെ കരയിലാണ് ബാവയുടെ വീട്. ഇപ്പോൾ തോട്ടിൽ വെള്ളമില്ലെങ്കിലും തോട്ടുംകര ഹൗസ് എന്നാണ് വീടിന് പേര്. തോട്ടുംകരയിൽ നിന്നും സ്റ്റെപ്പ് കയറി വീട്ടിലേക്ക് നടന്നു. പുറത്ത് ആളനക്കമില്ല. അകത്ത് കുഞ്ഞിനെ ലാളിക്കുന്ന ഒരു സ്ത്രീ ശബ്ദം. കോളിങ് ബെൽ അടിച്ച് എന്റെ സാന്നിധ്യമറിയിച്ചു. വീണ്ടും കാത്തിരിപ്പ്. ഒടുവിൽ ലുങ്കി മാത്രം ധരിച്ച് ഒരു മധ്യവയസ്‌ക്കൻ പുറത്ത് വന്നു. ആരോഗ്യമുള്ള ശരീരം. ഇരിക്കാൻ ക്ഷണിച്ച് കസേരയിട്ടു തന്നു. കോട്ടും തൊപ്പിയുമില്ലാതെ കരിം ബാവയുടെ രൂപം സാധാരണ കർഷകന്റേതായിരുന്നു. കരിം ബാവയാണ് അതെന്ന് ഒറ്റനോട്ടത്തിൽ മനസ്സിലാക്കുക അസാധ്യം.

അയാളുമായി സംസാരത്തിൽ ഏർപ്പെട്ടപ്പോൾ തന്നെ പന്തികേട് പ്രത്യക്ഷമായിരുന്നു. ഇടക്ക് കണ്ണുകൾ മുകളിലോട്ട് ചലിപ്പിക്കും. അബ്ദുൾ കരിം എന്ന സ; കരിം ബാവ തന്നിൽ ദൈവ സാന്നിധ്യമുണ്ടന്ന വിഭ്രാന്തിയിലാണ്. ദൈവസാന്നിധ്യത്തിന്റെ കഥ അയാൾ വിവരിക്കുന്നത് ഇങ്ങിനെ:

അഞ്ച് വർഷം മുമ്പ് ഒരു നാൾ ഉറക്കത്തിൽ അബ്ദുൾ കരിം ഒരു സ്വപ്നം കണ്ടു. ശുഭ്രവസ്ത്ര ധാരിയായ ഒരു സ്ത്രീയാണ് ബാവക്ക് സ്വപ്ന ദർശനം നൽകിയത്. നബിയുടെ മകളായ 'നബീസത്തുൾ മിസ്രിയ' ആണ് താനെന്ന് അവർ പറഞ്ഞു. പിന്നീട് ഒരു ഗ്ലാസിൽ ഫാസിയ സൂറത്ത് ഓതി. രോഗികൾക്ക് രോഗ ശമനം വരുത്താൻ സഹായിയായി വരുന്നയാൾ ഒരു ഗ്ലാസിൽ വെള്ളമെടുക്കണം. അതിൽ ബാവ തകിടു മുക്കി രോഗിക്ക് നൽകണം. ഇതായിരുന്നു മിസ്രിയയുടെ വെളിപ്പെടുത്തൽ മൂന്ന് ദിവസം തുടർച്ചയായി മിസ്രിയ സ്വപ്നത്തിൽ ദർശനം നടത്തിയതായി കരിം ബാവ പറയുന്നു.

മിസ്രിയയുടെ സ്വപ്ന ദർശത്തിന് മാസങ്ങൾക്ക് മുമ്പാണ് കരിംബാവയുടെ ഭാര്യ മരണമടഞ്ഞത്. തുടർന്ന് മറ്റൊരാളെ വിവാഹം കഴിക്കുകയും ചെയ്തു. ഇക്കഴിഞ്ഞ റംസാൻ നോമ്പുകാലത്തും മിസ്രിയ സ്വപ്നത്തിൽ വന്നു. നിസ്‌ക്കാരം കഴിഞ്ഞ് കിടന്ന ഉടൻ ആയിരുന്നു അത്. താങ്കൾക്ക് അള്ളാഹുവിന്റെ ദിഖ്ബർ ഉണ്ടെന്നും വെള്ളം കൊടുത്ത് രോഗികളെ സുഖപ്പെടുത്താമെന്നുമായിരുന്നു അത്. അത് ലംഘിക്കാതെ ഞാൻ ചെയ്യുന്നു. കരിം ബാവ പറഞ്ഞു. കടുത്ത പ്രമേഹ രോഗിയായിരുന്നു താൻ. പുറത്ത് ഒരു കുരു വന്നു. തനിയെ പോകുമെന്നാണ് കരുതിയത്. അന്ന് മിസ്രിയയുടെ ദർശനമുണ്ടായി. രണ്ട് ദിവസം ആശുപത്രിയൽ കിടക്കണം. ശസ്ത്രക്രിയ ചെയ്ത് കുരു നീക്കി മൂന്നാം ദിവസം വീട്ടിലെത്തി. അപ്പോൾ മിസ്രിയ പറഞ്ഞു. സൂചിയും ഇൻസുലിനും ഒന്നും വേണ്ട. എല്ലാം വലിച്ചെറിയുക. അതു പോലെ താൻ ചെയ്തു. 550 ആയിരുന്ന ഷുഗർ ഇപ്പോൾ വെള്ളം കൊണ്ട് സാധാരണ നിലയിലായി.

(തുടരും)

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP