Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

തടിയനങ്ങാതെ നോക്കിയിരുന്ന് പണം വാങ്ങുന്ന തൊഴിലാളി സംഘടനകളുടെ കൊള്ളയടിക്ക് ഫുൾസ്റ്റോപ്പിട്ട് പിണറായി സർക്കാർ; മെയ് ഒന്നു മുതൽ നോക്കുകൂലി അവസാനിപ്പിക്കും; സംഘടനകൾ തൊഴിലാളികളെ വിതരണം ചെയ്യുന്ന പ്രവണത അവസാനിപ്പിക്കാനും ട്രേഡ് യൂണിയൻ സംഘടനകളുടെ യോഗത്തിൽ ധാരണ; ഇനി മുതൽ നോക്കുകൂലി വാങ്ങിയാൽ കർശന നടപടി; മുഖ്യമന്ത്രി അന്ത്യം കുറിച്ചത് സ്വന്തം തൊഴിലാളി സംഘടനയുടെ ഏറ്റവും മോശം പ്രവണതയെ

തടിയനങ്ങാതെ നോക്കിയിരുന്ന് പണം വാങ്ങുന്ന തൊഴിലാളി സംഘടനകളുടെ കൊള്ളയടിക്ക് ഫുൾസ്റ്റോപ്പിട്ട് പിണറായി സർക്കാർ; മെയ് ഒന്നു മുതൽ നോക്കുകൂലി അവസാനിപ്പിക്കും; സംഘടനകൾ തൊഴിലാളികളെ വിതരണം ചെയ്യുന്ന പ്രവണത അവസാനിപ്പിക്കാനും ട്രേഡ് യൂണിയൻ സംഘടനകളുടെ യോഗത്തിൽ ധാരണ; ഇനി മുതൽ നോക്കുകൂലി വാങ്ങിയാൽ കർശന നടപടി; മുഖ്യമന്ത്രി അന്ത്യം കുറിച്ചത് സ്വന്തം തൊഴിലാളി സംഘടനയുടെ ഏറ്റവും മോശം പ്രവണതയെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഒരു വീട്ടിലേക്ക് ചെറിയ സാധനങ്ങളുമായി എത്തിയാൽ പോലും വലിയ തുക ആവശ്യപ്പെടുന്ന ചുമട്ടു തൊഴിലാളി സംഘടനകൾ കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള കാഴ്‌ച്ചയാണ്. ചോദിച്ച പണം നൽകാൻ സാധിക്കാതെ വന്നാൽ ഭീഷണിപ്പെടുത്തി നോക്കുകൂലി വാങ്ങുന്ന ഏർപ്പാടിന് ചൂട്ടുപിടിച്ചവരിൽ പ്രധാനം സിപിഎമ്മിന്റെ തൊഴിലാളി സംഘടനയായ സിഐടിയുവാണ്. പലപ്പോഴും നോക്കുകൂലിയുടെ പേരിൽ ഏറ്റവും ചീത്തപ്പേര് കേട്ടതും കേരളത്തിൽ ഏറ്റവും പ്രബലമായ തൊഴിലാളി സംഘടനയാണ്. കഴിഞ്ഞ സർക്കാർ വിവിധ ജില്ലകളിൽ നോക്കുകൂലി നിരോധിച്ച് ഉത്തരവിറക്കിയെങ്കിലും അതൊന്നും ഫലപ്രദമായി നടപ്പിലായില്ല. ഇപ്പോൾ സംസ്ഥാന വ്യാപകമായി നോക്കു കൂലി നിരോധിച്ചു കൊണ്ട് പിണറായി സർക്കാർ രംഗത്തിറങ്ങിയിരിക്കയാണ്.

മെയ് ഒന്നുമുതൽ കേരളത്തിൽ നോക്കുകൂലി അവസാനിപ്പിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചപ്പോൾ ഇതിനെ പിന്തുണച്ച് ട്രേഡ് യൂണിയനുകളും പിന്തുണ പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. യോഗത്തിൽ തൊഴിൽ മന്ത്രി ടിപി രാമകൃഷ്ണനും വിവിധ ദേശീയ ട്രേഡ് യൂണിയൻ സംഘടനകളുടെ സംസ്ഥാന നേതാക്കളും പങ്കെടുത്തു. സംഘടനകൾ തൊഴിലാളികളെ വിതരണം ചെയ്യുന്ന പ്രവണത അവസാനിപ്പിക്കാനും യോഗത്തിൽ ധാരണയായി. നോക്കൂകൂലി വാങ്ങുന്ന സംഭവങ്ങളുണ്ടായാൽ കർശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്.

സംസ്ഥാനതല യോഗത്തിന്റെ തുടർച്ചയായി മെയ് ഒന്നിനു മുമ്പ് എല്ലാ ജില്ലയിലും കലക്ടർമാർ തൊഴിലാളി സംഘടനകളുടെ യോഗം വിളിച്ചു ചേർക്കും.നോക്കുകൂലിയും സംഘടനകളുടെ തൊഴിലാളി വിതരണവും അവസാനിപ്പിക്കുമ്പോൾ തന്നെ, യന്ത്രവൽക്കരണത്തിന്റെ ഭാഗമായി തൊഴിൽ നഷ്ടപ്പെടുന്ന തൊഴിലാളികളെ സഹായിക്കുന്നതിന് എന്തു ചെയ്യാൻ പറ്റുമെന്ന് സർക്കാർ ആലോചിക്കും. പുതിയ സ്ഥാപനം തുടങ്ങുമ്പോഴും പദ്ധതികൾ വരുമ്പോഴും അതത് പ്രദേശത്തെ തൊഴിലാളികൾക്ക് കഴിയുന്നത്ര തൊഴിൽ ലഭിക്കണമെന്നതാണ് സർക്കാരിന്റെ നിലപാടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

തൊഴിലാളി സംഘടനകൾ പ്രശ്നങ്ങൾ ഉണ്ടാക്കിയതുകൊണ്ട് കേരളത്തിൽ കഴിഞ്ഞ ഒരു ദശാബ്ദത്തിനിടയിൽ ഒരു വ്യവസായവും തടസ്സപ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത് സംബന്ധിച്ച് വ്യവസായികൾക്കും പരാതിയില്ല. എന്നാൽ കേരളത്തെക്കുറിച്ചുള്ള പൊതു പ്രതിച്ഛായ ഇതല്ല. നോക്കുകൂലിയും സംഘടനകളുടെ തൊഴിലാളി വിതരണവുമാണ് കേരളത്തിന്റെ തൊഴിൽ മേഖലയുടെ പ്രതിച്ഛായ മോശമാക്കിയത്. ഒരു കേന്ദ്ര ട്രേഡ് യൂണിയനും ഇത് അംഗീകരിക്കുന്നില്ലെങ്കിലും കേരളത്തിൽ ഈ ദുഷ്പ്രവണത തുടരുകയാണ്. അത് തീർത്തും അവസാനിപ്പിക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നത്. എല്ലാ തൊഴിലാളി സംഘടനകളും ഇക്കാര്യത്തിൽ സഹകരിക്കണം. കൂട്ടായ ശ്രമത്തിന് ഫലമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.

ആനത്തലവട്ടം ആനന്ദൻ, കെ. ചന്ദ്രൻപിള്ള (സിഐടി.യു), ആർ. ചന്ദ്രശേഖരൻ, വർക്കല കഹാർ (ഐ.എൻ.ടി.യു.സി), കെ.എസ്. ഇന്ദുശേഖരൻ നായർ (എ.ഐ.ടി.യു.സി), ജി. മാഹിൻ അബൂബക്കർ (എസ്.ടി.യു), ജി. സുഗുണൻ (എച്ച്.എം.എസ്), ജി.കെ. അജിത്, ശിവജി സുദർശൻ (ബി.എം.എസ്) ഏഴുകോൺ സത്യൻ (കെ.ടി.യു.സി-ജെ), വിനോഭ താഹ (യു.ടി.യു.സി), സോണിയ (സേവ), ലേബർ കമ്മീഷണർ എ. അലക്സാണ്ടർ, മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി വി എസ്. സെന്തിൽ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. യോഗത്തിൽ സംസാരിച്ച എല്ലാ സംഘടനാ നേതാക്കളും സർക്കാർ ഇക്കാര്യത്തിൽ എടുക്കാൻ ഉദ്ദേശിക്കുന്ന നടപടികൾക്ക് പിന്തുണ പ്രഖ്യാപിച്ചു.

അതേസമയം നോക്കുകൂലി വിഷയത്തിൽ നേരത്തെ മുതൽ സിഐടിയുവിന് വ്യത്യസ്ത അഭിപ്രായമാണുള്ളത്. ഇക്കാര്യത്തിൽ കാലങ്ങളായി സർക്കാറുകളുടെ നിലപാടുകൾക്കെതിരായാണ് അവർ നടപടി കൈക്കൊണ്ടത്. എഐവൈഎഫ് കൊടിനാട്ടിയതു കാരണം വർക്ഷോപ്പ് തുടങ്ങാനാകാതെ പുനലൂരിൽ പ്രവാസിയായ സുഗതൻ ആത്മഹത്യ ചെയ്ത കേസ് നിയമസഭയിൽ ഉൾപ്പെടെ ചർച്ചയായ സാഹചര്യത്തിലാണു മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചത്. തങ്ങളുടെ തൊഴിലാളികളെ ജോലിക്കെടുത്താലേ പണി നടത്താൻ സമ്മതിക്കൂ എന്നു ഭീഷണിപ്പെടുത്തുന്ന തൊഴിലാളി സംഘടനകളുടെ നിലപാടും നോക്കുകൂലി പ്രശ്‌നവും ചർച്ച ചെയ്യാൻ ട്രേഡ് യൂണിയനുകളുടെ യോഗം വിളിക്കുമെന്നു കഴിഞ്ഞ ദിവസം നിയമസഭയിൽ മുഖ്യമന്ത്രി ഉറപ്പു നൽകുകയും ചെയ്തിരുന്നു.

'ഒരുഭാഗത്തു വ്യവസായം തുടങ്ങുന്നതു സുഗമമാക്കും എന്നു പറഞ്ഞിട്ടു മറുവശത്ത് ഇതാണു നടക്കുന്നതെങ്കിൽ ഒരു മേന്മയും നമുക്കു പറയാൻ ഉണ്ടാകില്ല. ഇത്തരം കാര്യങ്ങളിൽ ഗൗരവമായ നിലപാടു സർക്കാർ സ്വീകരിക്കും. വ്യവസായം തടയുന്ന നടപടി എവിടെ നിന്നുണ്ടായാലും അതു നീക്കുന്നതിനു സർക്കാർ ഇടപെടും' മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നിയമസഭയിൽ വ്യക്തമാക്കുകയുണ്ടായി. എഐവൈഎഫിന്റെ കൊടുകുത്തൽ നടപടിക്ക് പിന്നാലെ സമാന സംഭവങ്ങൽ സിപിഎം തൊഴിലാളി സംഘടനകൾ ചെയ്തതും പുറത്തുവരികയുണ്ടായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP