Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എ പി സുന്നികൾ അയയുമ്പോൾ ഇ കെ സുന്നികൾ മുറുകും; പള്ളിയുടെ അധികാരം പൂർണ്ണമായും തങ്ങൾക്ക് വേണമെന്ന് ഇ കെ വിഭാഗം: 100 വർഷം പഴക്കമുള്ള കക്കോവ് ജുമാ മസ്ജിദ് ഒടുവിൽ അടച്ചുപൂട്ടി

എ പി സുന്നികൾ അയയുമ്പോൾ ഇ കെ സുന്നികൾ മുറുകും; പള്ളിയുടെ അധികാരം പൂർണ്ണമായും തങ്ങൾക്ക് വേണമെന്ന് ഇ കെ വിഭാഗം: 100 വർഷം പഴക്കമുള്ള കക്കോവ് ജുമാ മസ്ജിദ് ഒടുവിൽ അടച്ചുപൂട്ടി

എം പി റാഫി

മലപ്പുറം: നൂറ് വർഷത്തിലധികം പഴക്കമുള്ള കൊണ്ടോട്ടി കക്കോവ് ജുമാമസ്ജിദിലെ അധികാര പ്രശ്‌നത്തിന് തീർപ്പു കൽപ്പിക്കാൻ സാധിക്കാതെ വന്നതോടെ റവന്യൂ പൊലീസ് ഉദ്യോഗസ്ഥർ എത്തി ഒടുവിൽ പള്ളിഅടച്ചു പൂട്ടി. തീർപ്പുകൽപ്പിക്കുന്നതിനായി ഉദ്യോഗസ്ഥർ പല തവണ യോഗം വിളിച്ചു കൂട്ടിയെങ്കിലും ഇ.കെ സുന്നികൾ സമവായത്തിന് തയ്യാറായിരുന്നില്ല. പള്ളിയും പള്ളിയുടെ അധികാരവും പൂർണമായും തങ്ങൾക്ക് വേണമെന്ന് ഇ.കെ സുന്നികൾ വാശിപിടിച്ചതോടെ ഒത്തുതീർപ്പു ചർച്ചകളെല്ലാം അലസി പിരിഞ്ഞു. ഇതോടെ അധികാര തർക്കത്തെ ചൊല്ലി എ.പി, ഇ.കെ സുന്നികൾ തമ്മിൽ നടന്ന സംഘട്ടനം പള്ളി അടച്ചു പൂട്ടലിലേക്ക് എത്തുകയായിരുന്നു. ഇന്നലെ രാവില 10.30ന് ആർ.ഡി.ഒയുടെ ഉത്തരവു പ്രാകാരം എത്തിയ തഹസിൽദാർ വി പി അബ്ദുൽ റഷീദ്, ഡെപ്യൂട്ടി തഹസിൽദാർ റഹീം, കൊണ്ടോട്ടി സി.ഐ സന്തോഷ്, എസ്.ഐ ദയാശീലൻ എന്നിവരടങ്ങുന്ന ഉദ്യോഗസ്ഥ സംഘമാണ് പള്ളി പൂട്ടി സീൽചെയ്തത്.

എട്ട് ഏക്കർ പരിതിയിൽപ്പെടുന്ന പള്ളി, ഖബർസ്ഥാൻ, ഇരു വിഭാഗത്തിന്റെയും മദ്രസ എന്നിവയും പൂട്ടി സീൽ ചെയ്തിട്ടുണ്ട്. പള്ളിയുടെ അധികാര പ്രശ്‌നം ചൊല്ലിയുള്ള തർക്കം നിലവിൽ വഖഫ് ട്രിബ്യൂണലിലാണുള്ളത്. കോടതിയുടെ അന്തിമ വിധി വരുന്നത് വരെ ആര് പള്ളിയുടെ മേൽനോട്ട ചുമതല വഹിക്കണമെന്ന തർക്കം സംഘർഷത്തിലും പള്ളി പൂട്ടലിലേക്കും എത്തുകയായിരുന്നു. സ്ഥലത്തെ സംഘർഷാവസ്ഥ കണക്കിലെടുത്തായിരുന്നു പള്ളിപൂട്ടൽ നടപടി. മെയ് 27ന് വെള്ളിയാഴ്ച പള്ളിയിൽ വച്ച് ഇരുവിഭാഗങ്ങൾ സംഘട്ടനത്തിൽ ഏർപ്പെടുകയും തുടർന്ന് സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയും ചെയ്തതോടെ പൊലീസ് ആർ.ഡി.ഒ മുമ്പാകെ ഈ റിപ്പോർട്ട് സമർപ്പിക്കുകയായിരുന്നു. പൊലീസ് റിപ്പോർട്ടിന്മേൽ ക്രമസമാധാനം മുൻനിർത്തിയായിരുന്നു ആർ.ഡി.ഒ പള്ളി പൂട്ടാൻ രേഖാമൂലം ഉത്തരവിറക്കിയത്. പള്ളിപൂട്ടൽ നടപടിക്കു ശേഷം ഇരുവിഭാഗത്തെയും ഇന്ന് സബ് കളക്ടർ ഡോ.അദീല അബ്ദുള്ളയുടെ സാന്നിധ്യത്തിലേക്കു വിളിപ്പിച്ചിട്ടുണ്ട്. ഇന്നത്തെ മജിസ്‌ട്രേറ്റ് തീരുമാനം നിർണായകമായിരിക്കും.

തികച്ചും ഏകപക്ഷീയമായ പിടിവാശിയും വാദഗതികളുമായിരുന്നു കക്കോവ് ജുമാമസ്ജിദ് പൂട്ടുന്നതിലേക്ക് എത്തിച്ചത്. 1989ൽ സമസ്ത എന്ന സുന്നി സംഘടന പിളരുകയും പിന്നിട് എ.പി, ഇ.കെ സുന്നികളാവുകയും ചെയ്തു. എന്നാൽ കക്കോവ് മസ്ജിദുൽ ഹിദായയിൽ സമാധാനപരമായി തന്നെ ഭരണം മുന്നോട്ടു പോയി. സുന്നികൾ ഒന്നായിരുന്നപ്പോൾ 1982 ൽ ആയിരുന്നു സൊസൈറ്റി ആക്റ്റ് പ്രകാരം മസ്ജിദ് ആദ്യമായി സമസ്തക്കു കീഴിൽ രജ്സ്റ്റർ ചെയ്തത്. തുടർന്നുള്ള നാലു വർഷവും ഈ രജിസ്‌ട്രേഷൻ പുതുക്കി കമ്മിറ്റി മുന്നോട്ടു പോയി. എന്നാൽ പിന്നീട് രജിസ്‌ട്രേഷൻ പുതുക്കുകയോ ഇതിൽ ശ്രദ്ധചെലുത്തുകയോ ചെയ്തിരുന്നില്ല. തുടർന്ന് സമസ്തയുടെ പിളർപ്പിനു ശേഷം പള്ളിയുടെ ഭരണം ഇരു വിഭാഗത്തിൽ നിന്നുള്ള ആളുകൾ അടങ്ങുന്ന ഹിദായത്തുൽ മുസ്ലിമാൻ സംഘത്തിനു കീഴിലായിരുന്നു. എന്നാൽ പള്ളി ഒഴികെയുള്ള മഹല്ലിനു കീഴിലെ സ്വത്തു വഹകളെല്ലാം എ.പി, ഇ.കെ സുന്നികൾക്ക് തുല്യമായി വീതിക്കുകയും മദ്രസാ കെട്ടിടത്തിന്റെ ഒരു ഭാഗം എ.പി സുന്നികൾക്കും മറ്റൊരു ഭാഗം ഇ.കെ സുന്നികൾക്കും വീതിച്ചു നൽകി.

2001 മുതൽ 2004 വരെയുള്ള കാലയളവിൽ മഹല്ലിലെ വിഭാഗീയ പ്രശ്‌നങ്ങൾ രൂക്ഷമായി. ഇരു വിഭാഗത്തെയും ഒരുമിച്ചിരുത്തി മധ്യസ്ഥ ചർച്ച നടക്കുകയും ഇതിന്റെ അടിസ്ഥാനത്തിൽ പുതിയ തീരുമാനങ്ങൾ രൂപപ്പെടുത്തുകയും ചെയ്തു. ഇ.കെ വിഭാഗത്തിൽ നിന്നുള്ള മധ്യസ്ഥരായി ലീഗിന്റെ മുൻ എംഎ‍ൽഎ മുഹമ്മദുണ്ണി ഹാജി, ടിവി ഇബ്രാഹിം എ.പി വിഭാഗത്തിന്റെ മധ്യസ്ഥരായി അബ്ദുൽ ഖാദർ ഹാജി, വണ്ടൂർ അബ്ദുറഹിമാൻ ഫൈസി എന്നിവരായിരുന്നു ചർച്ചനടത്തി പുതിയ തീരുമാനത്തിൽ രജിസ്റ്റർ ചെയ്ത് ഒപ്പുവച്ചത്. രണ്ടു വർഷം മുദരിസ് ( പള്ളിയിലെ ദർസ് അദ്ധ്യാപകൻ) ഒരു വിഭാഗത്തിനാണെങ്കിൽ മറു വിഭാഗത്തിന് പള്ളിയുടെ മുക്രിയാകാം, പള്ളി കമ്മിറ്റിയുടെ പ്രസിഡന്റ് ഒരു വിഭാഗത്തിനാണെങ്കിൽ മറു വിഭാഗത്തിന് സെക്രട്ടറി സ്ഥാനവുമായിരുന്നു. പ്രസിഡന്റായി നിൽക്കുന്ന വിഭാഗത്തിൽപ്പെട്ട എട്ടു പേരും സെക്രട്ടിറിയുടെ വിഭാഗത്തിൽപ്പെട്ട എഴു പേരും അടക്കം 15 അംഗങ്ങളെ കമ്മിറ്റിയിൽ ഉൾപ്പെടുത്താം നിയമാവലിയിൽ പറഞ്ഞതു പ്രകാരം തുടങ്ങിയ നിബന്ധനകൾ പാലിച്ചു കൊണ്ടു തന്നെ കമ്മിറ്റികൾ മുന്നോട്ടു പോയിരുന്നു.

എന്നാൽ 2015ൽ പള്ളി കമ്മിറ്റിയിൽപ്പെട്ടവരും മഹല്ലിലെ ഏതാനും ചിലർ ചേർന്ന് സമസ്ത ഇകെ വിഭാഗത്തിനു കീഴിൽ സൊസൈറ്റി ആക്റ്റ് പ്രകം പള്ളിരജിസ്റ്റർ ചെയ്യുകയുണ്ടായി. ഇതോടെയാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങൾ തലപൊക്കിയത്. അതീവ രഹസ്യമായിട്ടായിരുന്നു ഈ രജിസ്‌ട്രേഷൻ ഇ.കെ സുന്നികൾ നടത്തിയത്. മിരിച്ചു പോയവരും നാട്ടിലില്ലാത്തവരുടെയുമെല്ലാം പേരും ഒപ്പോടുകൂടിയായിരുന്നു രജിസ്‌ട്രേഷൻ നടന്നത്. എന്നാൽ മഹല്ലിലെ പകുതി വരുന്ന എ.പി വിഭാഗം ഇതറിഞ്ഞതോടെ പ്രകോപിതരാവുകയായിരുന്നു. വിഷയം വഖഫ് ട്രിബ്യൂണലിലും കോടതിയിലുമെല്ലാം എത്തി. ഒരു വിഭാഗത്തിന് പ്രത്യേകമായി നൽകേണ്ടതില്ലെന്നായിരുന്നു എ.പി വിഭാഗത്തിന്റെ വാദം. ഇതുവരെ നടന്നതു പ്രകാരം മുന്നോട്ടു പോകാമെന്നായരുന്നു ഇവരുടെ നിലപാട്. എന്നാൽ മറു വിഭാഗം അതിനെ എതിർത്തു. 2016 മാർച്ച് 31 ഇ.കെ വിഭാഗത്തിന്റെ രജിസ്‌ട്രേഷൻ കാലാവധി പൂർത്തിയായി. കോടതിൽ കേസ് നടക്കുന്നതിനാൽ രജിസ്‌ട്രേഷൻ പുതുക്കാൻ കഴിയാത്ത അവസ്ഥയും വന്നു.

നിലവിൽ കമ്മിറ്റിയില്ലാത്ത സാഹചര്യത്തിൽ 2004ലെ എഗ്രിമെന്റെ പ്രകാരം പോകാമെന്നാവശ്യപ്പെട്ട് എ.പി വിഭാഗം പരസ്യമായി രംഗത്തിറങ്ങി. എന്നാൽ ഇതു മുഖവിലക്കെടുക്കാതെ ഏകപക്ഷീയമായി വീണ്ടും മുമ്പോട്ടു പോയി. തുടർന്ന് മെയ് 20ന് വെള്ളിയാഴ്ച പള്ളിയുടെ മുൻനിര ഇ.കെ വിഭാഗക്കാർ നേരത്തെ പിടിച്ചടക്കിയിരുന്നു.എന്നാൽ ആര് ഖുതുബ നിർവഹിക്കണം എന്ന് ആദ്യം തീരുമാനിക്കണമെന്നാവശ്യപ്പെട്ട് എ.പി വിഭാഗവും പള്ളിയിൽ എത്തി. ഇതോടെ സിവിൽ ഡ്രസ്സിലുണ്ടായിരുന്ന അഞ്ചു പൊലീസുകാർ എ.പി വിഭാഗത്തെ പള്ളിയിൽ നിന്നും പുറത്തിറക്കി. പൊലീസ് ഏക പക്ഷീയമായി പെരുമാറിയെന്നു കാണിച്ച് എ.പി സുന്നികൾ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകി. പിന്നീട് 27ന് വെള്ളിയാഴ്ച രാവിലെ 8.30ന് ഇരുവിഭാഗത്തെയും സി.ഐ മധ്യസ്ഥ ചർച്ചക്കു വിളിക്കുകയും മാസത്തിൽ രണ്ടാഴ്ച വീതം ഒരോ വിഭാഗങ്ങളോടും പള്ളിയുടെ ചുമതല നൽകിയെങ്കിലും ഇത് അംഗീകരിക്കാൻ ഇ.കെ വിഭാഗം തയ്യാറായില്ല. ഇതോടെ ക്ഷുഭിതരായ പൊലീസ് ഉദ്യോഗസ്ഥരും കയ്യൊഴി്ഞ്ഞു. എന്നാൽ പ്രശ്‌നമുണ്ടായാൽ ഇടപെടുമെന്ന മുന്നറിയിപ്പും പൊലീസ് നൽകി. ഇതേ ദിവസം നേരത്തെ ഇരുവിഭാഗവും പള്ളിയിൽ എത്തിയിരുന്നു. എ.പി വിഭാഗം ഖുതുബ നിർവഹിക്കാനായി തുനിഞ്ഞതോടെ പിന്നീട് പള്ളിയിൽ അരങ്ങേറിയത് കൂട്ടതല്ലായിരുന്നു. നേരത്തെ കരുതിയ മുളകു പൊടിയും ആയുധങ്ങളും പുറത്തെടുത്ത് പൊരിഞ്ഞ സംഘട്ടനം. സംഘർഷത്തിൽ 11 എ.പി സുന്നികൾ മെഡിക്കൽ കോളേജിലും 6 ഇകെ സുന്നികൾ കോ ഓപ്പറേറ്റീവ് ആശുപത്രിയിലും ചികിത്സ തേടി.

ഈ സാഹചര്യത്തിലായിരുന്നു സമാധാന ചർച്ചക്കായി സി.ഐ , തഹസിൽദാർ എന്നിവരുടെ നേതൃതത്വത്തിൽ ജൂൺ ഒന്നിന് ബുധനാഴ്ച സമാധാന യോഗം വിളിച്ചു ചേർത്തത്. ഇരുവിഭാഗം സുന്നികളും ഈ യോഗത്തിൽ എത്തിയിരുന്നെങ്കിലും പരസ്പരം ഉന്നയിച്ച വാദങ്ങൾ അംഗീകരിക്കാൻ ആരും തയ്യാറായിരുന്നില്ല. ഇതോടെ ഉദ്യോഗസ്ഥർ പല ഫോർമുലകളും മുന്നോട്ടുവച്ചു. കോടതിയുടെ അന്തിമ വിധി വരുന്നത് വരെ ഓരോ ആഴ്ചകൾ ഇരു വിഭാഗവും മാറി മാറി ചുമതല നിർവഹിക്കുക, അല്ലെങ്കിൽ രണ്ട് ആഴ്ചകൾ വീതം എന്ന സമവായം മുന്നോട്ടു വച്ചെങ്കിലും ഇത് അംഗീകരിക്കാൻ ഇ.കെ വിഭാഗം സുന്നികൾ തയ്യാറായില്ല. പള്ളിയുടെ അധികാരം പൂർണമായും തങ്ങൾക്ക് വേണമെന്ന് പറഞ്ഞു ഇ.കെ വിഭാഗം ഉറച്ചു നിന്നു. അതേസമയം വിധി വരുന്നത് വരെ സമവായ ഫോർമുല അംഗീകരിക്കാമെന്ന് എ.പി വിഭാഗം അറിയിച്ചെങ്കിലും മറുവിഭാഗത്തിന്റെ സമ്മതമില്ലാതെ തീരുമാനമെടുക്കാൻ സാധിച്ചില്ല. ഇതോടെ യോഗം അലസി പിരിഞ്ഞു.

സമവായ ചർച്ച അലസിയതിനെ ചൊല്ലി കൊണ്ടോട്ടി സി.ഐ പറയുന്നതിങ്ങനെ: ക്രമസമാധാനം കണക്കിലെടുത്ത് ബുധനാഴ്ച ഒത്തുതീർപ്പ് ചർച്ച നടത്തിയിരുന്നു. അവരുടെ ഭാഗത്തു നിന്നു വന്ന നിർദേശങ്ങൾ ഞങ്ങൾ മുന്നോട്ടു വച്ചെങ്കിലും അവർക്ക് സമവായത്തിൽ എത്തിച്ചേരാൻ സാധിച്ചില്ല. വിധി വരുന്നത് വരെ ഒരാഴ്ചയോ രണ്ടാഴ്ചയോ ഇരുവിഭാഗങ്ങളും തുല്യമായി അധികാരം വഹിക്കുക എന്നായിരുന്നു മുന്നോട്ടു വച്ചത്. പക്ഷെ, ഇത് ഇ.കെ വിഭാഗം അംഗീകരിക്കാൻ തയ്യാറായിരുന്നില്ല. അതുകൊണ്ട് പിന്നീട് അടച്ചു പൂട്ടലിലേക്ക് എത്തിയത്. ആർഡിഒയുടെ ഉത്തരവ് പ്രകാരമാണ് പൂട്ടിയത്. സി.ഐ പറഞ്ഞു. വ്യാഴാഴ്ചയും ഉദ്യോഗസ്ഥർ യോഗം ചേർന്നെങ്കിലും ഇതേനിലയിലുള്ള പിടിവാശി തുടരുകയും യോഗത്തിൽ നിന്നും ഇ.കെ സുന്നികൾ ഇറങ്ങിപ്പോവുകയും ചെയ്തു. ഇതോടെ നൂറു വർഷം പഴക്കമുള്ള കക്കോവ് ജുമാമസ്ജിദ് ഇന്നലെ അടച്ചു പൂട്ടാൻ തീരുമാനിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP