Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

സമരക്കാർക്കെതിരെ കേസ് പിൻവലിക്കാനും അനധികൃത സ്ഥലമാറ്റങ്ങൾ റദ്ദാക്കാനും മുതലാളിയുടെ ഈഗോ സമ്മതിക്കുന്നില്ല; കോടികൾ നഷ്ടമുണ്ടായിട്ടും വിട്ടു വീഴ്ച ചെയ്യാതെ മുത്തൂറ്റ് മാനേജ്‌മെന്റ്; തൊഴിൽ സമരം 14 ദിവസം പിന്നിട്ടിട്ടും കുലുക്കമില്ലാതെ എം ജോർജും കുടുംബവും

സമരക്കാർക്കെതിരെ കേസ് പിൻവലിക്കാനും അനധികൃത സ്ഥലമാറ്റങ്ങൾ റദ്ദാക്കാനും മുതലാളിയുടെ ഈഗോ സമ്മതിക്കുന്നില്ല; കോടികൾ നഷ്ടമുണ്ടായിട്ടും വിട്ടു വീഴ്ച ചെയ്യാതെ മുത്തൂറ്റ് മാനേജ്‌മെന്റ്; തൊഴിൽ സമരം 14 ദിവസം പിന്നിട്ടിട്ടും കുലുക്കമില്ലാതെ എം ജോർജും കുടുംബവും

അരുൺ ജയകുമാർ

തിരുവനന്തപുരം: കേരളത്തിൽ നിന്നും ചെറിയ തോതിൽ സ്വർണ്ണപ്പണയം തുടങ്ങി രാജ്യമാകെ വ്യാപിച്ച സ്വകാര്യ ധനകാര്യ ശൃംഖലയായി പടർന്നു പന്തലിച്ച പ്രസ്ഥാനമാണ് മുത്തൂറ്റ് ജോർജ്ജിന്റെ ഉടമസ്ഥതയിലുള്ള മുത്തൂറ്റ് ഫിനാൻസ്. നോട്ട് അസാധുവാക്കൽ ധനകാര്യ സ്ഥാപനങ്ങളെ പിടിച്ചുലയ്ക്കുമ്പോൾ മുത്തൂറ്റിൽ ജീവനക്കാർ അതിജീവനത്തിനായുള്ള സമരത്തിലാണ്. പതിനാല് ദിവസത്തെ സമരത്തിലൂടെ മുതലാളിക്ക് നഷ്ടമായത് ആയിരക്കണക്കിന് കോടി രൂപയുടെ കച്ചവടമാണ്. പണയമെടുക്കാനാകാതെ ബുദ്ധിമുട്ടുന്ന സാധാരണക്കാരുമുണ്ട്. അതുകൊണ്ട് തന്നെ സാമ്പത്തിക നിയന്ത്രണത്തിന്റെ കാലത്ത് ചർച്ചകളിലൂടെ തൊഴിൽ സമരത്തിന് അവസാനമുണ്ടാക്കാൻ മുതലാളി തന്നെ മുന്നിലെത്തുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ ഇഗോ കാരണം അതിന് എം ജോർജും കുടുംബവും തയ്യാറല്ല. ഇതോടെ മുത്തൂറ്റ് ഫിനാൻസിൽ ആഭരണം പണയം വച്ച സാധാരണക്കാർക്ക് മുതൽ എടുക്കാനാവാത്ത സ്ഥിതിയും വന്നു.

രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ധനഇടപാട് സ്ഥാപനങ്ങളുടെ പട്ടികയെടുത്താൽ ബാങ്കിതര സ്ഥാപനമെന്ന നിലയിൽ ഒന്നാം സ്ഥാനത്താണ് മലയാളികളുടെ ഉടമസ്ഥതയിലുള്ള മുത്തൂറ്റ് ഫിനാൻസ്. 95 ലക്ഷത്തോളം ഇടപാടുകളും കാൽ ലക്ഷത്തോളം ജീവനക്കാരുമുള്ള വൻകിട സ്ഥാപനം പിടിവാശിയുമായി ഒരു വശത്ത് തുടരുമ്പോൾ കേരളത്തിലെ ഏറ്റവും പ്രബലമായ തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ സമരത്തിനിറങ്ങിയ മൂവായിരത്തോളം ജീവനക്കാർ മറുവശത്തുമായി നിൽക്കുമ്പോൾ കടുത്ത പ്രതിസന്ധിയാണ് ഉടലെടുത്തിരിക്കുന്നത്. സമരം പതിനാല് ദിവസം പിന്നിട്ടു. കഴിഞ്ഞ ദിവസം നടന്ന ചർച്ചയിൽ എല്ലാം പരിഹരിക്കപ്പെടുമെന്നായിരുന്നു പ്രതീക്ഷ. രണ്ട് ന്യായമായ ആവശ്യങ്ങളായിരുന്നു ജിവനക്കാർക്കായി തൊഴിലാളി സംഘടന മുന്നോട്ട് വച്ചത്. സമരക്കാർക്കെതിരായ കേസ് പിൻവലിക്കുക, അന്യായ സ്ഥലം മാറ്റം റദ്ദാക്കുകയെന്നിവയായിരുന്നു ഇത്. ജീവനക്കാരുടേയും ഇടപാടുകാരുടേയും വേദനയ്ക്ക് ആശ്വാസമെത്തിക്കാനായിരുന്നു ഇത്. എന്നാൽ മുത്തൂറ്റ മുതലാളി ഇതിന് പോലും വഴങ്ങിയില്ല.

ഏകപക്ഷീയമായി സമരം പിൻവലിച്ച് ജീവനക്കാർ ജോലിക്ക് കയറുക. വേതന വർദ്ധനവ് അടക്കമുള്ള വിഷയങ്ങളിലും ഈ നിഷേധാത്മ നിലപാടിലാണ് മുത്തൂറ്റ് ഫിനാൻസിന്റെ മുതലാളിമാർ. ഇതോടെ സമരം ശക്തമാക്കാനാണ് തൊഴിലാളി സംഘടനകളുടെ നിലപാട്. മൂത്തൂറ്റ് ഫിനാൻസ് പൂട്ടിപോയാലും കുഴപ്പമില്ലെന്നും ഒത്തുതീർപ്പിന് തയ്യാറല്ലെന്നുമാണ് മൂത്തൂറ്റ് മാനേജ്‌മെന്റിന്റെ നിലപാട്. പാവപ്പെട്ടവരുടെ പണത്തിലാണ് മുത്തൂറ്റ് നിലനിന്നു പോകുന്നത്. അതുകൊണ്ട് തന്നെ സ്ഥാപനത്തിന് എന്തുപറ്റിയാലും ഒന്നുമില്ലെന്നാണ് മുതലാളി പറയുന്നതെന്ന് തൊഴിലാളി സംഘടനകൾ പറയുന്നു. സമരവുമായി ബന്ധപ്പെട്ട വിശദീകരണത്തിന് മാനേജ്‌മെന്റ് തയ്യാറാകുന്നതുമില്ല. നേരത്തെ കള്ളക്കണക്കുകളുമായി മുത്തൂറ്റ് നൽകിയ പത്രപര്യം ഏറെ വിവാദമുണ്ടായിരുന്നു. പരസ്യത്തിലെ അവകാശ വാദങ്ങൾ തെറ്റാണെന്ന് മറുനാടൻ തെളിവ് സഹിതം വാർത്ത പുറത്തുവിടുകയും ചെയ്തു.

ഇന്ത്യയിൽ എമ്പാടും മുത്തൂറ്റിന്റെ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും കേരളത്തിൽ തന്നെയാണ് മുത്തൂറ്റിന്റെ പ്രധാന ബിസിനസ് നടക്കുന്നത്. പ്രധാനമായും സ്വർണ്ണപ്പണയമാണ് നടക്കുന്നത്. തൊഴിലാളി സമരം കൊണ്ട് മുത്തൂറ്റ് ശാഖകൾ അടഞ്ഞു കിടക്കുമ്പോൾ പണ്ടങ്ങളുമായി പണയം വെക്കാൻ എത്തുന്നവർ തന്നെ വിരളമാണ്. സമരം ഒത്തുതീർപ്പാക്കാതെ മുത്തൂറ്റ് മാനേജ്‌മെന്റ് കടുംപിടുത്തം തുടരുമ്പോൾ ഏറ്റവും വട്ടം ചുറ്റുന്നത് ഇടപാടുകാർ തന്നെയാണ്. താൽക്കാലിക ആവശ്യങ്ങൾക്കായി സ്വർണം പണയം വച്ചവർക്ക് ഇപ്പോൾ പണ്ടം തിരികെ എടുക്കാൻ കഴിയാത്ത അവസ്ഥയിലാണ്. മുത്തൂറ്റ് സമരം വിനയായത് മറ്റൊരു കൂട്ടർ പ്രവാസികളാണ്്. വിദേശത്തുള്ള മലയാളികൾ നാട്ടിലേക്ക് പണമയക്കാൻ ഉപയോഗിക്കുന്ന മാർഗ്ഗം മൂത്തൂറ്റിന്റെ മണി എക്‌സ്‌ചേഞ്ചാണ്.

ഒരാഴ്‌ച്ച മുമ്പ് നാട്ടിലെ ആവശ്യങ്ങൾക്കായി പണം അയച്ചിട്ടും സമരം കാരണം പണം എടുക്കാൻ കഴിയാക്ക അവസ്ഥയിലാണ് വിദേശത്തു നവിന്നും പണം അയച്ചവരുടെ ബന്ധുക്കൾ. മുത്തൂറ്റിന്റെ പ്രധാന വരുമാന മാർഗ്ഗങ്ങളിൽ ഒന്നുകൂടിയാണ് വിദേശനാണ്യ വിനിമയം. 25,000 കോടിയുടെ വിറ്റുവരവുള്ള കമ്പനിയായിട്ടും പണിയെടുക്കുന്നതിന്റെ കൂലി തൊഴിലാളികൾക്കു നൽകുന്നതിൽ മുഖം തിരിച്ചിരിക്കുകയാണു മാനേജ്‌മെന്റ്. നേരത്തെ മൂന്നു ദിവസം പണിമുടക്കിയിട്ടും തൊഴിലാളികളോട് അനുഭാവപൂർണമായ നടപടി സ്വീകരിക്കാൻ മാനേജ്‌മെന്റ് തയ്യാറായില്ല. തൊഴിലാളികളുടെ പരാതി തൊഴിൽ വകുപ്പിനു ലഭിച്ചതോടെ ഒടുവിൽ മന്ത്രി വരെ ഇടപെടുകയുണ്ടായി. എന്നിട്ടും മാനേജ്‌മെന്റ് കടുംപിടുത്തം തുടർന്നു. ഇതോടെയാണ് അനിശ്ചിതകാല പണിമുടക്കിലേക്ക് നീങ്ങിയത്.

പിരിച്ച് വിട്ട 51 ജീവനക്കാരെയും തിരിച്ചടുക്കും വരെ സമരം തുടരുമെന്ന് തന്നെയാണ് യൂണിയന്റെ നിലപാട്. മാനേജ്‌മെന്റിന്റെ പ്രവണതകൾക്ക് എതിരെ പ്രാദേശിക സിഐടിയു നേതാക്കൾക്കും മുത്തൂറ്റ് ജീവനക്കാരുടെ സംഘടനയായ കേരള സ്റ്റേറ്റ് പ്രൈവറ്റ് ചിറ്റ്‌സ് ആൻഡ് ഫിനാൻസ് എംപ്ലോയീസ് യൂണിയൻ എന്നിവരും ചേർന്നാണ് ഇപ്പോൾ വിവിധ ബ്രാഞ്ചുകളിൽ സമരം നടത്തുന്നത്. മുത്തൂറ്റ് ഫിനാൻസിൽ മുപ്പത് വർഷം സർവ്വീസുള്ളവർക്ക് കിട്ടുന്നത് 12,000 രൂപയാണ്. മാനേജർമാർക്ക് പോലും 18,000 രൂപയാണ് പ്രതിമാസ ശമ്പളം. കൂടുതൽ ശമ്പളം ചോദിക്കുന്നവരെ പീഡിപ്പിക്കും. ഈ സാഹചര്യത്തിലാണ് യൂണിയൻ രൂപീകരണത്തിന് തൊഴിലാളികൾ മുന്നിട്ടിറങ്ങിയത്.

ഇതിന് നേതൃത്വം നൽകിയ 68 പേരെ മാനേജ്‌മെന്റ് കേരളത്തിന് പുറത്തേക്ക് അകാരണമായി സ്ഥലം മാറ്റി. കേരളത്തിന് പുറത്ത് നിങ്ങളുടെ സേവനം ആവശ്യമുണ്ടെന്നായിരുന്നു വിശദീകരണം. ഇതോടെയാണ് സമരത്തിന് തൊഴിലാളി സംഘടനകൾ നിർബന്ധിതമായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP