Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഐഐടിയിലെ പിഎച്ച്ഡിക്കാരൻ സോഷ്യൽ ഓഡിറ്റ് ഡയറക്ടറായി വരുന്നത് ഒന്നാം റാങ്കോടെ; തൊഴിലുറപ്പിന്റെ പേരിൽ കോടികൾ കൈയിട്ടു വാരിയവർക്കെല്ലാം പണികൊടുത്ത് തുടങ്ങിയത് ഞെട്ടിക്കുന്ന വേഗത്തിൽ; കാശു തട്ടിയവരോട് തിരിച്ച് പിടിക്കാൻ തുടങ്ങിയതോടെ ഉറക്കം നഷ്ടപ്പെട്ടത് പണം അടിച്ചു മാറ്റി സുഖിച്ച നേതാക്കൾക്ക്; ശതകോടികൾ അടിച്ചു മാറ്റിയവർക്ക് പാരയായി സകല വിവരങ്ങളും വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കാൻ തുടങ്ങിയതോടെ പണി തെറിച്ചു: അഴിമതി വിരുദ്ധ പോരാളി പിണറായിയുടെ മറ്റൊരു പൊയ്മുഖം കൂടി നീങ്ങുമ്പോൾ

ഐഐടിയിലെ പിഎച്ച്ഡിക്കാരൻ സോഷ്യൽ ഓഡിറ്റ് ഡയറക്ടറായി വരുന്നത് ഒന്നാം റാങ്കോടെ; തൊഴിലുറപ്പിന്റെ പേരിൽ കോടികൾ കൈയിട്ടു വാരിയവർക്കെല്ലാം പണികൊടുത്ത് തുടങ്ങിയത് ഞെട്ടിക്കുന്ന വേഗത്തിൽ; കാശു തട്ടിയവരോട് തിരിച്ച് പിടിക്കാൻ തുടങ്ങിയതോടെ ഉറക്കം നഷ്ടപ്പെട്ടത് പണം അടിച്ചു മാറ്റി സുഖിച്ച നേതാക്കൾക്ക്; ശതകോടികൾ അടിച്ചു മാറ്റിയവർക്ക് പാരയായി സകല വിവരങ്ങളും വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കാൻ തുടങ്ങിയതോടെ പണി തെറിച്ചു: അഴിമതി വിരുദ്ധ പോരാളി പിണറായിയുടെ മറ്റൊരു പൊയ്മുഖം കൂടി നീങ്ങുമ്പോൾ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഡയറക്ടർ തിരഞ്ഞെടുപ്പിൽ ഒന്നാം റാങ്കോടെ പാസ്സായി സോഷ്യൽ ഓഡിറ്റ് ഡയറക്ടറായി വന്ന ഡോ.എബി ജോർജിനെ സർക്കാർ തൽസ്ഥാനത്ത് നിന്നും തെറിപ്പിച്ചത് താൻ കുഴിച്ച കുഴിയിൽ താൻ തന്നെ വീഴുമെന്ന ഭയം കൊണ്ടോ? തൊഴിലുറപ്പ് പദ്ധതിയിൽ സോഷ്യൽ ഓഡിറ്റ് നടത്തി കാശു തട്ടിയവരോട് തിരിച്ച് പിടിക്കാൻ തുടങ്ങിയതോടെ ഉറക്കം നഷ്ടപ്പെട്ട സർക്കാർ പദ്ധതി വിഹിതത്തിലെ കാശ് അടിച്ചു മാറ്റി സുഖിച്ച നേതാക്കൾക്ക് വേണ്ടി എബി ജോർജിനെ തൽസ്ഥാനത്ത് നിന്നും നീക്കി എന്ന് മനസ്സിലാക്കാൻ സാധാരണക്കാരന് പോലും ഒരുപാട് തലപുകയ്‌ക്കേണ്ടി വരില്ല. മാനദണ്ഡങ്ങൾ എല്ലാം കാറ്റിൽ പറത്തിയാണ് എബി ജോർജിനെ എത്രയും പെട്ടെന്ന് തൽസ്ഥാനത്ത് നിന്നും തുരത്താൻ സർക്കാർ ഉത്സാഹം കാണിച്ചത്. ഡയറക്ടർക്കു 'പണി' കൊടുക്കാനുള്ള സിപിഎം തീരുമാനമാണു ചട്ടവിരുദ്ധമായി തദ്ദേശഭരണ വകുപ്പ് നടപ്പാക്കിയത്. ഇതോടെ അഴിഞ്ഞു വീഴുന്നത് അഴിമതി വിരുദ്ധ പോരാളി പിണറായിയുടെ മറ്റൊരു പൊയ്മുഖം കൂടിയാണ്.

ഡൽഹി ഐഐടിയിൽ നിന്നു പിഎച്ച്ഡി നേടിയ എബി തിരഞ്ഞെടുപ്പിൽ റാങ്ക് പട്ടികയിൽ ഒന്നാമതെത്തിയാണു സോഷ്യൽ ഓഡിറ്റ് ഡയറക്ടറായത്. ചുമതലയേറ്റതോടെ തൊഴിലുറപ്പ് പദ്ധതിയിൽ വർഷങ്ങളായി നടത്തി പോന്ന അഴിമതിയുടെ കണക്കുകൾ എല്ലാം പുറത്തുകൊണ്ടുവരാൻ എബി ജോർജ് അരയും തലയും മുറുക്കി കളത്തിലിറങ്ങി. ഇതോടെ കോടികളുടെ അഴിമതികളും കള്ളത്തരങ്ങളുമാണ് ദിവസങ്ങൾക്കുള്ളിൽ തന്നെ പുറത്തായത്. ഇങ്ങനെ പോയാൽ കയ്യിട്ട് വാരൽ നടക്കില്ലെന്ന് മാത്രമല്ല അഴിമതിയുടെ കഥകൾ നാണം കെടുത്തും എന്നും പിണറായി സർക്കാരിന് ഉറപ്പായി. ഇതോടെ തദ്ദേശ ഭരണ വകുപ്പിനെ കൂട്ടുപിടിച്ച് സർക്കാർ എബി ജോർജിനെ തൽസ്ഥാനത്തു നിന്നും നീക്കം ചെയ്യുക ആയിരുന്നു.

കേന്ദ്ര തൊഴിലുറപ്പു നിയമം അനുസരിച്ച് ഓഡിറ്റ് ഡയറക്ടറെ നീക്കാൻ തദ്ദേശഭരണ വകുപ്പിന് അധികാരമില്ല. മൂന്ന് വർഷം കാലാവധിയുള്ള ഡയറക്ടറെ പിരിച്ചുവിടണമെങ്കിൽ എൻആർഇജിപിയുടെ സോഷ്യൽ ഓഡിറ്റ് ഭരണസമിതി തീരുമാനിക്കണം. അതു സാധ്യമല്ലെന്നു കണ്ടപ്പോൾ സർക്കാർ വളഞ്ഞ വഴി സ്വീകരിക്കുകയായിരുന്നു. ഇതിനായി കിലയുടെ ഡയറക്ടർ ഡോ.ജോയ് ഇളമണിനെയും സർക്കാർ കൂട്ടുപിടിച്ചു. ഇതോടെ എബിയുടെ സേവനം കിലയ്ക്ക് അത്യാവശ്യമാണെന്നു പറഞ്ഞ് നവംബർ 28 ന് ഡയറക്ടർ ഡോ.ജോയ് ഇളമൺ സർക്കാരിനു കത്തു നൽകുകയായിരുന്നു. അങ്ങനെ തങ്ങളുടെ വഴിയിൽ വിലങ്ങു തടിയായി നിന്ന എബി ജോർജിനെ സർ്കകാർ പുഷ്പം പോലെ എടുത്തു മാറ്റുക ആയിരുന്നു.

സംസ്ഥാനത്തെ 152 ബ്ലോക്കിലുമായി 3000 റിസോഴ്‌സ് പഴ്‌സനെ നിയമിച്ചു കൊണ്ട് തൊഴിലുറപ്പ് പദ്ധതിയിലെ അഴിമതിയുടെ കഥകൾ പുറത്തുകൊണ്ടു വരാനായിരുന്നു എബി ജോർജിന്റെ നീക്കം. ഇതിനായി അരയും തലയും മുറുക്കി കളത്തിലിറങ്ങിയ എബി ജോർജദദ് സോഷ്യൽ ഓഡിറ്റിൽ കണ്ടെത്തിയ ക്രമക്കേടുകളും അഴിമതികളും അപ്പപ്പോൾ തന്നെ സുതാര്യമായി പൊതുസമൂഹത്തിന് മാതൃഭാഷയിൽ തന്നെ ലഭ്യമാകുന്ന വിധത്തിൽ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചതോടെയാണ് എബി ജോർജ് രാഷ്ട്രീയക്കാരുടെ കണ്മിലെ കരടായി മാറിയത്. ഇതോടെ ഈ മാസം നാലിനാണ് എബിയെ സോഷ്യൽ ഓഡിറ്റിൽ നിന്നു കിലയിലേക്കു മാറ്റി ഉത്തരവിറക്കിയത്.

തൊഴിലുറപ്പു പദ്ധതി നടപ്പായിട്ടു 10 വർഷം ആയെങ്കിലും സമഗ്ര ഓഡിറ്റ് ഇനിയും നടത്തിയിട്ടില്ല. ഇതിനായി സംസ്ഥാനത്തെ 152 ബ്ലോക്കിലുമായി 3000 റിസോഴ്‌സ് പഴ്‌സനെ (ആർപി) നിയമിക്കാൻ എബി തീരുമാനിച്ചു. ആർപിക്കു 350 രൂപ ദിവസ ശമ്പളവും പ്ലസ് ടു യോഗ്യതയും നിശ്ചയിച്ചാണ് അപേക്ഷ ക്ഷണിച്ചത്. ഓരോ പഞ്ചായത്തിലും പദ്ധതി നടത്തിപ്പിലെ അഴിമതികൾ പുറത്തുവരുമെന്നു മനസ്സിലാക്കിയതോടെ സിപിഎമ്മുകാർ ഇതിനെ എതിർത്തു. സംസ്ഥാനത്ത് 15,900 ഗ്രാമസഭകളിൽ 3000 യോഗം ചേർന്നപ്പോൾ തന്നെ മിക്ക ബ്ലോക്കിലും ലക്ഷങ്ങളുടെ അഴിമതിയാണു പുറത്തുവന്നത്.

പാറശാല കാരോട് പഞ്ചായത്തിലെ ഒരു പ്രദേശത്തു നടന്ന ജോലികളിൽ ആർപി കണ്ടെത്തിയ ക്രമക്കേടിന്റെ കണക്ക്. പണം കൈപ്പറ്റിയ രേഖയിലെ ജോലികൾ: വാഴക്കുഴി 710, തെങ്ങിൻകുഴി 466, മഴക്കുഴി 46, കംപോസ്റ്റ് കുഴി 5. ആർപി കണ്ടെത്തിയത്:വാഴക്കുഴി 341, തെങ്ങിൻകുഴി 466, മഴക്കുഴി46, കമ്പോസ്റ്റ് കുഴി 2. പദ്ധതി നടത്തിപ്പുകാർ തട്ടിയെടുത്തത്: 40,049 രൂപ. കുറഞ്ഞ സമയത്തിനുള്ളിൽ മൂവായിരത്തോളം വാർഡുകളിലാണ് സോഷ്യൽ ഓഡിറ്റ് നടത്തി ക്രമക്കേടുകളും അഴിമതികളും കണ്ടെത്തിയത്.

തൊഴിലുറപ്പ് പദ്ധതി പ്രവർത്തികൾ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ മാർഗ്ഗനിർദ്ദേശപ്രകാരം സോഷ്യൽ ഓഡിറ്റ് നടത്തുക എന്നത് നിയമപരമായി സർക്കാരിന്റെ ബാധ്യതയാണ്. ഓരോ വാർഡിലും ആറുമാസം കൂടുമ്പോൾ സോഷ്യൽ ഓഡിറ്റ് നടത്തണമെന്നും അതിനുമേൽ ഗ്രാമസഭ കൂടി സോഷ്യൽ ഓഡിറ്റ് റിപ്പോർട്ട് ചർച്ച ചെയ്തു നടപടികൾ സ്വീകരിക്കണമെന്നുമാണ് നിയമത്തിൽ പറയുന്നത്. എന്നാൽ കേരളത്തിൽ രണ്ടുവർഷം മുമ്പാണ് സോഷ്യൽ ഓഡിറ്റ് സൊസൈറ്റിക്ക് സർക്കാർ രൂപം നൽകിയത്. വില്ലേജ് ,ബ്ലോക്ക്, ജില്ലാതലങ്ങളിൽ പരിശോധനകൾക്ക് രണ്ടായിരത്തി അഞ്ഞൂറോളം പേരെ നിയമിച്ച് മാസങ്ങൾക്ക് മുമ്പാണ് ഓഡിറ്റ് ആരംഭിച്ചത്.

കുറഞ്ഞ സമയം കൊണ്ട് തന്നെ മൂവായിരത്തോളം വാർഡുകളിലെ ഗുരുതരമായ ക്രമക്കേടുകളും, അഴിമതികളും കണ്ടെത്താൻ സാധിച്ചതും അത് സുതാര്യമായി പൊതു ജനങ്ങൾക്ക് മനസ്സിലാകുന്ന രൂപത്തിൽ മലയാളത്തിൽ തന്നെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചതും ,ഏതൊരു സാധാരണക്കാരനും അത് ഡൗൺലോഡ് ചെയ്‌തെടുത്ത് ഇടപെടാൻ സാധിക്കുന്ന രൂപത്തിലാക്കിയതുമാണ് ഭരണകർത്താക്കളെ ചൊടിപ്പിച്ചത്. അടുത്തിടെ തൊഴിലുറപ്പുപദ്ധതി പ്രവർത്തനം വിലയിരുത്താൻ കേന്ദ്ര ഡയറക്ടർ അടക്കമുള്ളവരുടെ സംഘം കേരളത്തിലെത്തിയിരുന്നു.തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിൽ അവർ നടത്തിയ പരിശോധനയിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് 30 ലക്ഷം രൂപയുടെ പ്രവർത്തികളുടെ അനുമതി റദ്ദാക്കി തുക തിരിച്ചുപിടിക്കാൻ നിർദ്ദേശിക്കുകയും ചെയ്തിരുന്നു. ഇതും സർക്കാരിനെ ചൊടിപ്പിച്ചു.

941 പഞ്ചായത്തിലായി 16000 വാർഡിലാണ് തൊഴിലുറപ്പ് പ്രവർത്തികൾ നടക്കുന്നത്. ഓരോ വാർഡിലും സോഷ്യൽ ഓഡിറ്റ് ഗ്രാമസഭ ചേർന്ന് പരിശോധനാ റിപ്പോർട്ട് അംഗീകരിക്കുകയും അതിന്മേൽ നടപടികൾക്ക് ശുപാർശ ചെയ്യുകയും വേണം. അഴിമതികളും ക്രമക്കേടുകളും കണ്ടെത്തിയാൽ അതിനുത്തരവാദികളായവരുടെ പേരിൽ ശിക്ഷാ നടപടികൾ എടുക്കേണ്ടത് സംസ്ഥാന സർക്കാരാണ്. സുതാര്യത ഉറപ്പു വരുത്തേണ്ട സർക്കാർ തന്നെയാണ് കുറഞ്ഞ സമയത്തിനുള്ളിൽ മികച്ച പ്രവർത്തനത്തിലൂടെ മൂവായിരത്തോളം വാർഡുകളിൽ നടന്ന ക്രമക്കേടുകളും, അഴിമതികളും കണ്ടെത്തിയതിനും അത് സുതാര്യമായി പൊതുസമൂഹത്തിന് ലഭ്യമാകുന്ന വിധത്തിൽ പ്രസിദ്ധീകരിച്ചതിനും സോഷ്യൽ ഓഡിറ്റ് ഡയറക്ടറെ തൽസ്ഥാനത്ത് നിന്ന് നീക്കം ചെയ്തത്.

അതേസമയം എബി ജോർജിനെ തൽസ്ഥാനത്തു നിന്നും നീക്കം ചെയ്തതിൽ പ്രതിഷേധം ശക്തമായിട്ടുണ്ട്. അധികാരം ജനങ്ങൾക്ക് എന്ന മുദ്രാവാക്യത്തോടെ രണ്ടാം ജനകിയാസൂത്രണത്തിന് തുടക്കം കുറിച്ച സർക്കാർ, പൂർണമായും അധികാരം ജനങ്ങൾക്ക് നൽകുന്ന സോഷ്യൽ ഓഡിറ്റിനെ എന്തിനാണ് ഭയപ്പെടുന്നതെന്ന ചോദ്യമാണ് പലരും ഉയർത്തുന്നത്.

എന്താണ് സോഷ്യൽ ഓഡിറ്റ്?
പൊതുജനങ്ങൾ പദ്ധതി അവലോകനം ചെയ്യുകയും പരിശോധിക്കുകയും വിലയിരുത്തുകയും ചെയ്യുന്ന ജനകീയ ഇടപെടലാണ് സോഷ്യൽ ഓഡിറ്റ്. ഗ്രാമസഭയാണ് ഇതിനുള്ള സംഘത്തെ തിരഞ്ഞെടുക്കുക. ഇവർ രേഖകളും ഫയലുകളും രജിസ്റ്ററുകളും പരിശോധിച്ച് പ്രവൃത്തിസ്ഥലങ്ങൾ സന്ദർശിച്ച് ഒത്തുനോക്കും. പ്രത്യേകം വിളിച്ചുചേർക്കുന്ന ഗ്രാമസഭയിൽ ഓഡിറ്റ് റിപ്പോർട്ട് അവതരിപ്പിക്കും. ഇത് സന്നദ്ധസേവനമാണ്. സോഷ്യൽ ഓഡിറ്റിലൂടെ പദ്ധതി നിർവഹണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ കാര്യക്ഷമതയും കൃത്യതയും കൊണ്ടുവരാനാകും. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP