Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വലിയ വായിൽ സ്ത്രീശാക്തീകരണം പ്രസംഗിക്കുന്ന യുവ ഐഎഎസുകാരിക്ക് പ്രസവാവധി നിഷേധിച്ചത് മറുനാടന്റെ വ്യാജ വാർത്തയെന്ന് പറഞ്ഞ സൈബർ സഖാക്കൾ അറിയുക; മറുനാടൻ വാർത്ത ഗൗരവമായി എടുത്ത് ഫയൽ വിളിച്ചു വരുത്തി വിശദീകരണം തേടി മുഖ്യമന്ത്രി; പ്രസവാവധി നിയമ പരിഷ്‌കാരം സിവിൽ സർവ്വീസ് ഉദ്യോഗസ്ഥർക്ക് ബാധകമാണോ എന്ന കാര്യത്തിൽ സംശയം ഉന്നയിച്ചവർക്ക് മുഖ്യമന്ത്രിയുടെ ശകാരം; രണ്ട് മാസത്തെ അനിശ്ചിതത്വത്തിന് ശേഷം അദീലയ്ക്ക് അവധി ലഭിക്കും

വലിയ വായിൽ സ്ത്രീശാക്തീകരണം പ്രസംഗിക്കുന്ന യുവ ഐഎഎസുകാരിക്ക് പ്രസവാവധി നിഷേധിച്ചത് മറുനാടന്റെ വ്യാജ വാർത്തയെന്ന് പറഞ്ഞ സൈബർ സഖാക്കൾ അറിയുക; മറുനാടൻ വാർത്ത ഗൗരവമായി എടുത്ത് ഫയൽ വിളിച്ചു വരുത്തി വിശദീകരണം തേടി മുഖ്യമന്ത്രി; പ്രസവാവധി നിയമ പരിഷ്‌കാരം സിവിൽ സർവ്വീസ് ഉദ്യോഗസ്ഥർക്ക് ബാധകമാണോ എന്ന കാര്യത്തിൽ സംശയം ഉന്നയിച്ചവർക്ക് മുഖ്യമന്ത്രിയുടെ ശകാരം; രണ്ട് മാസത്തെ അനിശ്ചിതത്വത്തിന് ശേഷം അദീലയ്ക്ക് അവധി ലഭിക്കും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഐഎഎസുകാർക്ക് അവധി നൽകേണ്ടത് കേന്ദ്ര സർക്കാരാണ്. പിണറായി വിജയന് അതിൽ കാര്യമില്ല. മൂന്നാമത്തെ പ്രസവത്തിന് ആർക്കും പ്രസവവാധി കൊടുക്കാൻ നിയമവുമില്ല.. ഇതൊക്കെയായിരുന്നു അദീല അബ്ദുള്ളയുടെ അവധി നിഷേധത്തിൽ മറുനാടൻ നൽകിയ വാർത്തയോട് സോഷ്യൽ മീഡിയയിൽ സൈബർ സഖാക്കൾ ഉയർത്തിയ വാദങ്ങൾ. തീർത്തും വ്യാജമാണെന്നും പ്രചരിപ്പിച്ചു. എന്നാൽ മറുനാടന്റെ വാർത്ത മുഖ്യമന്ത്രി പിണറായി വിജയന്റെ കണ്ണു തുറപ്പിച്ചു. ലൈഫ് മിഷന്റെ മുൻ സിഇഒയുടെ അവധിയുമായി ബന്ധപ്പെട്ട ഫയൽ മുഖ്യമന്ത്രി നേരിട്ട് പരിശോധിച്ചു. പ്രസവാവധി അനുവദിക്കാൻ നിർദ്ദേശിക്കുകയും ചെയ്തു. അവധി തടഞ്ഞ ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രിയുടെ ശകാരവും കിട്ടി. ഇതോടെ ഊരാളുങ്കൽ സൊസൈറ്റ് അടക്കമുള്ളവരുടെ അഴിമതിക്ക് കൂട്ടു നിൽക്കാതെ ധീരതയോടെ മുന്നേറിയ ഉദ്യോഗസ്ഥയെ അവധി നൽകാതെ മനപ്പൂർവ്വം പീഡിപ്പിക്കാൻ ചില കേന്ദ്രങ്ങൾ ശ്രമിച്ചുവെന്നത് ഇതോടെ വ്യക്തമാവുകയാണ്.

ഏതായാലും അദീല അബ്ദുള്ളയ്ക്ക് ഇനി പ്രസവാവധി കിട്ടും. ഇതിന് മുഖ്യമന്ത്രി വേണ്ട നിർദ്ദേശം നൽകി കഴിഞ്ഞു. പ്രസവാവധി നിയമ പരിഷ്‌കാരം സിവിൽ സർവ്വീസ് ഉദ്യോഗസ്ഥർക്ക് ബാധകമാണോ എന്ന കാര്യത്തിൽ സംശയം ഉന്നയിച്ചവർക്ക് മുഖ്യമന്ത്രിയുടെ ശകാരം കേൾക്കേണ്ടി വന്നു. അദീലയ്ക്ക് പ്രസവാവധി നിഷേധിച്ചത് സർക്കാരിന് സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനം ഉണ്ടാക്കി കൊടുത്തിരുന്നു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി അടിയന്തര ഇടപടെൽ നടത്തിയത്. മുസ്ലിം യുവതിയായ ഐഎഎസുകാരിക്ക് മൂന്നാം പ്രവസവത്തിനും അർഹതപ്പെട്ട അവധി ഇതോടെ കിട്ടുകയാണ്. ഈ വാർത്തയുമായി ബന്ധപ്പെട്ട് മറുനാടനെ അപമാനിക്കാൻ സോഷ്യൽ മീഡിയയിൽ ശ്രമിച്ച സൈബർ സഖാക്കൾക്കുള്ള തിരിച്ചടി കൂടിയാണ് മുഖ്യമന്ത്രിയുടെ നേരിട്ടുള്ള ഇടപെടൽ. അദീല അബ്ദുള്ളയ്ക്ക് പ്രസവാവധി നിഷേധിച്ച പിണറായി സർക്കാരിന്റെ തീരുമാനത്തിന് പിന്നിൽ വ്യക്തി വിരോധം തന്നെയെന്നായിരുന്നു മറുനാടന് വാർത്ത നൽകിയത്.. കേന്ദ്രം പാസാക്കിയ മാതൃത്വ ആനുകൂല്യ നിയമ ഭേദഗതിയോടെ യുവതികൾക്ക് മൂന്നാം പ്രസവത്തിനും ആനുകൂല്യങ്ങൾക്ക് അർഹതയുണ്ട്. പരമാവധി മൂന്ന് മാസം വരെയാണ് ആനുകൂല്യം. തൊഴിലിടങ്ങളിൽ പണിയെടുക്കുന്ന യുവതികൾക്ക് മൂന്നാം പ്രസവത്തിന് ആനുകൂല്യങ്ങൾ നൽകാത്തത് പല കോടതികളും വിമർശന വിധേയമാക്കിയിരുന്നു.

ഇതിലെ നീതി നിഷേധം നിയമപോരാട്ടത്തിലൂടെ പലവട്ടം ചർച്ചയാക്കിയപ്പോഴാണ് കേന്ദ്ര സർക്കാർ നിയമ നിർമ്മാണത്തിന് തയ്യാറായത്. ഇതിനെ ഇന്ത്യയിലെ എല്ലാ രാഷ്ട്രീയ പാർട്ടികളും പിന്തുണയ്ക്കുകയും ചെയ്തു. ഇത്തരമൊരു നിയമമുള്ള രാജ്യത്താണ് അദീല അബ്ദുള്ളയ്ക്ക് പ്രസവാവധി നിഷേധിക്കുന്നത്. ഇതിന് പിന്നിൽ അഴിമതിക്ക് കൂട്ടു നിൽക്കാൻ മടിക്കുന്ന ഉദ്യോഗസ്ഥയോടുള്ള പ്രതികാരം തന്നെയാണ് നിഴലിക്കുന്നത്. സിപിഎമ്മിന് ഏറെ അടുപ്പമുള്ള ഊരാളുങ്കൽ സൊസൈറ്റിയുടെ കണ്ണിലെ കരടായിരുന്നു അദീല അബ്ദുള്ള. ലൈഫ് മിഷന്റെ സിഇഒ സ്ഥാനത്ത് നിന്ന് അദീലയെ പിണറായി സർക്കാർ മാറ്റിയത് വലിയ വിവാദമുണ്ടാക്കിയിരുന്നു. മാതൃത്വ ആനുകൂല്യ നിയമ ഭേദഗതിക്കു രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചത് 2017ലാണ്. 55 വർഷം പഴക്കമുള്ള നിയമത്തിൽ ഭേദഗതികൾ വരുത്തിയാണ് 'മാതൃത്വ ആനുകൂല്യ ബിൽ-2017'ന് രാഷ്ട്രപതിയായിരിക്കെ പ്രണബ് മുഖർജി അംഗീകാരം നൽകിയത്. ഇതോടെ വനിതാ ജീവനക്കാർക്ക് ആദ്യത്തെ രണ്ടു പ്രസവത്തിന് 26 ആഴ്ച വീതം ശമ്പളത്തോടെയുള്ള അവധി ലഭിക്കും. ഇന്ത്യയിൽ 1961ൽ നിലവിൽ വന്ന മാതൃത്വ ആനുകൂല്യ നിയമമനുസരിച്ചു 12 ആഴ്ചയാണ് നേരത്തെ പ്രസവാവധി നൽകിയിരുന്നത്. ഇതാണ് 26 ആഴചയിലേക്ക് നീട്ടിയത്. ഇത് ആദ്യ രണ്ട് പ്രസവങ്ങൾക്കാണ്. ഈ നിയമ പ്രകാരം മൂന്നാമത്തെ പ്രസവം മുതൽ 12 ആഴ്ചയേ അവധി കിട്ടൂ. അതായത് മൂന്ന് മാസം. പത്തിലധികം ജീവനക്കാരുള്ള എല്ലാ സ്ഥാപനങ്ങൾക്കും ഇതു ബാധകവുമാണ്. അതുകൊണ്ട് തന്നെ അദില അബ്ദുള്ളയ്ക്കും നിയമ പ്രകാരം മൂന്നാഴ്ചത്തെ അവധിക്ക് നിയമപരമായി അർഹതയുണ്ട്. ഇതാണ് ആദ്യം നിഷേധിച്ചത്.

രണ്ട് മക്കളുള്ള അദില വീണ്ടും ഗർഭിണിയായി. പ്രസവത്തിന് ആവശ്യമായ അവധിക്ക് അപേക്ഷ നൽകി. എന്നാൽ മൂന്നാം തവണ മെറ്റേണിറ്റി ലീവിന് അർഹതയില്ലെന്നാണ് സർക്കാരിൽ നിന്ന് കിട്ടിയ മറുപടി. മൂന്നാം പ്രസവമായാലും കുട്ടികൾക്ക് പ്രശ്‌നമുണ്ടാകാതിരിക്കാൻ അമ്മമാർക്ക് മതിയായ അവധി നൽകണമെന്നാണ് സുപ്രീംകോടതി പോലും നിർദ്ദേശിച്ചിട്ടുണ്ട്. ഇതിനൊപ്പമാണ് നിയമനിർമ്മാണം കേന്ദ്രം നടത്തിയതും. എന്നാൽ ഇതൊന്നും അറിഞ്ഞിട്ടില്ലെന്നാണ് സർക്കാരിന്റെ വാദം. ഐഎഎസുകാരുടെ ചട്ടം അനുസരിച്ച് രണ്ട് പ്രസവത്തിന് മാത്രമേ പ്രസവാവധിയുള്ളൂവെന്നും വിശദീകരിക്കുന്നു. എന്നാൽ 2017ൽ നിയമ നിർമ്മാണം നടന്നതോടെ ഐഎഎസുകാർക്കെന്നല്ല എല്ലാ ജീവനക്കാരികൾക്കും ഈ നിയമത്തിന്റെ ആനുകൂല്യം കിട്ടേണ്ടതുണ്ട്. ഇതാണ് അദീലയുടെ കാര്യത്തിൽ പിണറായി സർക്കാർ നിഷേധിക്കുന്നതും. ഇത് മറുനാടൻ വാർത്തയാക്കിയതോടെ നിയമ പ്രകാരം അദീലയ്ക്ക് പ്രസവാവധി കൊടുക്കേണ്ടതില്ലെന്ന പ്രചരണം സോഷ്യൽ മീഡിയയിൽ സിപിഎം അനുകൂലികൾ നടത്തുകയുണ്ടായി. ഈ സാഹചര്യത്തിലാണ് പുതിയ നിയമ നിർമ്മാണത്തിലൂടെ മൂന്നാം പ്രസവത്തിനും ശമ്പളത്തോടെ അവധിക്ക് സ്ത്രീകൾക്ക് അർഹയുണ്ടെന്ന് നിയമവിദഗ്ദ്ധർ വിശദീകരിച്ചത്. ഈ വാർത്ത എത്തിയതോടെയാണ് അദീലയുടെ ഫയൽ മുഖ്യമന്ത്രി വിളിച്ചു വരുത്തി പരിശോധിച്ചത്.

നീതി നിഷേധത്തിനെതിരെ ഐഎഎസുകാരുടെ വാട്‌സാപ്പ് കൂട്ടായ്മയിൽ അദീല കുറിപ്പിടുകയും ചെയ്തു. എന്നാൽ മുതിർന്ന ഐഎഎസുകാർ ആരും അദിലയ്ക്ക് പിന്തുണ നൽകാൻ തയ്യാറായില്ല. എല്ലാവരും പിണറായി സർക്കാരിനെ പേടിച്ച് മൗനത്തിലായി. രണ്ട് മാസമായി പ്രസവത്തിനായി വീട്ടിലുള്ള അദിലയ്ക്ക് സർക്കാർ ഒരു ആനുകൂല്യവും നൽകുന്നില്ല. പഴയ തലമുറയിലെ ഐഎഎസുകാരേക്കാൾ ജോലിയോട് കൂറും രാഷ്ട്രീയക്കാർക്ക് മുമ്പിൽ നട്ടെല്ല് വളയാത്ത നിലപാട് സ്വീകരിക്കുന്നവരാണ് പുതുതലമുറയിലെ ഉദ്യോഗസ്ഥർ. അതിൽ ഏറ്റവും കൈയടി നേടിയ ഉദ്യോഗസ്ഥയായിരുന്നു അദീല അബ്ദുള്ള. ഊരാളുങ്കൽ സൊസൈറ്റുമായി ബന്ധപ്പെട്ട വിഷയത്തോടെ ഇടത് സർക്കാരിന്റെ നമ്പർ വൺ ശത്രുവായി ഈ യുവ ഐഎഎസുകാരി. കൊച്ചി സബ്കലക്ടറായിരിക്കേ തിരിച്ചെടുത്തത് 60 കോടിയിലേറെ വിലവരുന്ന ഭൂമിയായിരുന്നു. പിന്നലെ വമ്പന്മാരുടെ സ്വന്തം ക്ലബ്ബായ കൊച്ചിൻ ക്ലബ്ബിന്റെ പൊന്നും വിലയുള്ള കയ്യേറ്റ ഭൂമിയെ തൊട്ടപ്പോൾ 'ലൈഫ് മിഷനിലേക്ക്' ഒതുക്കുകയാണ് ചെയ്തത്. എന്നാൽ പാവങ്ങൾക്ക് വീട് വയ്ക്കാനുള്ള ടെൻഡറിലെ കള്ളക്കളി കണ്ടെത്തിയപ്പോൾ അവരെ ഒന്നാം നമ്പർ ശത്രുവാക്കി പിണറായി സർക്കാർ. അവധി നിഷേധത്തോടെ ഇതെല്ലാം വീണ്ടും ചർച്ചയായി.

ഫോർട്ട് കൊച്ചിയിലും മട്ടാഞ്ചേരിയിലുമായി ഭൂമാഫിയ കൈവശം വെച്ച കോടികളുടെ വിലവരുന്ന സർക്കാർ ഭൂമി തിരിച്ചുപിടിച്ച് കൈയടി നേടിയ ഉദ്യോഗസ്ഥയാണ് ആദില. പിന്നീടാണ് ഉരാളുങ്കലുമായി ഉരസുന്നത്. അഞ്ചര ലക്ഷം പാവങ്ങൾക്ക് വീട് നൽകാനുള്ള ലൈഫ്മിഷൻ പദ്ധതിയിൽ കോഴിക്കോട്ടെ സി. പി. എം. ബന്ധമുള്ള ഊരാളുങ്കൽ സൊസൈറ്റിക്കായി വമ്പൻ ചരട് വലികൾ നടന്നിരുന്നു. ലൈഫ് മിഷൻ പദ്ധതിയിലെ ഒറ്റ ടെൻഡറിൽ കരാർ നൽകണമെന്ന ചീഫ്സെക്രട്ടറി പോൾ ആന്റണിയുടെ നിർദ്ദേശം പുതിയ ചർച്ചകൾക്ക് വഴി വച്ചിരുന്നു. ചീഫ് സെക്രട്ടറി ശകാരിച്ച മിഷൻ സിഇഒ അദീല അബ്ദുള്ള ദീർഘകാല അവധിയെടുത്ത്, പദവി ഒഴിയുകയാണെന്ന് അന്ന് അറിയിച്ചിരുന്നു. വിയോജനക്കുറിപ്പെഴുതിയ നഗരകാര്യ സെക്രട്ടറി ഡോ.ബി. അശോകിനെ വകുപ്പു മാറ്റി. അശോകും അവധിയിൽ പോയി. ചീഫ്എൻജിനിയർ കെ.സുന്ദരൻ രാജിവച്ചു. ഇങ്ങനെ ഊരാളുങ്കലിന്റെ കള്ളക്കളികൾ കണ്ടെത്തിയത് അദിലായിരുന്നു.

കോഴിക്കോട് കുറ്റ്യാടി നെല്ലക്കണ്ടി അബ്ദുള്ളയുടെയും ബിയ്യാത്തുവിന്റെയും മകളായ അദീല തന്റെ എം.ബി.ബി.എസ് പഠനത്തിനു ശേഷമാണ് ഐ.എ.എസ് എന്ന സ്വപ്നം ലക്ഷ്യം നേടാൻ ഇറങ്ങിത്തിരിച്ചത്. പെരിന്തൽമണ്ണ എം.ഇ.എസ് മെഡിക്കൽ കോളേജിൽ നിന്നും എം.ബി.ബി.എസ് നേടിയശേഷം സിവിൽ സർവ്വീസ് രംഗത്തേക്ക് കടന്നുവന്ന അദീല 2012 ൽ ഐ.എ.എസ് സ്വന്തമാക്കി തന്റെ ലക്ഷ്യം നിറവേറ്റി. 2013 മുതൽ കണ്ണൂർ അസിസ്റ്റന്റ് കളക്ടറായിരുന്നു. തിരൂരിന്റെ സബ്കളക്ടർ കസേരയിലെ ആദ്യ വനിതാ ഐ.എ.എസ് സബ്കളക്ടർ എന്ന പദവിയും ഡോ. അദീല അബ്ദുള്ളയ്ക്കായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP