Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

രാജ്യം ഒരൊറ്റ തിരിച്ചറിയൽ കാർഡിലേക്ക് മാറുന്ന അഭിമാന പദ്ധതി ആരംഭിച്ചത് രണ്ടാം മന്മോഹൻ സർക്കാരിന്റെ കാലത്ത്; ആധാറിനെതിരെ ആദ്യം വാളെടുത്ത ബിജെപിക്ക് അധികാരത്തിൽ വന്നപ്പോൾ ആധാർ കൂടാതെ വയ്യ: ആധാർ കാർഡ് പിന്നിട്ട വഴികളിലൂടെ

രാജ്യം ഒരൊറ്റ തിരിച്ചറിയൽ കാർഡിലേക്ക് മാറുന്ന അഭിമാന പദ്ധതി ആരംഭിച്ചത് രണ്ടാം മന്മോഹൻ സർക്കാരിന്റെ കാലത്ത്; ആധാറിനെതിരെ ആദ്യം വാളെടുത്ത ബിജെപിക്ക് അധികാരത്തിൽ വന്നപ്പോൾ ആധാർ കൂടാതെ വയ്യ: ആധാർ കാർഡ് പിന്നിട്ട വഴികളിലൂടെ

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: ആധാറിന് സുപ്രീംകോടതിയുടെ പച്ചക്കൊടി ലഭിച്ചിരിക്കുകയാണ്. ആധാർ കാർഡ് നിർബന്ധമാക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്നും അല്ലെന്നുമുള്ള ചർച്ചകൾ നടക്കുന്നതിനിടെ ആധാർ എന്ന ഒറ്റ തിരിച്ചറിയൽ കാർഡ് നല്ലതാണെന്നാണ് സുപ്രീംകോടതിയുടെ വിധി. ഒത്തിരി വിവാദങ്ങൾ പിന്നിട്ടാണ് ആധാറിന് ഒടുവിൽ അംഗീകാരം ലഭിച്ചിരിക്കുന്നത്. 2009ൽ രണ്ടാം യുപിഎ സർക്കാരിന്റെ കാലത്താണ് ആധാറിന് തുടക്കമായത്. രാജ്യം ഒരൊറ്റ ഐഡന്റിറ്റി കാർഡിലേക്ക് മാറുന്നു എന്ന പ്രസ്താവനയുമായി ആധാർ എത്തിയപ്പോൾ അതിനെ ആദ്യം എതിർത്തത് ഇന്ന് ആധാർ കൂടിയെ മതിയാകൂ എന്ന് പറയുന്ന ബിജെപി സർക്കാർ തന്നെയാണ്.

ഇൻഫോസിസ് സഹസ്ഥാപകനായ നന്ദൻ നിലേകനിയെ ചെയർമാനായി നിയമിച്ചു കൊണ്ട് 2009 ജൂലൈയിലായിരുന്നു മന്മോഹൻ സിങ് സർക്കാർ യുഐഡിഎഐക്ക് തുടക്കം കുറിച്ചത്. രാജ്യത്തെ എല്ലാ പൗരന്മാരുടെയും വിവരങ്ങൾ ഒരൊറ്റ തിരിച്ചറിയൽ രേഖയിൽ ആക്കുക എന്ന ഉത്തരവാദിത്തം നന്ദൻ നിലേക്കനി പൂർണ്ണ ഉത്തരവാദിത്തത്തോട് കൂടി ഏറ്റെടുക്കുകയും ചെയ്തു. പൗരന്റെ എല്ലാ വിവരങ്ങളും 12 ഡിജിറ്റ് തിരിച്ചറിയൽ നമ്പറുമായി ബന്ധിപ്പിക്കുന്ന പദ്ധതിയുടെ ലക്ഷ്യം എല്ലാ സേവനങ്ങൾക്കും ഒറ്റ തിരിച്ചറിയൽ രേഖ എന്നതായിരുന്നു. 2010 സെപ്റ്റംബർ 29 ന് മഹാരാഷ്ട്രയിലെ തെമ്പിലി ഗ്രാമത്തിൽ വച്ചാണ് ആദ്യ ആധാർ വിതരണം ചെയ്തത്.

വൻ സ്വീകാര്യതയാണ് ജനങ്ങൾക്കിടയിൽ ആധാറിന് ലഭിച്ചത്. 2011 നവംബറാകുമ്പോഴേയ്ക്ക് 100 മില്യൺ ആധാർ കാർഡുകൾ വിതരണം ചെയ്തു. 2013 ഡിസംബറാകുമ്പോഴേയ്ക്ക് 500 മില്യൺ കാർഡുകൾ നൽകി. രണ്ടാം യുപിഎ സർക്കാരിന്റെ കാലത്ത് തുടക്കമിട്ട ആധാർ എന്ന ആശയത്തിനെതിരെ ശക്തമായി രംഗത്തെത്തിയ അന്നത്തെ പ്രതിപക്ഷമായിരുന്ന ബിജെപി, 2014ൽ ഭരണത്തിലെത്തിയപ്പോൾ ആധാറിനെ അവരുടെ അഭിമാന പദ്ധതിയാക്കി മാറ്റി.

കോൺഗ്രസ് കാലത്ത് നടപ്പിലാക്കിയ പദ്ധതിയാണെങ്കിൽ കൂടി ആധാറിനെ ബിജെപി തങ്ങളുടെ പദ്ധതിയാക്കി മാറ്റി. 2014-15 പൊതു ബജറ്റിൽ എൻഡിഎ 2039 കോടി രൂപ ആധാറിനായി വകയിരുത്തി. 2012 നവംബറിൽ ആധാർ ബില്ലിനെതിരായി സുപ്രീംകോടതിയിൽ ഹർജി നൽകിയിരുന്നു. 2015 ഒക്ടോബർ 15 ന് റേഷൻ വിതരണമുൾപ്പടെയുള്ള സാമൂഹ്യക്ഷേമപദ്ധതികൾക്ക് ആധാർ നിർബന്ധമാക്കരുതെന്ന് സുപ്രീംകോടതി ഇടക്കാല ഉത്തരവ് ഇറക്കി. ഇതോടെയാണ് ആധാറിനെ ചൊല്ലി പ്രശ്‌നങ്ങൾ രൂക്ഷമാകുന്നത്.

2016 മാർച്ച് 3 ന് ആധാർ ബില്ല് മണി ബില്ലായി പാർലമെന്റിൽ അവതരിപ്പിച്ച് പാസ്സാക്കി. വേണ്ടത്ര ചർച്ചകൾ പോലുമില്ലാതെയാണ് ആധാർ ബില്ല് പാസ്സാക്കിയതെന്ന് ആരോപിച്ച് പിന്നീട് പ്രതിപക്ഷം പ്രതിഷേധം സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി 2016 ഏപ്രിലിൽ ജയറാം രമേശ് ആധാർ നിയമത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ചു. 2017ൽ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജെ.എസ്.കെഹാർ കേന്ദ്രസർക്കാർ വാദങ്ങളിൽ ചിലത് വാക്കാൽ ശരിവച്ചു. ജസ്റ്റിസ് ദീപക് മിശ്ര, ചീഫ് ജസ്റ്റിസായതോടെ ആധാർ കേസ് ഭരണഘടനാബഞ്ചിന് വിട്ടു. 38 ദിവസം നീണ്ട മാരത്തോൺ വാദം കേൾക്കലിന് ശേഷം ഒടുവിൽ വിധി പ്രസ്താവിച്ചിരിക്കുകയാണ് അഞ്ചംഗ ബഞ്ച്.

സുപ്രീം കോടതിയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വാദം നടന്ന രണ്ടാമത്തെ കേസാണ് ആധാർ. ആദ്യത്തേത് കേശവാനന്ദ ഭാരതി കേസായിരുന്നു. കേശവാനന്ദ ഭാരതി കേസിൽ 68 ദിവസമായിരുന്നു കോടതി വാദം കേട്ടത്. ആധാർ കാർഡ് പദ്ധതിയുടെ ഭരണഘടനാസാധുത ചോദ്യം ചെയ്ത് 27 ഹർജികളാണ് സമർപ്പിച്ചിരുന്നത്. കോടതി വിധി കേന്ദ്രസർക്കാരിനു വളരെ നിർണായകമാണ്.

ആധാർ കാർഡ് വ്യക്തിയുടെ സ്വകാര്യതാ ലംഘനമാണ് എന്ന് ആരോപിക്കുന്ന പരാതികൾ കേൾക്കുവാനായി സുപ്രീം കോടതി ചെലവിട്ടത് മുപ്പത്തിയെട്ട് ദിവസമാണ്. ആധാർ കാർഡുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം മറ്റൊരു വിധിയിൽ സ്വകാര്യത മൗലികാവകാശമാണ് എന്ന് സുപ്രീം കോടതി വിധിച്ചിരുന്നു. ഭരണഘടനയുടെ ആർട്ടിക്കൾ 21ൽ ഉൾച്ചേർന്നിരിക്കുന്ന കാര്യമാണ് സ്വകാര്യത എന്നായിരുന്നു പരമോന്നത കോടതിയുടെ വിധി.

ദശലക്ഷത്തോളം പൗരന്മാർ ഇതിനോടകം തന്നെ ആധാർ കാർഡ് എടുത്തിട്ടുണ്ട്. പാൻ കാർഡ്, ബാങ്ക് അക്കൗണ്ട്, ഫോൺ, പാസ്പോർട്ട്, ഡ്രൈവിങ് ലൈസൻസ് എന്നിവയ്ക്ക് പുറമേ സർക്കാർ ആനുകൂല്യങ്ങൾ പറ്റുന്നതിനും ആധാർ നിർബന്ധമാക്കാനാണ് സർക്കാർ ശ്രമം. സുപ്രീം കോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിൽ, ആധാർ സമർപ്പിക്കുന്നില്ല എന്ന് ചൂണ്ടിക്കാണിച്ച് ഒരാളുടെ അവകാശങ്ങളും ആനുകൂല്യങ്ങളും നിഷേധിക്കരുത് എന്ന് സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP