Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അലമാര തുറക്കുന്ന ശബ്ദം കേട്ട് എഴുന്നേറ്റപ്പോൾ കണ്ടത് കുടവയറുള്ള കള്ളനേയും തടിച്ച ആളിനേയും; നിങ്ങളാരാ.. ഇറങ്ങിപ്പോ എന്ന് പറഞ്ഞപ്പോൾ ഞങ്ങൾ സ്വർണ്ണവും പണവും എടുക്കാൻ വന്നതാണെന്നും കിട്ടാതെ പോകില്ലന്നും മറുപടി; ആമാട പെട്ടി കണ്ടപ്പോൾ കവർച്ചക്കാരിൽ കമാന്ററുടെ മുഖത്ത് തെളിഞ്ഞത് സ്വർണ്ണ നിറം; മോഷ്ടാക്കളെ കണ്ടെത്താൻ പൊലീസിനും താൽപ്പര്യമില്ല; ചുരീദാറിന്റെ ഷാളിൽ എല്ലാം കൊണ്ടു പോകുന്നത് കണ്ടിരുന്ന രാത്രിയിലെ രക്ഷപ്പെടൽ മറുനാടനോട് പറഞ്ഞ് അത്താണിയിലെ ഡോ ഗ്രേസ് മാത്യൂസ്

അലമാര തുറക്കുന്ന ശബ്ദം കേട്ട് എഴുന്നേറ്റപ്പോൾ കണ്ടത് കുടവയറുള്ള കള്ളനേയും തടിച്ച ആളിനേയും; നിങ്ങളാരാ.. ഇറങ്ങിപ്പോ എന്ന് പറഞ്ഞപ്പോൾ ഞങ്ങൾ സ്വർണ്ണവും പണവും എടുക്കാൻ വന്നതാണെന്നും കിട്ടാതെ പോകില്ലന്നും മറുപടി; ആമാട പെട്ടി കണ്ടപ്പോൾ കവർച്ചക്കാരിൽ കമാന്ററുടെ മുഖത്ത് തെളിഞ്ഞത് സ്വർണ്ണ നിറം; മോഷ്ടാക്കളെ കണ്ടെത്താൻ പൊലീസിനും താൽപ്പര്യമില്ല; ചുരീദാറിന്റെ ഷാളിൽ എല്ലാം കൊണ്ടു പോകുന്നത് കണ്ടിരുന്ന രാത്രിയിലെ രക്ഷപ്പെടൽ മറുനാടനോട് പറഞ്ഞ് അത്താണിയിലെ ഡോ ഗ്രേസ് മാത്യൂസ്

പ്രകാശ് ചന്ദ്രശേഖർ

അങ്കമാലി: പ്രതികരിക്കാതിരുന്നതു കൊണ്ട് മാത്രമാണ് അന്ന് ജീവൻ രക്ഷപെട്ടത്. പ്രതികളെ പിടിച്ചിട്ടും പണവും സ്വർണ്ണവും കിട്ടിയില്ലേ എന്ന അടുപ്പക്കാരുടെയും രോഗികളിൽ ചിലരുടെയും ചോദ്യത്തിന് ഉത്തരം പറഞ്ഞ് മടത്തു. എങ്ങോട്ടിറങ്ങിയാലും പരിചയക്കാർക്ക് ചോദിക്കാനുള്ളത് ഇതുമാത്രം. ആദ്യം കാര്യക്ഷമമായി അന്വേഷിച്ചെങ്കിലും ഇപ്പോൾ ഈ കേസ്സിൽ എന്തെങ്കിലും നീക്കം നടക്കുന്നതായി അറിയില്ല. ജീവൻ പോലും നഷ്ടപ്പെടുമെന്ന ഘട്ടത്തോളമെത്തിയ ആ രാത്രിയിലെ സംഭവത്തെക്കുറിച്ചോർക്കുമ്പോൾ ഇപ്പോഴും ഞെട്ടൽ വിട്ടൊഴിയുന്നില്ല.

തന്റെ വീട്ടിൽ നിന്നും 70 പവനിലേറെ സ്വർണ്ണാഭരണങ്ങളും ലക്ഷങ്ങൾ വിലവരുന്ന വജ്രാഭരണങ്ങളും 85000 ത്താളം രൂപയും കവർച്ച ചെയ്യപ്പട്ട കഴിഞ്ഞ ഫെബ്രുവരി 16-ന് പുലർച്ചെ താൻ നേരിട്ട ഭയാനക നിമിഷങ്ങളെക്കുറിച്ചും പിന്നിട് നടന്ന സംഭവം പരമ്പരകളെക്കുറിച്ചും നെടുമ്പാശേരി അത്താണി മാമ്പറ്റത്ത് പറുദീസയിൽ ഡോ. ഗ്രേസ് മാത്യൂസ് മനസ്സുതുറന്നത് ഇങ്ങിനെ. സംസ്ഥാനത്തെ നടുക്കിയ ഈ കവർച്ചകേസ്സിൽ വീടിന് സമീപത്തുനിന്നും ലഭിച്ച മദ്യക്കുപ്പിയെ ചുറ്റിപ്പറ്റി പൊലീസ് നടത്തിയ അന്വേഷണത്തിൽ രണ്ട് പേരെ തിരിച്ചറിഞ്ഞിരുന്നു. ഇവരുടെ ഫോട്ടോകൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തിരുന്നു.

പൊലീസ് പുറത്തുവിട്ട ചിത്രങ്ങൾ എന്ന നിലയിലാണ് കറുത്ത് കഷണ്ടിയുള്ള ഒരാളുടെയും സാമന്യം തടിച്ച ശരീരപ്രകൃതിയുള്ള മറ്റൊരാളുടൈയും ചിത്രങ്ങൾ വാട്സാപ് ഗ്രൂപ്പുകളും ഫെയ്‌സ് ബുക്ക് പേജുകളിലുമെല്ലാം പ്രചരിച്ചത്. ഇവരെ കണ്ടെത്തുന്നതിന് ഊർജ്ജിത നീക്കം നടക്കുന്നതായിട്ടാണ് ഈ ഘട്ടം മുതൽ പൊലീസ് പ്രതികരിച്ചിരുന്നതെന്നും ഇപ്പോൾ കേസ്സിനെക്കുറിച്ച്് ഒരു വാക്കുപോലും സംസാരിക്കാൻ പൊലീസ് വിളിയിക്കാറില്ലന്നും ഡോക്ടർ ഗ്രേസ്സ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം കേസിനേക്കുറിച്ച് പൊലീസ് ഉദ്യോഗസ്ഥരിൽ ഓരാളോട് തിരക്കിയപ്പോൾ ഇലക്ഷനായിരുന്നില്ലേ.., ഉദ്യഗസ്ഥരൊക്കെ സ്ഥലം മാറിപ്പോയി. എന്നൊക്കെയാണ് പ്രതികരിച്ചതെന്നും ഇനി ഇലക്ഷൻ റിസൽട്ട് പുറത്തുവന്ന് തിരക്കൊക്കെ കഴിഞ്ഞ് ഈ കേസ് അന്വേഷിക്കുമായിരിക്കുമെന്നാണ് താൻ കരുതുന്നതെന്നും ഡോക്ടർ കൂട്ടിച്ചേർത്തു.

കള്ളന്മാരെ കണ്ടെത്തിയതായി സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതുമൂലം പണവും സ്വർണ്ണവുമൊക്കെ തിരിച്ചുകിട്ടിയില്ലേ എന്ന് ചോദിക്കുന്നവരുടെ എണ്ണം അടിക്കടി കൂടി വരികയാണെന്നും ഇതാണ് ഇപ്പോൾ വല്ലാതെ വിഷമിപ്പിക്കുന്നതെന്നും ഡോക്ടർ വെളിപ്പെടുത്തി. അലമാര തുറക്കുന്ന ശബ്ദം കേട്ടാണ് പുലർച്ചെ എഴുന്നേറ്റതെന്നും തുടർന്ന് നടന്ന സംഭവങ്ങൾ അഭ്രപാളികളിലെന്നപോലെ മനസ്സിലുണ്ടെന്നും ഇവർ പറഞ്ഞു. കുടവയറുള്ള ഒരാളും സാമാന്യം തടിച്ചിട്ട ആളുമാണ് പുലർച്ചെ 2 മണിയോടെ മുറിയിലെത്തിയത്.

നിങ്ങളാരാ.. ഇറങ്ങിപ്പോ എന്ന് ഞാൻ പറഞ്ഞപ്പോൾ ഞങ്ങൾ സ്വർണ്ണവും പണവും എടുക്കാൻ വന്നതാണെന്നും ഇത് കിട്ടാതെ പോകില്ലന്നും പറഞ്ഞു. ഒരുത്തൻ ബെഡിലേയ്ക്ക് തള്ളി വീഴ്‌ത്തി, പുതപ്പുകൊണ്ട് മൂടാൻ ശ്രമിച്ചെങ്കിലും താൻ സമ്മതിച്ചില്ല. വേണ്ടതെല്ലാം എടുത്തോളു എന്ന് കൈകൂപ്പി പറഞ്ഞതോടെ ഒരാൾ ബെഡിലിരുന്ന തന്റെ കൈയിൽ മുറുകെ പിടിച്ചെന്നും ഈ സമയം മറ്റെയാൾ സ്വർണ്ണവും പണവും മുഴുവൻ വാരിക്കൂട്ടി മുറിയിൽക്കിടന്ന തന്റെ ചുരിദാറിന്റെ ഷാളിൽ പൊതിഞ്ഞെടുക്കുകയുമായിരുന്നു. ആഭരണങ്ങളടങ്ങിയ ആമാടപെട്ടിയും നോട്ടുകെട്ടുകളും കാണുമ്പോൾ കവർച്ചക്കാരിലെ കമാന്റർ എന്നുകരുതുന്ന തടിച്ചയാൾ വല്ലാതെ സന്തോഷിച്ചിരുന്നെന്ന് ഇയാളുടെ ശരീരഭാഷയിൽ നിന്നും വ്യക്തമായെന്നും ഡോക്ടർ പറയുന്നു.

താലിമാലയും മറ്റ് ആഭരണങ്ങളും എവിടെ എന്ന് ചോദിച്ച് വിരട്ടിയപ്പോൾ എല്ലാം ആമാട പെട്ടിയിലുണ്ടെന്ന പറഞ്ഞെന്നും ഇതുമൂലം ഹാളിൽ ഇരിപ്പിടത്തിലെ കുഷ്യനടിയിൽ സൂക്ഷിച്ചിരുന്ന താലിമാലമാത്രം നഷ്ടപ്പെട്ടിട്ടില്ലന്നും ഇവർ അറിയിച്ചു. ലൈറ്റിടാൻ ശ്രമിക്കുകയോ കവർച്ച പ്രതിരോധിക്കുകയോ ചെയ്തിരുന്നെങ്കിൽ താനിപ്പോഴും ജീവനോടെ കാണുമോ എന്ന കാര്യത്തിൽ സംശയമാണ്. ദിവസവും രോഗികളും മറ്റുമായി 150- 200 പേരൊടെങ്കിലും ഇടപെട്ടുവന്നിരുന്നതും നാട്ടിലെ സ്ഥിതിഗതികൾ നേരാംവണ്ണം വിലയിരുത്തി പ്രവർത്തിച്ചതുമാണ് കവർച്ചക്കാർ മുറിയിൽ ചിലവഴിച്ച അരമണിക്കൂർ നേരം ആക്രമണത്തിനിരയാവാതെ കഴിച്ചുകൂട്ടാനായതെന്നും ഡോക്ടർ കരുതുന്നു.

പലപ്പോഴായി വിവാഹത്തിന് ലഭിച്ചതടക്കമുള്ള പഴയ ആഭരണങ്ങൾ മാറി പുതിയ ഡിസൈനുകളിലുള്ള ആഭരണങ്ങൾ വാങ്ങിയിരുന്നു. ഇതുമുഴുവനും കവർച്ചക്കാർ കൊണ്ടുപോയി. പൊലീസിൽ പറഞ്ഞത് ഓർമ്മയിലുണ്ടായിരുന്ന ആഭരണങ്ങളെക്കുറിച്ചുള്ള കണക്കുകൾ മാത്രമാണ്. സ്വർണ്ണ-വജ്രാ ആഭരണണങ്ങളും വിലപിടിപ്പുള്ള വാച്ചുമടക്കം നഷ്ടപ്പെട്ട സാധനങ്ങളുടെ മൂല്യം കണക്കുകൂട്ടുമ്പോൾ നഷ്ടം വളരെ വലുതാണ്. ഇതുവരെ പണിയെടുത്തുണ്ടാക്കിയ സമ്പാദ്യം ഏറെക്കുറെ മൊത്തമായും നഷ്ടമായി. അധ്വാനിച്ചുണ്ടാക്കിയ പണം കൊണ്ട് വാങ്ങിയ മുതലാണെന്നും ഇതു കൊണ്ടു പോയാൽ നിങ്ങൾക്ക് ഉപകരിക്കില്ലന്നും പറഞ്ഞപ്പോൾ ഡോക്ടറല്ലെ. ഇനിയും വാങ്ങാമല്ലോ എന്നായിരുന്നു കവർച്ചക്കാരിൽ ഒരാൾ പറഞ്ഞെതെന്നും ഡോക്ടർ തുടർന്നു പറഞ്ഞു.

അരമണിക്കൂറിലേറെ സമയം കവർച്ചക്കാർ മുറിയിൽ ചിലവഴിച്ചെന്നും ഇവർ മുറിക്ക് പുറത്തിറങ്ങിയ ഉടൻ വിവരം പൊലീസിൽ അറിയിച്ചെന്നും സ്റ്റേഷനിൽ നിന്നെത്തിയ ആദ്യ പൊലീസ് സംഘം വേണ്ടവണ്ണം ഉണർന്ന് പ്രവർത്തിക്കാതിരുന്നത് കവർച്ചക്കാർക്ക് രക്ഷപെടാൻ അവസരം ഒരുക്കിയോ എന്ന കാര്യത്തിൽ സംശയമുണ്ടെന്നും ഡോക്ടർ കൂട്ടിച്ചേർത്തു. ബർമ്മൂട മാത്രം ധരിച്ച് ,തലയും മുഖവും മറച്ചാണ് കവർച്ചക്കാരെത്തിയതെന്നും ഇവർ വേഷം മാറിപ്പോകാനുള്ള സമയം വീടിന്റെ പരിസരത്ത് തന്നെ ചിലവഴിച്ചിരിക്കാമെന്നും ആദ്യമെത്തിയ പൊലീസ് സംഘം ലൈറ്റുകളും മറ്റും ഉപയോഗിച്ച് തിരച്ചിൽ ആരംഭിച്ചിരുന്നെങ്കിൽ ഒരു പക്ഷേ മോഷ്ടാക്കൾ വലയിലാവുമായിരുന്നെന്നുമാണ് ഇവരുടെ കണക്കുകൂട്ടൽ.

പൊലീസ് അന്വേഷണത്തിൽ വിശ്വാസമുണ്ടെന്നും വീട്ടിൽ ജോലിക്കെത്തിയിരുന്നവരെയും ബന്ധുക്കളെയും അടക്കം നിരവധിപോരെ ചോദ്യം ചെയ്തതായി അറിഞ്ഞെന്നും കവർച്ചക്കാർ താമസിയാതെ പിടിയിലാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഡോ.ഗ്രേസ്സ് പറഞ്ഞു. ചെങ്ങമനാട് സാമൂഹികാരോഗ്യകേന്ദ്രത്തിലെ മെഡിക്കൽ ഓഫീസറാണ് ഗ്രേസ്. വീടിന്റെ പിൻവശത്തെ കതകിന്റെ മുകൾഭാഗത്തെ കുറ്റി ഇളക്കി മാറ്റി അടുക്കളയിൽ പ്രവേശിച്ച കവർച്ചക്കാർ ഇവിടെ നിന്നും ഹാളിലേയ്ക്കും ഹാളിൽ നിന്നും ഡോക്ടറുടെ മുറിയിലേയ്ക്കുള്ള കതകുകളുടെ കുറ്റിയും ഇതേ രീതിയിൽ ഇളക്കിമാറ്റിയാണ് കവർച്ച നടത്തിയത്.

ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും മുൾപ്പെടെ മുഴുവൻ സന്നാഹങ്ങളുമുപയോഗിച്ചാണ് പൊലീസ് അന്വേഷണം ആദ്യഘട്ടത്തിൽ പുരോഗമിച്ചിരുന്നത്. റൂറൽ എസ് പി രാഹുൽ ആർ നായർ ,ആലുവ ഡി വൈ എസ് പി ജയരാജ് ,സ്‌പെഷ്യൽ ബ്രാഞ്ച് ഡി വൈ എസ് പി റാഫി ,ചെങ്ങമനാട് എസ് ഐ എ കെ സൂധീർ തുടങ്ങിയവരുടെ നേതൃത്വത്തിൽ പൊലീസ് സംഘം പലവഴിക്കായി തിരിഞ്ഞ് തിരച്ചിൽ നടത്തിയെങ്കിലും ഇതുവരെ കാര്യമായ പ്രയോജനമുണ്ടാതായുള്ള വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP