Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അഞ്ച് ലക്ഷം പേരെ പങ്കെടുപ്പിക്കുമെന്ന് പറഞ്ഞ് പ്രതീഷ് വിശ്വനാഥൻ പന്തളത്തു നിന്നും തുടങ്ങിയ യാത്ര അനന്തപുരിയിൽ എത്തിയപ്പോൾ ശോഷിച്ചു; പ്രവീൺ തൊഗാഡിയ പങ്കെടുത്ത പരിപാടിയിലും കഷ്ടിച്ചെത്തിയത് മുന്നൂറോളം പേർ മാത്രം; തീപ്പൊരി പ്രസംഗങ്ങളിലൂടെ ശ്രദ്ധേയനായിട്ടും തൊഗാഡിയയെ ശ്രവിക്കാൻ സ്ത്രീകളും കുറവ്; മലപോലെ വരുമെന്ന് കൊട്ടിദ്‌ഘോഷിച്ചത് എലി പോലെ ആയത് ഇങ്ങനെ

അഞ്ച് ലക്ഷം പേരെ പങ്കെടുപ്പിക്കുമെന്ന് പറഞ്ഞ് പ്രതീഷ് വിശ്വനാഥൻ പന്തളത്തു നിന്നും തുടങ്ങിയ യാത്ര അനന്തപുരിയിൽ എത്തിയപ്പോൾ ശോഷിച്ചു; പ്രവീൺ തൊഗാഡിയ പങ്കെടുത്ത പരിപാടിയിലും കഷ്ടിച്ചെത്തിയത് മുന്നൂറോളം പേർ മാത്രം; തീപ്പൊരി പ്രസംഗങ്ങളിലൂടെ ശ്രദ്ധേയനായിട്ടും തൊഗാഡിയയെ ശ്രവിക്കാൻ സ്ത്രീകളും കുറവ്; മലപോലെ വരുമെന്ന് കൊട്ടിദ്‌ഘോഷിച്ചത് എലി പോലെ ആയത് ഇങ്ങനെ

ആർ പീയൂഷ്

തിരുവനന്തപുരം: തലസ്ഥാനത്ത് ജനസഞ്ചയമാക്കി അയ്യപ്പന്റെ പേരിൽ കൊട്ടാരവിപ്ലവം നടത്തുമെന്ന് പറഞ്ഞു കൊണ്ടാണ് പ്രതീഷ് വിശ്വനാഥന്റെ നേതൃത്വത്തിലുള്ള അന്താരാഷ്ട്രീയ ഹിന്ദു പരിഷത്ത്(എഎച്ച്പി) കേരളത്തിൽ രംഗംപിടിച്ചത്. ചോരചിന്തുമെന്ന് അടക്കം വീരവാദങ്ങൾ നിരത്തി പന്തളത്തു നിന്നും പുറപ്പെട്ട ശബരിമല രക്ഷാ യാത്ര തിരുവനന്തപുരത്ത് എത്തിയപ്പോൾ ശുഷ്‌ക്കിച്ച് തഴയപ്പെട്ട അവസ്ഥയിലായി. വലിയ ജനസഞ്ചയം ഉണ്ടാകുമെന്ന് പറഞ്ഞിട്ടും അതൊന്നുമില്ലാതെ മുന്നൂറോളം പേർ പങ്കെടുത്ത യാത്ര മാത്രമായി ചുരുങ്ങുകയായിരുന്നു പ്രതീക്ഷിന്റെ ജാഥ.

അഞ്ച് ലക്ഷം പേരെ പങ്കെടുപ്പിക്കുമെന്ന പ്രഖ്യാപനത്തോടെയായിരുന്നു കേരളാ അദ്ധ്യക്ഷൻ പ്രതീഷ് വിശ്വനാഥ് ശബരിമല രക്ഷാ യാത്ര ആരംഭിച്ചത്. പന്തളത്ത് നിന്നും കഴിഞ്ഞ 11 നാിരുന്നു പ്രതീഷിന്റെ പദയാത്ര തുടങ്ങിയത്. വഴിയിലൊക്കെ സ്വീകരണങ്ങളുണ്ടായിരുന്നെങ്കിലും ആളുകൾ കുറവായിരുന്നു. വിശ്വ ഹിന്ദു പരിഷത്തിൽ നിന്നും പുറത്ത് പോയി പുതിയ പാർട്ടി രൂപീകരിച്ചതോടെ ബിജെപിക്കാർ ആരും തന്നെ ഇതിൽ പങ്കെടുക്കാത്തതായിരുന്നു കാരണം. കൂടാതെ തീവ്രമായ വാക്കുകൾ ഉപയോഗിച്ചുള്ള പ്രസംഗങ്ങൾ വർഗ്ഗീയതയെ ഉയർത്തിക്കാട്ടുന്നവയാണ്. ഇതൊക്കെ ജനപങ്കാളിത്തം കുറച്ചു.

ഇന്ന് രാവിലെ തിരുവനന്തപുരം വട്ടപ്പാറയിൽ നിന്നുമാണ് പദയാത്ര ആരംഭിക്കാൻ തീരുമാനിച്ചത്. എന്നാൽ കഴിഞ്ഞ രാത്രിയിൽ ബിജെപി പ്രവർത്തകരുമായി സംഘർഷമുണ്ടായതിനാൽ മണ്ണന്തലയിലേക്ക് മാറ്റുകയായിരുന്നു. ബാല സരസ്വതിയാണ് പദയാത്ര ഉദ്ഘാടനം ചെ്തത്. പ്രവീൺ തൊഗാഡിയ കേശവദാസപുരത്ത് നിന്നും പദയാത്രയെ അനുഗമിക്കും എന്ന് പറഞ്ഞിരുന്നെങ്കിലും മണ്ണന്തലയിൽ നിന്നുതന്നെ ഒപ്പം കൂടി. അവിടെ നിന്നും കേശവദാസപുരം, പട്ടം, കുറവൻകോണം, കവടിയാർ വഴി മുഖ്യമന്ത്രിയുടെ വസതിക്കു മുൻവശം വരെ അദ്ദേഹം പദയാത്രയെ അനുഗമിച്ചു. ടൈഗർ രാജ്സിങ്, ബിനിൽ തോമസ് സുന്ദരം എന്നീ ഹൈന്ദവ നേതാക്കളും ഒപ്പമുണ്ടായിരുന്നു.

ആകെ മുന്നോറോളം ആൾക്കാർ മാത്രമേ പദയാത്രയിൽ ഉണ്ടായിരുന്നുള്ളൂ. പ്രവീൺ തൊഗാഡിയയുടെ തീപ്പൊരി പ്രസംഗം മാത്രമായിരുന്നു എടുത്ത് പറയത്തക്കതായിട്ടുണ്ടായിരുന്നുള്ളൂ. സത്രീ സാന്നിധ്യം വളരെ കുറവായിരുന്നു. ഇന്ത്യയിലെ മുഴുവൻ ക്ഷേത്രങ്ങളും വിശ്വാസികൾക്ക് വിട്ടു നൽകാൻ കേന്ദ്ര ഗവൺമെന്റ് തയ്യാറാവണമെന്നാണ് തൊഗാഡിയ ഉദ്ഘാടന പ്രസംഗത്തിൽ ആവശ്യപ്പെട്ടത്. ഹൈന്ദവ വിശ്വാസികൾ ബിജെപി, കോൺഗ്രസ്സ്, സിപിഎം എന്നീ പാർട്ടികൾക്ക് ഇനി ഹിന്ദുക്കൾ വോട്ട് നൽകില്ല എന്നും ആവശ്യമുണ്ടെങ്കിൽ താൻ ഹൈന്ദവർക്ക് വേണ്ടി അവതരിക്കുമെന്നും പറഞ്ഞു.

ഹിന്ദു പാരമ്പര്യത്തേയും ശ്രേഷ്ഠതയേയും സർക്കാർ മാനിക്കണമെന്നും ഹിന്ദു സമൂഹത്തിന്റെ വിശ്വാസം സംരക്ഷിക്കാൻ കേരള സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ എത്രയും വേഗം സുപ്രീം കോടതിയിൽ പുനഃപരിശോധനാ ഹർജി സമർപ്പിക്കണം. പുനഃപരിശോധനാ ഹർജിയിൽ തീരുമാനമാകുംവരെ സർക്കാർ കോടതി ഉത്തരവ് നടപ്പാക്കരുത്. സർക്കാർ ജനവികാരം മാനിക്കണം എന്നും ആവശ്യപ്പെട്ടു. ജെല്ലിക്കെട്ടിന്റെ കാര്യത്തിൽ ചെയ്തതുപോലെ ശബരിമലയുടെ കാര്യത്തിലും സുപ്രീം കോടതി വിധിക്കെതിരെ ഓർഡിനൻസ് ഇറക്കാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുമെന്നും തൊഗാഡിയ വ്യക്തമാക്കി. ശബരിമലയ്ക്ക് പുറമേ തിരുപ്പതി, വൈഷ്‌ണോദേവി ക്ഷേത്രങ്ങളുടേയും ഭരണകാര്യങ്ങൾ വിശ്വാസികൾക്ക് വിട്ടുനൽകണമെന്നും തൊഗാഡിയ കൂട്ടിച്ചേർത്തു.

പൊലീസ് ബാരിക്കേഡ് കെട്ടിയതിനാൽ ദേവസ്വം ബോർഡിന് മുന്നിലാണ് പ്രതിഷേധ പ്രസംഗം നടത്തിയത്. പിന്നീട് ബാല സരസ്വതിയും പ്രസംഗിച്ചു. പന്തളത്ത് നിന്നും വാഹനത്തിൽ കൊണ്ടുവന്ന അയ്യപ്പന്റെ ചിത്രത്തിൽ പദയാത്രയിൽ പങ്കെടുത്ത എല്ലാവരും മുഖ്യമന്ത്രിക്കും, ദേവസ്വം ബോർഡിനും പ്രധാന മന്ത്രിക്കും നല്ല ബുദ്ധിതോന്നാൻ ഇടവരുത്തണെ എന്ന് പ്രാർത്ഥിച്ച് പുഷ്പാർച്ചന നടത്താൻ പ്രതീഷ് വിശ്വനാഥൻ ആവശ്യപ്പെട്ടു. എല്ലാവരും അങ്ങനെ പുഷ്പാർച്ചന നടത്തായാണ് ശബരിമല ര്ക്ഷായാത്ര അവസാനിപ്പിച്ചത്. സംഘർഷം ഉണ്ടാകാൻ സാധ്യതയുണ്ടായിരുന്നതിനാൽ വൻ പൊലീസ് സന്നാഹം സ്ഥലത്ത് ക്യാംപ് ചെയ്തിരുന്നു. എന്നാൽ അനിഷ്ട സംഭവങ്ങൾ ഒന്നും തന്നെയുണ്ടായില്ല.

മോദിക്ക് അനഭിമതനായ തൊഗാഡിയയുടെ പക്ഷക്കാരനായ പ്രതീഷ് വിശ്വനാഥനെ കേരളത്തിലെ സംഘപരിവാർ നേതാക്കൾ മാറ്റി നിർത്തുകയായിരുന്നു. അയ്യപ്പഭക്തരുടെ മറവിൽ നേട്ടം കൊയ്യാനുള്ള പ്രതീഷിന്റെ ശ്രമങ്ങൾക്കു കൂടിയേറ്റ തിരിച്ചടിയായി മാറി ഈ ജനപങ്കാളിത്തത്തിലുണ്ടായ കുറവ്. തീവ്രവർഗീയത ആളിക്കത്തിക്കാനായിരുന്നു പ്രതീഷും കൂട്ടരും തുടക്കം മുതൽ ശ്രമിച്ചത്.

അന്താരാഷ്ട്ര ഹിന്ദു പരിഷത്തിന്റെ ബാനറിൽ പ്രതീഷ് വിശ്വനാഥൻ നയിക്കുന്ന ശബരിമല സംരക്ഷണ യാത്രയ്ക്കിടെ വർഗ്ഗീയ കലാപത്തിന് സാധ്യതയുണ്ടെന്ന് പൊലീസിന്റെ രഹസ്യാന്വേഷണ റിപ്പോർട്ട് നൽകിയിരുന്നു. ഇതേ തുടർന്ന് പൊലീസ് മുൻകരുതലും കൈക്കൊള്ളുകയുണ്ടായി. തൊഗാഡിയയും പ്രതീഷും പരിവാർ പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നു. എന്നാൽ രണ്ടു പേരേയും ആർഎസ്എസ് അകറ്റി നിർത്തി. പരിവാറുകാർക്കൊപ്പം പോകുമ്പോൾ ഹിന്ദു ഹെൽപ് ലൈൻ എന്ന സംഘടന പ്രതീഷ് ഉണ്ടാക്കിയിരുന്നു. ഇതിൽ മുഴുവൻ ആർ എസ് എസുകാരാണുള്ളത്.

ഇവരെ സ്വാധീനിച്ച് പ്രതിഷേധം സംഘടിപ്പിക്കുകയാണ് പ്രതീഷ്. അയ്യപ്പ വികാരം സംരക്ഷിക്കുന്നതിന് പന്തളത്ത് നിന്ന് സെക്രട്ടറിയേറ്റിലേക്ക് പദയാത്രയാണ് പ്രതീഷ് പ്രഖ്യാപിച്ചത്. 5 ലക്ഷം പേരുമായി തിരുവനന്തപുരത്തേക്ക് നടക്കുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ പരിവാർ പ്രസ്ഥാനങ്ങളേയും ഹിന്ദു സംഘടനകളേയും ആർഎസ്എസ് കാര്യങ്ങൾ ബോധ്യപ്പെടുത്തി പിന്മാറ്റി. ബിജെപിയുടെ നേതൃത്വത്തിൽ പദയാത്രയും തുടങ്ങി.

അതിനിടെ പ്രതീഷ് ഇന്നിട്ട ഫെയ്സ് ബുക്ക് പോസ്റ്റും ഏറെ ഗൗരവത്തോടെയാണ് ആർഎസ്എസ് കാണുന്നത്. ജാതിക്കും രാഷ്ട്രീയത്തിനുമതീതമായി ചിന്തിക്കാനും ഹിന്ദുക്കളെ ഒന്നിപ്പിക്കാനും ഹിന്ദുവിന്റെ ഏതു പ്രശ്നത്തിലും ഇടപെടാനും എന്നെ പഠിപ്പിച്ചത് ആർഎസ്എസ് ആണ്. അതാണ് ഞാൻ ചെയ്തുകൊണ്ടിരിക്കുന്നതുമെന്നാണ് പ്രതീഷിന്റെ ഇന്നത്തെ പോസ്റ്റ്. പരിവാറുകാരെ അടുപ്പിക്കാനുള്ള തന്ത്രമാണ് ഇതെന്ന് ആർഎസ്എസ് തിരിച്ചറിയുന്നുണ്ട്. അതുകൊണ്ട് തന്നെ പ്രതീഷിനൊപ്പം അണികളെത്താതിരിക്കാൻ അവരും ജാഗ്രത പുലർത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP