Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വൃദ്ധവൈദികന്റെയും വിധവയായ സ്ത്രീയുടെയും ഭൂമി തട്ടിയെടുക്കാൻ കാഞ്ഞിരപ്പള്ളി മെത്രാൻ മാർ മാത്യുഅറയ്ക്കൽ ശ്രമിക്കുന്നു; മെഡിക്കൽ കോളേജിന്റെ പേരിൽ പാലമെത്രാൻ മാർ കല്ലറങ്ങാട്ട് ശേഖരിച്ച കോടികൾ ദുരൂഹം; റിയൽ എസ്‌റ്റേറ്റ് നടത്തി കാശുണ്ടാക്കി തൃശ്ശൂർ രൂപതാ മെത്രാൻ മാർ ആൻഡ്രൂസ് താഴത്ത്; പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിക്കുന്ന വൈദികരെ സംരക്ഷിച്ചു മാർ ജോസ് പെരുന്നോടം; സീറോ മലബാർ സഭയിലെ നാല് ബിഷപ്പുമാർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കത്തോലിക്കാ നവീകരണ മുന്നേറ്റം

വൃദ്ധവൈദികന്റെയും വിധവയായ സ്ത്രീയുടെയും ഭൂമി തട്ടിയെടുക്കാൻ കാഞ്ഞിരപ്പള്ളി മെത്രാൻ മാർ മാത്യുഅറയ്ക്കൽ ശ്രമിക്കുന്നു; മെഡിക്കൽ കോളേജിന്റെ പേരിൽ പാലമെത്രാൻ മാർ കല്ലറങ്ങാട്ട് ശേഖരിച്ച കോടികൾ ദുരൂഹം; റിയൽ എസ്‌റ്റേറ്റ് നടത്തി കാശുണ്ടാക്കി തൃശ്ശൂർ രൂപതാ മെത്രാൻ മാർ ആൻഡ്രൂസ് താഴത്ത്; പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിക്കുന്ന വൈദികരെ സംരക്ഷിച്ചു മാർ ജോസ് പെരുന്നോടം; സീറോ മലബാർ സഭയിലെ നാല് ബിഷപ്പുമാർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കത്തോലിക്കാ നവീകരണ മുന്നേറ്റം

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: കേരളത്തിലെ കത്തോലിക്കാ സഭയെ സംബന്ധിച്ചിടത്തോളം ഒട്ടും നല്ല സമയമല്ല ഇപ്പോൾ. സീറോ മലബാർ സഭയെ പിടിച്ചു കുലുക്കിയ ഭൂമി ഇടപാടിലെ അഴിമതി ആരോപണങ്ങൾക്ക് പിന്നാലെ ഒന്നൊന്നായി ആരോപണങ്ങളുടെ പ്രവാഹം തന്നെയായിരുന്നു. ഇത് കൂടാതെ ബലാത്സംഗ കേസിൽ വൈദികരും ബിഷപ്പും വരെ അറസ്റ്റിലായി അഴിക്കുള്ളിൽ കഴിയുന്നു. ഇതിനിടെ ചില പള്ളികളിൽ നിന്നും വരുമാനത്തിലും കാണിക്കയായി ലഭിച്ച സ്വർണവും വരെ മോഷണം പോയെന്ന ആരോപണങ്ങൾ മറുവശത്തും. ഇങ്ങനെ അടിമുടി പ്രതിസന്ധിയിൽ നിൽക്കുന്ന കത്തോലിക്കാ സഭയിലെ നാല് പ്രമുഖർക്കെതിരെ ആരോപണവുമായി സഭാ നവീകരണ മുന്നേറ്റം(എഎംറ്റി) രംഗത്തെത്തി.

കത്തോലിക്കാ സഭയിലെ നാല് പ്രമുഖ ബിഷപ്പുമാർക്കെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്. പല ഘട്ടങ്ങളിലായി ആരോപണ വിധേയരായവരാണ് ഇവർ എന്നതു കൊണ്ട് തന്നെ ഇപ്പോൾ ഉയരുന്ന ആരോപണങ്ങൾ സഭയെ കൂടുതൽ വെട്ടിലാക്കുന്നു. സഭയിലെ കളങ്കിതരായ മെത്രാന്മാരാണെന്ന് പറഞ്ഞ് നാല് പ്രമുഖർക്കെതിരെയാണ് ആരോപണം. ഇവരെ തൽസ്ഥാനത്തു നിന്നും നീക്കി ശക്തമായ നടപടി സ്വീകരിക്കണമെന്നും കെസിബിസിയോടും സീറോ മലബാർ സിനഡിനോടും എഎംറ്റി ആവശ്യപ്പെടുന്നു.

കാഞ്ഞിരപ്പള്ളി രൂപത, പാലാ, തൃശ്ശൂർ, മാനന്തവാടി ബിഷപ്പുമാർക്കെതിരെയാണ് ഗുരുതര ആരോപണം എഎംറ്റി ഉയർത്തിയിരിക്കുന്നത്. സഭാവിരുദ്ധ പ്രവർത്തനങ്ങൾ പുറത്തുകൊണ്ടുവരുന്ന ഫാ.അഗസ്റ്റിൻ വട്ടോളിയെയല്ല കുറ്റക്കാരായ ബിഷപ്പുമാരെയാണ് തൽസ്ഥാനത്തു നിന്ന് നീക്കേണ്ടതെന്നും എഎംറ്റി പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കുന്നു. ബിഷപ്പ് ഫ്രാങ്കോയെ അടക്കം സംരക്ഷിച്ചു എന്ന് ആരോപണ വിധേയനായ കാഞ്ഞിരപ്പള്ളി രൂപതാ മെത്രാൻ ബിഷപ്പ് മാത്യു അറയ്ക്കലിനെതിലെ ഗുരുതരമായ ആരോപണമാണ് സഭാ നവീകരണ പ്രസ്താനം ഉന്നയിക്കുന്നത്.

കാഞ്ഞിരപ്പള്ളി രൂപതാ മെത്രാൻ ബിഷപ്പ് മാത്യു അറക്കൽ രണ്ടു കേസുകളാണ് നേരിടുന്നുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തിൽ അദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കണമെന്നുമാണ് ആവശ്യം. ഭൂമി തട്ടിയെടുക്കാൻ ശ്രമിക്കുന്നു എന്നാണ് മാത്യു അറക്കലിന് എതിരായി ഉയർന്ന ആരോപണം. 87 വയസുള്ള ഒരു വൃദ്ധ വൈദികന്റെ ഭൂമി തട്ടിയെടുക്കാൻ ശ്രമിക്കുന്നതിനൊപ്പം മറ്റൊരു വിധവയായ സ്ത്രീയുടെ ഭൂമിയിലും മെത്രാൻ കണ്ണുവെച്ചുവെന്നാണ് ആക്ഷേപം.

അതേസമയം പാല രൂപതാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെതിരെ ഉയർന്നിരിക്കുന്ന ആരോപണം വ്യാപകമായി പിരിവു നടത്തുന്നുവെന്നാണ്. മെഡിക്കൽ കോളേജ് തുടങ്ങണമെന്ന ആവശ്യവുമായി വലിയ തോതിൽ പിരിവു നടത്തുകയാണെന്നും പൊറുതി മുട്ടിയ രൂപതാംഗങ്ങൾ വിവിധ ഇടങ്ങളിൽ യോഗം ചേർന്നു പ്രതിഷേധിക്കുകയാണ്. ആറു ലക്ഷം സ്‌ക്വയർ ഫീററ് കെട്ടിടത്തിന്റ അസ്ഥിക്കൂടം പാവപ്പെട്ട ജനങ്ങളെ നോക്കി പല്ലിളിക്കുകയാണ്. ഈ പിരിവിന്റെ ലക്ഷ്യം ദുരൂഹമാണെന്നും ആരോപണം ഉയരുന്നു.

തൃശൂർ രൂപത മെത്രാൻ മാർ ആൻഡ്രൂസ് താഴത്തിനെതിരെയും ഗുരുതരമായ ആരോപണമാണ് ഉയർന്നത്. ഇവിടെ അഴിമതി വലിയ തോതിൽ നടക്കുന്നുണ്ടെന്നാണ് ആരോപണം. റിയൽ എസ്റ്റേറ്റു മുതൽ നിർബന്ധിത പിരിവും ഏകാധിപത്യവമാണ് നടക്കുന്നതെന്നും ആരോപിക്കുന്നു. മാനന്തവാടി രൂപതയിൽ 700 ഏക്കർ സ്ഥലം ചുളുവിലക്കു വിറ്റു. കൂടാതെ പീഡന ആരോപണം നേരിട്ടവരെ പോലും സംരക്ഷിക്കുന്ന നിലപാടാണെന്നും വിമർശനം ഉയരുന്നു. ഇത്തരത്തിൽ മെത്രാന്മാർക്കെതിരെയ ആരോപണം അക്കമിട്ടു നിരത്തിക്കൊണ്ടാണ് പരാതി പുറത്തുവന്നിരിക്കുന്നത്. കെസിബിസി നടപടി സ്വീകരിക്കണെന്നും നോട്ടീസിൽ ആരോപിക്കുന്നു.

പത്രക്കുറിപ്പിന്റെ പൂർണരൂപം:

ആർച്ച് ഡയസിയൻ മൂവ്മെന്റ് ഓഫ് ട്രാൻസ്പരൻസി(എഎംറ്റി) എന്ന കത്തോലിക്കാ സഭാ നവീകരണ മുന്നേറ്റം കേരള സമൂഹത്തിന് മുന്നിൽ ഇതുവരെ രണ്ടു പ്രധാന പ്രശ്നങ്ങളെയാണ് അവതരിപ്പിച്ചത്. അവ രണ്ടിലും ആരോപണ വിധേയരായ ബിഷപ്പുമാർക്കെതിരെ നടപടികളുണ്ടായി. ഭൂമി കുംഭകോണം നടത്തിയ കർദ്ദിനാളിനെതിരെ മാർപാപ്പ നടപടി എടുത്തു. ബിഷപ്പ് ഫ്രാങ്കോക്കെതിരെ പൊലീസ് നടപടി കൂടാതെ വത്തിക്കാനിൽ നിന്ന് മാർപാപ്പയുടെ നടപടിയും ഉണ്ടായി. ഈ രണ്ടു വിഷയങ്ങളും അതിന്റെ തുടർ നടപടികളും ഉണ്ടാക്കിയ അങ്കലാപ്പിൽ നിന്ന് മോചിതരാകാത്ത ബിഷപ്പുമാർ വൈരാഗ്യബുദ്ധിയോടെ എതിർ ശബ്ദങ്ങൾ അടിച്ചമർത്താൻ നോക്കുന്നതിന്റെ സൂചനകളാണ് ഇപ്പോൾ സഭയിൽ കാണുന്നത്. അതിന് കാരണം സീറോ മലബാർ സഭയിലുൾപ്പെടെ കേരള കത്തോലിക്കാ സഭയിലെ വിവിധ ഇടങ്ങളിലുള്ള തുടർ ചലനങ്ങളാണ്.

കാഞ്ഞിരപ്പള്ളി രൂപതാ മെത്രാൻ ബിഷപ്പ് മാത്യു അറക്കൽ രണ്ടു കേസുകളാണ് നേരിടുന്നത്. രണ്ടും സ്വന്തം ഭൂമി തട്ടി എടുക്കാൻ നോക്കുന്നു എന്ന് രണ്ട് ബലഹീനരായ ആളുകൾ നൽകിയ കേസുകളാണ്. 87 വയസുള്ള ഒരു വൃദ്ധ വൈദികനാണ് ഒരാൾ. മറ്റൊന്ന് വിധവയായ ഒരു സ്ത്രീയാണ്.

പാലാ രൂപതാ ബിഷപ്പ് ഒരു മെഡിക്കൽ കോളജ് തുടങ്ങണമെന്ന ആവശ്യത്തിൽ വർഷങ്ങളായി രൂപത മുഴുവൻ നടന്നു പിരിവാണ്. പൊറുതി മുട്ടിയ രൂപതാംഗങ്ങൾ വിവിധ ഇടങ്ങളിൽ യോഗം ചേർന്നു പ്രതിഷേധിക്കുകയാണ്. ആറു ലക്ഷം സ്‌ക്വയർ ഫീററ് കെട്ടിടത്തിന്റ അസ്ഥിക്കൂടം പാവപ്പെട്ട ജനങ്ങളെ നോക്കി പല്ലിളിക്കുകയാണ്.

തൃശൂർ രൂപതയിൽ അടിമുടി അഴിമതി ആരോപണമാണ്. റിയൽ എസ്റ്റേറ്റു മുതൽ നിർബന്ധിത പിരിവും ഏകാധിപത്യവും വരെ ആളുകൾ ചോദ്യം ചെയ്യുന്നു.
മാനന്തവാടി രൂപതയിൽ 700 ഏക്കർ സ്ഥലം ചുളുവിലക്കു വിറ്റു എന്നത് ആളുകൾ ചോദ്യം ചെയ്യുന്നു. അവിടെ റോബിൻ എന്ന വൈദീകൻ ഇപ്പോൾ ഒരു കുട്ടിയുടെ പിതാവ് ആണ്..... അത് ഡിഎൻഎ ടെസ്റ്റ് വരെ എത്തി.. എന്നിട്ടും സഭ വൈദികനെ ന്യായീകരിക്കാൻ നോക്കുന്നു....

ഇവയെല്ലാം എഎംറ്റി ഈ സഭയിലുയർത്തിയ ഒരു സുതാര്യ സംസ്‌കാരത്തിന്റെ തുടർചലനങ്ങളാണ്. വിശ്വാസികൾ അടിമ മനോഭാവം ഉപേക്ഷിച്ചു പുറത്തു വരാൻ തുടങ്ങിയിരിക്കുന്നു. ചോദ്യങ്ങൾ ചോദിക്കാനാരംഭിച്ചിരിക്കുന്നു. കന്യാസ്ത്രീ സമരത്തിൽ പങ്കെടുത്തു എന്ന കാരണം പറഞ്ഞു ടൃ.ലൂസിക്ക് എതിരെ നടപടി എടുത്തെങ്കിലും അല്മയരുടെ ശക്തമായ എതിർപ്പ് മൂലം അത് പിൻവലിക്കേണ്ടി വന്നു.

ഇത്തരം നീക്കങ്ങൾ ഇനിയും ആവർത്തിക്കും എന്നുള്ളതുകൊണ്ട് ഇതിനെ ചെറുക്കാനായി വിശ്വാസികൾക്ക് കൊടുക്കുന്ന ഒരു താക്കീതായി മാത്രമെ വട്ടോലി അച്ചനെതിരെയുള്ള കാരണം കാണിക്കൽ നോട്ടീസിനെ കാണാനാവൂ. അച്ചടക്കത്തിന്റെ വാൾ കാണിച്ച് വിശ്വാസികളുടെ ശബ്ദം തമസ്‌കരിക്കാമെന്ന് കരുതുന്നത് മൗഢ്യമാണ്. വട്ടോളിയച്ചൻ അഴിമതിക്കും അനീതിക്കും എതിരെ നിലകൊണ്ടപ്പോൾ... നീതി നിഷേധത്തിനെതിരെ സമരം ചെയ്തപ്പോൾ സഭയിൽ പ്രിയപ്പെട്ടവനായിരുന്നു. അതെ നീതി നിഷേധം സഭയിൽ നടന്നപ്പോൾ അതിനെതിരെ പ്രതികരിച്ചപ്പോൾ വട്ടോളിയച്ചൻ സഭാ വിരുദ്ധനായി....

ഈ അവസരത്തിൽ എഎംറ്റി താഴെ പറയുന്ന ആവശ്യങ്ങൾ KCBC യുടെ മുന്നിലും സീറോ മലബാർ സിനഡിനു മുന്നിലും വക്കുകയാണ്.

1) സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന ആരോപണം നേരിടുന്ന ബിഷപ്പുമാരിൽ പ്രഥമദൃഷ്ട്യാ കുറ്റക്കാരെന്ന് മനസ്സിലായ കാഞ്ഞിരപ്പള്ളി ബിഷപ്പ് മാർ മാത്യു അറക്കൽ, പാലാ ബിഷപ്പ് മാർ കല്ലറങ്ങാട്ട്, തൃശൂർ ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്, മാനന്തവാടി രൂപതാ ബിഷപ്പ് മാർ ജോസ് പൊരുന്നേടം എന്നിവർ തൽസ്ഥാനത്ത് നിന്ന് മാറിനിന്നു് അന്വേഷണം നേരിടണം.

2) ആരോപണ വിധേയരായി സഭാ നടപടികൾ നേരിടുന്ന ബിഷപ്പുമാരുടെ പേരുകൾ പരിശുദ്ധ കുർബാനയിൽ ഉപയോഗിക്കാതിരിക്കുക.

3) ഓരോ രൂപതയിലും ലൈംഗിക സാമ്പത്തിക ആരോപണങ്ങൾ അന്വേഷിക്കാൻ അൽമായർക്ക് മുൻതൂക്കമുള്ള ഇന്റേണൽ കംപ്ളെയ്ന്റ് സെൽ രൂപീകരിക്കുക.

4) സാമ്പത്തിക ഇടപാടുകളിൽ കാനൻ നിയമങ്ങളും സിവിൽ നിയമങ്ങളും കർശനമായി പാലിക്കുക.

5) ഫാ. അഗസ്റ്റിൻ വട്ടോലിക്കെതിരായ കാരണം കാണിക്കൽ നോട്ടീസ് പിൻവലിക്കുക.
6. വിശ്വാസവഞ്ചന, ക്രിമിനൽ ഗൂഢാലോചന, സാമ്പത്തിക തിരിമറി എന്നീ കുറ്റങ്ങൾ ആരോപിക്കപ്പെട്ട കർദിനാൾ ആലഞ്ചേരിയെയും ലൈംഗിക പീഡനത്തിന് കുറ്റാരോപിതനായി ഭാരതത്തിൽ ആദ്യമായി ജയിലിൽ അടക്കപ്പെട്ട കത്തോലിക്കാ മെത്രാൻ ഫ്രാങ്കോയെയും സഭയിൽ എല്ലാ ചുമതലകളിൽ നിന്നും നീക്കം ചെയ്യുക...

സീറോ മലബാർ സിനസും കെ.സി.ബി.സിയും അനുകൂല തീരുമാനമെടുത്തില്ലെങ്കിൽ AMT അതിന്റെ പ്രവർത്തനം മറ്റു രൂപതകളിലേക്കും വ്യാപിപ്പിച്ച് ശക്തമായ മുന്നേറ്റം നടത്തും. ്രൈകസ്തവ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഒരു കത്തോലിക്കാ സഭ ലക്ഷ്യം വച്ചു കൊണ്ട് വ്യാപകമായ പ്രവർത്തനങ്ങളുമായി AMT മുന്നോട്ടു വരും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP