Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മുടി മുറിച്ചും മടി പിടിച്ചും ഇനി അലമ്പുണ്ടാക്കരുതെന്ന് 'മകനെ' ശാസിക്കാൻ ഒരുങ്ങി അമ്മ! താരസംഘടനയുടെ നിർവാഹക സമിതിയോഗം ചൊവ്വാഴ്ച കൊച്ചിയിൽ; ഒരിക്കൽ കൂടി നിർമ്മാതാക്കളുമായി ചർച്ച നടത്തി പ്രശ്നത്തിൽ നിന്ന് തലയൂരാൻ താരസംഘടനയുടെ നീക്കം; ക്ഷമ ചോദിച്ച് കത്തയച്ചിട്ടും 40 ലക്ഷം വേണ്ടെന്ന് വച്ചിട്ടും ഷെയിൻവിഷയത്തിൽ അമ്പിനും വില്ലിനും അടുക്കാതെ നിർമ്മാതാക്കൾ; മോഹൻലാലും ഇന്നസെന്റും ഷെയിന് വേണ്ടി രംഗത്തെത്തും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: താരസംഘടന 'അമ്മ'യുടെ നിർവാഹക സമിതി യോഗം ചൊവ്വാഴ്ച കൊച്ചിയിൽ ചേരും. ഷെയ്ൻ നിഗത്തെ യോഗത്തിലേക്ക് വിളിപ്പിച്ചേക്കുമെന്നാണ് സൂചന. യോഗത്തിന് പിന്നാലെ നിർമ്മാതാക്കളുടെ സംഘടനയുമായി 'അമ്മ' ഭാരവാഹികൾ ചർച്ച നടത്തും. പ്രതിഫല തർക്കം മൂലം വെയിൽ സിനിമയുടെ ചിത്രീകരണം മുടങ്ങിയതിൽ ക്ഷമ ചോദിച്ച് നിർമ്മാതാവ് ജോബി ജോർജിന് ഷെയ്ൻ കത്തയച്ചിരുന്നു. നിലവിൽ നൽകിയ 24 ലക്ഷം രൂപയ്ക്ക് അഭിനയിക്കാമെന്നും കരാർ പ്രകാരമുള്ള 40 ലക്ഷം രൂപയിൽ ശേഷിക്കുന്ന തുക വേണ്ടെന്നുമാണ് ഷെയ്ൻ കത്തിൽ വ്യക്തമാക്കിയത്.

ഇതിന് പിന്നാലെ വിലക്ക് പിൻവലിക്കുന്ന കാര്യത്തിൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ സന്നദ്ധത അറിയിച്ചിരുന്നു. ഉല്ലാസം സിനിമയുടെ ഡബ്ബിങ് നടത്താതിരിക്കുകയും വെയിൽ, കുർബാനി സിനിമകളുടെ ചിത്രീകരണം മുടങ്ങുകയും ചെയ്തതോടെയാണ് നിർമ്മാതാക്കളുടെ സംഘടന ഷെയ്ന് വിലക്കേർപ്പെടുത്തിയത്. ഫെഫ്കയും അമ്മയും അടക്കമുള്ള സംഘടനകൾ പ്രശ്നം ഒത്തുതീർപ്പാക്കാൻ ഇടപെട്ടു.ശേഷം, ഉല്ലാസം സിനിമയുടെ ഡബ്ബിങ് നടത്തിയാൽ ഷെയ്ൻ വിഷയത്തിൽ ചർച്ച നടത്താമെന്നും വിലക്ക് നീക്കാമെന്നും നിർമ്മാതാക്കളുടെ സംഘടന അറിയിച്ചു.

ഇതേത്തുടർന്ന് അമ്മയുടെ നിർദ്ദേശ പ്രകാരം ഉല്ലാസം സിനിമയുടെ ഡബ്ബിങ് ഷെയ്ൻ പൂർത്തിയായിക്കിയിരുന്നു. ഷെയ്‌ന്റെ വിലക്ക് നീക്കണമെന്നാണ് 'അമ്മ' സംഘടനയുടെ ആവശ്യം. അതേസമയം, ഖുർബാനി സിനിമ പൂർത്തീകരിക്കുന്ന കാര്യത്തിൽ കൂടി ഷെയ്ൻ നിഗം വ്യക്തത വരുത്തിയാൽ വിലക്ക് നീക്കുന്ന കാര്യം പരിഗണിക്കാമെന്നാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ നിലപാട്.

ഒരു കോടി രൂപ നഷ്ടപരിഹാരത്തിൽ നിന്ന് പിന്നോട്ടില്ലെന്നും. ഷെയിൻ നിഗത്തിന്റെ വിലക്കിൽ മാറ്റമില്ലെന്നും നിർമ്മാതാക്കളുടെ സംഘടന നിലപാട് ആവർത്തിച്ചിരുന്നത്. കൊച്ചിയിൽ നിർമ്മാതാക്കളുടെ സംഘടനയുമായി അമ്മ ഭാരവാഹികൾ നടത്തിയ കൂടിക്കാഴ്ചയാണ് പരാജയപ്പെട്ടത്. ഒരു കോടി നഷ്ടപരിഹാരം നൽകി ഒത്തു തീർപ്പിന് തയ്യാറല്ലെന്ന് താര സംഘടനയും വ്യക്തമാക്കി. ഷെയിൻ നിഗത്തിന്റെ വിലക്ക് പിൻവലിക്കില്ലെന്നും വ്യക്തമാക്കിയിരുന്നു.

പ്രതിഫലത്തെ ചൊല്ലിയുള്ള തർക്കം മൂലം മുടങ്ങിക്കിടന്ന ഉല്ലാസം സിനിമയുടെ ഡബ്ബിങ് ഷെയിൻ നിഗം പൂർത്തിയാക്കിയിരുന്നു. താരസംഘടന അമ്മയുടെ നിർദ്ദേശപ്രകാരമായിരുന്നു ഡബ്ബിങ്. ജനുവരി 18ന് ഡബ്ബിങ് പൂർത്തിയാക്കിയ വിവരം ഷെയിന് തന്നെ വ്യക്തമാക്കിയിരുന്നു.
ഉല്ലാസത്തിന്റെ ഡബ്ബിങ് പൂർത്തിയാക്കിയ ശേഷം ഷെയിൻ വിഷയത്തിൽ ചർച്ചയാകാം എന്നായിരുന്നു നിർമ്മാതാക്കളുടെ നിലപാട്.

ഇതേതുടർന്ന് അമ്മയുടെ നിർവാഹക സമിതിയുടെ നിർദ്ദേശപ്രകാരം ഷെയിൻ ഉല്ലാസത്തിന്റെ ഡബ്ബിങ് പൂർത്തിയാക്കി നൽകുകയായിരുന്നു. ഒരാഴ്ച കൊണ്ടാണ് ഷെയിൻ സിനിമയുടെ ഡബ്ബിങ് പൂർത്തിയാക്കിയത്. മാർച്ചിൽ ഉല്ലാസം തിയേറ്ററുകളിൽ എത്തിക്കാനാണ് നിർമ്മാതാക്കളുടെ പദ്ധതി. ഡബ്ബിങ് പൂർത്തീകരിച്ചതോടെ ഷെയിൻ വിഷയത്തിൽ സമവായ ചർച്ചകൾക്കുള്ള വഴി തെളിഞ്ഞു എന്നാണ് കരുതിയത്. എന്നാൽ ഡബ്ബിങ് പൂർത്തിയാക്കിയിട്ടും നിലപാട് കടുപ്പിച്ച് തന്നെയാണ് നിർമ്മാതാക്കളുടെ സംഘടനയും നിലകൊള്ളുന്നത്.

.നിർമ്മാതാക്കളുടെ സംഘടനാ പ്രതിനിധികളായ എം രഞ്ജിത്തും ആന്റോ ജോസഫും കൊച്ചിയിൽ മടങ്ങിയെത്തിയ ശേഷമാണ് ഇരുമായി അമ്മ ഭാരവാഹികൾ ചർച്ച നടത്തിയത്. ഉല്ലാസത്തിന്റെ പ്രതിഫലത്തെക്കുറിച്ചുള്ള തർക്കവും വെയിൽ, കുർബാനി എന്നീ സിനിമകൾ പൂർത്തിയാക്കുന്നതിനെക്കുറിച്ചും യോഗം ചർച്ച ചെയ്യും. മുടങ്ങിയ സിനിമകളുടെ നഷ്ടം ഷെയിനിൽ നിന്ന് ഈടാക്കാത്ത വിധം പ്രശ്നം പരിഹരിക്കാനാണ് അമ്മയുടെയും ശ്രമം. എന്നാൽ ഈ തർക്കം പരാജയപ്പെടുകയായിരുന്നു.

തിരുവനന്തപുരത്ത് അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്കിടെയാണ് നിർമ്മാതാക്കൾക്കെതിരെ ഷെയ്ൻ നിഗം വിവാദപരാമർശം നടത്തിയത്. ഷെയ്നുമായി സഹകരിക്കേണ്ടെന്ന നിർമ്മാതക്കളുടെ തീരുമാനം പിൻവലിക്കാൻ താരസംഘടനയായ അമ്മയുടെ മധ്യസ്ഥതയിൽ ചർച്ചകൾ നടക്കുന്നതിനിടെയായിരുന്നു ഷെയ്‌ന്റെ പരാമർശം.

എന്നാൽ പ്രശ്നങ്ങൾക്കിടയിലും വലിയ പെരുന്നാൾ എന്ന സിനിമ തീയറ്ററിലെത്തിയെങ്കിലും ഇത് പ്രതീക്ഷിച്ച വിജയം നേടിയിരുന്നില്ല. നിരവധി ഗെറ്റപ്പുകളിൽ പ്രത്യക്ഷപ്പെടേണ്ട 'വെയിൽ' സിനിമയിൽ ഷെയിൻ കാരറൊപ്പിട്ട ശേഷം തോന്നിയത് പോലെ മുടിയും താടിയും മുറിച്ചുകളഞ്ഞതാണ് വിവാദത്തിന് ഇടയാക്കിയത്. ഇതോടെ ഷെയിനിനെതിരെ കടുത്ത നടപടിയും നിർമ്മാതാക്കൾ കൈക്കൊണ്ടു. വെയിൽ നവംബറിൽ റിലീസ് നിശ്ചയിച്ചതാണ്, സ്ട്രീമിങ് പ്ലാറ്റ്ഫോമായ ആമസോൺ പ്രൈമുമായി കരാറും ഉണ്ടായിരുന്നു. ചിത്രീകരണം മുടങ്ങിയതും റിലീസ് വൈകുന്നതും സിനിമയുടെ വിപണിയെ സാരമായി ബാധിച്ചു.

നേരത്തെ നിർമ്മാതാവ് ജോബി ജോർജുമായുള്ള ഭിന്നതയിൽ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് ഷെയ്ൻ വീണ്ടും വെയിലിൽ അഭിനയിക്കാൻ തുടങ്ങിയത്.

എന്നാൽ സിനിമയിൽ തിരികെ എത്തിയ ഷെയ്‌നിനെ പുലർച്ചെ രണ്ടര മണിവരെ നിർബന്ധിപ്പിച്ച് അഭിനയിപ്പിച്ചെന്നും സെറ്റിൽ നിന്നും മാനസികമായി തകർന്നാണ് താരം തിരികെ എത്തിയതെന്നും താരത്തിന്റെ മാനേജർ പറഞ്ഞിരുന്നു. എന്നാൽ ഇതിന് പിന്നാലെ സിനിമയുടെ നിർമ്മാതാവ് തന്നെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതും താരം പുറത്തുവിട്ടിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP