Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോടതി വിധി വരും വരെ ആരോപണ വിധേയൻ നിരപരാധി; മോഹൻലാലിന്റെ തലയിൽ മാത്രം എല്ലാ കുറ്റവും കെട്ടിവെയ്ക്കരുത്; നടിക്ക് നീതി കിട്ടണമെന്നാണ് ആഗ്രഹം; അധികം വൈകാതെ ജനറൽ ബോഡി വിളിച്ചു ചേർക്കും; ദിലീപ് കുറ്റക്കാരനാണോ അല്ലെയോ എന്ന് എഎംഎംഎ തീരുമാനിച്ചിട്ടില്ല; നടിയുടെ പരാതിയിൽ തീരുമാനം വൈകാൻ കാരണം പ്രളയവും; സിനിമയിലെ വനിതാ കൂട്ടായ്മക്ക് മറുപടിയുമായി താരസംഘടന; ഡബ്ല്യു സി സിക്ക് രണ്ട് ദിവസത്തിന് ശേഷം നൽകുന്ന മറുപടി ഇങ്ങനെ

കോടതി വിധി വരും വരെ ആരോപണ വിധേയൻ നിരപരാധി; മോഹൻലാലിന്റെ തലയിൽ മാത്രം എല്ലാ കുറ്റവും കെട്ടിവെയ്ക്കരുത്; നടിക്ക് നീതി കിട്ടണമെന്നാണ് ആഗ്രഹം; അധികം വൈകാതെ ജനറൽ ബോഡി വിളിച്ചു ചേർക്കും; ദിലീപ് കുറ്റക്കാരനാണോ അല്ലെയോ എന്ന് എഎംഎംഎ തീരുമാനിച്ചിട്ടില്ല; നടിയുടെ പരാതിയിൽ തീരുമാനം വൈകാൻ കാരണം പ്രളയവും; സിനിമയിലെ വനിതാ കൂട്ടായ്മക്ക് മറുപടിയുമായി താരസംഘടന; ഡബ്ല്യു സി സിക്ക് രണ്ട് ദിവസത്തിന് ശേഷം നൽകുന്ന മറുപടി ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ആക്രമിക്കപ്പെട്ട നടിക്ക് നീതിയുണ്ടാക്കാനുള്ള ശ്രമങ്ങൾക്ക് തടസ്സമായത് പ്രളയമെന്ന വിശദീകരണവുമായി താരസംഘടനയായ എഎംഎംഎ. ആക്രമിക്കപ്പെട്ട നടിക്ക് നീതി കിട്ടണമെന്നാണ് സംഘടനയുടെ നിലപാട്. എക്സിക്യൂട്ടീവ് തീരുമാനങ്ങൾ മോഹൻലാലിന്റെ തലയിൽ മാത്രം കെട്ടിയിടരുതെന്നും എഎംഎംഎ വിശദീകരിക്കുന്നു. കോടതി വിധി വരും വരെ ആരോപണവിധേയൻ കുറ്റവാളിയല്ലെന്നും നിരപരാധിയാണെന്നും എഎംഎംഎയുടെ ഔദ്യോഗിക വക്താവ് കൂടിയായ നടൻ ജഗദീഷ് വിശദീകരിച്ചു. അധികം വൈകാതെ ജനറൽ ബോഡി വിളിച്ചു ചേർക്കുമെന്നും ജഗദീഷ് അറിയിച്ചു. മോഹൻലാലിന്റെ തലയിൽ മാത്രം ആരോപണങ്ങൾ കെട്ടിവയ്ക്കരുത്.

വനിതാ കൂട്ടായ്മ ആരോപണം ഉന്നയിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് എഎംഎംഎ മറുപടിയുമായി എത്തുന്നത്. നടിമാർ ഉയർത്തിയ വിഷയങ്ങളിൽ ഒന്നും മറുപടിയില്ല. മറിച്ച് എല്ലാം വൈകാൻ കാരണം പ്രളയമാണെന്ന് വരുത്തുകയാണ് എഎംഎംഎ. മോഹൻലാലിനായി പ്രതിരോധം തീർക്കുകയാണ് സംഘടന ഇപ്പോൾ ചെയ്യുന്നത്. എല്ലാം മോഹൻലാൽ ആണ് ചെയ്തതെന്ന വാദം സജീവമാകുമ്പോഴാണ് പ്രതികരണവുമായി എഎംഎംഎ എത്തുന്നതെന്നതും ശ്രദ്ധേയമാണ്.

സമവായ ചർച്ചകൾ പോലും പലപ്പോഴും പൊട്ടിത്തെറിയുടെ വക്കിലെത്തിയപ്പോൾ പരിഹരിക്കാം എന്ന അന്തിമ വാക്കിലാണ് നടിമാർ വിശ്വാസം അർപ്പിച്ചത്. എന്നാൽ അതും ഉണ്ടാകാതെ വന്നപ്പോഴും പലപ്പോഴും നൽകിയ വാക്കുകൾ പാലിക്കപ്പെടാതെ വന്നപ്പോഴുമാണ് സഹികെട്ട നടിമാർ വാർത്ത സമ്മേളനത്തിൽ എല്ലാം വെട്ടിത്തുറന്ന് പ്രഖ്യാപിക്കാനെത്തിയത്. അതിനിടെയാണ് ഇന്നലെ മാതൃഭൂമി ചാനലിൽ നടന്ന ചർച്ചയിൽ എഎംഎംഎയ്ക്ക് നടിയെ അക്രമിച്ച കേസിലെ പ്രതിയായ ദിലീപിനോടുള്ള വിധേയത്വം നടൻ മഹേഷ് തുറന്നു പറയുകയുമുണ്ടായി.

നടി അക്രമിക്കപ്പെട്ട കാര്യത്തിൽ പ്രതികരിച്ചതിനും നടിക്ക് പിന്തുണ നൽകിയതിനും പ്രതികാര നടപടി വരെ ഉണ്ടായി എന്ന വെളിപ്പെടുത്തലുകൾ നടിമാരായ രമ്യ നമ്പീശൻ ഉൾപ്പടെയുള്ളവർ നേരത്തെ നടത്തിയിരുന്നു. ഇപ്പോൾ എഎംഎംഎയ്ക്ക് എതിരെ നിൽക്കുന്ന നടികൾ സംഘടനയിലെ ഒരു കാര്യങ്ങൾക്കും സഹകരിക്കാത്തവരാണെന്ന് നടൻ മഹേഷ് തുറന്നടിക്കുന്നു. ഇതോടെ സംഘടനയ്ക്ക് ദിലീപിനോട് പ്രത്യേക താൽപര്യം ഉണ്ടെന്ന നയം കൂടിയാണ് പുറത്ത് വരുന്നത്. മുൻപ് പല തവണ നടിമാരും അക്രമിക്കപ്പെട്ട നടിയുടെ സുഹൃത്തുക്കളും എതിരായി നിന്നിട്ടും ദിലീപിനെതിരെ നടപടിയെടുക്കാനോ ഒന്നും തന്നെ സംഘടന തയ്യാറായിരുന്നില്ല.

നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദീലീപിനെതിരെ അമ്മ എക്സിക്യൂട്ടീവ് യോഗത്തിന് നടപടിയെടുക്കാനാവില്ലെന്ന് അമ്മയുടെ പ്രസിഡന്റ് മോഹൻലാൽ കഴിഞ്ഞ ദിവസം അറിയിച്ചതോടെയാണ് ഡബ്ല്യുസിസി കടുത്ത നിലപാടുകളിലേക്ക് നീങ്ങിയത്. ജനറൽ ബോഡി യോഗം വരെ നടിമാർ കാത്തിരിക്കണമെന്നും മോഹൻലാൽ പറഞ്ഞു. എക്സിക്യുട്ടീവ് യോഗത്തിന് തീരുമാനം എടുക്കാനാവില്ലെന്ന് നിയമോപദേശം ലഭിച്ചു. ഇക്കാര്യം കത്ത് തന്ന നടിമാരെ രേഖാമൂലം അറിയിക്കുമെന്ന് മോഹൻലാൽ പറഞ്ഞിരുന്നു.

ഡബ്ല്യുസിസി നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് അടിയന്തര യോഗം ചേർന്നത്. നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ നടപടി ആവശ്യപ്പെട്ട് നേരത്തെ ഡബ്ല്യുസിസി അംഗങ്ങളായ രേവതി, പത്മപ്രിയ, പാർവ്വതി എന്നിവർ കത്ത് നൽകിയിരുന്നു. ദിലീപിനെതിരെ ഡബ്ലുസിസി അംഗങ്ങൾ നൽകിയ പരാതിയിൽ പ്രളയകാലം വന്നതോടുകൂടി യാതൊരു ചർച്ചയും നടക്കാത്ത സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്. ഇതിന് പിന്നാലെയാണ് എഎംഎംഎ
സംഘടനയ്ക്ക് ഡബ്ല്യുസിസി വീണ്ടും കത്തയച്ചത്.

ദീലീപ് സംഘടനയ്ക്ക് പുറത്താണ് ഇപ്പോഴുള്ളതെന്ന് പോലും പറയരുതെന്ന പൊതുവികാരമാണ് എഎംഎംഎയുടെ എക്സികൂട്ടീവിൽ ഉണ്ടായത്. സസ്പെന്റ് ചെയ്തു നിർത്തുന്നതിനോട് മോഹൻലാലിന് താൽപ്പര്യമുണ്ടായിരുന്നു. വിവാദം തന്റെ പ്രതിച്ഛായയെയാണ് ബാധിക്കുന്നതെന്ന നിലപാട് മോഹൻലാലിനുണ്ട്. ഇക്കാര്യം യോഗത്തെ അറിയിക്കുകയും ചെയ്തു. എന്നാൽ മറ്റൊരു അംഗവും മോഹൻലാലിനെ തുണച്ചില്ല. ദിലീപിനൊപ്പമാണ് തങ്ങളുടെ മനസ്സെന്ന് വ്യക്തമാക്കുകയും ചെയ്തു. ഇതോടെയാണ് കണ്ണിറുക്കി ചിരിച്ച് മാധ്യമങ്ങളെ കണ്ട് ദിലീപ് വിഷയത്തിൽ തീരുമാനം ജനറൽ ബോഡി എടുക്കുമെന്ന് പറഞ്ഞത്. ജനറൽ ബോഡി ചേരാനും ഇനി മാസങ്ങൾ വേണ്ടി വരും. അല്ലെങ്കിൽ സംഘടനയുടെ മൂന്നിൽ രണ്ട് അംഗങ്ങളുടെ ഒപ്പ് വാങ്ങി നടിമാർ സംഘടനയ്ക്ക് നൽകേണ്ടി വരും.

താരസംഘടന നേതൃത്വത്തിനും എക്‌സിക്യൂട്ടിവ് അംഗങ്ങൾക്കെതിരെയുള്ള സിനിമയിലെ സ്ത്രീ കൂട്ടായ്മയുടെ കടുത്ത വിമർശനങ്ങളുടെകൂടി പശ്ചാത്തലത്തിൽ എഎംഎംഎയുടെ പ്രത്യേക ജനറൽ ബോഡി യോഗം നവംബർ 24ന് ചേരും. നടിയെ ആക്രമിച്ച കേസിലെ പ്രതിയായ നടൻ ദിലീപിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ഡബ്ല്യൂസിസി അംഗങ്ങൾ നൽകിയ കത്തും നദിലീപിന്റെ രാജിയും അന്ന് ചർച്ച ചെയ്യുമെന്നാണ് സൂചന. ദിലീപിന്റെ രാജിക്കാര്യം ഇപ്പോൾ വെളിപ്പെടുത്താനാകില്ലെന്ന് എഎംഎംഎ ജനറൽ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു.ഒരു ജനറൽബോഡിയെടുത്ത തീരുമാനം തിരുത്താൻ എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് അധികാരമില്ലെന്ന് ഇടവേള ബാബു പറഞ്ഞു. അത് തിരുത്തണമെങ്കിൽ അടുത്ത ജനറൽബോഡിയിലാണ് സാധിക്കുക. എല്ലാവർക്കും പറയാനുള്ളത് പറയട്ടെ, സംഘടന ഇപ്പോൾ പരസ്യമായി പ്രതികരിക്കുന്നില്ലെന്ന് ശനിയാഴ്ചത്തെ ഡബ്ല്യൂസിസി വാർത്താസമ്മേളനത്തെ സൂചിപ്പിച്ച് അദ്ദേഹം പറഞ്ഞു.

ദിലീപിനെ പുറത്താക്കണമെന്ന കത്ത് ജനറൽ ബോഡിയിലാകും ചർച്ചയാകുക. എല്ലാവരെയും ഒരുമിപ്പിച്ച് പോകാനാണ് സംഘടനയുടെ ലക്ഷ്യമെന്നും ഇടവേള ബാബു വ്യക്തമാക്കി. വർഷത്തിലൊരിക്കൽ ചേരുന്ന ജനറൽ ബോഡിയാണ് ഡബ്ല്യുസിസിയുടെ കടുത്ത വിമർശനങ്ങളുടെ അടിസ്ഥാനത്തിൽ അടിയന്തിരമായി ചേരുന്നത്. നടിയെ ആക്രമിച്ച് അപകീർത്തികരമായി ദൃശ്യങ്ങൾ പകർത്തിയ കേസിൽ പ്രതിയായതിനെത്തുടർന്നാണ് 2017 ജൂലൈ 11ന് ദിലീപിനെ എഎംഎംഎയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും വാക്കാൽ പുറത്താക്കുന്നത്. നടൻ മമ്മുട്ടിയുടെ വീട്ടിൽ ചേർന്ന അവയിലബിൾ എക്സിക്യൂട്ടീവ് യോഗം ചേർന്നാണ് സംഘടനാ ട്രഷറർ കൂടിയായ ദിലീപിനെതിരെ നടപടിയെടുത്തത്.

2018 ജൂൺ 24 ചേർന്ന എഎംഎംഎ ജനറൽ ബോഡിയിലാണ് ദിലീപിനെ തിരിച്ചെടുത്തത്. ദിലീപിനെ പുറത്താക്കിയ നടപടി നിയമപരമായി നിലനിൽക്കില്ലെന്നായിരുന്നു വിശദീകരണം. നടി ഊർമിള ഉണ്ണിയായിരുന്നു ഇക്കാര്യം യോഗത്തിൽ അവതരിപ്പിച്ചത്. ദിലിപിനെ തിരിച്ചെടുക്കുന്നത് സംബന്ധിച്ച് ആരും യോഗത്തിൽ എതിർ അഭിപ്രായം പറഞ്ഞില്ലെന്നായിരുന്നു നേതൃത്വം വ്യക്തമാക്കിയത്. ഇതിനെതിരെയും വനിത കൂട്ടായ്മ കടുത്ത പ്രതിഷേധവുമായി രംഗത്ത് വന്നു. ആക്രമിക്കപ്പെട്ട നടി തിരശീലയ്ക്ക് പിന്നിലാവുകയും നടൻ സ്വതന്ത്രമായി നടക്കുന്നതായും ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കുൾപ്പെടെയുള്ളവർക്ക് വനിത കൂട്ടായ്മ പരാതി നൽകി. തുടർന്ന് ജൂലൈ 9ന് നടത്തിയ വാർത്താസമ്മേളനത്തിൽ ദിലീപിന് സംഘടനയിലെ സ്ഥാനം സംബന്ധിച്ച് വ്യക്തമായ മറുപടി നൽകാൻ മോഹൻലാലിനായില്ല.

കഴിഞ്ഞ 10ന് താരസംഘടനയിൽ നിന്നും ദിലീപ് രാജിവച്ചതായാണ് സൂചന. എഎംഎംഎ പ്രസിഡന്റ് മോഹൻലാലിനോടാണ് രാജിക്കാര്യം അറിയിച്ചതെന്നാണ് വിവരം. എന്നാൽ ഇത് സ്ഥിരീകരിക്കാൻ ഇടവേള ബാബു തയ്യാറായില്ല. രാജിക്കാര്യവും നടിമാരുടെ കത്തിന്റെ കാര്യവുമുൾപ്പെടെ എല്ലാ വിവരങ്ങളും ജനറൽബോഡിയിൽ ചർച്ചയ്ക്ക് വരുമെന്ന സൂചനയും നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP