Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രതിഷേധക്കാർ ആന്ധ്രാ സ്വദേശിനിയെ പിടിച്ചിറക്കി; 45കാരി മാധവി മടങ്ങി പോകുന്നത് മതിയായ പൊലീസ് സുരക്ഷ ഇല്ലാത്തതിനാൽ; ഡിജിപിയുടെ ഉത്തരവ് കിട്ടിയതോടെ സ്ത്രീകളെ തടയുന്ന പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി പൊലീസും; പമ്പയിലും സംഘർഷാവസ്ഥ: 50 തികയാത്ത യുവതിയുടെ തിരിച്ചു പോക്ക് ആഘോഷമാക്കി പ്രതിഷേധിക്കുന്ന വിശ്വാസികൾ

പ്രതിഷേധക്കാർ ആന്ധ്രാ സ്വദേശിനിയെ പിടിച്ചിറക്കി; 45കാരി മാധവി മടങ്ങി പോകുന്നത് മതിയായ പൊലീസ് സുരക്ഷ ഇല്ലാത്തതിനാൽ; ഡിജിപിയുടെ ഉത്തരവ് കിട്ടിയതോടെ സ്ത്രീകളെ തടയുന്ന പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി പൊലീസും; പമ്പയിലും സംഘർഷാവസ്ഥ: 50 തികയാത്ത യുവതിയുടെ തിരിച്ചു പോക്ക് ആഘോഷമാക്കി പ്രതിഷേധിക്കുന്ന വിശ്വാസികൾ

മറുനാടൻ മലയാളി ബ്യൂറോ

ശബരിമല: സുപ്രീം കോടതി വിധിയെ തുടർന്ന് ശബരിമലയിൽ അയ്യപ്പദർശനത്തിനെത്തിയ നാൽപത്തിയഞ്ചുകാരി അയപ്പ സ്വാമിയെ കാണാതെ മടങ്ങി. ആന്ധ്രാപ്രദേശിൽ നിന്നും എത്തിയ 45കാരി മാധവിയാണ് പ്രതിഷേധക്കാരുടെ ചൂടറിഞ്ഞതിനെ തുടർന്ന് മടങ്ങി പോയത്. പൊലീസ് സുരക്ഷ ലഭ്യാമാകാത്തതിനാൽ സന്നിധാനത്തേക്ക് എത്താനാവാത്തതിനാലാണ് മാധവി മടങ്ങിയത്. പ്രതിഷേധക്കാരെ മറികടന്ന് സ്വാമി അയ്യപ്പൻ റോഡ് വരെ എത്തിയെങ്കിലും സന്നധാനത്തേക്ക് പോകാൻ മാധവിക്ക് ആയില്ല. അതിന് മുൻപേ തന്നെ പ്രതിഷേധക്കാർ മാധവിയെ തടയുകയായിരുന്നു.

കുടുംബത്തോടൊപ്പം അയ്യപ്പ ദർശനത്തിനെത്തിയ മാധവിയെ ശബരിമല സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധക്കാർ തടയുകയായിരുന്നു. തുടർന്ന് ദർശനം നടത്താതെ മടങ്ങി. ഇന്ന് രാവിലെ 10.30 ഓടെയാണ് ആന്ധ്രയിലെ ഗോദാവരി മാധവി എന്ന സ്ത്രീ അടക്കം ഒരു കുടുംബത്തിലെ പരമ്പരാഗത പാത വഴി സന്നിധാനത്തേക്ക് എത്തിയത്. എന്നാൽ സമരക്കാർ അവരെ തടഞ്ഞു. വയസ് ചോദിച്ചപ്പോൾ 45 ആണെന്ന് മാധവി മറുപടി നൽകി. തുടർന്ന് സമരക്കാർ അവരെ തിരിച്ചയയ്ക്കാൻ ശ്രമിച്ചു.

ഇതോടെ പൊലീസ് ഇടപെട്ട് സുരക്ഷ ഒരുക്കി. സമരക്കാരെ പൊലീസ് തള്ളിമാറ്റിയപ്പോൾ സ്വാമി അയ്യപ്പൻ റോഡ് വഴി സന്നിധാനത്തേക്കുള്ള വഴിയിൽ നൂറ് മീറ്ററോളം അവർ മുന്നോട്ട് പോയി. എന്നാൽ കൂടുതൽ പ്രതിഷേധക്കാർ എത്തിയതോടെ പൊലീസ് സംരക്ഷണത്തിൽ നിന്ന് പിന്നാക്കം പോയി. സംരക്ഷണമില്ലാതെ വന്നതോടെ മാധവിയും സംഘവും മടങ്ങുകയായിരുന്നു. അതേസമയം പമ്പയിലും നിലയ്ക്കലുമെല്ലാം സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. പ്രതിഷേധക്കാർ ഒരു കാർ തല്ലി തകർത്തു. മാധ്യമ പ്രവർത്തകർക്കു നേരെയും കയ്യേറ്റം നടത്തി. ഇതോടെയാണ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യാൻ ഡിജിപി ഉത്തരവിട്ടത്.

അതേസമയം ഇനി ശബരിമല സന്ദർശനത്തിനെത്തുന്ന വിശ്വാസികളായ സ്ത്രീകളെ തടയുന്ന പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. ഇതനുസരിച്ച് പലരേയും അറസ്റ്റ് ചെയ്ത് തുടങ്ങി. 50ഓളം പേരെയാണ് അറസ്റ്റ് ചെയ്ത് നീക്കിയത്. ഇന്ന്‌രാവിലെ ലിബി എന്ന ചേർത്തലക്കാരിയെ പ്രതിഷേധക്കാർ തടഞ്ഞു വെച്ചിരുന്നു. ഇതിന് പിന്നാലെയാണ് മാധവിയേയും പ്രതിഷേധക്കാർ തടഞ്ഞത്. പത്തനംതിട്ട ബസ് സ്റ്റാൻഡിൽ വച്ചാണ് പ്രതിഷേധക്കാർ ലിബിയെ തടഞ്ഞത്. അതേസമയം ക്ഷേത്ര ദർശനത്തിൽ നിന്ന് പിന്മാറില്ലെന്ന് അറിയിച്ച ലിബിയെ പൊലീസ് വാഹനത്തിലാണ് പത്തനംതിട്ട ബസ് സ്റ്റാൻഡിൽ നിന്ന് രക്ഷിച്ചത്.

പമ്പയിലേക്ക് ബസ് കയറാനാണ് ലിബി സ്റ്റാൻഡിലെത്തിയത്. കറുത്ത വസ്ത്രമിട്ട് എത്തിയ ലിബി ക്ഷേത്ര ദർശനത്തിന് എത്തിയതാണെന്ന് പ്രതിഷേധക്കാർ തിരിച്ചറിഞ്ഞു. ഇതോടെ സ്ത്രീകൾ അടക്കം ഇവരെ തടയാനെത്തി. ഇതോടെ പൊലീസും എത്തി. അതിനിടെ തന്നെ ക്ഷേത്ര ദർശനത്തിൽ നിന്ന് തടഞ്ഞാൽ പൊലീസിനും നാട്ടുകാർക്കുമെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ലിബിയും അറിയിച്ചു. ഇതോടെയാണ് യുവതിയെ പൊലീസ് വാഹനത്തിൽ കയറ്റി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത്.

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് വൈകീട്ടോടെ തുറക്കാനിരിക്കെ സ്ത്രീ പ്രവേശനത്തിൽ പ്രതിഷേധിച്ച് സമരം ശക്തമാക്കുകയാണ് പ്രതിഷേധകർ. ഇത് തന്നെയാണ് പത്തനംതിട്ടയിൽ പോലും പ്രതിഫലിച്ചത്. നിലക്കലിൽ കോൺഗ്രസ് നേതാവ് കെ സുധാകരന്റെ നേതൃത്വത്തിൽ ധർണ നടത്തും. പി സി ജോർജ് എംഎൽഎയുടെ നേതൃത്വത്തിൽ നിലക്കലിലും പ്രതിഷേധം നടത്തും. കെ പി ശശികലയും നിലക്കലിൽ പ്രതിഷേധം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. ഇന്ന് 9 മണിയോടെ പമ്പയിൽ തന്ത്രികുടുംബത്തിന്റെ പ്രാർത്ഥനാസമരം ആരംഭിച്ചു. ഇതിന്റെ ഭാഗമായി എത്തിയ രാഹുൽ ഈശ്വറിനെയും മുത്തശ്ശിയെയും പൊലീസ് നിലക്കലിൽ തടഞ്ഞു. ശബരിമലയിലെ സ്ത്രീപ്രവേശനത്തിൽ പ്രതിഷേധിച്ച് മുത്തശ്ശിയോടൊപ്പം പ്രാർത്ഥനാസമരം നടത്തുമെന്ന് പ്രഖ്യാപിച്ച് നാല് മണിയോടെയാണ് രാഹുൽ ഈശ്വർ നിലയ്ക്കലിൽ എത്തിയത്.

പൊലീസ് രാഹുൽ ഈശ്വറിന്റെ വാഹനം തടഞ്ഞു. സ്വകാര്യവാഹനങ്ങളൊന്നും നിലയ്ക്കലിന് അപ്പുറത്തേയ്ക്ക് കടത്തി വിടില്ലെന്ന് പൊലീസ് നേരത്തേ വ്യക്തമാക്കിയിരുന്നു. തുടർന്ന് സ്ഥലത്ത് നേരിയ സംഘർഷാവസ്ഥയായി. സമരക്കാരും പൊലീസും തമ്മിൽ വാക്കേറ്റമുണ്ടായി. അതേസമയം നിലയ്ക്കലിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ സമരപ്പന്തൽ പൊലീസ് പൊളിച്ച് നീക്കിയിരുന്നു. സമരപ്പന്തലിന് സമീപം കൂടുതൽ വനിതാ പൊലീസിനെ വിന്യസിച്ചു. അറുപതോളം വനിതാ പൊലീസുകാരാണ് എത്തിയിട്ടുള്ളത്. എരുമേലിയിൽ കൂടുതൽ പൊലീസുകാരെ വിന്യസിച്ചു. സഞ്ചാര സ്വാതന്ത്ര്യം തടയുന്ന സമരം അനുവദിക്കില്ലെന്ന് ഉറച്ച നിലപാടാണ് പൊലീസിന്റേത്.

കനത്ത സുരക്ഷയിലാണ് സന്നിധാനവും നിലയ്ക്കലും പമ്പയും എരുമേലിയുമെല്ലാം. ഏറെ നാടകീയ രംഗങ്ങൾക്കാണ് നിലയ്ക്കൽ ഇന്ന് രാവിലെയും സാക്ഷ്യം വഹിച്ചത്. പത്തനംതിട്ടയിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരൻപിള്ള ഉപവാസസമരം നടത്തും. രാവിലെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയിൽ സന്നിധാനത്ത് അവലോകന യോഗം ചേരുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP