Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ആൻലിയയുടെ കുഞ്ഞിനെ വിട്ടു കിട്ടാനായി കേസ് ഫയൽ ചെയ്യുമെന്ന് ഹൈജിനസ്; 'മരണത്തിലെ ദുരൂഹതകൾ നീക്കി പ്രതിക്ക് ശിക്ഷ ഉറപ്പാക്കും; ആ വീട്ടിൽ കുഞ്ഞ് ഇനിയും തുടർന്നാൽ ജസ്റ്റിന് സമാനമായ സ്വഭാവമാകും കുട്ടിയിലുണ്ടാകുക'; മകൾക്ക് വേണ്ടി പൊരുതുമ്പോൾ സമൂഹ മാധ്യമത്തിലെ വെറും പറച്ചിലുകൾക്ക്‌ എന്തിന് മറുപടി പറയണമെന്നും സത്യം അറിഞ്ഞ് വേണം ആളുകൾ സംസാരിക്കേണ്ടതെന്നും ആൻലിയയുടെ പിതാവ്

ആൻലിയയുടെ കുഞ്ഞിനെ വിട്ടു കിട്ടാനായി കേസ് ഫയൽ ചെയ്യുമെന്ന് ഹൈജിനസ്; 'മരണത്തിലെ ദുരൂഹതകൾ നീക്കി പ്രതിക്ക് ശിക്ഷ ഉറപ്പാക്കും; ആ വീട്ടിൽ കുഞ്ഞ് ഇനിയും തുടർന്നാൽ ജസ്റ്റിന് സമാനമായ സ്വഭാവമാകും കുട്ടിയിലുണ്ടാകുക'; മകൾക്ക് വേണ്ടി പൊരുതുമ്പോൾ സമൂഹ മാധ്യമത്തിലെ വെറും പറച്ചിലുകൾക്ക്‌ എന്തിന് മറുപടി പറയണമെന്നും സത്യം അറിഞ്ഞ് വേണം ആളുകൾ സംസാരിക്കേണ്ടതെന്നും ആൻലിയയുടെ പിതാവ്

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: നഴ്‌സിങ് വിദ്യാർത്ഥിയും കൊച്ചി സ്വദേശിനിയുമായ ആൻലിയയുടെ മരണത്തിൽ ദുരൂഹതകൾ അവശേഷിക്കേ ആൻലിയയുടെ കുഞ്ഞിനെ വിട്ടു കിട്ടാൻ നിയമ പോരാട്ടം നടത്തുമെന്നറിയിച്ച് പിതാവ് ഹൈജിനസ്. മരണത്തിൽ ഇപ്പോഴും നില നിൽക്കുന്ന ദുരൂഹതകൾ നീക്കി പ്രതിക്ക് ശിക്ഷ ഉറപ്പാക്കുമെന്നും ഇതിനു ശേഷം കുഞ്ഞിനെ വിട്ടു കിട്ടാൻ കേസ് ഫയൽ ചെയ്യുമെന്നുമാണ് പിതാവ് ഹൈജിനസ് വ്യക്തമാക്കുന്നത്.

ജസ്റ്റിന്റെ വീട്ടിൽ കുഞ്ഞ് ഇനിയും തുടർന്നാൽ ജസ്റ്റിന്റെ സ്വഭാവത്തിന് സമാനമായി കുഞ്ഞിന്റെ സ്വഭാവവും മാറ്റപ്പെടുമെന്നും അതിന് ഇടയാകരുതെന്ന് കരുതിയാണ് കുഞ്ഞിനെ ആൻലിയയുടെ അമ്മയെ ഏൽപ്പിക്കണമെന്ന ആവശ്യവുമായി കേസ് നടത്താൻ തീരുമാനിച്ചതെന്നും ആൻലിയയുടെ പിതാവ് വ്യക്തമാക്കുന്നു.

വിദൂര വിദ്യാഭ്യാസമായിട്ടാണ് ആൻലിയ ബെംഗലൂരുവിൽ എംഎസ് സി നഴ്‌സിങ് തുടർന്നതെന്ന് മനസിലാക്കാതെയാണ് സമൂഹമാധ്യമത്തിൽ പല തരത്തിലുള്ള പ്രചരണങ്ങൾ നടക്കുന്നതെന്നും വളരെ മോശമായാണ് മകളെ പറ്റി ഇത്തരം പ്രചരണങ്ങളിൽ പറയുന്നതെന്നും ഹൈജിനസ് നിറകണ്ണുകളോടെ പറയുന്നു. ആൻലിയ ബെംഗളൂരുവിൽ നഴ്സിങ് പഠിച്ചിരുന്നുവെന്ന ഓൺലൈൻ മാധ്യമങ്ങളിലെ വാർത്തകൾക്ക് താഴെയായി പലരും വ്യക്തിഹത്യ നടത്തിയിരുന്നു.

എന്റെ മകൾക്കു വേണ്ടി പൊരുതിക്കൊണ്ടിരിക്കുമ്പോൾ ഞാൻ എന്തിന് സാമൂഹിക മാധ്യമങ്ങളിലെ വെറുംപറച്ചിലുകൾക്ക് മറുപടി പറയണം. സത്യം അറിഞ്ഞുവേണം എവിടെയും എന്തും സംസാരിക്കേണ്ടതെന്ന് ഇത്തരക്കാർ മനസ്സിലാക്കേണ്ടതുണ്ട് - ഹൈജിനസ് പറഞ്ഞു.

ആൻലിയയുടെ കുടുംബ സുഹൃത്തായ വൈദികനെതിരേ ഹൈജിനസ് നടത്തിയ പരാമർശത്തെ തുടർന്ന് സാമൂഹിക മാധ്യമങ്ങളിൽ വിമർശനങ്ങൾ ഉണ്ടായിരുന്നു. ഈ വൈദികൻ കൊച്ചി രൂപതയിലെ അംഗമാണ്. വരാപ്പുഴ രൂപതയ്ക്ക് ഈ വൈദികനുമായി യാതൊരു ബന്ധവുമില്ലെന്ന് അതിരൂപതാ അധികൃതർ അറിയിച്ചു.

കരളുരുക്കും ആൻലിയയുടെ ഡയറിയിലെ വരികൾ

കേസിൽ ആൻലിയയുടെ ഡയറി വലിയ തെളിവാണ്. ഭർതൃവീട്ടുകാരുടെ പീഡനങ്ങളെ കുറിച്ച് കരളലയിക്കുന്ന വിധമാണ് കുറിപ്പെഴുതിയിട്ടുള്ളത്. ജസ്റ്റിൻ ആൻലിയയെ മർദ്ദിച്ചിരുന്നുവെന്ന് ഇവരുടെ കുടുംബ സുഹൃത്തായ വൈദികനും സാക്ഷ്യപ്പെടുത്തുന്നുണ്ട്. ജസ്റ്റിനും ആൻലിയയും തമ്മിലുള്ള പ്രശ്നത്തിൽ ഇടപെടണമെന്ന് താൻ പെൺകുട്ടിയുടെ പിതാവ് ഹൈജിനസിനോട് ആവശ്യപ്പെട്ടതായും വൈദികൻ പറഞ്ഞിരുന്നു. ആൻലിയയെ ലാളിച്ചുവഷളാക്കി എന്നൊരു വിമർശനം വൈദികൻ ഉന്നയിക്കുന്നുണ്ടെങ്കിലും ഗാർഹിക പീഡനം നടന്നതായി ഇതിനകം വ്യക്തമായിട്ടുണ്ട്.

തന്നെ ഭർതൃവീട്ടുകാർ കൊലപ്പെടുത്തും എന്ന് ആൻലിയ ഭയപ്പെട്ടിരുന്നതായി ഡയറിയിനിന്നും വ്യക്തമാണ്. മരിക്കുന്നതിന് തൊട്ടുമുൻപായി ആൻലിയ സഹോദരനയച്ച സന്ദേശത്തിലും പറഞ്ഞെരുന്നത് ജസ്റ്റിനും അമ്മയും ചേർന്ന് തന്നെ കൊലപ്പെടുത്തും എന്നാണ്. ആ സന്ദേശത്തിൽ താൻ അനുഭവിച്ച പീഡനങ്ങളെക്കുറിച്ച് പൊലീസിന് നൽകാനായി തയ്യാറാക്കിയ പരാതിയെ കുറിച്ചും പറയുന്നുണ്ട്. ഈ പരാതിയാണോ ആൻലിയയെ മരണത്തിലേക്ക് തള്ളിവിട്ടത് എന്ന സംശയവും ഉയരുന്നു. പൊലീസിന് നൽകാനായി ആൻലിയ തയ്യാറാക്കി വച്ചിരുന്നത് 18 പേജുകളുള്ള പരാതിയായിരുന്നു.

എന്നാൽ ഈ പരാതി പൊലീസിന് മുന്നിൽ എത്തിയില്ല. താൻ അനുഭവിച്ചിരുന്ന ക്രൂരതകളുളെല്ലാം വിശദമായി തന്നെ ആൻലിയ പരാതിയിൽ എഴുതിയിരുന്നു. ജോലി നഷ്ടമായത് അറിയിക്കാതെയാണ് ജസ്റ്റിന് തന്നെ വിവാഹം ചെയ്തത്. വീട്ടിലെത്തിയ തന്നെ മാനസികമയും ശാരികമായും പീഡിപ്പിക്കുകയാണ് ജസിറ്റും കുടുംബവും ചെയ്തത് എന്ന് ആൻലിയ പരാതിയിൽ പറയുന്നുണ്ട്.

നഴ്‌സിംഗിൽ എംഎസ്സി എടുക്കുക എന്നത് തന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു. അതിനായി ജോലി രാജി വച്ചപ്പോൽ തന്നെ അപമാനിച്ചു. സർട്ടിഫിക്കറ്റുകൾ വ്യാജമായി നേടിയതാണ് എന്നുപോലും പറഞ്ഞു. തനിക്ക് മാനസിക രോഗം ഉണ്ടെന്ന് വരുത്തി തിർക്കാൻ ഭർതൃവീട്ടുകാർ ശ്രമം നടത്തുന്നതായും ആൻലിയ പരാതിയിൽ പറഞ്ഞിരുന്നു. വലിയ പീഡനങ്ങളിലൂടെയാണ് ഇപ്പോൾ കടനുപോകുന്നത്. ജസ്റ്റിനെയും കുടുംബത്തെയും പേടിക്കാതെ ജീവിക്കണം എന്റെ വീട്ടുകാർ നാട്ടിലില്ല, സഹായികാൻ വേറാരുമില്ല. ഈ പരാതി ദയാപൂർവം പരിഗണിക്കണം എന്നാണ് പരാതിയുടെ അവസാനമായി ആൻലിയ എഴുതിയിരുന്നത്.

ആൻലിയയുടെ കുടുംബത്തിന്റെ ആരോപണങ്ങളും കാണാതാകുന്നതിന് തൊട്ടുമുമ്പ് ആൻലിയ സഹോദരന് അയച്ച സന്ദേശങ്ങളും ശരിവയ്ക്കുന്നതാണു പതിനെട്ടു പേജുള്ള ഡയറിക്കുറിപ്പുകൾ. ജോലി നഷ്ടപ്പെട്ടതു മറച്ചുവച്ചാണു ഭർത്താവ് തന്നെ വിവാഹം കഴിച്ചതെന്നു ഡയറിയിലുണ്ട്. തന്നെ നിർബന്ധിച്ചു ജോലി രാജിവയ്പിച്ചെന്നും ജസ്റ്റിന്റെ വീട്ടിൽവച്ചു ദേഹോപദ്രവം ഏൽപ്പിച്ചെന്നും എഴുതിയ ആൻലിയ തന്റെ ജീവിത സ്വപ്നങ്ങളും ആ താളുകളിൽ എഴുതിച്ചേർക്കുന്നു. നാട്ടിൽ നല്ലൊരു ജോലി ലഭിക്കുന്നതും വിദ്യാഭ്യാസം നൽകി കുഞ്ഞിനെ വളർത്തുന്നതും വീടുവയ്ക്കുന്നതും കാർ വാങ്ങുന്നതും സമ്പാദ്യമുണ്ടാക്കുന്നതുമെല്ലാം തന്റെ സ്വപ്നങ്ങളായി പങ്കുവയ്ക്കുന്നു.

എല്ലാം നേടുമെന്ന് സ്വയം ഉറപ്പിക്കുന്ന വാക്കുകൾ. തന്റെ ജീവിതത്തിലെ മറക്കരുതാത്ത ദിവസങ്ങൾ, വിവാഹം, അമ്മയാകുകയാണെന്നറിഞ്ഞത്, ഏറെ ഇഷ്ടമുള്ള ബന്ധുക്കളും കൂട്ടുകാരും, തന്റെ സ്വപ്നങ്ങൾ തകർന്നത്, തന്നെ മാനസിക രോഗിയാക്കാൻ ശ്രമിച്ചത് തുടങ്ങിയ വിവരങ്ങളെല്ലാം എഴുതിവച്ചിരിക്കുകയാണ് ആ യുവതി. കടവന്ത്ര പൊലീസിനെഴുതിയ പരാതിയിൽ പറയുന്ന കാര്യങ്ങൾ തന്നെയാണ് ഡയറിയിലുമുള്ളത്. ഗർഭിണിയായപ്പോഴും മനസലിവുണ്ടായില്ല.

തനിക്കു പഴകിയ ഭക്ഷണമാണു നൽകിയത്. കുഞ്ഞുണ്ടായ ശേഷവും ഉപദ്രവം തുടർന്നു. കേട്ടാലറയ്ക്കുന്ന തെറികൾ വിളിച്ചായിരുന്നു പീഡനം. വീട്ടിൽനിന്നാൽ ജസ്റ്റിനും അമ്മയുംകൂടി കൊല്ലും. പൊലീസ് സ്റ്റേഷനിൽ പോകാൻ ഭർത്താവ് സമ്മതിക്കുന്നില്ല. തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ ജസ്റ്റിനും അമ്മയും വീട്ടുകാരുമാണ് ഉത്തരവാദി, അവരെ വെറുതെ വിടരുത് എന്നെല്ലാം എഴുതി സഹോദരനയച്ച സന്ദേശങ്ങളും ഡയറിക്കുറിപ്പുകളെ സാധൂകരിക്കുന്നതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP