Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വെള്ളി വിളക്കുസാക്ഷിയാക്കി അംശവടിയും വാളും പരിചയും തട്ടുകുടയും ഏറ്റുവാങ്ങി പുതിയ സുൽത്താൻ; അറയ്ക്കൽ രാജവംശത്തിന്റെ പെൺപെരുമ കാത്ത് ആദിരാജ മറിയുമ്മ അധികാരമേറ്റു; അറയ്ക്കൽ കെട്ടിനകത്ത് ചെറിയ ബി.കുഞ്ഞു ബീവിയുടെ സ്ഥാനാരോഹണം ആദിരാജ ഫാത്തിമ മുത്തുബീവിയുടെ നിര്യാണത്തെ തുടർന്ന്

വെള്ളി വിളക്കുസാക്ഷിയാക്കി അംശവടിയും വാളും പരിചയും തട്ടുകുടയും ഏറ്റുവാങ്ങി പുതിയ സുൽത്താൻ; അറയ്ക്കൽ രാജവംശത്തിന്റെ പെൺപെരുമ കാത്ത് ആദിരാജ മറിയുമ്മ അധികാരമേറ്റു; അറയ്ക്കൽ കെട്ടിനകത്ത് ചെറിയ ബി.കുഞ്ഞു ബീവിയുടെ സ്ഥാനാരോഹണം ആദിരാജ ഫാത്തിമ മുത്തുബീവിയുടെ നിര്യാണത്തെ തുടർന്ന്

രഞ്ജിത്ത് ബാബു

കണ്ണൂർ: വെള്ളി വിളക്കിനെ സാക്ഷിയാക്കി അംശവടിയും വാളും പരിചയും തട്ടുകുടയും ഏറ്റുവാങ്ങി അറയ്ക്കൽ രാജവംശത്തിന്റെ 40 ാമത് സുൽത്താനായി അറയ്ക്കൽ ആദിരാജ മറിയുമ്മ എന്ന ചെറിയ ബി. കുഞ്ഞു ബീവി അധികാരമേറ്റു. വൈകീട്ട് 6 മണിയോടെ കണ്ണൂർ സിറ്റി അറക്കൽ കെട്ടിനകത്ത് വച്ചാണ് സ്ഥാനാരോഹണം നടന്നത്. ആദിരാജ അബ്ദുൾ ഷുക്കൂർ ചടങ്ങിൽ അദ്ധ്യക്ഷനായിരുന്നു. ചടങ്ങിൽ തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, ചിറക്കൽ രാജാവ് രവീന്ദ്ര വർമ്മ, സിപിഎം. ജില്ലാ സെക്രട്ടറി എം വി ജയരാജൻ, ഡി.സി.സി. പ്രസിഡണ്ട് സതീശൻ പാച്ചേനി, പി. ജയരാജൻ തുടങ്ങിയവരും സംബന്ധിച്ചു.

സുൽത്താൻ ആദിരാജ ഫാത്തിമ മുത്തുബീവിയുടെ നിര്യാണത്തെ തുടർന്നാണ് പുതിയ ബീവി സ്ഥാനമേറ്റത്. രാജഭരണത്തിന്റെ ഭാഗമായ സ്ഥാനചിഹ്നങ്ങളും ശേഷിപ്പുകളുമെല്ലാം പുതിയ ബീവിക്ക് കൈമാറിയതോടെ രാജാധികാരം ഏൽക്കുക എന്ന ചടങ്ങ് പൂർണ്ണമായി. രാജഭരണ കാലത്തെ വർണ്ണാഭമായ ചടങ്ങുകൾ ഇപ്പോഴില്ലെങ്കിലും അറയ്ക്കൽ കുടുംബങ്ങളിലും അവരുമായി ബന്ധപ്പെട്ട് വരുന്നവർക്കും ഈ ചടങ്ങ് ഏറ്റവും സവിശേഷതയാർന്നതാണ്. അറയ്ക്കൽ രാജവംശത്തിന്റെ ഉത്ഭവം മുതൽ സ്ത്രീകൾ ഭരണമേൽക്കുന്നത് ഇത് 13 ാം തവണയാണ്. കേരളത്തിലെ ഏക മുസ്ലിം രാജവംശമെന്ന ബഹുമതി കൂടി അലങ്കരിക്കുന്ന അറയ്ക്കലിൽ മരുമക്കത്തായ സംമ്പ്രദായമായിരുന്നു പിൻതുടർന്ന് പോന്നിരുന്നത്. ഈ രാജവംശത്തിലെ പ്രായമുള്ളവർ ആരാണോ അവരാണ് സ്ത്രീ പുരുഷ ഭേദമില്ലാതെ രാജസ്ഥാനം അലങ്കരിക്കുന്നത്.

14 ാം നൂറ്റാണ്ടിന്റെ ആദ്യ ദശയിലാണ് കണ്ണൂരിലെ അറക്കൽ രാജവംശം സ്ഥാപിതമായത്. കോലത്തിരിയുടെ കപ്പൽ പടയുടെ അധിപതി രാമൻന്തളി അരയൻ കുളങ്ങര നായർ തറവാട്ടിലെ ഒരു വ്യക്തി ഇസ്ലാം മതത്തിൽ ചേർന്ന് മുഹമ്മദാലി ആയിത്തീരുകയും ഒരിക്കൽ അദ്ദേഹം ഏഴിമല പുഴയിൽ കുളിച്ചു കൊണ്ടിരിക്കേ നടുപ്പുഴയിലെത്തിയ ഒരു കോലത്തിരി തമ്പുരാട്ടി മുങ്ങി താഴുന്നത് കണ്ടെന്നും പുഴയിൽ ചാടി തമ്പ്രാട്ടിയെ രക്ഷിക്കുകയും ചെയ്തു. പുഴയിൽ മുങ്ങി കൊണ്ടിരിക്കുന്ന തന്നെ രക്ഷിച്ച യുവാവിന് തമ്പ്രാട്ടി വിവാഹം കഴിക്കാൻ നിർബന്ധം പിടിക്കുകയും കോലത്തിരി രാജാവ് തന്നെ മമ്മാലിക്ക് തമ്പ്രാട്ടിയെ വിവാഹം കഴിക്കാൻ അനുമതി നൽകുകയും ചെയ്തു. അങ്ങിനെ ഉത്ഭവിച്ചതാണ് അറക്കൽ രാജവംശം എന്നാണ് ഐതീഹ്യം. കുടുംബത്തിലെ ഏറ്റവും പ്രായം കൂടിയ ആളാണ് പുരുഷനായാലും സ്ത്രീയായാലും രാജവംശത്തിന് നായകത്വം ഏൽക്കുക എന്നതും ഈ മുസ്ലിം രാജവംശത്തിന്റെ സവിശേഷതയായി നിലനിൽക്കുന്നു. പല ഘട്ടങ്ങളിലും സ്ത്രീകളുടെ നേതൃത്വത്തിൽ ഭരണം തുടർന്നിരുന്നു. മൂത്ത അംഗം സ്ത്രീയാണെങ്കിൽ പോലും അവർക്കാണ് രാജാധികാര ചുമതല. അവരെ വലിയ ബീവി എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. 1770 ൽ സുൽത്താന ജൂനുമ്മയായിരുന്നു അറയ്ക്കലിന്റെ ഭരണാധിപ. ഇംഗ്ലീഷ് മൈസൂർ യുദ്ധ കാലങ്ങളിൽ അവർ നിർണ്ണായക നേതൃത്വം വഹിച്ചിട്ടുണ്ട്.

അറക്കൽ രാജകുടുംബത്തിന്റെ സ്ഥാപകൻ മുഹമ്മദലി എന്നു പേരുള്ള ഒരു രാജാവായിരുന്നുവെന്ന് മലബാർ മാന്യുവലിൽ വില്യും ലോഗൻ രേഖപ്പെടുത്തിയിട്ടുണ്ട്. അതിൽ ആദ്യത്തെ രാജാവ് മുഹമ്മദലിയെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. അറക്കൽ സ്വരൂപത്തിലെ ഭരണാധിപന്മാരെല്ലാം അലിരാജാ എന്ന് പേര് ചേർത്തിരുന്നു. കേരളത്തിലെ ആദ്യ മുസ്ലിം ഭരണാധികാരി എന്ന നിലയിൽ ആധിരാജാ എന്നും കടലുകളുടെ അധിപതി എന്ന നിലിയിൽ ആഴി രാജാ എന്നും പേര് വന്നതായും അറിയുന്നു. ഇന്നത്തെ ധർമ്മടം അക്കാലത്തെ ധർമ്മ പട്ടണമായിരുന്നു. അവിടെ നിന്നും മതപരിവർത്തനത്തിന് ശേഷം അറക്കൽ കുടുംബം കണ്ണൂരിൽ സ്ഥിര താമസമാക്കി. കോട്ട കൊത്തളങ്ങളും പ്രാർത്ഥനാലയങ്ങളും അവർ നിർമ്മിച്ചു. കണ്ണൂരിനെ ഒരു പ്രധാന തുറമുഖ പട്ടണമാക്കിയത് അറക്കൽ രാജവംശമായിരുന്നു. അതുകൊണ്ടു തന്നെ മധ്യകാല കേരളത്തിലെ വ്യാവസായിക രാഷ്ട്രീയ മേഖലകളിൽ അറക്കൽ രാജവംശത്തിനും കണ്ണൂരിനും പ്രധാന പരിഗണന ലഭിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP