Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സുകുമാരൻനായർക്ക് ഉറച്ച പിന്തുണയുമായി ചങ്ങനാശ്ശേരി രൂപത; പിന്തുണ അറിയിക്കാൻ എൻ എസ് എസ് ആസ്ഥാനത്തെത്തി സഹായ മെത്രാൻ; പെരുന്നയിൽ എത്തിയ മാർ തോമസ് തറയലിനെ ഉപചാരപൂർവ്വം സ്വീകരിച്ച് എൻ എസ് എസ് ജനറൽ സെക്രട്ടറി; ഭൂരിപക്ഷ ഐക്യത്തിന് ഇറങ്ങിയ എൻ എസ് എസിന് പ്രതിസന്ധി ഘട്ടത്തിൽ ഉറച്ച പിന്തുണ ലഭിച്ചത് ന്യൂനപക്ഷത്തിൽ നിന്ന് തന്നെ

സുകുമാരൻനായർക്ക് ഉറച്ച പിന്തുണയുമായി ചങ്ങനാശ്ശേരി രൂപത; പിന്തുണ അറിയിക്കാൻ എൻ എസ് എസ് ആസ്ഥാനത്തെത്തി സഹായ മെത്രാൻ; പെരുന്നയിൽ എത്തിയ മാർ തോമസ് തറയലിനെ ഉപചാരപൂർവ്വം സ്വീകരിച്ച് എൻ എസ് എസ് ജനറൽ സെക്രട്ടറി; ഭൂരിപക്ഷ ഐക്യത്തിന് ഇറങ്ങിയ എൻ എസ് എസിന് പ്രതിസന്ധി ഘട്ടത്തിൽ ഉറച്ച പിന്തുണ ലഭിച്ചത് ന്യൂനപക്ഷത്തിൽ നിന്ന് തന്നെ

മറുനാടൻ മലയാളി ബ്യൂറോ

പെരുന്ന: ശബരിമലയിലെ യുവതി പ്രവേശന വിധിയിൽ ശക്തമായ നിലപാടാണ് എൻ എസ് എസ് കൈക്കൊണ്ടത്. വിശ്വാസ സംരക്ഷണത്തിന് എൻ എസ് എസ് ആഹ്വാനം ചെയ്തു. എന്നാൽ എസ് എൻ ഡി പി അടക്കമുള്ള ഹൈന്ദവ സംഘടനകൾ സർക്കാരിനെ അനുകൂലിക്കുന്ന നിലപാടാണ് എടുത്തത്. അപ്പോഴും ഉറച്ച നിലപാടുമായി എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ മുന്നോട്ട് പോയി. അയ്യപ്പജ്യോതിയും മറ്റും വിജയിപ്പിച്ച് എൻ എസ് എസ് മുന്നോട്ട് പോയി. സംഘപരിവാറിനൊപ്പം ചേർന്നത് വിമർശനങ്ങൾ ഇട നൽകിയപ്പോഴും വിശ്വാസ സംരക്ഷണത്തിന് ആരുമായും കൂട്ടുകൂടുമെന്ന് എൻ എസ് എസ് വിശദീകരിച്ചു. ഇപ്പോഴിതാ ക്രൈസ്തവ സഭയുടെ പിന്തുണ എൻ എസ് എസിന് കിട്ടുകയാണ്. വിശ്വാസ സംരക്ഷണത്തിന് ലഭിക്കുന്ന ഉറച്ച പങ്കാളി.

1959 മെയ് 1 ന് വിദ്യാഭ്യാസസ്ഥാപനങ്ങൾ അടച്ചിട്ട് പ്രതിഷേധം പ്രകടിപ്പിക്കാനുള്ള ഒരു പ്രമേയം ചങ്ങനാശ്ശേരിയിൽ വച്ച് സമുദായിക നേതാക്കൾ പാസ്സാക്കി. ജോസഫ് മുണ്ടശ്ശേരിയുടേയും, ചങ്ങനാശ്ശേരി ആർച്ചബിഷപ്പിന്റേയും ഒരു പൊതു സുഹൃത്തിന്റെ മദ്ധ്യസ്ഥതയിൽ പ്രശ്‌നപരിഹാരത്തിനു ശ്രമിച്ചുവെങ്കിലും ഫലവത്തായില്ല. മന്നത്ത് പത്മനാഭന്റെ നേതൃത്വത്തിൽ ഒരു വിമോചനസമരസമിതി തന്നെ രൂപവത്കരിക്കപ്പെട്ടു. ഈ വരുന്ന വിമോചനസമരം, ഇന്ത്യയെ മാത്രമല്ല ഏഷ്യയെതന്നെ കമ്മ്യൂണിസത്തിൽ നിന്നും മോചിപ്പിക്കും എന്ന് ദീപിക പത്രം പ്രഖ്യാപിച്ചു. സാമൂഹിക-മത സംഘടനകൾക്കു പുറമേ എല്ലാ പ്രധാന പ്രതിപക്ഷ സംഘടനകളും വിമോചന സമരത്തിൽ പങ്കെടുത്തു. ഇംഎംഎസ് മന്ത്രിസഭയെ പുറത്താക്കും വരെ വിമോചന സമരം തുടർന്നു. മന്നവും ക്രൈസ്തവ നേതാക്കളുമായിരുന്നു സമരത്തിന്റെ മുൻ നിരയിൽ. ഈ ചരിത്രത്തെ ഓർമിപ്പിക്കുന്ന കൂടുക്കാഴ്ചയാണ് ഇന്നലെ പെരുന്നയിൽ നടന്നത്. സുകുമരാൻ നായർക്ക് പിന്തുണയുമായി ചങ്ങനാശ്ശേരി രൂപതാ സഹയാമെത്രാൻ എൻ എസ് എസ് ആസ്ഥാനത്ത് എത്തി.

ശബരിമലയെ സംബന്ധിച്ച സുപ്രീംകോടതി വിധിയെ തുടർന്നുള്ള കേരളത്തിലെ സ്ഥിതിഗതികൾ വിലയിരുത്താനും ഹൈന്ദവസമൂഹത്തോടുള്ള ഐക്യദാർഢ്യം പ്രകടിപ്പിക്കാനുമായി മാർ തോമസ് തറയിലിന്റെ നേതൃത്വത്തിൽ ചങ്ങനാശ്ശേരി അതിരൂപതാ പ്രതിനിധികൾ പെരുന്നയിൽ എൻ.എസ്.എസ്. ആസ്ഥാനത്ത് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരുമായി കൂടിക്കാഴ്ച നടത്തി. പൊതുസമൂഹത്തിന്റെ നന്മയ്ക്കും വളർച്ചയ്ക്കും ക്രൈസ്തവ, ഹൈന്ദവ സമുദായങ്ങൾ ചെയ്ത സേവനങ്ങൾ വലുതാണെന്നും ഈ വിഭാഗങ്ങളെ മാറ്റിനിർത്തി കേരളചരിത്രവും നവോത്ഥാനവും വിലയിരുത്തുന്നത് വികലമായിരിക്കുമെന്നും സുകുമാരൻ നായർ അഭിപ്രായപ്പെട്ടു.

ചങ്ങനാശ്ശേരി: സമുദായമൈത്രി കേരളസമൂഹത്തിന്റെ മുഖമുദ്രയാണെന്നും ദൈവവിശ്വാസവും ആചാരങ്ങളും അവമതിക്കപ്പെടുന്നതിനെതിരെ എല്ലാ സമുദായങ്ങളും ഒന്നിച്ചുനിൽക്കണമെന്നും ചങ്ങനാശേരി അതിരൂപത സഹായമെത്രാൻ മാർ തോമസ് തറയിൽ അഭിപ്രായപ്പെട്ടു. അതിരൂപതാ വികാരി ജനറാൾ റവ. ഡോ. ജോസഫ് മുണ്ടകത്തിൽ, പി.ആർ.ഒ. അഡ്വ. ജോജി ചിറയിൽ, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഡോ. ആന്റണി മാത്യൂസ്, രൂപതാ ഹയർ എഡ്യൂക്കേഷൻ ഡയറക്ടർ ഡോ. പി.സി.അനിയൻകുഞ്ഞ് എന്നിവരും സഹായമെത്രാനൊപ്പമുണ്ടായിരുന്നു. ശബരിമലയിൽ അതിശക്തമായി മുന്നോട്ട് പോകാൻ എൻ എസ് എസിന് കരുത്ത് പകരുന്നതാണ് ചങ്ങനാശ്ശേരി രൂപതയുടെ ഇടപെടൽ. നിർണ്ണായക വിഷയത്തിൽ ഭൂരിപക്ഷ സമുദായത്തിൽ നിന്ന് ലഭിക്കാത്ത പിന്തുണയുമായി ന്യൂനപക്ഷ സമുദായം ഓടിയെത്തിയതാണ് വിമോചന സമരകാലത്തെ ഓർമക്കളിലേക്ക് കേരളത്തെ വീണ്ടുമെത്തിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ സഹായത്തോടെ ഓർഡിനൻസ് കൊണ്ടു വന്ന് ശബരിമലയിൽ ആചാര സംരക്ഷണത്തിനാണ് എൻ എസ് എസ് ശ്രമം.

ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ടുള്ള ഉറച്ച നിലപാടിന് പിന്നിൽ സിപിഎമ്മിന് ചില രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നാണ് വിലയിരുത്തൽ. സംഘർഷങ്ങളിലൂടെ പരിവാറുകാർ ശക്തിപ്പെടുമ്പോൾ ന്യൂനപക്ഷ വോട്ടുകൾ ഇടതു പക്ഷത്ത് എത്തുമെന്നാണ് അവരുടെ പ്രതീക്ഷ. യുഡിഎഫ് വോട്ട് ബാങ്കുകളെ പൊളിച്ചെഴുതാനുള്ള നീക്കം. എന്നാൽ ശബരിമല വിഷയത്തിൽ വിശ്വാസികളെല്ലാം ഒന്നാണെന്ന സൂചനയാണ് കത്തോലിക്കാ സഭകൾ നൽകുന്നത്. വിശ്വാസികൾക്കൊപ്പമാണ് സഭയും. അതുകൊണ്ട് തന്നെ ശബരിമല വിഷയത്തിൽ വിശ്വാസികളുടെ പിന്തുണ സർക്കാരിന് കിട്ടില്ലെന്നാണ് ഇപ്പോഴത്തെ നീക്കങ്ങളും നൽകുന്ന സൂചന. ശബരിമലയിലെ സ്ഥിതി മതവിശ്വാസികളെ ഒന്നാകെ ആകുലപ്പെടുത്തുന്നതാണെന്ന് ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം പറയുന്നത്. ഈ സാഹചര്യത്തിലാണ് സഹായമെത്രാൻ പെരുന്നയിൽ എത്തിയത്.

തലമുറകളായി കാത്തുസൂക്ഷിക്കുന്ന വിശ്വാസപൈതൃകങ്ങളും ആചാരസംഹിതകളും തെരുവിൽ ചർച്ച ചെയ്യപ്പെടുന്ന പ്രവണത ഒഴിവാക്കപ്പെടേണ്ടതാണ്. ചിരപ്രതിഷ്ഠ നേടിയ വിശ്വാസപ്രമാണങ്ങളെയും ശിക്ഷണക്രമങ്ങളെയും ബാഹ്യസമ്മർദ്ദങ്ങളും അധികാരവുമുപയോഗിച്ച് താറുമാറാക്കാൻ ശ്രമിക്കുന്നത് പൊതുസമാധാനത്തിന് വിഘാതമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ശബരിമല വിഷയത്തിൽ ക്രൈസ്തവരുടെ നിലപാട് പ്രഖ്യാപനമായാണ് ഇതിനെ വ്യാഖ്യാനിക്കുന്നത്. വനിതാ മതിലിൽ യാക്കോബായ സഭക്കാരുടെ പ്രാതിനിധ്യം സർക്കാരിന് കഴിഞ്ഞിരുന്നു. ഇതോടെ ന്യൂനപക്ഷങ്ങളെല്ലാം സർക്കാരുമായി അടുക്കുന്നുവെന്ന വാദവുമെത്തി. ഇതിനിടെയാണ് ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം നിലപാട് വിശദീകരിച്ചെത്തിയത്

വിശ്വാസത്തിന്റെയും ആചാരങ്ങളുടെയും പേരിൽ സ്ഥാപിത താത്പര്യങ്ങൾ സംരക്ഷിക്കാൻ ശ്രമിക്കുന്നത് പരിഷ്‌കൃതസമൂഹത്തിന് ചേർന്നതല്ല. ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന മതേതരത്വം സമൂഹത്തിൽ എക്കാലവും നിലനിൽക്കുന്നതിന് ഭരണകർത്താക്കളും മതവിഭാഗങ്ങളും പൊതുസമൂഹവും ജാഗ്രത പുലർത്തണമെന്നും ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം പറഞ്ഞു. ഇതോടെ ശബരിമലയിൽ ന്യൂനപക്ഷങ്ങളും വിശ്വാസ സംരക്ഷണത്തിനാണ് മുൻതൂക്കം നൽകുന്നതെന്നാണ് വ്യക്തമാകുന്നത്. വനിതാ മതിലിനെതിരെ വിമർശനവുമായി കെസിബിസി നേരത്തെ രംഗത്ത് വന്നിരുന്നു. വനിതാ മതിലുമായി ബന്ധപ്പെട്ട് സമൂഹത്തിൽ ചേരിതിരിവ് ഉണ്ടാക്കുന്നത് ശരിയല്ല. രാഷ്ട്രീയ ലക്ഷ്യം വച്ചുള്ള വിഭാഗീയ നീക്കങ്ങൾ ഒഴിവാക്കണമെന്നും കെസിബിസിയും വ്യക്തമാക്കിയിരുന്നു.

1957 ൽ കേരളത്തിൽ ഒരു സ്വകാര്യ സന്ദർശനത്തിനെത്തിയ വി.കെ. കൃഷ്ണമേനോൻ, കേരളത്തിലെ രാഷ്ട്രീയസ്ഥിതി തീരെ മോശമാണെന്ന് പ്രഖ്യാപിക്കുകയുണ്ടായി. കമ്മ്യൂണിസം ഇവിടെ ആവശ്യമില്ല എന്ന് ഇന്ത്യയുടെ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്രുവും 1958 ൽ പറയുകയുണ്ടായി. വിമോചന സമരത്തിന്റെ പ്രത്യക്ഷ പ്രത്യാഘാതം ഇ.എം.എസ്. മന്ത്രിസഭയെ 1959 ജൂലൈ 31-നു പിരിച്ചുവിട്ടതായിരുന്നു. സംസ്ഥാനത്ത് ഭരണഘടനാനുസൃതമായ ഭരണം അസാദ്ധ്യമാണെന്ന ഗവർണ്ണർ കൃഷ്ണറാവുവിന്റെ റിപ്പോർട്ടിനെ തുടർന്ന്, ഭരണഘടനയുടെ 356-ആം വകുപ്പ് അനുസരിച്ച് കേരളത്തിൽ രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചു. വിമോചനസമരത്തിന്റെ ഒരു പ്രത്യേകത വമ്പിച്ച വിദ്യാർത്ഥി പങ്കാളിത്തം ആയിരുന്നു. ഇത്തരത്തിലൊരു സമരത്തിന് ഇന്ന് എൻ എസ് എസ് സാഹചര്യമൊരുക്കില്ല. അപ്പോഴും നിയമവഴികളിലൂടെ സർക്കാരിനെ പരാജയപ്പെടുത്തി ശബരിമലയെ അവിശ്വാസികളിൽ നിന്ന് വിമോചിപ്പിക്കാനാകും ശ്രമിക്കുകയെന്നാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP