Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശ്രീവാസ്തവയുടെ നിർബന്ധത്തിന് വഴങ്ങി കേരളത്തിൽ വിജിലൻസ് ഡയറക്ടറായി എത്തിയ അസ്താന തിരികെ കേന്ദ്രസർവീസിലേക്ക്; ബിഎസ്എഫ് അഡീ. ഡയറക്ടർ ജനറലായി കേന്ദ്രം നിയമിച്ചേക്കുമെന്ന് സൂചന; വിജിലൻസ് നേതൃത്വം ആരെ ഏൽപിക്കുമെന്ന വിഷമവൃത്തത്തിൽ വീണ്ടും സംസ്ഥാന സർക്കാർ

ശ്രീവാസ്തവയുടെ നിർബന്ധത്തിന് വഴങ്ങി കേരളത്തിൽ വിജിലൻസ് ഡയറക്ടറായി എത്തിയ അസ്താന തിരികെ കേന്ദ്രസർവീസിലേക്ക്; ബിഎസ്എഫ് അഡീ. ഡയറക്ടർ ജനറലായി കേന്ദ്രം നിയമിച്ചേക്കുമെന്ന് സൂചന; വിജിലൻസ് നേതൃത്വം ആരെ ഏൽപിക്കുമെന്ന വിഷമവൃത്തത്തിൽ വീണ്ടും സംസ്ഥാന സർക്കാർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രത്യേക ഉപദേഷ്ടാവ് കൂടിയായ മുൻ ഡിജിപി ശ്രീവാസ്തവയുടെ പ്രത്യേക താൽപര്യപ്രകാരം കേരളത്തിൽ വിജിലൻസ് മേധാവിയായി എത്തിയ ഡിജിപി നിർമൽ ചന്ദ്ര അസ്താന തിരിച്ചുപോകുന്നു. കേന്ദ്രസർവീസിലേക്ക് മടങ്ങുമെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്ന അസ്താനയ്ക്ക് ബിഎസ്എഫ് അഡീ. ഡയറക്ടർ ജനറലായി കേന്ദ്രം നിയമനം നൽകുമെന്നാണ് സൂചന.

അസ്താനയുടെ സേവനം ആവശ്യപ്പെടുന്ന കത്ത് കേന്ദ്രം സംസ്ഥാന സർക്കാരിനു നൽകിയിട്ടുണ്ട്. അസ്താന പോകുന്ന സാഹചര്യത്തിൽ പുതിയ വിജിലൻസ് മേധാവിയെ കേരള സർക്കാരിന് കണ്ടെത്തേണ്ടിവരും. ജേക്കബ് തോമസിനെ മാറ്റി നിർത്തിയ കസേരയിൽ പകരം നിയമനം നടക്കാതെ നീണ്ടുനീണ്ടു പോവുകയും ഇത് ചർച്ചയാവുകയും ചെയ്തിരുന്നു. ഇതോടെയാണ് ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ അസ്താനയെ ശ്രീവാസ്തവ ഇടപെട്ട് കേരളത്തിലേക്ക എത്തിക്കുന്നത്.

1986 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ അസ്താന ഉത്തർപ്രദേശിലെ ബനാറസ് സ്വദേശിയാണ്. ഡൽഹി കേരള ഹൗസിൽ ഓഫിസർ ഓൺ സ്‌പെഷൽ ഡ്യൂട്ടി ചുമതലയിൽ ഇരിക്കുമ്പോഴാണ് വിജിലൻസിലേക്ക് അദ്ദേഹത്തെ എത്തിക്കുന്നത്. കേരള പൊലീസ് നവീകരണത്തിന്റെ ചുമതലയും ഇതോടൊപ്പം നൽകി. സംസ്ഥാനത്തെ നാലാമത്തെ സീനിയർ ഡിജിപിയായ അസ്താനയ്ക്ക് 2019 നവംബർ 30 വരെ സർവീസുണ്ട്. 1986 ബാച്ച് ഐ.പി.എസ്. ഉദ്യോഗനാണ് അദ്ദേഹം. സി.ആർ.പി.എഫിൽ ഐ.ജി.യായും എ.ഡി.ജി.പി.യായും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിൽ സ്‌പെഷ്യൽ അസിസ്റ്റന്റ് സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. ഒട്ടേറെ പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.

ബിഎസ്എഫ് ഡയറക്ടർ ജനറലായി പ്രവർത്തിച്ചിരുന്ന രമൺ ശ്രീവാസ്തവയുമായി അസ്താനയ്ക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. ഇതുപയോഗിച്ചാണ് അസ്താനയെ വിജിലൻസിന്റെ തലവനാകാൻ സർക്കാർ സമ്മതിപ്പിച്ചത്.

ടിപി സെൻകുമാർ കോടതി വിധിയുമായി സർവ്വീസിലെത്തിയപ്പോൾ ലോക്‌നാഥ് ബെഹ്‌റയെ വിജിലൻസ് ഡയറക്ടറാക്കി. സെൻകുമാർ വിരമിച്ച ശേഷം ബെഹ്‌റയ്ക്ക് പൊലീസ് ഡിജിപി പദവിയും വിജിലൻസ് ഡയറക്ടർ സ്ഥാനവും നൽകി. തുടർന്ന് സ്ഥിരം വിജിലൻസ് ഡയറക്‌റെ നിയമിക്കാത്തതിനെയും ഒരാളെ രണ്ടു ചുമതല ഏൽപിച്ചതിനെയും ഹൈക്കോടതി നിരന്തരം വിമർശിച്ചിരുന്നു.

ഇതിനിടെയാണു കേന്ദ്ര അനുമതിയില്ലാതെ ചട്ടവിരുദ്ധമായാണു ബെഹ്‌റ വിജിലൻസ് ഡയറക്ടറുടെ പദവി വഹിക്കുന്നതെന്ന വിവരം പുറത്തായത്. വിജിലൻസ് ഡയറക്ടറുടെ കേഡർ തസ്തികയിൽ ആറു മാസത്തിലധികം ആരെയെങ്കിലും നിയമിച്ചാൽ കേന്ദ്ര അനുമതി വേണം. ഇതു സംസ്ഥാന സർക്കാർ തേടിയിരുന്നില്ല. ഇതു നിയമക്കുരുക്കാകുമെന്ന തിരിച്ചറിവിലാണു തിരക്കിട്ടു പുതിയ ഡയറക്ടറെ നിയമിച്ചത്.

എന്നാൽ വീണ്ടും ആ സാഹചര്യം ഉണ്ടാകുന്ന സ്ഥിതിയാണിപ്പോൾ. അസ്താന കേന്ദ്രസർവീസിലേക്ക് പോകുമ്പോൾ പകരം ആരെ കണ്ടെത്തുമെന്നത് സർക്കാരിന് തലവേദനയാണ്. പ്രത്യേകിച്ച് വിജിലൻസ് വകുപ്പിന്റെ പ്രവർത്തനങ്ങളിൽ വ്യാപകമായി അതൃപ്തിയുണ്ടാകുകയും അഴിമതി വിരുദ്ധത പ്രഖ്യാപിച്ച് രംഗത്തെത്തിയ സർക്കാർ വിജിലൻസിനെ കൂ്ട്ടിലടച്ച തത്തയാക്കിയെന്നുമെല്ലാം ആക്ഷേപം വ്യാപകമാകുകയും ചെയ്യുന്ന സാഹചര്യത്തിൽ.

വിജിലൻസ് ഡയറക്ടറുടെ ഡിജിപി കേഡർ തസ്തിക തരംതാഴ്‌ത്തി എഡിജിപി റാങ്കിലുള്ള വിശ്വസ്തനെ ഡയറക്ടർ സ്ഥാനത്തു നിയമിക്കാനും സർക്കാർ നേരത്തേ ആലോചിച്ചിരുന്നു. ഇതിനായി കേന്ദ്രത്തിനു കത്തെഴുതിയെങ്കിലും പരക്കെ വിമർശനം ഉയർന്നതോടെയാണ് പിൻവാങ്ങിയത്. അതിനിടെ രണ്ടു മാസത്തിനകം സംസ്ഥാന വിജിലൻസ് കമ്മിഷൻ രൂപീകരിക്കാനുള്ള നീക്കവും സർക്കാർ തുടങ്ങി. അസ്താനയെ വിജിലൻസ് തലപ്പത്തേക്ക് കഴിഞ്ഞവർഷവും സർക്കാർ പരിഗണിച്ചിരുന്നു. എന്നാൽ, അടുത്ത ബന്ധുവിന്റെ ചികിത്സാർഥം ഡൽഹിയിൽ കഴിയേണ്ടതിനാൽ തന്നെ ഒഴിവാക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചിരുന്നു. എന്നാലും സമ്മർദ്ദം ശക്തമായതോടെയാണ് ഈ വർഷം ആദ്യം അസ്താന ചുമതലയേൽക്കുന്നത്. ഇനി അസ്താന മാറുമ്പോൾ വിശ്വസ്തനായ മറ്റൊരു ഓഫീസറെ കണ്ടെത്തേണ്ട വിഷമവൃത്തത്തിലേക്കാണ് സർക്കാർ വീണ്ടുമെത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP