Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അറ്റ്‌ലസിന് കൂടുതൽ കടം കൊടുത്തവരിൽ ബാങ്ക് ഓഫ് ബറോഡയും എസ്‌ബിഐയും ഐഡിബിഐയും; രാമചന്ദ്രന്റെ തട്ടിപ്പിനെക്കുറിച്ച് അന്വേഷിച്ച് റിസർവ് ബാങ്കും; ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം

അറ്റ്‌ലസിന് കൂടുതൽ കടം കൊടുത്തവരിൽ ബാങ്ക് ഓഫ് ബറോഡയും എസ്‌ബിഐയും ഐഡിബിഐയും; രാമചന്ദ്രന്റെ തട്ടിപ്പിനെക്കുറിച്ച് അന്വേഷിച്ച് റിസർവ് ബാങ്കും; ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: അറ്റ്‌ലസ് ജൂവലറി ഗ്രൂപ്പ് തകർച്ചയിലാണെന്ന് മനസ്സിലാക്കിയിട്ടും ഏഴ് കോട് ദിർഹം വായ്പ അനുവദിച്ച ബാങ്ക് ഓഫ് ബറോഡ എക്‌സിക്യുട്ടീവ് ഡയറക്ടറെ റിസർവ് ബാങ്കിന്റെ നിർദ്ദേശപ്രകാരം സർക്കാർ സ്ഥലം മാറ്റി. ബാങ്ക് ഓഫ് ബറോഡയുടെ എക്‌സിക്യുട്ടീവ് ഡയറക്ടറായിരുന്ന കെ.വി. രാമമൂർത്തിയെയാണ് സർക്കാർ സ്ഥലം മാറ്റിയത്. ബാങ്കിങ് മേഖലയിൽ കേട്ടുകേൾവിയില്ലാത്ത നടപടിയായാണ് ഈ സ്ഥലം മാറ്റം വിലയിരുത്തപ്പെടുന്നത്.

രാമമൂർത്തി ദുബായ് ബാങ്കിന്റെ ചുമതലയിലിരുന്ന കാലയളവിലാണ് അറ്റ്‌ലസ് ജൂവലറിക്ക് ഇത്രയും വലിയ തുക വായ്പ അനുവദിച്ചത്. ബാങ്ക് ഓഫ് ബറോഡയുടെ ദുബായ് ശാഖയെക്കുറിച്ച് അടുത്തിടെ റിസർവ് ബാങ്ക് അന്വേഷണം നടത്തിയിരുന്നു. രാമമൂർത്തി ബാങ്കിന്റെ ചുമതലയിൽ തുടരുന്നത് കൂടുതൽ കുഴപ്പങ്ങൾക്ക് കാരണമാകുമെന്ന് അന്വേഷണത്തിൽ വ്യക്തമാവുകയും ഉചിതമായ നടപടി സ്വീകരിക്കാൻ സർക്കാരിനോട് ആവശ്യപ്പെടുകയുമായിരുന്നു.

ഇതേത്തുടർന്നാണ് രാമമൂർത്തിയെ താരതമ്യേന ചെറിയ ബാങ്കായ യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയിലേക്ക് മാറ്റിയത്. ഓഗസ്റ്റ് അവസാന വാരം മൂർത്തി പുതിയ ചുമതലയേൽക്കുകയും ചെയ്തു. അറ്റ്‌ലസിന് വായ്പ കൊടുത്തവരിൽ ഏറ്റവും മുന്നിലുള്ളത് ബാങ്ക് ഓഫ് ബറോഡയാണെന്നും അന്വേഷണതതിൽ കണ്ടെത്തിയിരുന്നു. 20 ബാങ്കുകളിൽനിന്നായാണ് എം.രാമചന്ദ്രൻ വായ്പ വാങ്ങിയിട്ടുള്ളത്. ഐ.സിഐസി.ഐ ബാങ്ക് അഞ്ചു കോടി ദിർഹമാണ് വായ്പ നൽകിയിട്ടുള്ളത്. ഐ.ഡി.ബി.ഐ (മൂന്ന് കോടി ദിർഹം), സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (1.1 കോടി ദിർഹം) എന്നിവരും വൻതുക അറ്റ്‌ലസിന് നൽകിയിട്ടുണ്ട്. ഐ.സിഐസി.ഐയും ഐ.ഡി.ബി.ഐയും ദുബായ് ബ്രാഞ്ച് മുഖേനയും എസ്.ബി.ഐ ബഹ്‌റീൻ ബ്രാഞ്ച് മുഖേനയുമാണ് വായ്പ നൽകിയത്.

അറ്റ്‌ലസ് ഗ്രൂപ്പിനെതിരായ കേസ് വന്നപ്പോൾത്തന്നെ ബാങ്ക് ഓഫ് ബറോഡയുടെ ദുബായ് ശാഖയെക്കുറിച്ച് റിസർവ് ബാങ്ക് അന്വേഷണം ആരംഭിച്ചിരുന്നു. 2011 മുതൽ 2014 വരെയാണ് ദുബായ് ബ്രാഞ്ചിന്റെ ചീഫ് എക്‌സിക്യുട്ടീവായി രാമമൂർത്തി പ്രവർത്തിച്ചത്. ഇക്കാലയളവിലാണ് വായ്പകൾ നൽകിയതും. മൂന്നുവർഷം ദുബായിൽ പ്രവർത്തിച്ച രാമമൂർത്തിയെ വടക്കൻ ഗുജറാത്ത് മേഖലയുടെ തലവനായി ഇക്കൊല്ലം നിയോഗിച്ചിരുന്നു. മാർച്ചിൽ ബാങ്കിന്റെ എക്‌സിക്യുട്ടീവ് ഡയറക്ടറായും സ്ഥാനക്കയറ്റം നൽകി. എന്നാൽ, അറ്റ്‌ലസിന് വായ്പ നൽകുന്ന കാര്യത്തിൽ രാമമൂർത്തി വഴിവിട്ട താത്പര്യം പ്രകടിപ്പിച്ചിരുന്നുവെന്ന കണ്ടെത്തലിനെത്തുടർന്നാണ് ഇപ്പോഴത്തെ നടപടി.

1000 കോടിയുടെ തിരിച്ചടവ് പ്രശ്‌നം യുഎഇ റിസർവ്വ് ബാങ്കിന്റെ ശ്രദ്ധയിൽ വന്നിരുന്നു. തുടർന്നാണ് അദ്ദേഹത്തിന് ജാമ്യം നിഷേധിക്കുന്ന വിധത്തിലേക്ക് ലപോലും കാര്യങ്ങൾ എത്തിയത്. കഴിഞ്ഞ 6 മാസമായി വിവിധ ബാങ്കുകൾക്ക് അറ്റ്‌ലസ് രാമചന്ദ്രൻ നല്കിയ ചെക്കുകൾ വണ്ടിച്ചെക്കുകൾ ആയിരുന്നു ഈ ചെക്കുകൾ മടങ്ങിയതിനെ തുടർന്നാണ് രാമചന്ദ്രനെതിരെ നടപടി വന്നത്. ചെക്കുകൾ മടങ്ങിയത് ദുബൈയിൽ ക്രിമിനൽ കുറ്റമാണ്. അതു തന്നെയാണ് രാമചന്ദ്രന്റെ മോചനത്തിനുള്ള പ്രധാന തടസ്സവും. ഈ കേസുകൾ പിൻവലിക്കപ്പെട്ടാൽ മാത്രമേ രാമചന്ദ്രന് പുറത്ത് വരാൻ കഴിയൂ. ഇതികം 5ബാങ്കുകളുടെ പരാതികൾ ചെക്കുകൾ മടങ്ങിയതുമായി ബന്ധപ്പെട്ട് കിട്ടിയിട്ടുണ്ട്. അറ്റ് ലസിന്റെ ഗൾഫിലേ എല്ലാ ശാഖകളും ഹൾഫ് സെൻട്രൽ ബാങ്കിന്റെ നിയന്ത്രണത്തിലാക്കി ഉത്തരവിറങ്ങിയിട്ടുണ്ട്. ബാങ്കുകൾ ആസ്തികൾ കണ്ടുകെട്ടുന്നതിന്റെ മുന്നോടിയാണ് ഈ നടപടി.

വായ്പ നൽകിയ ബാങ്കുകളുടെ സ്റ്റോക്ക് രജിസ്റ്ററും ഇൻ വന്ററിയും പ്രകാരം രാമചന്ദ്രന്റെ ഷോറൂമുകളിൽ 1375 കിലോ സ്വർണം അറ്റ് ലസിന്റെ ഗൾഫിലേ ഷോറൂമുകളിൽ സ്റ്റോക്ക് ഉണ്ടാകണം. എന്നാൽ പൊലീസും ബാങ്കും നേരിട്ട് നടത്തിയ പരിശോധനയിൽ വെറും 5കിലോ സ്വർണം മാത്രമാണ് 60 ഷോറൂമുകളിൽ കണ്ടെത്താനായത്. ഇതിനെ വഞ്ചനയായും വിലയിരുത്തുന്നു. ദുബായിലെ ബാങ്കുകളിൽ നിന്ന് പണം കടമെടുത്ത് മറ്റ് ആവശ്യങ്ങൾക്ക് വഴിമാറ്റിയെന്നതാണ് കുറ്റം. ഇത് വിശ്വാസ വഞ്ചനയുടെ പരിധിയിലാണ് ദുബായ് പൊലീസ് പെടുത്തിയിരിക്കുന്നത്. അതും ജാമ്യം കിട്ടാൻ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. 1000 കോടിയുടെ ജാമ്യത്തുക കിട്ടിയാൽ മാത്രമേ ബാങ്കുകൾ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകൂ. അതിനിടെ ഗൾഫിലെ ആസ്തികൾ വിറ്റ് കടം ഒഴിവാക്കുന്നതും അറ്റ്‌ലസിന്റെ പദ്ധതിയൊന്നു വിജയിച്ചിട്ടില്ല.

കഴിഞ്ഞ 6മാസമായി പല ബാങ്കുകളും രാമചന്ദ്രനുമായി ചർച്ചകൾ നടത്തിവരുന്നു. എന്നാൽ അദ്ദേഹത്തിനു കടം തിരിച്ചടക്കാൻ സാധിച്ചിട്ടില്ല. മാത്രമല്ല കഴിഞ്ഞ 2മാസമായി അദ്ദേഹം ബാങ്കുകളുമായുള്ള ചർച്ചകളിൽ പങ്കെടുക്കുന്നുമില്ല. നോട്ടീസുകൾക്കും മറ്റും മറുപടിയും ഇല്ല. ഇതിനിടെ രാമചന്ദ്രൻ ബാങ്കുകളുമായി സഹകരിച്ച് ചില ഷോറൂമുകൾ വിറ്റഴിക്കാൻ നടത്തിയ നീക്കം ഗൾഫിലെ സാമ്പത്തിക പ്രതിസന്ധിയിൽ വിജയിച്ചിരുന്നില്ല. എല്ലാ നീക്കവും പൊളിഞ്ഞപ്പോഴാണ് അറസ്റ്റുണ്ടായത്. രാമചന്ദ്രന്റെ യാഥാർത്ഥ സാമ്പത്തിക സ്ഥിതി ബാങ്കുകൾക്ക നന്നായി ബോധ്യമുണ്ട്. അതുകൊണ്ട് തന്നെ തടവിൽ നിന്ന് മോചിപ്പിച്ചാൽ പണം മടക്കി ലഭിക്കില്ലെന്ന വിലയിരുത്തലാണ് അവർക്കുള്ളത്. അതുകൊണ്ട് കൂടിയാണ് സമ്മർദ്ദം ശക്തമാക്കാൻ മകളേയും അറസ്റ്റ് ചെയ്യാൻ കാരണമെന്നാണ് സൂചന.

ഇന്ത്യൻ ഓഹരി വിപണയിൽ നിക്ഷേപിച്ചതും അതിലുണ്ടായ നഷ്ടവുമാണ് അറ്റ്‌ലസ് രാമചന്ദ്രന് തിരിച്ചടിയായത്. അറ്റ്‌ലസ് ജ്യൂലറി ഇന്ത്യാ ലിമറ്റഡ് എന്ന ബോംബെ സ്‌റ്റോക് എക്‌സ്‌ചേഞ്ചിൽ രജിസ്റ്റർ ചെയ്ത കമ്പനിയുടെ മൂല്യം ദിവസേന ഇടിയുകയുമാണ്. രാമചന്ദ്രന്റെ അറസ്റ്റും മൂല്യതകർച്ചയ്ക്ക് ആക്കം കൂട്ടി. ഈ സാഹചര്യത്തിൽ വലിയ സാമ്പത്തിക ബാധ്യതയിലേക്ക് രാമചന്ദ്രൻ എത്തുമെന്നാണ് പൊതുവേ ഉള്ള വിലയിരുത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP