Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

എന്തു ചോദിച്ചാലും തരാനായി എപ്പോഴും ഒരുപാട് പേരുണ്ടായിരുന്നു; എന്നിട്ടും എന്നെ പുറത്തിറക്കിയത് ഒരു ചെക്കിൽ ഒപ്പെവിടെ ഇടണമെന്ന് പോലും അറിയാത്ത ഇന്ദു; ദിവസത്തിൽ പത്തു തവണയെങ്കിലും അവൾ വിളിക്കുമായിരുന്നു; പത്രവാർത്തകൾ ഒക്കെ കണ്ട് അവൾ വിങ്ങി പൊട്ടുമായിരുന്നു; ജീവനക്കാരുടെ ആനുകൂല്യങ്ങൾ നൽകാൻ വേണ്ടി പോലും സ്വത്തുകൾ വിറ്റ് അവൾ കാര്യങ്ങൾ നടത്തി; തിളങ്ങുന്ന മുടികളൊക്കെ നരച്ചിട്ടും ഇന്ദു തനിക്ക് വേണ്ടി പോരാടിയ കഥ വീണ്ടും ഓർമിപ്പിച്ച് അറ്റ്‌ലസ് രാമചന്ദ്രൻ

എന്തു ചോദിച്ചാലും തരാനായി എപ്പോഴും ഒരുപാട് പേരുണ്ടായിരുന്നു; എന്നിട്ടും എന്നെ പുറത്തിറക്കിയത് ഒരു ചെക്കിൽ ഒപ്പെവിടെ ഇടണമെന്ന് പോലും അറിയാത്ത ഇന്ദു; ദിവസത്തിൽ പത്തു തവണയെങ്കിലും അവൾ വിളിക്കുമായിരുന്നു; പത്രവാർത്തകൾ ഒക്കെ കണ്ട് അവൾ വിങ്ങി പൊട്ടുമായിരുന്നു; ജീവനക്കാരുടെ ആനുകൂല്യങ്ങൾ നൽകാൻ വേണ്ടി പോലും സ്വത്തുകൾ വിറ്റ് അവൾ കാര്യങ്ങൾ നടത്തി; തിളങ്ങുന്ന മുടികളൊക്കെ നരച്ചിട്ടും ഇന്ദു തനിക്ക് വേണ്ടി പോരാടിയ കഥ വീണ്ടും ഓർമിപ്പിച്ച് അറ്റ്‌ലസ് രാമചന്ദ്രൻ

മറുനാടൻ മലയാളി ബ്യൂറോ

ദുബായ്: മൂന്നുവർഷത്തെ ജയിൽ വാസത്തിനു ശേഷം മോചിതനായ ശേഷം അറ്റ്‌ലസ് രാമചന്ദ്രൻ ഇപ്പോഴും പൊതു ഇടത്തിലേക്ക് കടന്നുവന്നിട്ടില്ല. ഭാര്യ ഇന്ദിരയുമൊത്ത് കഴിയുകയാണ് രാമചന്ദ്രൻ. സന്ദർശകരേയും തൽകാലം അനുവദിക്കുന്നില്ല. എല്ലാ പ്രശ്‌നത്തിനും പരിഹാരം കാണാനാണ് ആദ്യ ശ്രമം. ഇതിനിടെയിലും ചില അടുപ്പക്കാരെ രാമചന്ദ്രൻ കാണുന്നുണ്ട്. ജയിലിൽ കിടക്കുമ്പോൾ എല്ലാ പിന്തുണയും തന്റെ ഭാര്യയ്ക്ക് നൽകിയ സുമനസ്സുകളുമായാണ് രാമചന്ദ്രൻ സമയം ചെലവഴിക്കുന്നത്. താൻ എല്ലാം തിരിച്ചുപിടിക്കുമെന്നും, കഴിഞ്ഞത് തന്റെ വനവാസമായിരുന്നുവെന്നും രാമചന്ദ്രൻ പറയുന്നു. തന്റെ ഭാര്യ സഹിച്ച കഷ്ടപാടുകളാണ് രാമചന്ദ്രന് വീണ്ടും ഫീനക്‌സ് പക്ഷിയെ പോലെ ഉയർത്തെഴുന്നേൽക്കാൻ പ്രേരണയാകുന്നത്.

ഭാര്യ ഇന്ദു എന്റെ ബിസിനസിൽ ഇടപെട്ടിരുന്നെങ്കിൽ ഒരുപക്ഷേ ഇങ്ങനെ ഒന്നും സംഭവിക്കില്ലായിരുന്നു. തന്നെ മോചിപ്പിച്ചതിന് ഏറ്റവും കടപ്പെട്ടിരിക്കുന്നത് ഭാര്യയോടാണ്. ഒരു ചെക്കിൽ എവിടെ ഒപ്പിടണമെന്ന് പോലും അറിയാതിരുന്ന ഭാര്യ, അവളാണ് തന്നെ പുറത്തെത്തിച്ചതിന് കൂടുതൽ സഹായിച്ചത്. നന്നായി നടത്തിയിരുന്ന രണ്ട് ആശുപത്രികൾ വിറ്റു. ഒന്നിൽ 1300ലധികം രോഗികളെ ഉൾക്കൊള്ളാനുള്ള സ്ഥലമുണ്ടായിരുന്നു. തന്റെ ശിഷ്ടജീവിതം ഇന്ദുവിനുവേണ്ടിയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോടികൾ വിലമതിക്കുന്ന ഡയമണ്ടെല്ലാം കുറഞ്ഞ വിലയ്ക്കു വിൽക്കേണ്ടി വന്നു. ജീവനക്കാർക്കുള്ള ശമ്പളവും ഗ്രാറ്റുവിറ്റിയുമൊക്കെ തീർക്കാനായിരുന്നു അത്. അപ്പോൾ കമ്പനിക്ക് ജനറൽ മാനേജർ പോലും ഇല്ലായിരുന്നു. എല്ലാവരും വിട്ടുപോയിരുന്നു. ഇന്ദുവാണ് ആസമയം സധൈര്യം നേരിട്ടത്. താമസിച്ചിരുന്ന വീട് നഷ്ടപ്പെട്ടില്ല എന്നത് ഭാഗ്യമാണ്. മാധ്യങ്ങളെല്ലാം പലതരം വാർത്തകൾ ചമച്ചു. അപ്പോഴെല്ലാം ഇന്ദു വിളിക്കും. ധൈര്യം പകരും. ഇതെല്ലാം പുറത്തിറങ്ങിയാൽ തീരുന്ന പ്രശ്‌നങ്ങളല്ലേ എന്നു ചോദിക്കും. ഒരു ദിവസം കുറഞ്ഞത് 10 തവണയെങ്കിലും ഇന്ദു വിളിക്കുമായിരുന്നു.-തന്റെ ഭാര്യയെ കുറിച്ച് രാമചന്ദ്രൻ ഏവരോടും പറയുന്നത് ഇതാണ്. എല്ലാ ക്രെഡിറ്റും ഭാര്യയ്ക്ക് നൽകുകയാണ് അറ്റ്‌ലസ് രാമചന്ദ്രൻ. കൈരളി ടിവിയുടെ ജോൺ ബ്രിട്ടാസുമായി നടത്തിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങൾ തുറന്നു പറയുന്നത്.

ഇതിൽ സത്യവുമുണ്ട്. അറ്റ്‌ലസ് രാമചന്ദ്രനൊപ്പം എവിടെ പോയാലും തിളങ്ങുന്ന മുഖവുമായി ഇന്ദിരയെന്ന ഇന്ദുവും ഉണ്ടായിരുന്നു. അതുകൊണ്ട് മലയാളിയുടെ വിശ്വസ്ത സ്ഥാപനത്തിന്റെ ഉടമയായ അറ്റ്‌ലസ് രാമചന്ദ്രന്റെ ഭാര്യയുടെ മുഖം മലയാളികളുടേയും മനസ്സിൽ പതിഞ്ഞു. മൂന്ന് വർഷം മുമ്പ് പൊലീസ് വിളിക്കുമ്പോൾ ഭർത്താവിനൊപ്പം ഇന്ദുവും പൊലീസ് സ്‌റ്റേഷനിൽ പോയി. പിന്നീട് അപ്രതീക്ഷിതമായി അറസ്റ്റ് വാർത്ത എത്തി. മകളും മരുമകനും ഭർത്താവും അറസ്റ്റിൽ. ഏക മകൻ പൊലീസിനെ ഭയന്ന് നാട് വിട്ടു. ഇതോടെ അവർ ഒറ്റപ്പെട്ടു. പക്ഷേ തളരാത്ത മനസ്സുമായി ഒറ്റപ്പെടുത്തലിനെ കരുത്താക്കി മാറ്റി അവർ ഭർത്താവിന്റെ മോചനത്തിനായി അഹോരാത്രം പാടുപെട്ടു. മുടികളെല്ലാം നരച്ച് വെളുത്തത് പോലും അവർ അറിഞ്ഞില്ല. മെലിഞ്ഞുണങ്ങിയ ശരീരവും പോരാട്ടത്തിന്റെ മനസ്സുമായി അവർ പലരേയും കണ്ടു. ചർച്ച നടത്തി. അങ്ങനെ 40 കൊല്ലാം ജയിലിൽ കിടക്കുമെന്ന് ഏവരും പറഞ്ഞ അറ്റ്‌ലസ് രാമചന്ദ്രൻ പുറത്തെത്തി. ഇന്ദുവിന് ഭർത്താവിനേയും മലയാളിക്ക് രാമചന്ദ്രേട്ടനേയും തിരിച്ചുകിട്ടി.

ജയിലിലായ സമയത്ത് പുറത്തെ വെളിച്ചം കാണാൻ ഒരുപാട് കൊതിച്ചു. നമ്മളെ ഒരു ഫ്രീസറിൽ അടച്ചുവച്ചതു പോലെ തോന്നുമായിരുന്നു. അത്രയ്ക്ക് തണുപ്പ്. സ്ഥാപനങ്ങളും വസ്തുക്കളുെമല്ലാം കുറഞ്ഞ വിലയ്ക്കാണല്ലോ വിറ്റുപോയത് എന്നാലോചിക്കുമ്പോൾ വിഷമമുണ്ട്. ഞാൻപുറത്തുണ്ടായിരുന്നെങ്കിൽ എനിക്ക് സ്ഥാപനങ്ങളെല്ലാം വിൽക്കുമ്പോൾ കൂടുതൽ വിലയക്ക് വേണ്ടി വാദിക്കാൻ കഴിയുമായിരുന്നു. എനിക്ക് ഏറ്റവും പ്രിയപ്പെട്ടത് ചോറും പച്ചക്കറികളുമാണ്. അത് ജയലിൽ ലഭിച്ചിരുന്നു. അതുകൊണ്ട് തന്നെ ഞാൻ ഭക്ഷണകാര്യത്തിൽ തൃപ്തനായിരുന്നു. തന്നെ പൊലീസ് കാണണമെന്നു മാത്രമാണ് ആദ്യം ആവശ്യപ്പെട്ടത്. അന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല അറസ്റ്റു ചെയ്യുമെന്ന്. ഞാൻ ഒരിക്കലും ഒളിവിലായിരുന്നില്ല. അതുകൊണ്ട് തന്നെ പൊലീസ് വിളിച്ചപ്പോൾ സംശയം തോന്നിയില്ല.
ചാരത്തിൽ നിന്ന് ഫീനികിസ് പക്ഷിയെപ്പോലെ തിരിച്ചുവരാൻ സാധിക്കും. മക്കളുടെ കാര്യം ഇനി അവർ നോക്കിക്കോളും. നഷ്ടപ്പെട്ടതെല്ലാം തിരിച്ചു പിടിക്കാൻ സാധിക്കുമെന്ന് എനിക്കു ഉറച്ച വിശ്വാസമുണ്ട്-ഭാര്യ പകർന്ന് നൽകിയ കരുത്ത് തന്നിലേക്ക് ആവേശിപ്പിച്ച് രാമചന്ദ്രനും തിരിച്ചുവരാനുള്ള തയ്യാറെടുപ്പിലാണ്.

രാമചന്ദ്രന്റെ ജയിൽ മോചനം സാധ്യമായത് കർശന വ്യവസ്ഥകളോടെയാണ്. ജയിൽ മോചിതനായെങ്കിലും കടബാധ്യതകൾ പരിഹരിക്കാതെ അറ്റ്ലസ് രാമചന്ദ്രന് ദുബായ് വിടാനാകില്ല. കടബാധ്യതകൾ പരിഹരിക്കുന്നത് വരെ അറ്റ്ലസ് രാമചന്ദ്രന് യാത്രാ വിലക്കുണ്ടാകും. ബാധ്യതകൾ തീർക്കാൻ സൗകര്യമൊരുക്കുന്നതിന് വേണ്ടി കൂടിയാണ് ഇപ്പോഴത്തെ ജാമ്യമെന്നാണ് സൂചന. 22 ബാങ്കുകൾക്കും മൂന്ന് സ്വകാര്യ പണമിടപാടുകാർക്കും അറ്റ്ലസ് രാമചന്ദ്രൻ പണം കൊടുക്കാനുണ്ട്. 550 ദശലക്ഷം ദിർഹം (ആയിരം കോടി) രൂപയോളമാണ് അദ്ദേഹത്തിന്റെ കടബാധ്യത. ബാങ്കുകളുമായി ധാരണ ആയതോടെയാണ് അദ്ദേഹത്തിന് ജയിൽ മോചനം സാധ്യമായത്. പുതിയ ധാരണ പ്രകാരം ഈ തുകയിൽ എത്ര തിരിച്ചടക്കേണ്ടി വരും എന്ന് വ്യക്തമല്ല. ഇന്ത്യയിലും ഗൾഫ് രാജ്യങ്ങളിലുമുള്ള സ്വത്തുക്കൾ വിറ്റ് ബാധ്യതകൾ തീർക്കാനാണ് ശ്രമം. ബാധ്യതകളിൽ ഒളിച്ചോടരുതെന്ന നിർബന്ധമുണ്ടായിരുന്നു. കഷ്ടപ്പെട്ട് ഉണ്ടാക്കിയ ആസ്തികൾ കുറഞ്ഞ വിലക്ക് വിൽക്കേണ്ടി വന്നതിൽ വിഷമമുണ്ടെന്നും രാമചന്ദ്രൻ പറയുന്നുണ്ട്.

വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന്റെ നിർദ്ദേശപ്രകാരം യു.എ.ഇയിലെ ഇന്ത്യൻ അംബാസഡർ നവദീപ് സിങ് സൂരിയുടെ അവസരോചിത നീക്കങ്ങളാണു കർശന ജാമ്യവ്യവസ്ഥയിലെങ്കിലും മോചനം സാധ്യമാക്കിയത്. സൂരിയുടെ ഇടപെടലിനെത്തുടർന്നു രാമചന്ദ്രന്റെ മോചനത്തിനു തടസമായി നിന്നിരുന്ന ബാങ്കുകൾ കോടതിക്കു പുറത്ത് ഒത്തുതീർപ്പിനു വഴങ്ങി. കഴിഞ്ഞ ഫെബ്രുവരി ഒന്നിനാണ് ഇതുസംബന്ധിച്ച തീരുമാനം ബാങ്കുകൾ കൈക്കൊണ്ടത്. എന്നാൽ, രാമചന്ദ്രനു വായ്പ നൽകിയിരുന്ന രണ്ട് ഇന്ത്യക്കാരുടെയും പാക്കിസ്ഥാനിയുടെയും ധനകാര്യ സ്ഥാപനങ്ങൾ കോടതിക്കു പുറത്തുള്ള ഒത്തുതീർപ്പിനെ എതിർത്തു. സുഷമാ സ്വരാജും മുഖ്യമന്ത്രി പിണറായി വിജയനുമടക്കം നിലപാടു കടുപ്പിച്ചതോടെ ഇന്ത്യക്കാർ വഴങ്ങി.

പാക്കിസ്ഥാൻ സ്വദേശിയുടെ എതിർപ്പുമൂലം രാമചന്ദ്രന്റെ മോചനം മൂന്നു മാസത്തിലേറെ വീണ്ടും നീണ്ടു. രാമചന്ദ്രന്റെ ഭാര്യ ഇന്ദിരയും പ്രവാസി സംഘടനകളും നടത്തിയ ഇടപെടൽ ഒടുവിൽ പാക്കിസ്ഥാൻ സ്വദേശിയുടെ മനസുമാറ്റി. ഇതോടെയാണ് മോചനം സാധ്യമായത്. രാമചന്ദ്രന്റെ രണ്ടാം ജന്മത്തിനു കടപ്പാട് പ്രമുഖ വ്യവസായിയും യു.എ.ഇ. എക്‌സ്‌ചേഞ്ചിന്റെ ഉടമയുമായ ബി.ആർ. ഷെട്ടിയോടാണ്. ഗൾഫിലെ അറ്റ്‌ലസിന്റെ ആശുപത്രികൾ അദ്ദേഹം ഏറ്റെടുത്തതോടെ കേസുകൾക്കു കാരണമായ വായ്പകളുടെ തിരിച്ചടവിനുള്ള അടിസ്ഥാന മൂലധനം ലഭിക്കുകയായിരുന്നു. രാമചന്ദ്രന്റെ ദുരവസ്ഥയിൽ അദ്ദേഹത്തിന്റെ സ്ഥാപനങ്ങൾ ചുളുവിലയ്ക്കു വാങ്ങാൻ കാത്തുനിന്ന പലരെയും ഷെട്ടിയുടെ ഇടപെടൽ നിരാശരാക്കുകയും ചെയ്തു.

രാമചന്ദ്രന്റെ മോചനത്തിനായി ആരും ഇടപെടാതെ വന്നതോടെയുള്ള ദുരവസ്ഥ ഭാര്യ ഇന്ദിര യു.എ.ഇയിലെ പ്രമുഖ മാധ്യമത്തോടു വിവരിച്ചതു കണ്ടാണ് ഷെട്ടി ഇടപെട്ടത്. രാമചന്ദ്രന്റെ ഉടമസ്ഥതയിലുള്ള ആശുപത്രികൾ ഏറ്റെടുക്കാമെന്ന് ഷെട്ടി സമ്മതിച്ചതോടെ പ്രതീക്ഷയായി. ഇതിനിടെ സിനിമാ നിർമ്മാണ രംഗത്ത് സജീവമായ ഷെട്ടി 1000 കോടി രൂപ മുതൽമുടക്കിൽ മലയാളത്തിൽ 'രണ്ടാമൂഴം' എന്ന സിനിമയുടെ നിർമ്മാണമേറ്റു. അതോടെ അറ്റ്‌ലസിന്റെ ആശുപത്രികൾ ഏറ്റെടുക്കുന്നതിൽനിന്നു പിന്മാറുമെന്ന് അഭ്യൂഹങ്ങളായി. എന്നാൽ ഷെട്ടി വാക്കിൽ ഉറച്ചുനിന്നു. ഒട്ടേറെ ആശുപത്രികളുടെ ഉടമയായ ഷെട്ടിക്ക് അറ്റ്‌ലസ് ആശുപത്രികൾ ഭാരമാകില്ലെന്ന തിരിച്ചറിവും രാമചന്ദ്രന്റെ മോചനത്തിനു വേഗം കൂടി. ആഗോള ആരോഗ്യ പരിചരണ ശൃംഖലയായ എൻ.എം.സി. ഹെൽത്ത് കെയർ, പ്രമുഖ പണവിനിമയ സ്ഥാപനമായ യു.എ.ഇ. എക്‌സ്‌ചേഞ്ച് തുടങ്ങി നിരവധി സംരംഭങ്ങളുടെ അമരക്കാരനായ ഷെട്ടി മംഗലാപുരം ഉഡുപ്പി സ്വദേശിയാണ്.

വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്റെ ശക്തമായ ഇടപെടലും രാമചന്ദ്രന്റെ ജയിൽ മോചനത്തിന് സഹായകമായി. ദുബായ് ഭരണാധികാരിയുമായി കൂടിക്കാഴ്ച നടത്തിയ അവർ, രാമചന്ദ്രൻ പുറത്തിറങ്ങിയാൽ കടങ്ങൾ വീട്ടുമെന്ന് ഉറപ്പുനൽകാൻ വരെ തയാറായി. ബിജെപി. സംസ്ഥാന അധ്യക്ഷനായിരുന്ന കുമ്മനം രാജശേഖരനും സുരേഷ് ഗോപി എംപിയുമൊക്കെയാണു രാമചന്ദ്രന്റെ ദുരവസ്ഥ സുഷമയുടെ ശ്രദ്ധയിൽ കൊണ്ടുവന്നത്. ബിജെപി. പ്രവാസി സെല്ലും സുഷമയുടെ ഇടപെൽ അഭ്യർത്ഥിച്ചു. രാമചന്ദ്രന്റെ ബിസിനസുകൾ നേരായ വഴിയിലാണെന്നു കേരള സർക്കാർ വ്യക്തമാക്കുകയും കൂടി ചെയ്തതോടെ കേന്ദ്രം സജീവമായി ഇടപെട്ടു. സുഷമ ദുബായ് സർക്കാരിനു കത്തയച്ചു. ആവശ്യമായ നടപടികൾക്ക് ഇന്ത്യയുടെ നയതന്ത്ര പ്രതിനിധിയെ ചുമതലപ്പെടുത്തി. അദ്ദേഹമാണ് ബാങ്കുകളുമായി സംഭാഷണം നടത്തി ഒത്തുതീർപ്പുകളിലേക്കു വഴിതുറന്നത്.

രാമചന്ദ്രന്റെ മോചനം ദുബായ് ഭരണകൂടം മലയാളികൾക്കു നൽകിയ റമദാൻ സമ്മാനമാണെന്ന് കുടുംബസുഹൃത്ത് രാജശേഖരൻ പറഞ്ഞു. അവശ്യം വേണ്ട ചികിത്സയ്ക്കും നിയമ, സാങ്കേതിക കാര്യങ്ങൾക്കും ശേഷം തൃശൂരിലെ വീട്ടിലേക്കു കൊണ്ടുവരാനാണു ശ്രമം. തൃശൂരിലെ പുതുക്കാട് സ്വദേശിയായ രാമചന്ദ്രൻ പിന്നീട് തൃശൂർ കോട്ടപ്പുറത്തു താമസമാക്കിയിരുന്നു. അദ്ദേഹം ബിസിനസ് പ്രതിസന്ധിയിലും ജയിലിലുമായതോടെ വീട് പൂട്ടിക്കിടക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP