Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ജനങ്ങളിൽ നിന്ന് അകന്ന് കഴിയേണ്ടി വന്നത് ഏറ്റവും സങ്കടകരമായ കാര്യം; കടലിൽ നിന്നും കരയിലേക്ക് പിടിച്ചിട്ട മത്സ്യത്തെ പോലെ പിടയുകയായിരുന്നു; ജയിലിൽ അനുഭവിച്ചത് കടുത്ത മാനസിക സംഘർഷം; അഴിക്കുള്ളിലെ വേദനകൾ വിശദീകരിച്ച് അറ്റ്‌ലസ് രാമചന്ദ്രൻ; മലയാളികളുടെ പ്രാർത്ഥനയെ നന്ദിയോടെ സ്മരിച്ച് പ്രവാസി വ്യവസായി; നന്മയുടെ നിറകുടമായ രാമചന്ദ്രേട്ടന്റെ മടങ്ങിവരവ് ആവേശത്തോടെ ഏറ്റെടുത്ത് മലയാളികൾ

ജനങ്ങളിൽ നിന്ന് അകന്ന് കഴിയേണ്ടി വന്നത് ഏറ്റവും സങ്കടകരമായ കാര്യം; കടലിൽ നിന്നും കരയിലേക്ക് പിടിച്ചിട്ട മത്സ്യത്തെ പോലെ പിടയുകയായിരുന്നു; ജയിലിൽ അനുഭവിച്ചത് കടുത്ത മാനസിക സംഘർഷം; അഴിക്കുള്ളിലെ വേദനകൾ വിശദീകരിച്ച് അറ്റ്‌ലസ് രാമചന്ദ്രൻ; മലയാളികളുടെ പ്രാർത്ഥനയെ നന്ദിയോടെ സ്മരിച്ച് പ്രവാസി വ്യവസായി; നന്മയുടെ നിറകുടമായ രാമചന്ദ്രേട്ടന്റെ മടങ്ങിവരവ് ആവേശത്തോടെ ഏറ്റെടുത്ത് മലയാളികൾ

മറുനാടൻ മലയാളി ബ്യൂറോ

ദുബായ്: മലയാളികളുടെ പ്രിയ വ്യവസായി ആയിരുന്നു അറ്റ്‌ലസ് രാമചന്ദ്രൻ. പണക്കാരനായപ്പോഴും മനുഷ്യത്വം വിട്ടുകളയാത്ത മനുഷ്യൻ. അതുകൊണ്ട് തന്നെ സാമ്പത്തിക പരാധീനതകൾ മൂലം അറ്റ്‌ലസ് രാമചന്ദ്രൻ അഴിക്കുള്ളിലായപ്പോൾ മലയാളികളും വേദനിച്ചു. ആ വേദനയാണ് തീരുന്നത്. അറ്റ്‌ലസ് രാമചന്ദ്രൻ ജയിൽ മോചിതനായി. സിനിമാ നിർമ്മാതാവും അഭിനേതാവും ജനങ്ങളുടെ വിശ്വസ്ത സ്ഥാപനവുമായി മലയാളികളുടെ മനസ്സിൽ നിറഞ്ഞ രാമചന്ദ്രന്റെ മൂന്ന് വർഷത്തെ ജയിൽ വാസം മലയാളിക്കും വേദനയാണ് നൽകിയത്. അതുകൊണ്ട് തന്നെയാണ് ലോകമെങ്ങുമുള്ള മലയാളികൾ ആവേശത്തോടെ രാമചന്ദ്രന്റെ ചിത്രങ്ങളും ദൃശ്യങ്ങളും വീണ്ടും കണ്ടത്.

ജനങ്ങളിൽ നിന്ന് അകന്ന് കഴിയേണ്ടി വന്നത് ഏറ്റവും സങ്കടകരമായ കാര്യമായിരുന്നു. കടലിൽ നിന്നും കരയിലേക്ക് പിടിച്ചിട്ട മത്സ്യത്തെ പോലെ പിടയുകയായിരുന്നു-ജയിൽ മോചിതനായ രാമചന്ദ്രന്റെ ആദ്യ പ്രതികരണത്തിൽ തന്നെ ദുഃഖം വ്യക്തമായുണ്ട്. ജനങ്ങളുടെ ഇടയിൽ നിന്ന് അകന്നു കഴിയാൻ ആഗ്രഹിക്കാത്ത മുതലാളിയായിരുന്നു അറ്റ്‌ലസ് രാമചന്ദ്രൻ. അത് തന്നെയായിരുന്നു അദ്ദേഹത്തിന് പ്രധാനവും. അത് തന്നെയാണ് രാമചന്ദ്രനും ആദ്യമായി പങ്കുവയ്ക്കുന്ന വികാരം.

രാമചന്ദ്രന്റെ മോചനത്തിനായി അദ്ദേഹത്തിന്റെ കുടുംബം കുറേക്കാലമായി പലവിധത്തിലുള്ള പരിശ്രമങ്ങൾ നടത്തിയിരുന്നു. എന്നാൽ, ഇതൊന്നും വിജയം കണ്ടതുമില്ല. ഇതിനിടെ ചില ബിസിനസ് ഗ്രൂപ്പുകൾ അദ്ദേഹത്തെ സഹായിക്കാൻ രംഗത്തെത്തിയിരുന്നു. എന്നാൽ, രാമചന്ദ്രൻ പുറത്തിറങ്ങാതെ സഹായിക്കാനും സാധിക്കാത്ത അവസ്ഥയിലായി. ഇതിനിടെയാണ് പ്രവാസി മലയാളികൾ കൂട്ടായി കൈകോർത്തു കൊണ്ടുള്ള ശ്രമങ്ങളും ഉണ്ടായത്. ഇതിനിടെയാണ് അദ്ദേഹത്തിന്റെ ഭാര്യയും അഭിഭാഷകരും ഇടപെട്ട് പണം നൽകാൻ തീരുമാനമായത്. ഇതാണ് മോചനത്തിലേക്ക് കാര്യങ്ങളെത്തിച്ചത്. ഒരു ബാങ്കുമായുള്ള കേസിൽ മൂന്ന് കൊല്ലത്തേക്കാണ് അറ്റ്‌ലസ് രാമചന്ദ്രന് ശിക്ഷ വിധിച്ചത്. ഈ ശിക്ഷ പൂർത്തിയാക്കിയാണ് രാമചന്ദ്രൻ പുറത്തിറങ്ങുന്നത്. മറ്റ് കേസുകളെല്ലാം ഒത്തുതീർപ്പാക്കിയതായും സൂചനയുണ്ട്. ഒമാനിലുള്ള അറ്റ്ലസ് ഗ്രൂപ്പിന്റെ ആശുപത്രികൾ വിറ്റാണ് ബാങ്കുകൾക്ക് നൽകാൻ ആവശ്യമായ പണം കണ്ടെത്തിയതെന്നാണ് സൂചന. ഇന്ത്യൻ വ്യവസായി ബിആർ ഷെട്ടിയാണ് സഹായം ചെയ്തത്.

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനമെന്ന' പരസ്യവാചകം എല്ലാ അർത്ഥത്തിലും പ്രവാർത്തികമാക്കിയാണ് രാമചന്ദ്രൻ അറ്റ്‌ലസിനെ നയിച്ചത്. സ്വർണ്ണക്കച്ചവടത്തിലും ആശുപത്രി വ്യവസായത്തിലും എല്ലാം മനുഷ്യത്വം നിറച്ചു. അറ്റ്‌ലസിന്റെ ആശുപത്രികൾ പ്രവാസികളുടെ ആശ്രയ കേന്ദ്രങ്ങളായി. ബില്ലടയ്ക്കാൻ പണമില്ലെങ്കിലും ഇവിടെ ഏവർക്കും രാമചന്ദ്രൻ ചികിൽസ ഒരുക്കി. വൈശാലി പോലുള്ള വമ്പൻ സിനിമകൾ നിർമ്മിച്ച രാമചന്ദ്രൻ അഭിനയ മോഹങ്ങളുമായി വെള്ളിത്തിരയിലും താരമായി. അങ്ങനെ എവിടെ രാമചന്ദ്രനെ കണ്ടാലും മലയാളി തിരിച്ചറിഞ്ഞു. അവരോടും സ്‌നേഹത്തോടെ ഇടപെടൽ നടത്തി മലയാളിയുടെ പ്രിയങ്കരനായി രാമചന്ദ്രൻ മാറി. ശ്രീനിവാസന്റെ അറബിക്കഥയിൽ പ്രവാസി മലയാളിയുടെ ജീവിത ദുഃഖം പേറുന്ന കഥാപാത്രമായി രാമചന്ദ്രനെത്തി. പെട്ടെന്നായിരുന്നു പതനം. റിയിൽ എസ്റ്റേറ്റ് ബിസിനിസ്സിലേക്ക് കൂടുമാറാനുള്ള ശ്രമാണ് പൊളിഞ്ഞത്. ഇത് മനസ്സിലാക്കി മലയാളികളായ ചില പ്രവാസികൾ തന്നെ പാരയുമായി ഇറങ്ങിയപ്പോൾ ചെക്ക് കേസിൽ യുഎഇ പൊലീസ് രാമചന്ദ്രനേയും മകളേയും അറസ്റ്റ് ചെയ്തു. ഇതോടെ അറ്റ്‌ലസിന് നാഥനില്ലാതെയായി. കച്ചവടത്തെ കുറിച്ച് ഒന്നും അറിയാത്ത ഭാര്യ. അറസ്റ്റ് പേടിച്ച് യുഎഇ വിട്ട മകനും. ഈ പ്രതിസന്ധികളെയാണ് മനക്കരുത്തിൽ മറികടന്ന് രാമചന്ദ്രൻ പുറത്തെത്തുന്നത്.

യു.എ.ഇ.യിലെ ഒരു ബാങ്കിന് 40 ലക്ഷത്തിന്റെയും മൂന്ന് കോടിയുടെയും വണ്ടിച്ചെക്കുകൾ നൽകിയ കേസുകളിൽ ദുബായ് മിസ്ഡെമണയർ കോടതിയാണ് അറ്റ്‌ലസ് രാമചന്ദ്രന് ശിക്ഷ വിധിച്ചത്. യു.എ.ഇ.യിലെ വിവിധ ബാങ്കുകൾ നൽകിയ 15 കേസുകൾ പരിഗണിച്ച് 2015 ഓഗസ്തിലാണ് രാമചന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്തത്. അന്നുമുതൽ ബർദുബായിലെ തടവറയിലായിരുന്നു അദ്ദേഹം. ഓരോ വിചാരണ വേളയിലും കടബാധ്യതകൾ തീർക്കുന്നതിനായി ജാമ്യം നൽകണമെന്ന് അഭ്യർത്ഥിച്ചിരുന്നെങ്കിലും നിരസിക്കപ്പെട്ടു. വായ്പാകുടിശ്ശികകൾ തീർക്കുന്നതിന് സാവകാശം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഇതിനിടെയാണ് കേന്ദ്ര സർക്കാർ ഇടപെടൽ എത്തുന്നത്.

അറ്റ്ലസ് ഗ്രൂപ്പിൽ നല്ലരീതിയിൽ കാര്യങ്ങൾ മുന്നോട്ടുപോയിരുന്ന കാലത്ത് ആയിരങ്ങളെ രാമചന്ദ്രൻ സഹായിച്ചിട്ടുണ്ട്. മലയാള സിനിമാ രംഗത്തും പ്രമുഖരുൾപ്പെടെ നിരവധി പേരുമായി ബന്ധമുണ്ട്. ചില റേഡിയോകളും പത്രങ്ങളും ചാനലുകളുമെല്ലാം തുടക്കത്തിൽ നിലനിന്നിരുന്നത് അറ്റ്ലസിന്റെ പരസ്യം കൊണ്ടുമാത്രമായിരുന്നു. കടക്കെണിയിൽപ്പെട്ട് ജയിലിലാവുന്ന ഘട്ടമെത്തിയപ്പോൾ പലരും സഹായത്തിന് എത്തിയിരുന്നു. പക്ഷേ, അവരെക്കൊണ്ട് കൂട്ടിയാൽ കൂടുന്നതിന് അപ്പുറത്താണ് കാര്യങ്ങളെന്ന് അറിഞ്ഞതോടെ നിസ്സഹായരായി അവർ പിന്മാറുകയായിരുന്നു. ഗൾഫിലെ കേസുകൾക്കു പുറമെ കേരളത്തിലും വായ്പാകുടിശ്ശികയുടെ പേരിൽ അറ്റ്ലസ് ഗ്രൂപ്പ് നടപടികൾ നേരിട്ടുതുടങ്ങുന്നതോടെ ഒരുകാലത്ത് സ്വർണം, ആശുപത്രി, റിയൽഎസ്റ്റേറ്റ്, സിനിമ തുടങ്ങി നിരവധി മേഖലകളിലേക്ക് വളർന്നു പന്തലിച്ച വലിയൊരു ബിസിനസ് സാമ്രാജ്യം വമ്പൻ പ്രതിസന്ധിയിലായി. രാമചന്ദ്രേട്ടൻ പുറത്തിറങ്ങുമ്പോൾ എല്ലാം നേരെയാകുമെന്നാണ് മലയാളികളുടെ പ്രതീക്ഷ.

വെശാലി, വാസ്തുഹാര, ധനം, സുകൃതം എന്നീ സിനിമകൾ നിർമ്മിച്ച അറ്റ്ലസ് രാമചന്ദ്രൻ ആനന്ദഭൈരവി, അറബിക്കഥ, മലബാർ വെഡ്ഡിങ്സ്, 2 ഹരിഹർ നഗർ, തത്വമസി, ബോംബേ മിഠായി, ബാല്യകാല സഖി എന്നീ സിനിമകളിൽ അഭിനയിക്കുകയും ചെയ്തു. ജനകോടികളുടെ വിശ്വസ്ത സ്ഥാപനമെന്ന കാപ്ഷനോടെ അദ്ദേഹംതന്നെ സ്വന്തം സ്ഥാപനത്തിന്റെ പരസ്യത്തിൽ പ്രത്യക്ഷപ്പെട്ടതും അക്കാലത്ത് വലിയ ചർച്ചയായി. ആരെയും അമ്പരപ്പിക്കുന്ന രീതിയിൽ വളർന്ന സ്ഥാപനമായിരുന്നു അറ്റ്ലസ്. കനറാ ബാങ്ക് ജീവനക്കാരനായിരുന്ന രാമചന്ദ്രൻ എസ്‌ബിറ്റിയിലും ജോലി ചെയ്തിരുന്നു. പിന്നീടാണ് ജൂവലറി ബിസിനസിലേക്ക് തിരിയുന്നത്. കുവൈറ്റ് കൊമേർസ്യൽ ബാങ്കിൽ 1974 മുതൽ 87 വരെ ജോലി ചെയ്ത കാലയളവിലായിരുന്നു കുവൈറ്റിൽ അറ്റ്ലസ് ജൂവലറി തുടങ്ങിയത്. 30 വർഷം മുമ്പായിരുന്നു ഇത്. പിന്നീട് പടിപടിയായി ഗൾഫ് രാജ്യങ്ങളിലെല്ലാം ബിസിനസ്സ് സാമ്രാജ്യം വളർന്നുപടർന്നു. ഇതിനിടെയാണ് സിനിമാ നിർമ്മാണ രംഗത്തും അഭിനയ രംഗത്തുമെല്ലാം എത്തിയത്.

അസൂയാവഹമായ വളർച്ച പൊടുന്നനെ പതനത്തിലേക്ക് കൂപ്പുകുത്തിയത് ഓഹരി വിപണിയിലേക്ക് കൂടി പണം നിക്ഷേപിച്ചതോടെയാണെന്നാണ് റിപ്പോർട്ടുകൾ. സ്വർണവില കുത്തനെ ഇടിയുകയും ഓഹരിവിപണിയിലെ നിക്ഷേപത്തിൽ നിന്ന് പ്രതീക്ഷിച്ച ലാഭം കിട്ടാതാവുകയും ചെയ്തതോടെ പതനം വേഗത്തിലായി. റിയൽ എസ്റ്റേറ്റ് മേഖലയിൽ മുടക്കിയ കോടികളും നഷ്ടപ്പെട്ടു. ഇതിനിടെയാണ് സ്വർണം വാങ്ങാനെന്ന പേരിലും മറ്റും ഗൾഫിലെയും കേരളത്തിലേയും ബാങ്കുകളിൽ നിന്ന് വാങ്ങിയ വായ്പകളുടെ തിരിച്ചടവ് മുടങ്ങിത്തുടങ്ങിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP