Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കനലുകൾ ആളിക്കത്തുന്നു! ഇറാൻ-യുഎസ് പോരിന് മൂർച്ച കൂട്ടി ഒമാൻ ഉൾക്കടലിൽ രണ്ട് എണ്ണടാങ്കറുകൾക്ക് നേരേ ആക്രമണം; ഒരു കപ്പലിനു നേരെ മാഗ്നറ്റിക് മൈൻ ആക്രമണവും മറ്റൊന്നിനു നേരെ ടോർപിഡോ ആക്രമണവും; സഹായവുമായി ഓടിയെത്തി അമേരിക്കൻ നാവികസേന; കപ്പലിലുണ്ടായിരുന്നത് ജപ്പാനുമായി ബന്ധപ്പെട്ട ചരക്ക്; ആക്രമണം ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബെ സമാധാന ദൗത്യം തുടരുന്നതിനിടെ; ട്രംപിന്റെ വെല്ലുവിളിക്ക് ചുട്ടമറുപടി നൽകുമെന്ന് ഖൊമേനി; യുദ്ധത്തിന്റെ ആശങ്കയിൽ എണ്ണവില ഉയരുന്നു

കനലുകൾ ആളിക്കത്തുന്നു! ഇറാൻ-യുഎസ് പോരിന് മൂർച്ച കൂട്ടി ഒമാൻ ഉൾക്കടലിൽ രണ്ട് എണ്ണടാങ്കറുകൾക്ക് നേരേ ആക്രമണം; ഒരു കപ്പലിനു നേരെ മാഗ്നറ്റിക് മൈൻ ആക്രമണവും മറ്റൊന്നിനു നേരെ ടോർപിഡോ ആക്രമണവും; സഹായവുമായി ഓടിയെത്തി അമേരിക്കൻ നാവികസേന; കപ്പലിലുണ്ടായിരുന്നത് ജപ്പാനുമായി ബന്ധപ്പെട്ട ചരക്ക്; ആക്രമണം ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബെ സമാധാന ദൗത്യം തുടരുന്നതിനിടെ; ട്രംപിന്റെ വെല്ലുവിളിക്ക് ചുട്ടമറുപടി നൽകുമെന്ന് ഖൊമേനി; യുദ്ധത്തിന്റെ ആശങ്കയിൽ എണ്ണവില ഉയരുന്നു

മറുനാടൻ ഡെസ്‌ക്‌

റിയാദ്: ഇറാൻ-യുഎസ് യുദ്ധത്തിന്റെ സാധ്യതകൾ കൂട്ടി ഒമാൻ ഉൾക്കടലിൽ രണ്ട് എണ്ണ ടാങ്കറുകൾക്ക് നേരേ ആക്രമണം. സിംഗപ്പുരിലേക്കും തയ്വാനിലേക്കും പോവുകയായിരുന്ന ടാങ്കറുകൾക്കു നേരെയായിരുന്നു ആക്രമണം. ഒരു കപ്പലിനു നേരെ മാഗ്നറ്റിക് മൈൻ ആക്രമണവും മറ്റൊന്നിനു നേരെ ടോർപിഡോ ആക്രമണവുമായിരുന്നു. ആക്രമണത്തിന് ഇരയായ ഒരുകപ്പലിന് തീപിടിച്ചു. രണ്ടുകപ്പലുകളിൽ നിന്നും ആളുകളെ ഒഴിപ്പിച്ചു. സഹായത്തിനായി അമേരിക്കൻ നാവിക കപ്പൽ സ്ഥലത്തെത്തി. മേഖലയിൽ സംഘർഷം മൂർച്ഛിച്ചതോടെ, എണ്ണവിലയും ഉയർന്നു.

നയതന്ത്രശ്രമങ്ങൾ ഫലവത്താകില്ലേയെന്ന് സംശയം ഉയർന്നിട്ടുണ്ട്. ഇറാൻ-യുംഎസ് സംഘർഷമൊഴിവാക്കാൻ ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബെ ഇരുരാഷ്ട്രങ്ങളും സന്ദർശിക്കുന്നതിനിടെയാണ് പുതിയ ആക്രമണം. തെളിവുകൾ ഒന്നും കിട്ടിയില്ലെങ്കിലും അമേരിക്കയും സഖ്യകക്ഷികളും വിരൽ ചൂണ്ടുക ഇറാന് നേരേയായിരിക്കും.

ഫുജൈറയിൽ കഴിഞ്ഞ മാസം നാല് എണ്ണ ടാങ്കറുകൾക്ക് നേരേയുണ്ടായ ആക്രമണത്തിന് പിന്നിൽ ഇറാനാണെന്ന് അമേരിക്ക ആരോപിച്ചിരുന്നു. ആരോപണം ഇറാൻ നിഷേധിച്ചിരുന്നു. എന്നാൽ, ഇറാന്റെ പിന്തണയുള്ള യെമനിലെ ഹൂതി വിമതർ സൗദിക്ക് നേരേ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ നടത്തിയിരുന്നു. ഒമാൻ ഉൾക്കടലിൽ ആക്രമണമുണ്ടായ കപ്പലുകളിൽ ഒന്ന് എംടി ഫ്രണ്ട് അൾതയർ എണ്ണടാങ്കറാണ്. ഈ കപ്പലിനാണ് തീപിടിച്ചത്.

കപ്പലിൽ പൊട്ടിത്തറിയുണ്ടായതായി ഫ്രണ്ട് അൾതയർ മാനേജ്‌മെന്റ് അറിയിച്ചു. കപ്പലിൽ ഉണ്ടായിരുന്ന 23 ജീവനക്കാർ സുരക്ഷിതരാണ്. ഒരാൾക്ക് നിസ്സാര പരിക്കേറ്റിട്ടുണ്ട്. ഇരുകപ്പലുകളിൽ നിന്നുമായി 11 നാവികരെയാണ് ഒഴിപ്പിച്ചത്. ഇരുകപ്പലുകളിലും ജപ്പാനുമായി ബന്ധപ്പെട്ട ചരക്കാണ് ഉണ്ടായിരുന്നത്. ഷിൻസോ ആബെയുടെ നയതന്ത്ര ദൗത്യം തുടരുന്നതിനിടെ തന്നെയാണ് ജപ്പാനുമായി ബന്ധപ്പെട്ട ടാങ്കറുകൾക്ക് നേരേ ആക്രമണം ഉണ്ടായത് എന്നത് സമാധാനം അകലെയാണെന്ന സംശയം ജനിപ്പിക്കുന്നു.

ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനിയുമായുള്ള ചർച്ചയ്ക്ക് ശേഷം ഇത്തരത്തിൽ പ്രകോപനപരമായ ആക്രണങ്ങൾ ഒഴിവാക്കണമെന്ന് ആബെ ആവശ്യപ്പെട്ടിരുന്നു
സൗദി വിമാനത്താവളത്തിന് നേരേ ഹൂതി വിമതരുടെ ആക്രമണം ഉണ്ടായതിന് പിന്നാലെയാണ് ആബെയുടെ പ്രസ്താവന വന്നത്. ആബെക്ക് ഊഷ്മളമായ സ്വീകരണം നൽകിയെങ്കിലും ട്രംപിനോടുള്ള നിലപാടിൽ ഇറാന്റെ പരമോന്നത നേതാവ് `ഖൊമേനി മാറ്റം വരുത്തിയിട്ടില്ല. ആണവായുധങ്ങൾ നിർമ്മിക്കുന്നതിൽ ഇറാൻ എതിരാണെങ്കിലും ട്രംപിന് വെല്ലുവിളി ഉയർത്തുക തന്നെ ചെയ്യുമെന്നാണ് ഖൊമേനി പറയുന്നത്.

എണ്ണവില ഉയരുന്നു

എണ്ണക്കപ്പലുകൾക്ക് നേരെ ആക്രമണം ഉണ്ടായതിനെ തുടർന്ന് അന്താരാഷ്ട്ര ക്രൂഡ് ഓയിൽ നിരക്ക് കുതിച്ചുകയറി. അന്താരാഷ്ട്ര ക്രൂഡ് ഓയിൽ നിരക്കിൽ ഇന്ന് ഉച്ചയ്ക്ക് ശേഷം 3.6 ശതമാനത്തിന്റെ വർദ്ധനവുണ്ടായി. ഇതോടെ നിരക്ക് ബാരലിന് 62.13 ഡോളറായി. രണ്ട് എണ്ണ കപ്പലുകൾക്കെതിരെയാണ് ആക്രമണം ഉണ്ടായതെന്ന് അന്താരാഷ്ട്ര മാധ്യമമായ ദ ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു. ഒപെക്, അമേരിക്കൻ ഇടപെടൽ മൂലം 60 ഡോളറിന് താഴെ നിന്നിരുന്ന ക്രൂഡ് ഓയിൽ നിരക്കാണ് ഉച്ചയ്ക്ക് ശേഷം പൊടുന്നനെ ഉയർന്നത്. ഇതോടെ, എണ്ണ ഇറക്കുമതി കൂടിയ രാജ്യങ്ങളിലെ വിപണികളിൽ വ്യാപാരത്തിൽ സമ്മർദ്ദം പ്രകടമായി.

വെല്ലുവിളി ഉയർത്തി ഹൂതി വിമതർ

സൗദി വിമാനത്താവളത്തിൽ ആണ് ഇറാൻ അനുകൂലികളായ ഹൂതി വിമതർ വ്യോമാക്രമണം നടത്തിയത്. ഇന്ത്യ, യെമൻ, സൗദി രാജ്യങ്ങളിൽ നിന്നുള്ള മൂന്നു സ്ത്രീകളും രണ്ടു സൗദി കുട്ടികളും പരുക്കേറ്റവരിൽ ഉൾപ്പെട്ടിട്ടുണ്ട്. ഗുരുതരമായി പരുക്കേറ്റ എട്ടു പേരേ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റി. ആക്രമണത്തിൽ വിമാനത്താവളത്തിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്

സൗദിയിലെ അസിർ പ്രവിശ്യയിലുള്ള അബ്ഹാ രാജ്യാന്തര വിമാനത്താവളത്തിനു നേരേ ബുധനാഴ്ച പുലർച്ചെ രണ്ടരയോടെയായിരുന്നു വിമതരുടെ ആക്രമണം.സംഭവത്തെതുടർന്നു വിമാനത്താവളത്തിൽ സുരക്ഷ ശക്തമാക്കി. ക്രൂസ് മിസൈൽ ഉപയോഗിച്ചാണ് വ്യോമാക്രമണം നടത്തിയതെന്ന് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത ശേഷം ഹൂതി വിമതർ മാധ്യമങ്ങളോടു പറഞ്ഞു. വ്യോമാക്രമണത്തിന് ഉപയോഗിച്ച മിസൈൽ ഏതു വിഭാഗത്തിൽ ഉൾപ്പെട്ടതാണെന്നു പരിശോധിച്ചു വരുകയാണെന്ന് ഔദ്യോഗിക വക്താവ് കേണൽ ടർക്കി അൽമൽക്കി അറിയിച്ചു.

കഴിഞ്ഞ രണ്ടു മാസമായി സൗദിക്കു നേരേയുള്ള ആക്രമണം ഹൂതി വിഭാഗം കടുപ്പിച്ചിരിക്കുകയാണ്. മെയ് അവസാനം മക്കയെയും ജിദ്ദയെയും ലക്ഷ്യമാക്കി വിമതർ തൊടുത്ത മിസൈലുകൾ സൗദി തകർത്തിരുന്നു. മക്കയിൽ നിന്ന് 50 കിലോമീറ്റർ അകലെ തായിഫിലായിരുന്നു സൗദി പ്രതിരോധസേനയുടെ പ്രത്യാക്രമണം. ജിദ്ദയിലെ ചെങ്കടൽ തുറമുഖത്തും മിസൈൽ തകർത്തു.തങ്ങൾ കിങ് ഖാലിദ് എയർ ബെയ്സ് ഉൾപ്പടെ ലക്ഷ്യം വെച്ചിരുന്നുവെന്നും ഹൂതി വിമതർ അവകാശപ്പെടുന്നു. വടക്കൻ യെമനിലെ ഹൂതി നിയന്ത്രിക്കുന്ന പ്രവിശ്യകളിൽ സൗദി നടത്തിയ പരിശോധനകളാണ് ഇത്തരമൊരു തിരിച്ചടി നൽകുന്നതിലേക്ക് എത്തിച്ചത് എന്നും അവർ പറയുന്നു.

വിമതരുടെ ആയുധശേഖരങ്ങൾ നശിപ്പിക്കാനുള്ള സൗദിയുടെയും സഖ്യകക്ഷകളുടേയും ശ്രമങ്ങൾ വിജയിച്ചിട്ടില്ല എന്ന തെളിയിച്ച് കാണിക്കാനും ഈ ആക്രമണം ഉപകരിക്കും എന്നും ഹൂതി വിമതർ വാദിക്കുന്നു. കഴിഞ്ഞ നാല് വർഷമായി സൗദി നിരന്തരം സഖ്യം ചേർന്ന് അക്രമം തുടരുകയാണ്. നിരവധി സാധാരണക്കാരാണ് ഇവരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. നാട്ടിലെ വിവാഹ ചടങ്ങുകളും മരണാനന്തര കർമ്മങ്ങളും പോലും ഇത്തരം ആക്രമത്തിന് ഇരയായിട്ടുണ്ട് എന്നും വിമതർ വാദിക്കുന്നു.

സൗദിയും സഖ്യങ്ങളും നടത്തുന്ന ആക്രമങ്ങൾക്ക് ഇനി കണ്ണിന് കണ്ണ് ചോരയ്ക്ക് ചോര എന്ന തരത്തിൽ ആയിരിക്കും എന്നും കൂടുതൽ സർപ്രൈസ് അറ്റാക്കുകൾ ഉണ്ടാകും എന്നും ഹൂതി അനുകൂല മാധ്യമപ്രവർത്തകൻ ഹുസൈൻ ബുക്കാത്തി പറഞ്ഞതായി അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു. ഇത്തരം ക്രൂയിസ് മിസൈലുകൾ ഒരു വർഷം മുൻപ് യുഎഇയിലും ഉപയോഗിച്ചുവെന്നാണ് ബുക്കാ്ത്തി വ്യക്തമാക്കുന്നത്.

പരിശുദ്ധ റംസാന്മാസത്തിൽത്തന്നെയാണ് ഇറാന്റെ പിന്തുണയോടെ ഹൂതി വിമതർ സൗദിയുടെ ആരാംകോ എണ്ണപൈപ്പുകൾക്ക് നേരെയും യു.എ.ഇ.യിലെ ഫുജൈറയിൽ എണ്ണ ടാങ്കറുകൾക്കുംനേരെയും ബലപ്രയോഗം നടത്തിയത്. ഈ സംഭവവികാസങ്ങൾ മിക്ക ഇസ്ലാമികരാഷ്ട്രങ്ങളെയും അസ്വസ്ഥരാക്കുന്നതായിരുന്നു. അതുകൊണ്ടുതന്നെയാണ് ഇതിനെതിരേ ലോകമനഃസാക്ഷി ഉണർത്താനും ഇത്തരം ചെയ്തികൾ അന്താരാഷ്ട്രസമൂഹത്തിന്റെ ശ്രദ്ധയിൽ എത്തിക്കാനുമായി സൗദി ഭരണാധികാരി സൽമാൻ രാജാവ് ഇസ്ലാമിക രാഷ്ട്രങ്ങളുടെയും അറബ് രാഷ്ട്രങ്ങളുടെയും അടിയന്തര ഉച്ചകോടികൾ കഴിഞ്ഞ മാസം വിളിച്ചുകൂട്ടിയത്.

രണ്ടുവർഷത്തെ ഇടവേളയ്ക്കുശേഷം ഖത്തറും ഔദ്യോഗികമായി ഇത്തരം ചർച്ചകളിൽ പങ്കെടുത്തതും ഏറെ ശ്രദ്ധേയമായി. ഖത്തറിന്റെ പ്രധാനമന്ത്രി ഷൈഖ് അബ്ദുള്ള ബിൻ നാസർ ബിൻ ഖലീഫ അൽത്താനിയാണ് ഖത്തറിനെ പ്രതിനിധീകരിച്ച് എല്ലാ സമ്മേളനങ്ങളിലും പങ്കെടുത്തത്. ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ-ഓർഡിനേഷൻ (ഒ.ഐ.സി), അറബ് ലീഗ്, ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി.) എന്നിവയുടെ ഉന്നതതല സമ്മേളനങ്ങളാണ് മെയ് 30, 31 തീയതികളിലായി സൗദിയിലെ പുണ്യനഗരമായ മക്കയിൽ നടന്നത്. എല്ലാ ഉച്ചകോടികളും ഉറക്കെ പ്രഖ്യാപിച്ചത് ഇറാനെതിരേ ഒറ്റക്കെട്ടായി നിൽക്കാനുള്ള ആഹ്വാനമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP