Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ദശാബ്ദങ്ങളായി രാഷ്ട്രീയ സംഘർഷങ്ങൾ അരങ്ങേറുന്ന പാനൂരിൽ സമാധാന സമിതി ചെയർമാന്റെ കൃഷിയിടം വെട്ടിനിരത്തി; സംഭവമുണ്ടായത് അക്രമങ്ങളെ ഒറ്റക്കെട്ടായി ചെറുത്ത് തോൽപിക്കാൻ നാട്ടുകാരും പൊലീസും രംഗത്തെത്തിയതോടെ; രാഷ്ട്രീയ വളർച്ചയ്ക്ക് അക്രമം വേണമെന്ന് കരുതുന്നവർ കൃഷിയിടം നശിപ്പിച്ചെന്ന് നാട്ടുകാർ

ദശാബ്ദങ്ങളായി രാഷ്ട്രീയ സംഘർഷങ്ങൾ അരങ്ങേറുന്ന പാനൂരിൽ സമാധാന സമിതി ചെയർമാന്റെ കൃഷിയിടം വെട്ടിനിരത്തി; സംഭവമുണ്ടായത് അക്രമങ്ങളെ ഒറ്റക്കെട്ടായി ചെറുത്ത് തോൽപിക്കാൻ നാട്ടുകാരും പൊലീസും രംഗത്തെത്തിയതോടെ; രാഷ്ട്രീയ വളർച്ചയ്ക്ക് അക്രമം വേണമെന്ന് കരുതുന്നവർ കൃഷിയിടം നശിപ്പിച്ചെന്ന് നാട്ടുകാർ

രഞ്ജിത് ബാബു

കണ്ണൂർ: രാഷ്ട്രീയ സംഘർഷങ്ങൾ കൊണ്ട് പൊറുതി മുട്ടിയ പ്രദേശമാണ് പാനൂർ. ദശാബ്ദങ്ങളായി വിവിധ രാഷ്ട്രീയ പാർട്ടികളുടെ അക്രമങ്ങൾ കണ്ട് മടുത്ത നാട്ടുകാർ ഇപ്പോൾ അക്രമരഹിത പാനൂർ എന്ന രീതിയിൽ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുകയാണ്. അക്രമ രാഷ്ട്രീയത്തിന്റെ ഈറ്റില്ലമെന്ന ദുഷ്പേര് മാറ്റാൻ അടുത്ത കാലത്തായി നിയമിതനായ പാനൂർ സിഐ. വി.വി. ബന്നിയുടെ നേതൃത്വത്തിൽ സമാധാന ശ്രമങ്ങൾ ശക്തമാക്കുകയും ചെയ്തു. ഇവിടെ സമാധാന സമിതി ചെയർമാനായി നാട്ടുകാർ തിരഞ്ഞെടുത്ത അദ്ധ്യാപകന്റെ കൃഷിയിടം വെട്ടിനിരത്തിയിരിക്കുകയാണ് അക്രമികൾ. സമാധാനം രാഷ്ട്രീയ വളർച്ചയക്ക് വിഘാതമാകുമെന്ന് കരുതുന്നവരാണ് അതിക്രമത്തിന് പിന്നിലെന്ന് നാട്ടുകാർ ആരോപിച്ചു.

സർവ്വ രാഷ്ട്രീയ കക്ഷികളേയും സന്നദ്ധ സംഘടനകളേയും നാട്ടുകാരേയും ഒപ്പം ചേർത്ത് പാനൂരിനെ സമാധാനത്തിന്റെ നാടായി ഉയർത്തുകയായിരുന്നു ലക്ഷ്യം. അങ്ങിനെ പ്രാദേശിക തലത്തിൽ സർവ്വകക്ഷി സമാധാന സമിതികളുണ്ടാക്കി പ്രവർത്തിച്ചു വരികയായിരുന്നു. സർവ്വകക്ഷികളും നാട്ടുകാരും ചേർന്ന് നാട്ടിലെ എല്ലാ കക്ഷികൾക്കും ഒരുപോലെ പ്രിയങ്കരനായ റിട്ടയേർഡ് അദ്ധ്യാപകൻ പി. ഭരതനെ കുന്നോത്ത് പറമ്പ മേഖലാ സമാധാന സമിതി ചെയർമാനായി തിരഞ്ഞെടുത്തിരുന്നു.

അതിന്റെ പ്രതിഫലനം കണ്ടു തുടങ്ങവേയാണ് സമാധാന കമ്മിറ്റിയുടെ ചെയർമാൻ ഭരതൻ മാസ്റ്ററുടെ കൃഷിയിടത്തിൽ അക്രമം അരങ്ങേറിയത്. അമ്പതോളം കവുങ്ങുകളും അമ്പതിലേറെ വാഴകളും തെങ്ങിൻ തൈകളും വെട്ടി നശിപ്പിക്കപ്പെട്ടത്. സമാധാന സമിതി ചെയർമാന്റെ കൃഷിയിടത്തിന് നേരെയുള്ള അക്രമത്തിൽ പകച്ചിരിക്കയാണ് നാട്ടുകാർ. എന്നാൽ പാനൂർ സിഐ. വി.വി. ബന്നി തുടങ്ങിയ സമാധാന ശ്രമം നിർത്താൻ തീരുമാനിച്ചിട്ടില്ല. അക്രമികളെ കണ്ണുതുറപ്പിക്കാനുള്ള ശ്രമവുമായി നാട്ടുകാരേയും സംഘടിപ്പിച്ച് തീരുമാനമെടുത്തു. സംഭവത്തെ തുടർന്ന് പാനൂരിൽ നിന്ന് ഭരതൻ മാസ്റ്ററുടെ വീട്ടിലേക്ക് സർവ്വ കക്ഷി സംഘവും നാട്ടുകാരും പൊലീസ് സംഘവും സമാധാന യാത്ര നടത്തുകയായിരുന്നു.

മാത്രമല്ല നഷ്ടപ്പെട്ട കൃഷിയിനങ്ങൾക്ക് പകരമാവില്ലെങ്കിലും സമാധാനാ ജാഥാംഗങ്ങൾ പുതിയ കവുങ്ങും തൈകളുമായാണ് യാത്ര തുടർന്നത്. പൊലീസുകാരും ജനപ്രതിനിധികളും നാട്ടുകാരും ഭരതൻ മാഷുടെ വീട്ടിലെത്തി ഒന്നര കിലോമീറ്റർ അ്കലെയുള്ള ആനപ്പാലം കടാങ്കോട്ടെ കൃഷിയിടത്തിൽ കുഴിയെടുത്ത് തൈകൾ നട്ടു പിടിപ്പിച്ചു. കൃഷി നഷ്ടപ്പെട്ടതിൽ ദുഃഖമുണ്ടെങ്കിലും തനിക്ക് ലഭിച്ച ജനപിൻതുണയിൽ ഇനിയും സമാധാന ശ്രമം തുടരുമെന്ന് മാസ്റ്റർ ഉറപ്പിച്ചു പറയുകയാണ്.

സംഭവ ശേഷം താഴെ കുന്നോത്ത് പറമ്പിൽ പ്രതിഷേധ യോഗവും ചേർന്നു. കൃഷിയിടത്തിന് നേരെയുള്ള അക്രമത്തിൽ വിവിധ സംഘടനകൾ പ്രതിഷേധമറിയിച്ച് ഭരതൻ മാസ്റ്ററുടെ വീട്ടിലേക്ക് ഒഴുകി എത്തുകയാണ്. കൃഷിയിടത്തിന് നേരെ നടന്ന അക്രമം ആരെന്നറിയാതെ പകച്ചു നിൽക്കുകയാണ് നാട്ടുകാർ. എല്ലാ രാഷ്ട്രീയ കക്ഷികളും ഈ സംഭവത്തെ അപലപിക്കുകയും ചെയ്യുന്നു. പ്രതികളെ എത്രയും വേഗം പിടികൂടുമെന്ന് സിഐ. ബെന്നി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP