Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സർക്കാർ ഉദ്യോഗസ്ഥർ നിഷ്പക്ഷത പാലിക്കേണ്ടവർ; വിവാദ പരാമർശങ്ങൾ സർക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കും; കുത്തിയോട്ട ചർച്ചയിൽ ജയിൽ ഡിജിപിയെ പൂർണ്ണമായും കൈവിട്ട് സർക്കാർ; ശ്രീലേഖയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി ചീഫ് സെക്രട്ടറി; പതിനഞ്ച് ദിവസത്തിനകം മറുപടി നൽകണമെന്നും നിർദ്ദേശം; വിശദീകരണം തൃപ്തികരമല്ലെങ്കിൽ നടപടി ഉറപ്പ്; ആറ്റുകാലിനെ വിവാദത്തിലാക്കിയ മുതിർന്ന ഐപിഎസുകാരി കുടുക്കിൽ

സർക്കാർ ഉദ്യോഗസ്ഥർ നിഷ്പക്ഷത പാലിക്കേണ്ടവർ; വിവാദ പരാമർശങ്ങൾ സർക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കും; കുത്തിയോട്ട ചർച്ചയിൽ ജയിൽ ഡിജിപിയെ പൂർണ്ണമായും കൈവിട്ട് സർക്കാർ; ശ്രീലേഖയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി ചീഫ് സെക്രട്ടറി; പതിനഞ്ച് ദിവസത്തിനകം മറുപടി നൽകണമെന്നും നിർദ്ദേശം; വിശദീകരണം തൃപ്തികരമല്ലെങ്കിൽ നടപടി ഉറപ്പ്; ആറ്റുകാലിനെ വിവാദത്തിലാക്കിയ മുതിർന്ന ഐപിഎസുകാരി കുടുക്കിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഓഖി ദുരന്തത്തിൽ അഴിമതി കണ്ട മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ ജേക്കബ് തോമസിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയതും സസ്‌പെന്റ് ചെയ്തതും ഏറെ ചർച്ചകൾക്ക് വഴി വച്ചിരുന്നു. നാട്ടുകാരെ തമ്മിലടിപ്പിക്കുന്ന കലാപം ഉണ്ടാക്കാൻ ജേക്കബ് തോമസ് ശ്രമിക്കുന്നുവെന്നായിരുന്നു സർക്കാരിന്റെ ആരോപണം. എന്നാൽ അഴിമതി വിളിച്ചു പറഞ്ഞ ഉദ്യോഗസ്ഥനെ ക്രൂശിച്ചത് ഏറെ വിവാദങ്ങളുണ്ടാക്കി. ഇപ്പോഴിതാ ഡിജിപി റാങ്ക് സംസ്ഥാന സർക്കാർ നൽകിയ ഉദ്യോഗസ്ഥയും ഇതേ കുരുക്കിൽ.

ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച കുത്തിയോട്ടത്തെ വിമർശിച്ചതിനു ജയിൽ ഡിജിപി: ആർ.ശ്രീലേഖയ്ക്കു ചീഫ് സെക്രട്ടറി പോൾ ആന്റണി കാരണം കാണിക്കൽ നോട്ടിസ് നൽകി. 15 ദിവസത്തിനകം വിശദീകരണം നൽകണം. സർക്കാർ ഉദ്യോഗസ്ഥർ നിഷ്പക്ഷത പാലിക്കേണ്ടവരാണെന്നും വിവാദ പരാമർശങ്ങൾ സർക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്നും നോട്ടിസിൽ ചൂണ്ടിക്കാട്ടി. ശ്രീലേഖയ്‌ക്കെതിരെ പൊതുജന വികാരം എതിരാണെന്ന് സർക്കാർ തിരിച്ചറിയുന്നു. വിഷയത്തിൽ ചില ഹൈന്ദവ സംഘടനകൾ കേന്ദ്ര സർക്കാരിനെ സമീപിക്കാനും സാധ്യതയുണ്ട്. ഇതെല്ലാം തിരിച്ചറിഞ്ഞാണ് സംസ്ഥാന സർക്കാർ സ്വമേധയാ നടപടി എടുക്കുന്നത്.

ഇടതുപക്ഷത്തിന്റെ മൗനാനുവാദത്തോടെയാണ് ശ്രീലേഖ ആറ്റുകാൽ ക്ഷേത്ര ചടങ്ങിനെ വിമർശിച്ചതെന്ന് ഹൈന്ദവ സംഘടനകൾ പ്രചരണം തുടങ്ങിയിരുന്നു. വർഗ്ഗീയമായി ആളുകളെ ചേരി തിരിപ്പിക്കുന്ന സാഹചര്യവും ഉണ്ടായി. ബാലാവകാശ കമ്മീഷൻ കേസെടുത്തതും ചർച്ചയായി. ഇതിനൊപ്പം സുന്നത്തിനെതിരേയും പ്രതികരണങ്ങളും പരാതികളും ഉണ്ടാക്കി. ഇങ്ങനെ രണ്ട് മതവിഭാഗങ്ങളെ തമ്മിലടിപ്പിക്കാൻ പോന്ന വിഷയമാണ് ശ്രീലേഖ ചർച്ചയാക്കിയത്. ഇത് ഗുരുതരമായ സാഹചര്യമാണ് ഉണ്ടാക്കുന്നത്. ജേക്കബ് തോമസിനെതിരെ കലാപം ഉണ്ടാക്കാൻ പ്രസ്താവന നടത്തിയെന്ന കുറ്റം ആരോപിച്ച് നടപടിയെടുത്ത സർക്കാരിന് ശ്രീലേഖയുടെ നടപടിയേയും ഗൗരവത്തോടെ കാണേണ്ട സാഹചര്യമാണ് ഉള്ളത്-സിപിഎമ്മിലെ പ്രമുഖൻ മറുനാടനോട് പ്രതികരിച്ചത് ഇങ്ങനെയാണ്.

ആറ്റുകാൽ ക്ഷേത്ര ഉത്സവത്തിന് സർക്കാർ എല്ലാ സഹായവും നൽകുന്നുണ്ട്. കാലാകാലങ്ങളായി നടക്കുന്നതാണ് കുത്തിയോട്ടം. അതിൽ ഉത്തരവാദിത്തമുള്ള ഉദ്യോഗസ്ഥ വിവാദം കണ്ടത് അനവസരത്തിലാണെന്നാണ് സർക്കാർ പക്ഷം. ഈ സാഹചര്യത്തിലാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. സർക്കാരിന്റെ സൽപേരിനു കളങ്കം വരുത്തുന്ന നിലപാടുകൾ ഉദ്യോഗസ്ഥരിൽ നിന്നുണ്ടാകരുതെന്നും ഇതിൽ പറയുന്നു. മറുപടി തൃപ്തികരമല്ലെങ്കിൽ ശ്രീലേഖയെ സസ്‌പെന്റ് ചെയ്യാനും സാധ്യതയുണ്ട്. വിജിലൻസ് മേധാവി സ്ഥാനത്തേക്ക് സർക്കാർ പരിഗണിച്ച പേരുകളിൽ ഒന്നായിരുന്നു ശ്രീലേഖ. കേഡർ പദവിയില്ലാത്തതു കൊണ്ട് മാത്രമാണ് നൽകാത്തത്. അതിനിടെയാണ് വിവാദം ഉണ്ടാകുന്നത്.

സർക്കാരുമായി ഏറ്റവും അടുത്തുനിൽക്കുന്ന ഐപിഎസുകാരൻ ഡിജിപി ടോമിൻ തച്ചങ്കരിയാണ്. തച്ചങ്കരിലും ശ്രീലേഖയും ഒരേ ബാച്ചു കാരണെങ്കിലും ഇരുവരും കടുത്ത ശത്രുതയിലാണ്. പല ഘട്ടങ്ങളിലും ഭിന്നത തുറന്ന പോരിലേക്ക് എത്തുകയും ചെയ്തിരുന്നു. അന്നൊക്കെ ശ്രീലേഖയെ കൈവിടാതെയാണ് ഇടതു സർക്കാർ മുന്നോട്ട് പോയത്. എന്നാൽ ആറ്റുകാൽ വിഷയം അതുപോലയല്ലെന്ന് സർക്കാരും തിരിച്ചറിയുന്നു. ഏതായാലും ശ്രീലേഖയുടെ മറുപടിയാകും നിർണ്ണായകം. തെറ്റ് സമ്മതിച്ച് മാപ്പ് അപേക്ഷ നൽകിയാൽ ശ്രീലേഖയ്‌ക്കെതിരെ നടപടിയെടുക്കില്ല. അല്ലാത്ത പക്ഷം നടപടി വരുമെന്നാണ് സൂചന. ഐപിഎസു നേടുന്ന ആദ്യ മലയാളി വനിതയാണ് ശ്രീലേഖ.

കുത്തിയോട്ടച്ചടങ്ങ് കുട്ടികളെ മാനസികവും ശാരീരികവുമായി വേദനിപ്പിക്കുന്നതാണെന്നും രക്ഷിതാക്കളും ക്ഷേത്രം ഭാരവാഹികളും ചേർന്നു നടത്തുന്ന ഗൂഢാലോചനയാണെന്നും മറ്റും ശ്രീലേഖ തന്റെ ബ്ലോഗിൽ എഴുതിയതാണ് വിവാദമായത്. ചെറുപ്പം മുതലേ ആറ്റുകാൽ ക്ഷേത്രത്തിൽ പൊങ്കാലയിട്ടു തൊഴുതിരുന്നതും അതിനിടെ സിവിൽ സർവീസ് പരീക്ഷ വിജയിച്ചതുമെല്ലാം വിവരിച്ച ശ്രീലേഖ കുത്തിയോട്ടം നടത്തുന്നതിൽ പ്രതിഷേധിച്ച് ഇത്തവണ പൊങ്കാലയിടില്ലെന്നും എഴുതി. തുടർന്നു ക്ഷേത്രം ട്രസ്റ്റ് പ്രതിഷേധവുമായി രംഗത്തു വന്നിരുന്നു. ഹൈന്ദവ സംഘടനകളും പ്രതിഷേധമുയർത്തി. ഇതോടെ ശ്രീലേഖയുടെ ബ്ലോഗിനെ തള്ളിപ്പറഞ്ഞ് ദേവസം മന്ത്രി കടകംപള്ളി സുരേന്ദ്രന് പരസ്യ നിലപാട് പ്രഖ്യാപിക്കുകയും ചെയ്തു.

കുത്തിയോട്ടം വിവാദമാക്കേണ്ടതില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ വിശദീകരിച്ചു. കുത്തിയോട്ടത്തിനെതിരെ ഇപ്പോൾ ചാടി വീഴേണ്ടെന്നും മുൻ വർഷത്തേക്കാൾ ഭംഗിയായി ഇക്കുറി കുത്തിയോട്ടം നടക്കുമെന്നും അദ്ദേഹം പറഞ്ഞു. ബാലാവകാശ ലംഘനം നടന്നിട്ടുണ്ടോയെന്ന് പരിശോധിച്ച് പറയേണ്ടതാണെന്നും ഡിജിപി ശ്രീലേഖയുടെ നിലപാട് തള്ളിക്കൊണ്ട് കടംകംപള്ളി പറഞ്ഞു. ഇതിന് പിന്നാലെയാണ് ശ്രീലേഖയ്ക്ക് കാരണം കാണിക്കൽ നോട്ടീസും നൽകിയത്. അതിനിടെ ആറ്റുകാൽ പൊങ്കാല യോടനുബന്ധിച്ചുള്ള കുത്തിയോട്ട ചടങ്ങിനെതിരെ കേസ് എടുത്തതിൽ പ്രതിഷേധിച്ച് ശിവസേന ബാലാവകാശ കമ്മീഷൻ ഓഫീസിലേക്ക് മാർച്ച് നടത്തി. മാർച്ച് കമിഷൻ ഓഫീസിനു മുന്നിൽ പൊലീസ് തടഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP