Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആയഞ്ചേരിയിലെ കുന്നിടിക്കലും വയൽ നികത്തലും വഴിവെക്കുക വൻ പരിസ്ഥിതി പ്രത്യഘാതങ്ങൾക്ക്; ടാങ്കറിൽ കുടിവെള്ളമെത്തിക്കുന്ന പ്രദേശത്തെ കുന്നിടിക്കൽ കുടിവെള്ളത്തെ രൂക്ഷമായി ബാധിക്കും; കുന്നിടിച്ച് നിരപ്പാക്കുന്നത് വ്യവസായങ്ങൾക്ക് ലീസിന് നൽകാനും വലിയ വിലക്ക് വിൽപ്പന നടത്തുന്നതിനും: മണ്ണെടുത്ത് വയൽ നികത്തുന്നതായും റിപ്പോർട്ട്

ആയഞ്ചേരിയിലെ കുന്നിടിക്കലും വയൽ നികത്തലും വഴിവെക്കുക വൻ പരിസ്ഥിതി പ്രത്യഘാതങ്ങൾക്ക്; ടാങ്കറിൽ കുടിവെള്ളമെത്തിക്കുന്ന പ്രദേശത്തെ കുന്നിടിക്കൽ കുടിവെള്ളത്തെ രൂക്ഷമായി ബാധിക്കും; കുന്നിടിച്ച് നിരപ്പാക്കുന്നത് വ്യവസായങ്ങൾക്ക് ലീസിന് നൽകാനും വലിയ വിലക്ക് വിൽപ്പന നടത്തുന്നതിനും: മണ്ണെടുത്ത് വയൽ നികത്തുന്നതായും റിപ്പോർട്ട്

ജാസിം മൊയ്‌ദീൻ

കോഴിക്കോട്: വടകര ആയഞ്ചേരിയിൽ വ്യപകമായ കുന്നിടിക്കലും നിലം നികത്തലും. വ്യവസായങ്ങൾക്ക് ലീസിന് നൽകാനായാണ് സ്വകാര്യ വ്യക്തികൾ വ്യപകമായി കുന്നിടിച്ച് നിരപ്പാക്കുന്നത്. ഇത്തരത്തിൽ നിരപ്പാക്കുന്ന പ്രദേശത്തെ മണ്ണ് കൊണ്ട് പോയി വയൽ നികത്തലും നടക്കുന്നു. ആയഞ്ചേരി പുനത്തിക്കണ്ടി ഭാഗം, കണിയാങ്കണ്ടി ഭാഗം, ആലാറ്റിൻഭാഗം എന്നിവിടങ്ങളിൽ നിന്നാണ് വ്യാപകമായി കുന്നുകളിടിച്ച് മണ്ണ് കടത്തിയിരിക്കുന്നത്. ഇത് പ്രദേശത്തെ കുടിവെള്ള സ്രോതസ്സുകളെ സാരമായി ബാധിച്ചതായി നാട്ടുകാർ പറഞ്ഞു.

ആയഞ്ചേരി പുനത്തിക്കണ്ടി പട്ടികജാതി കോളനിയിലെ പതിനഞ്ചിലധികം കുടുംബങ്ങളുടെ കുടിവെള്ള സ്രോതസ്സുകളെ ഇപ്പോൾ തന്നെ ഈ പ്രവർത്തികൾ സാരമായി ബാധിച്ചിട്ടുണ്ട്. വേനലിലേക്ക് കടക്കുന്നതോടെ സ്ഥിതി രൂക്ഷമാകുമെന്നാണ് ഇവർ പ്രതീക്ഷിക്കുന്നത്. സാധാരണ വേനൽകാലത്ത് ടാങ്കറുകളിൽ വെള്ളമെത്തിച്ചാണ് ഇവർ കുടിക്കാനും മറ്റുമുള്ള വെള്ളം കണ്ടെത്തിയിരുന്നത്. ഇപ്രാവശ്യം അത് നേരത്തെയാക്കേണ്ടി വരുമെന്ന ആശങ്കയും ഇവർക്കുണ്ട്. ആയഞ്ചേരി കോട്ടപ്പള്ളി റോഡിന്റെ വശങ്ങളിലെ കുന്നുകളാണ് വ്യാപകമായി നിരപ്പാക്കിക്കൊണ്ടിരിക്കുന്നത്. മണ്ണെടു്പപിനെ തുടർന്ന് പുനത്തിക്കണ്ടി കോളനി റോഡിന്റെ വശങ്ങൾ തകരുകയും ചെയ്തിട്ടുണ്ട്. ഈ റോഡുമിപ്പോൾ അപകടാവസ്ഥയിലാണ്.

കുന്നുകൾ ഇടിച്ച് നിരപ്പാക്കിയും വയലുകൾ മണ്ണിട്ട് നികത്തിയും ഭൂമി വലിയ വിലക്ക് വിൽക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. കുന്നുകൾ പലരും മണ്ണെടുക്കാനായി ഭൂമാഫിയക്ക് വിട്ടുനൽകയിരിക്കുകയാണ്. അവർ സൗജന്യമായി മണ്ണ് നീക്കി കുന്നുകൾ നിരപ്പാക്കി നൽകും. ഭൂമാഫിയ ഈ മണ്ണുപയോഗിച്ച് മറ്റിടങ്ങളിലെ വയലുകൾ നികത്തുകയുമാണ് ചെയ്യുന്നത്. പല തവണ വില്ലേജ് ഓഫീസർ അടക്കമുള്ളവർ വന്ന് തടഞ്ഞിരുന്നെങ്കിലും അടുത്ത ദിവസം മുതൽ തന്നെ നിയമങ്ങൾ കാറ്റിൽ പറത്തി ഭൂമാഫിയ പഴയപണി തുടരുകയും ചെയ്യും. നേരത്തെ മകൾമുക്ക് പുനത്തിക്കണ്ടി പ്രദേശത്തെ അനധികൃത മണ്ണെടുപ്പ് പ്രദേശവാസികൾ ജനകീയമായി തടഞ്ഞിരുന്നു. ഈ പ്രദേശം നിരപ്പാക്കി വ്യവസായങ്ങൾക്ക് ലീസിന് നൽകാനായിരുന്നു സ്ഥലമുടമയുടെ ഉദ്ദേശം. ഇതിനായി പഞ്ചായത്തിനെ സമീപിക്കുകയും ചെയ്തിരുന്നു.

എന്നാൽ പഞ്ചായത്തധികൃതർ തന്നെ പ്രദേശവാസികളെ വിവരമറിയിക്കുകയും ഇത്തരത്തിൽ മണ്ണെടുത്ത് കുന്നിടിച്ചാൽ കുടിവെള്ള സ്രോതസ്സുകളെ ബാധിക്കുമെന്ന നാട്ടുകാരുടെ വിലയിരുത്തലിനൊപ്പം നിൽക്കുകയുമായിരുന്നു. മണ്ണെടുക്കുന്ന പലയിടത്തും പ്രദേശവാസികളും അധികൃതരും വന്ന് തടഞ്ഞിരുന്നെങ്കിലും അതിനൊന്നും വിലകൽപ്പിക്കാത്ത രീതിയിലാണ് ഭൂമാഫിയയുടെ പ്രവർത്തനം. സ്ഥലമുടമകൾ പലരും തങ്ങൾ സ്ഥലം കൈമാറിയിട്ടുണ്ടെന്ന് പറഞ്ഞ് നിസ്സഹായാവസ്ഥയിലാണ്. ഇനിയും ഇത്തരത്തിലുള്ള പ്രവർത്തികൾ അനുവദിച്ച് നൽകാനാകില്ലെന്ന തീരുമാനത്തിൽ നാട്ടുകാരുടെ നേതൃത്വത്തിൽ ആക്ഷൻ കൗൺസിൽ രൂപീകരിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ ഇത്തരത്തിൽ മണ്ണെടുക്കുന്നവരെ ജനകീയമായി തടയാനാണ് നാട്ടുകാരുടെ തീരുമാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP