Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അമൃതാനന്ദമയിയും അനുയായികളും ആചാരസംരക്ഷണത്തിന് മൂന്നിൽ നിൽക്കും; രാഷ്ട്രീയം ചർച്ചയാക്കാതിരിക്കാൻ സുകുമാരൻ നായർ മാറി നിന്നാലും എൻഎസഎസുകാർ സജീവമായി അണിനിരക്കും; പന്തളം രാജാവും പിന്തുണയുമായെത്തും; ഹൊസങ്കടി മുതൽ കന്യാകുമാരി വരെ ആചാരസംരക്ഷണത്തിന് ദീപം തെളിയിക്കാനെത്തുക പത്തലക്ഷത്തോളം പേർ; 11 സംസ്ഥാനങ്ങളിലും അയ്യപ്പജ്യോതി; വനിതാ മതിലിനെ വെല്ലുന്ന കൂട്ടായ്മയാക്കാൻ കർമ്മ സമിതി

അമൃതാനന്ദമയിയും അനുയായികളും ആചാരസംരക്ഷണത്തിന് മൂന്നിൽ നിൽക്കും; രാഷ്ട്രീയം ചർച്ചയാക്കാതിരിക്കാൻ സുകുമാരൻ നായർ മാറി നിന്നാലും എൻഎസഎസുകാർ സജീവമായി അണിനിരക്കും; പന്തളം രാജാവും പിന്തുണയുമായെത്തും; ഹൊസങ്കടി മുതൽ കന്യാകുമാരി വരെ ആചാരസംരക്ഷണത്തിന് ദീപം തെളിയിക്കാനെത്തുക പത്തലക്ഷത്തോളം പേർ; 11 സംസ്ഥാനങ്ങളിലും അയ്യപ്പജ്യോതി; വനിതാ മതിലിനെ വെല്ലുന്ന കൂട്ടായ്മയാക്കാൻ കർമ്മ സമിതി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ശബരിമലയിലെ ആചാരാനുഷ്ഠാന സംരക്ഷണം ആവശ്യപ്പെട്ട് കാസർകോട് ഹൊസങ്കടി മുതൽ കന്യാകുമാരി ത്രിവേണി സംഗമംവരെ നാളെ നടക്കുന്ന അയ്യപ്പജ്യോതിയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി ശബരിമല കർമസമിതി ഭാരവാഹികൾ അറിയിച്ചു. അതിനിടെ അയ്യപ്പജ്യോതി 11 സംസ്ഥാനങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുമെന്ന് ശബരിമല കർമ്മസമിതി അറിയിച്ചു. നേരത്തെ തമിഴ്‌നാട്ടിൽ നിന്നുള്ള ഭക്തരുടെ അഭ്യർത്ഥന പ്രകാരം ജ്യോതി കന്യാകുമാരി വരെ നീട്ടിയിരുന്നു.

മാതാ അമൃതാനന്ദമയി അടക്കമുള്ളവർ ജ്യോതിയുടെ ഭാഗമാകുമെന്നാണ് സൂചന. മഠത്തിന്റെ ആഹ്വാനപ്രകാരം അമൃതാനന്ദമയി ഭക്തരും ദീപം തെളിയിക്കാനെത്തും. ഇതിന് വിപുലമായ ഒരുക്കങ്ങൾ നടക്കും. മഠത്തിന്റെ ആസ്ഥാനത്താകും അമൃതാനന്ദമയി അയ്യപ്പജ്യോതി തെളിക്കുകയെന്നാണ് സൂചന. എൻഎസ്എസ് ഭാരവാഹികളും ജ്യോതിയുടെ ഭാഗമാകും. എന്നാൽ എൻഎസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ അണിചേരുമോ എന്നതിൽ വ്യക്തതയില്ല. ആർഎസ്എസ് പരിപാടിയായി ഇത് വ്യാഖ്യാനിക്കുന്ന സാഹചര്യത്തിലാണ് ഇത്. അപ്പോഴും കരയോഗങ്ങളിൽ നിന്ന് എൻ എസ് എസ് അംഗങ്ങൾ സജീവമായി അയ്യപ്പജ്യോതിയിൽ പങ്കെടുക്കും. സർക്കാരിന്റെ വനിതാ മതിലിനോളം വരുന്ന പരിപാടിയായി ഇത് മാറ്റാനാണ് ശ്രമം.

വനിതാ മതിലിൽ സത്രീകൾ മാത്രമാണ് അണിനിരക്കുന്നത്. അതുകൊണ്ട് തന്നെ അയ്യപ്പജ്യോതിയിലും സ്ത്രീകളുടെ പ്രാതിനിധ്യം കൂട്ടാനാണ് തീരുമാനം. പന്തളം രാജകൊട്ടാര പ്രതിനിധികളും ജ്വാലയിൽ അണിനിരക്കാൻ സാധ്യതയുണ്ട്. ഹൊസങ്കടി ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിൽ കൊണ്ടെയൂർ ആശ്രമം മഠാധിപതി സ്വാമി യോഗോനന്ദ സരസ്വതിദീപം തെളിക്കും. ഓരോ കിലോ മീറ്ററിലും പൗരപ്രമുഖന്മാർ ദീപം തെളിക്കും. 250 വിശ്വാസ സംരക്ഷണ സമ്മേളനങ്ങൾ വിവിധ കേന്ദ്രങ്ങളിൽ നടത്തും. 10 ലക്ഷം വിശ്വാസികൾ ജ്യോതിയിൽ പങ്കാളികളാകും. കളയിക്കവിളയിലാണു ജ്യോതി തമിഴ്‌നാട്ടിൽ പ്രവേശിക്കുക. ഇവിടെ സുരേഷ് ഗോപി എംപി ദീപം തെളിച്ചു സന്ദേശം കൈമാറും. തമിഴ്‌നാട്ടിലെ 65 കേന്ദ്രങ്ങളിൽ ജ്യോതിസംഗമം നടത്തും.

ഹൊസങ്കടി ശ്രീധർമശാസ്താ ക്ഷേത്രം മുതൽ പാറശാല വരെ ജ്യോതി തെളിയിക്കാനായിരുന്നു ആദ്യ തീരുമാനം. കളയിക്കാവിള, മാർത്താണ്ഡം, തക്കല, പാർവതീ പുരം, കന്യാകുമാരി, ത്രിവേണീ സംഗമം വരെയുള്ള 64 കിലോമീറ്റർ ദൂരമാണ് കൂട്ടിയത്. 731.4 കിലോമീറ്റർ ജ്യോതി തെളിയിക്കാനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. പുതിയ തീരുമാനത്തോടെ 795 കിലോമീറ്റർ ദൂരമാകും അയ്യപ്പജ്യോതി തെളിയുക. പാതകളുടെ ഇടതുവശം ചേർന്നാണ് ജ്യോതി തെളിക്കുക. പ്രധാന കേന്ദ്രങ്ങളിൽ വൈകിട്ട് 5നു വിശ്വാസസംരക്ഷണ സമ്മേളനം നടത്തും. ആറിനു ദീപം തെളിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു

അങ്കമാലിവരെ ദേശീയപാതയിലും പിന്നീട് എം സി റോഡിലുമാണ് ജ്യോതി തെളിയുക. ഒരു മീറ്റർ ഇടവിട്ടാണ് ജ്യോതി തെളിയിക്കുന്നത്. ഒരു മീറ്ററിൽ ഒരാൾ എന്ന നിലയിൽ വിശ്വാസികൾ ജ്യോതി തെളിയിക്കുന്നതിന് എത്തിച്ചേരും. നൂറോളം അയ്യപ്പ വിശ്വാസ സംരക്ഷണ സമ്മേളനങ്ങൾ ഇതോടൊപ്പം നടക്കുന്നുണ്ട്.

ശബരിമലയിലെ കളി കൈവിടുമെന്ന് ശശികല

ശബരിമല യുവതീപ്രവേശന വിഷയത്തിൽ രണ്ടു ദിവസമായി നടക്കുന്ന നാടകങ്ങൾ തുടർന്നാൽ ബന്ധപ്പെട്ടവർക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത പാഠമാകും ഉണ്ടാവുകയെന്ന് കെ.പി.ശശികല പറഞ്ഞു. അയ്യപ്പ ഭക്തരെയും പ്രവർത്തകരെയും തങ്ങൾക്ക് നിയന്ത്രിക്കാനാകാത്ത സ്ഥിതിയാണ് ഇപ്പോഴത്തെ സംഭവവികാസങ്ങൾ ഉണ്ടാക്കിയതെന്നും ശശികല പറഞ്ഞു.

'അയ്യപ്പ ഭക്തരുടെ ക്ഷമ അതിന്റെ നെല്ലിപ്പലക കണ്ടുകഴിഞ്ഞു. ഇന്നലെയും ഇന്നുമൊക്കെ ഞങ്ങൾ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടിയത് അയ്യപ്പഭക്തരെയും പ്രവർത്തകരെയും നിയന്ത്രിക്കുന്നതിനാണ്. അവരെ നിയന്ത്രിക്കുന്നതിനുള്ള ചുമതല എന്നും ഏറ്റെടുത്തുകൊള്ളാമെന്ന് ഞങ്ങൾ ഒരുറപ്പും നൽകുന്നില്ല. ഞങ്ങൾക്ക് നിയന്ത്രിക്കാവുന്നതിലും അപ്പുറമാണ് കാര്യങ്ങൾ. ഈ നാടകങ്ങൾ ഇനിയും ആവർത്തിച്ചാൽ ഒരിക്കലും മറക്കാൻ പറ്റാത്ത പാഠമാകും ബന്ധപ്പെട്ടവർ മനസ്സിലാക്കുക എന്ന് പ്രവർത്തകരുടെ മനസ്സും പൾസുമറിയുന്ന ഞങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്' -ശശികല പറഞ്ഞു.

തമിഴ്‌നാട്ടിൽനിന്ന് മാവോവാദികളെ ഇറക്കി ശബരിമലയെ തകർക്കാനാണ് പിണറായി സർക്കാർ ശ്രമിക്കുന്നതെന്നും അവർ ആരോപിച്ചു. പിണറായി സർക്കാരും മാവോവാദികളും തമ്മിൽ ശക്തമായ ലിങ്കുണ്ട്. കമ്മ്യൂണിസ്റ്റുകളുടെയും മാവോവാദികളുടെയും ആശയം ഒന്നാണ്. ഇവരിരുവരും ചേർന്ന 'കമ്മ്യൂണിസ്റ്റ് പരിവാർ' ശബരിമലയെ തകർക്കാനാണ് ശ്രമിക്കുന്നത്. തമിഴ്‌നാട്ടിൽ നിന്ന് വന്ന സ്ത്രീകളിൽ പലരുടെയും പേരിൽ നിരവധി കേസുകളുണ്ട്. ഇക്കാര്യം എൻഐഎ അന്വേഷിക്കണമെന്നും ശശികല ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP