Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചെറുതായി കണ്ണുകൾ തുറന്ന് ബാലഭാസ്‌കർ; ശസ്ത്രക്രിയ വിജയമായതിനാൽ 48 മണിക്കൂറിനകം പൂർണ്ണ ബോധം തിരിച്ചു കിട്ടുമെന്ന് ഡോക്ടർമാർ; മരുന്നുകളോട് അതിവേഗം പ്രതികരിക്കുന്നതും ആശ്വാസം; ഭാര്യയുടെ ആരോഗ്യവസ്ഥ പഴയ നിലയിലേക്ക്; അച്ഛനേയും അമ്മയേയും അവസാനമായി കാണിക്കാൻ തേജസ്വിനിയുടെ മൃതദേഹം എംബാം ചെയ്ത് സൂക്ഷിക്കും; മകളുടെ മരണം ബാലഭാസ്‌കറിനേയും ഭാര്യയേയും അറിയിക്കാൻ തീരുമാനം

ചെറുതായി കണ്ണുകൾ തുറന്ന് ബാലഭാസ്‌കർ; ശസ്ത്രക്രിയ വിജയമായതിനാൽ 48 മണിക്കൂറിനകം പൂർണ്ണ ബോധം തിരിച്ചു കിട്ടുമെന്ന് ഡോക്ടർമാർ; മരുന്നുകളോട് അതിവേഗം പ്രതികരിക്കുന്നതും ആശ്വാസം; ഭാര്യയുടെ ആരോഗ്യവസ്ഥ പഴയ നിലയിലേക്ക്; അച്ഛനേയും അമ്മയേയും അവസാനമായി കാണിക്കാൻ തേജസ്വിനിയുടെ മൃതദേഹം എംബാം ചെയ്ത് സൂക്ഷിക്കും; മകളുടെ മരണം ബാലഭാസ്‌കറിനേയും ഭാര്യയേയും അറിയിക്കാൻ തീരുമാനം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റു ചികിത്സയിൽ കഴിയുന്ന വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെയും ഭാര്യയുടെയും ആരോഗ്യ നിലയിൽ നേരിയ പുരോഗതി. ബാലഭാസ്‌കർ ചെറുതായി കണ്ണു തുറന്നതായും ലക്ഷ്മിയുടെ കണ്ണിൽ നിന്നും കണ്ണുനീർ വന്നതായും അടുത്ത വൃത്തങ്ങൾ അറിയിച്ചു. ഇത് ശുഭസൂചകമാണ്. ബാലഭാസ്‌കറിനെ വെന്റിലേറ്ററിൽ നിന്നും മാറ്റിയതും മരുന്നുകളോട് ബാലഭാസ്‌കർ പ്രതികരിക്കുന്നതിന്റെ സൂചനയാണ്. ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്. അതേസമയം, കുഞ്ഞിന്റെ മൃതദേഹം എംബാം ചെയ്തു സൂക്ഷിക്കാനാണു നിലവിൽ ബന്ധുക്കളുടെ തീരുമാനം.

തിരുവനന്തപുരം പള്ളിപ്പുറത്തുവച്ച് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം മരത്തിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ബാലഭാസ്‌കറിന്റെ രണ്ടുവയസ്സുകാരി മകൾ തേജസ്വിനി ബാല മരിച്ചു. ഗുരുതരമായി പരുക്കേറ്റ ബാലഭാസ്‌കർ, ഭാര്യ ലക്ഷ്മി, ഡ്രൈവർ അർജുൻ എന്നിവരെ ആശുപത്രിയിൽ തുടരുകയാണ്. തൃശൂരിൽ നിന്നും ക്ഷേത്ര ദർശനം കഴിഞ്ഞ് തിരുവനന്തപുരത്തെ വീട്ടിലേക്കു മടങ്ങുകയായായിരുന്നു ബാലഭാസ്‌കറും കുടുംബവും. ഡ്രൈവർ ഉറങ്ങിപ്പോയതാണു അപകട കാരണം. അപകടത്തിൽ ബാലഭാസ്‌കറിന്റെ നട്ടെല്ലിനും നാഡീവ്യവസ്ഥകൾക്കുമാണു പരുക്കേറ്റത്. തുടർന്ന് ബാലഭാസ്‌കറിനെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. ഇത് പൂർണ്ണ വിജയകരമായിരുന്നു.

അപകടത്തിൽ മരിച്ച മകളുടെ സംസ്‌കാര ചടങ്ങുകൾ എപ്പോൾ നടത്തണമെന്നതിനെ ചൊല്ലി ആശയക്കുഴപ്പം ഉണ്ടായിരുന്നു. 16 കൊല്ലത്തെ കാത്തിരിപ്പിന് ശേഷമാണ് ബാലഭാസ്‌കറിന് മകൾ പിറന്നത്. അതുകൊണ്ട് തന്നെ ബന്ധുക്കൾ തീരുമാനം എടുക്കാൻ ഏറെ പാടുപെട്ടു. ഇതിനിടെയിലാണ് ബാലഭാസ്‌കറും ഭാര്യയും മരുന്നുകളോട് പ്രതികരിക്കാൻ തുടങ്ങിയത്. നിലവിലെ സാഹചര്യത്തിൽ രണ്ടു പേരോടും മകളുടെ മരണ വിവരം അറിയിക്കാനാണ് തീരുമാനം. അതിന് ശേഷം കുട്ടിയെ കാണിച്ചു കൊടുക്കുകയും ചെയ്യും. എന്നിട്ട് മാത്രമേ മൃതദേഹം സംസ്‌കരിക്കൂവെന്നാണ് തീരുമാനം.

ബാലഭാസ്‌കറിന്റെ കുടുംബത്തിനുണ്ടായ അത്യാഹിതത്തിന്റെ ഞെട്ടലിലാണ് സുഹൃത്തുക്കളും സിനിമാലോകവും. പ്രാർത്ഥനയോടെയാണ് അതിതീവ്രപരിചരണവിഭാഗത്തിനു മുന്നിൽ തടിച്ചുകൂടിയവർ ഓരോ നിമിഷവും കഴിച്ചുകൂട്ടുന്നത്. നൂറുകണക്കിനു പേരാണ് ആശുപത്രിയിലെത്തിക്കൊണ്ടിരിക്കുന്നത്. മന്ത്രി എ.കെ.ബാലൻ, സുരേഷ് ഗോപി എംപി., ഗായകൻ ജി.വേണുഗോപാൽ തുടങ്ങിയവർ കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തിയിരുന്നു. ഇതു കൂടാതെ നൂറു കണക്കിന് സുഹൃത്തുക്കളാണ് ബാലഭാസ്‌കറിനു വേണ്ടി പ്രാർത്ഥനയുമായി എത്തുന്നത്. ബാലഭാസ്‌കറിന്റെ സുഷുമ്നാനാഡിക്കും ശ്വാസകോശത്തിനും തകരാറുണ്ട്്. കഴുത്തിലെ കശേരുക്കൾക്കു ക്ഷതമുണ്ടായതിനെത്തുടർന്ന് കഴിഞ്ഞ ദിവസം ശസ്ത്രക്രിയ നടത്തിയിരുന്നു. സുഷുമ്നാ നാഡിക്കുണ്ടായ ക്ഷതം പരിഹരിക്കുന്നതിനുള്ള ശസ്ത്രക്രിയ പിന്നീടേ ഉണ്ടാകൂ. ലക്ഷ്മിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട്. ലക്ഷ്മിക്കു ബോധം തെളിഞ്ഞുവെങ്കിലും മകൾ തേജസ്വിനിബാലയുടെ മരണവിവരം അറിയിച്ചിട്ടില്ല.

ബാലഭാസ്‌ക്കറിനും ഭാര്യ ലക്ഷ്മിക്കും വിവാഹം കഴിഞ്ഞ് 15 വർഷത്തെ കാത്തിരിപ്പുകൾക്കൊടുവിലാണ് തേജസ്വിയെ കിട്ടുന്നത്.നാൽപ്പത്തിയെട്ടു മണിക്കൂറിനുള്ളിൽ ബാലഭാസ്‌കറിനു ബോധംതെളിയുമെന്നാണു പ്രതീക്ഷ. ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയുടെ എല്ലുകൾക്കും സാരമായി പരുക്കേറ്റിട്ടുണ്ട്. ലക്ഷ്മിയുടെയും ശസത്രക്രിയ കഴിഞ്ഞു. ഇരുവരും ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്. കോളേജ് പ്രണയത്തിന് ശേഷമുള്ള ബാലഭാസ്‌കറിന്റെ വിവാഹം കൂട്ടുകാർക്കെല്ലാം ആഘോഷമായിരുന്നു. ഇരു കുടുംബവും ആദ്യ ഘട്ടത്തിൽ മടിച്ചു നിന്നു. പിന്നെ പതിയെ അടുത്തു. മക്കളില്ലാത്ത ദുഃഖമായിരുന്നു പിന്നീട്. പ്രാർത്ഥനകൾ ദൈവം കേട്ടപ്പോൾ കുഞ്ഞു മാലാഖയെത്തി. അതുകൊണ്ട് തന്നെ തേജസ്വിക്ക് വേണ്ടിയുള്ള പ്രാർത്ഥനകളും വഴിപാടുകളും മുടക്കാറില്ലായിരുന്നു ആ കുടുംബം. കഴിഞ്ഞ ദിവസവും തൃശൂർ വടക്കുംനാഥനു മുന്നിൽ മനമുരുകി പ്രാർത്ഥിച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്നു ബാലഭാസ്‌ക്കറും കുടുംബവും. ഇതിനിടെയാണ് ഡ്രൈവറുടെ ഉറക്കം ദുരന്തമായെത്തിയത്. യാത്രകളിൽ അച്ഛന്റെ മടിയിലിരിക്കാൻ വാശി പിടിക്കും തേജസ്വി. ഇന്നോവയുടെ പിൻസീറ്റിലിരുന്ന അമ്മയുടെ കൈയിൽ നിന്ന് പതിവുപോലെ മുൻ സീറ്റിലിരുന്ന ബാലഭാസ്‌ക്കറിന്റെ മടിയിലേക്ക് വാശി പിടിച്ചെത്തി. അച്ഛന്റെ മാറിൽ തല ചായ്ച്ച് മയങ്ങി. അപകടത്തിൽ ദുരന്തവുമെത്തി. തേജസ്വി ആശുപത്രിയിൽ എത്തും മുമ്പേ മരിച്ചു.

ചെവ്വാഴ്‌ച്ച പുലർച്ചെ നാലു മണിക്ക് ദേശീയ പാതയിൽ പള്ളിപ്പുറം സിആർപിഎഫ് ക്യാമ്പിന് സമീപം താമരക്കുളത്ത് നിയന്ത്രണം തെറ്റിയ കാർ റോഡ് വക്കിലെ മരത്തിലിടിക്കുകയായിരുന്നു. അപകടത്തിൽ കാർ പൂർണമായും തകർന്നു. ഡ്രൈവർ ഉറങ്ങിയതാകാം അപകടകാരണമെന്നാണ് പൊലീസ് പറയുന്നത്. കാറിൽ ബാലഭാസ്‌ക്കറും ഭാര്യ ലക്ഷ്മിയും മകൾ തേജസ്വി ബാലയും, ഡ്രൈവർ അർജുനുമായിരുന്നു ഉണ്ടായിരുന്നത്. അതുവഴി പോയ വാഹനത്തിലുള്ളവരും നാട്ടുകാരും ചേർന്ന് കാറിന്റെ ഗ്ലാസ് പൊട്ടിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. ഹൈവേ പൊലീസ് സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും തേജസ്വിയുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ബാലഭാസ്‌ക്കർക്ക് തലയ്ക്കും നട്ടെല്ലിനും ഭാര്യ ലക്ഷ്മിക്ക് കാലിനും ആന്തരികാവയവങ്ങൾക്കും ഡ്രൈവർ അർജുന് കാലിനും പരിക്കേറ്റു. ബാലഭാസ്‌ക്കറിനെ അടിയന്തര ശസ്ത്രക്രിയകൾക്ക് വിധേയമാക്കി.

മലയാളം കൂടാതെ ഹിന്ദി, തമിഴ്, സംസ്‌കൃതം, തെലുങ്ക് എന്നീ ഭാഷകളിലെ ആൽബങ്ങളിലും സിനിമകളിലും സംഗീത സംവിധാനം നിർവഹിച്ചിട്ടുണ്ട് നാൽപ്പത്തൊന്നുകാരനായ ബാലഭാസ്‌ക്കർ. അപകടം നടന്നയിടത്തു നിന്ന് റോഡിൽ കിലോമീറ്ററുകളോളം തെരുവ് വിളക്കുകൾ ഇല്ല. അതു വഴി പോയ വാഹനങ്ങൾ നിർത്തി ഹെഡ് ലൈറ്റുകൾ തെളിയിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തതെന്ന് നാട്ടുകാർ പറഞ്ഞു.സഹപാഠികളായിരുന്ന ബാലഭാസ്‌കറും ലക്ഷ്മിയും 2000-ത്തിലാണ് വിവാഹം കഴിച്ചത്. ഫ്യൂഷൻ സംഗീതപരിപാടികളിലൂടെ ചെറുപ്രായത്തിൽത്തന്നെ പ്രശസ്തനായ ബാലഭാസ്‌കർ, ചലച്ചിത്രങ്ങൾക്കും ആൽബങ്ങൾക്കും സംഗീതസംവിധാനം നിർവഹിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP