Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗോഹട്ടിയിലേക്ക് ബാലു പോയിരുന്നുവെങ്കിൽ തൃശൂർ വഴിപാടിന് എത്തില്ലായിരുന്നു; ട്രിപ്പ് കാൻസൽ ചെയ്തപ്പോൾ ബാലു നേരെ തൃശൂരിലെ വഴിപാടിനും അതിനു ശേഷമുള്ള മരണത്തിലേക്കും യാത്രയായി; ഗോഹട്ടി ട്രിപ്പ് ചിലർ മനഃപൂർവം മുടക്കിയതെന്ന് ആരോപിച്ച് പ്രിയാ വേണുഗോപാൽ; ബാലു അപകടത്തിൽപ്പെടുമ്പോൾ ബാലുവിന്റെ കൂടെയുള്ളവർ ബാലുവുമായി ബന്ധമുള്ളവരെ വിളിച്ച് ഭീഷണിപ്പെടുത്തുക എന്നതും അസ്വാഭാവികം; ബാലഭാസ്‌കറിന്റെ അപകട മരണത്തിൽ അട്ടിമറി തിയറിയിൽ ഉറച്ച് ബന്ധുക്കൾ

ഗോഹട്ടിയിലേക്ക് ബാലു പോയിരുന്നുവെങ്കിൽ തൃശൂർ വഴിപാടിന് എത്തില്ലായിരുന്നു; ട്രിപ്പ് കാൻസൽ ചെയ്തപ്പോൾ ബാലു നേരെ തൃശൂരിലെ വഴിപാടിനും അതിനു ശേഷമുള്ള മരണത്തിലേക്കും യാത്രയായി; ഗോഹട്ടി ട്രിപ്പ് ചിലർ മനഃപൂർവം മുടക്കിയതെന്ന് ആരോപിച്ച് പ്രിയാ വേണുഗോപാൽ; ബാലു അപകടത്തിൽപ്പെടുമ്പോൾ ബാലുവിന്റെ കൂടെയുള്ളവർ ബാലുവുമായി ബന്ധമുള്ളവരെ വിളിച്ച് ഭീഷണിപ്പെടുത്തുക എന്നതും അസ്വാഭാവികം; ബാലഭാസ്‌കറിന്റെ അപകട മരണത്തിൽ അട്ടിമറി തിയറിയിൽ ഉറച്ച് ബന്ധുക്കൾ

എം മനോജ് കുമാർ

തിരുവനന്തപുരം: ബാലഭാസ്‌കറിന്റെ ഗോഹട്ടി ട്രിപ്പ് ക്യാൻസൽ ചെയ്യപ്പെട്ടതിന്റെ കാരണങ്ങൾ ഇന്നും ദുരൂഹമെന്നു ബാലഭാസ്‌കറിന്റെ ഉറ്റ ബന്ധു പ്രിയാ വേണുഗോപാൽ മറുനാടൻ മലയാളിയോട് പറഞ്ഞു. സെപ്റ്റംബർ 22 നുള്ള ഗോഹട്ടി ട്രിപ്പ് കാൻസൽ ചെയ്യപ്പെട്ടതിന് പിന്നിൽ ആരെന്നു ഇപ്പോഴും കണ്ടുപിടിക്കാൻ കഴിഞ്ഞിട്ടില്ല. സെപ്റ്റംബർ 22 നു ഗോഹട്ടി ട്രിപ്പിൽ ബാലു പോയിരുന്നുവെങ്കിൽ തൃശൂർ വഴിപാടിന് എത്തില്ലായിരുന്നു. പകരം കുടുംബത്തിൽ നിന്നും ആരെങ്കിലും പോകും. സെപ്റ്റംബർ 25 നാണ് ബാലുവിന്റെ കാർ പള്ളിപ്പുറത്ത് വെച്ച് അപകടത്തിൽപ്പെടുന്നത്. ഗോഹട്ടി കച്ചേരി കാൻസൽ ചെയ്തതും ബാലുവിന്റെ കാർ അപകടവുമായി ബന്ധമുണ്ട്. ഗോഹട്ടി കച്ചേരിയും ബാലുവിന്റെ മരണവുമായി അഭേദ്യ ബന്ധം തന്നെയുണ്ട്. ഇത് ഞങ്ങൾ ഉറച്ചു വിശ്വസിക്കുന്നു. പക്ഷെ ഈ രീതിയിലുള്ള അന്വേഷണം ക്രൈംബ്രാഞ്ച് മുന്നോട്ടു നീക്കിയില്ല.

ബാലഭാസ്‌കർ പോകുമെന്ന് ഉറപ്പുള്ള ഗോഹട്ടി ട്രിപ്പ് കാൻസൽ ആയതാണ് ബാലഭാസ്‌കറിന്റെ വാഹനാപകടത്തിലേക്കും മരണത്തിലേക്കും വഴി വെച്ചത്. അതുകൊണ്ട് തന്നെ ഒട്ടനവധി ദുരൂഹതകൾ മരണവുമായി ബന്ധപ്പെട്ടു ഇപ്പോഴും മുന്നിലുണ്ട്. ഗോഹട്ടി ട്രിപ്പ് ചിലർ കാൻസൽ ചെയ്തു. അതിനു ശേഷമാണ് തൃശൂർ യാത്രയ്ക്ക് ബാലു പോകുന്നത്. തൃശൂരെ വഴിപാടിന് ആരെങ്കിലും പോയാൽ മതിയെന്നാണ് ബാലു തന്നെ മുൻപ് എടുത്ത തീരുമാനം. ഗോഹട്ടി ട്രിപ്പ് കാൻസൽ ചെയ്തപ്പോൾ ബാലു നേരെ തൃശൂരിലെ വഴിപാടിനും അതിനുശേഷമുള്ള മരണത്തിലേക്കും യാത്രയായി. ഗോഹട്ടി ട്രിപ്പ് ചിലർ മനഃപൂർവം മുടക്കിയതായാണ് കരുതുന്നത്- പ്രിയ പറയുന്നു.

ഗോഹട്ടിയിൽ അതിരുദ്ര മഹായജ്ഞം നടക്കുകയായിരുന്നു. ഇവിടെ ബാലുവിന് കച്ചേരിയുണ്ടായിരുന്നു. ഈ കച്ചേരിക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു ബാലു. പ്രതിഫല കാര്യത്തിൽ എന്തോ തർക്കം വന്നു എന്നാണ് ഞങ്ങൾ കേട്ടത്. തർക്കം ഉണ്ടാകാനുള്ള ഒരു സാധ്യതയും നിലവിലില്ലായിരുന്നു. റീ ബുക്കിങ് ചെയ്താൽ നഷ്ടമാകും എന്നാണ് പറഞ്ഞത്. അതുകൊണ്ട് തന്നെ ഫ്‌ളൈറ്റ് ടിക്കറ്റ് കാൻസൽ ചെയ്തു. ഇതോടെ ഗോഹട്ടി ട്രിപ്പ് മുടങ്ങി. അത് വിശ്വസനീയമായ ഒരു കാര്യമായി തോന്നിയിരുന്നില്ല. എന്താണ് അതിന്റെ പിന്നിൽ എന്നാണ് ഞങ്ങൾ ഇപ്പോഴും ആലോചിക്കുന്നത്. കർണാടിക് കച്ചേരി ബാലു ഒരിക്കലും ഒഴിവാക്കില്ല. പ്രതിഫല പ്രശ്‌നവുമായി ബന്ധപ്പെട്ടു പ്രശ്‌നങ്ങൾ ഉണ്ടാക്കുന്ന ആളുമല്ല. ഈ കച്ചേരി റദ്ദാക്കിയതിനു പിന്നിലെന്ത് എന്ന കാര്യം ഇപ്പോഴും വെളിയിൽ വന്നിട്ടില്ല.

തൃശൂർ വഴിപാടിന് ആരെങ്കിലും പോകണം എന്നാണ് ബാലു പറഞ്ഞത്. താൻ പോകും എന്ന് ബാലു പറഞ്ഞിട്ടില്ല. കാരണം ഗോഹട്ടി യാത്ര മുന്നിലുണ്ടായിരുന്നു. ഗോഹട്ടി ട്രിപ്പ് കാൻസൽ ചെയ്യും എന്ന് ബാലു കരുതിയതുമല്ല. ചെന്നൈയിലുള്ള ഹരീഷ് രാമചന്ദ്രൻ എന്ന മാനേജർ ആണ് കച്ചേരി ഓർഗനൈസ് ചെയ്തത്. അയാളുടെ നമ്പർ ക്രൈംബ്രാഞ്ചിനു ഞങ്ങൾ നൽകിയതാണ്. പക്ഷെ ക്രൈംബ്രാഞ്ച് അത് ഗൗനിച്ചില്ല. ഇതുപോലെ വേറൊരു മാനേജറെ പ്രകാശ് തമ്പി അപകടശേഷം വിളിച്ചു ഭീഷണിപ്പെടുത്തിയിരുന്നു.

അത് ഞങ്ങൾക്ക് അറിയാവുന്ന കാര്യമാണ്. ശബരീശനെക്കൊണ്ട് ഒരു കച്ചേരി പ്ലാൻ ചെയ്തപ്പോൾ അത് അഭിജിത്ത് നായരെക്കൊണ്ട് ചെയ്യിക്കണമെന്നു മാനേജർ പ്രകാശ് തമ്പി നിർബന്ധം പിടിച്ചു. അതിനൊക്കെ ചൊല്ലി ബാലുവുമായി ബന്ധപ്പെട്ടു വഴക്കുകൾ നടന്നിരുന്നു. ബാലു അപകടത്തിൽപ്പെടുമ്പോൾ ബാലുവിന്റെ കൂടെയുള്ളവർ ബാലുവുമായി ബന്ധമുള്ളവരെ വിളിച്ച് ഭീഷണിപ്പെടുത്തുക എന്നൊക്കെ പറയുമ്പോൾ എന്തൊക്കെ അസ്വഭാവികതകൾ അതിലുണ്ടാകും. ഇതെല്ലാം ക്രൈംബ്രാഞ്ച് സംഘത്തോട് ഞങ്ങൾ പറഞ്ഞതാണ്. പക്ഷെ അന്വേഷണം ഈ രീതിയിൽ ഒന്നും മുന്നോട്ടു പോയിട്ടില്ല.

ബാലുവിന്റെ മരണത്തിൽ ദുരൂഹമായ പലതും ഒളിഞ്ഞിരിക്കുന്നു. സ്വർണ്ണകള്ളക്കടത്തിൽ പ്രകാശ് തമ്പിക്കും വിഷ്ണുവിനും ബന്ധം വരുമെന്ന് ഞങ്ങൾ കരുതിയതല്ല. ബാലുവുമായി ബന്ധമുള്ളവർ ഇത്തരം കേസുകളിൽ കുടുങ്ങുന്നത് തന്നെ ദുരൂഹതയുണ്ട്. അപകടമരണവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന ദുരൂഹതകളിൽ പലതും ചുരുളഴിയില്ലെന്ന നിഗമനത്തിലേക്ക് തന്നെയാണ് ഇപ്പോൾ ബാലുവിന്റെ കുടുംബം നീങ്ങുന്നത്. ക്രൈംബ്രാഞ്ച് അന്വേഷണം ട്രാക്ക് തെറ്റിയോടുന്നു എന്ന നിഗമനത്തിലാണ് കുടുംബം.

അപകടവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന സംശയ ദുരീകരണത്തിനു ക്രൈംബ്രാഞ്ച് സംഘം സന്നദ്ധമാകാത്തതിനെ തുടർന്നാണ് അന്വേഷണവുമായി ബന്ധപ്പെട്ടു കുടുംബത്തിനു സംശയങ്ങൾ ഉയരുന്നത്. ട്രാക്കിലേക്ക് നീങ്ങുമെന്ന് കരുതിയ ക്രൈംബ്രാഞ്ച് അന്വേഷണം ഏതോ ഘട്ടത്തിൽ വഴിമാറിയതാണ് കുടുംബം കരുതുന്നത്. അതുകൊണ്ട് തന്നെ ക്രൈംബ്രാഞ്ച് അന്വേഷണത്തിനു നേർക്ക് ഇപ്പോൾ കുടുംബത്തിനു സംശയങ്ങൾ ഉയരുകയാണ്.

ഇപ്പോൾ കെഎസ്ആർടിസി ഡ്രൈവർ അജിയുടെ പേരുപോലും ക്രൈംബ്രാഞ്ച് സംഘം പൂഴ്‌ത്തിവയ്ക്കുന്നു. അജിയാണ് പ്രൈം വിറ്റ്‌നസ് എന്നാണ് ക്രൈംബ്രാഞ്ച് സംഘം ഞങ്ങളോട് പറഞ്ഞത്. ഇപ്പോൾ അജിയെക്കുറിച്ച് ക്രൈംബ്രാഞ്ച് ഒന്നും പറയുന്നില്ല. കലാഭവൻ സോബിയുടെ മൊഴിയും വിശദാംശങ്ങളും ക്രൈംബ്രാഞ്ച് ഇപ്പോൾ ഒന്നും കേൾക്കാൻ സന്നദ്ധമല്ല. സോബിയുടെ മൊഴി വിശ്വാസയോഗ്യമല്ല എന്നാണ് ക്രൈംബ്രാഞ്ച് കരുതുന്നത്. അതുകൊണ്ട് തന്നെ സോബിയെ വിശ്വാസത്തിലെടുക്കാനോ മൊഴിക്ക് ഗൗരവം നൽകാനോ ഒന്നും ക്രൈംബ്രാഞ്ച് തയ്യാറല്ല. അത് എന്തുകൊണ്ടു എന്നാണ് കുടുംബം ആരായുന്നത്.

പക്ഷെ ഞങ്ങളെ സംബന്ധിച്ചിടത്തോളം സോബിയുടെ മൊഴിക്ക് വിശ്വാസ്യതയുണ്ട്. നടന്ന കാര്യങ്ങൾ വളരെ വിശദമായാണ് സോബി ക്രൈംബ്രാഞ്ചിനു മുന്നിൽ മൊഴിയായി നൽകിയത്. പക്ഷെ ഈ മൊഴി വിശ്വാസത്തിൽ എടുക്കാൻ തയ്യാറല്ല എന്ന് പറയുമ്പോൾ അതിനു എന്താണ് അർത്ഥം കുടുംബം ചോദിക്കുന്നു. തന്റെ മൊഴി വിശ്വാസയോഗ്യമല്ലെങ്കിൽ നുണ പരിശോധന നടത്തട്ടെ എന്നും സോബി പറയുന്നു. എന്നിട്ടും ക്രൈംബ്രാഞ്ച് അത് മുഖവിലയ്ക്ക് എടുക്കാൻ തയ്യാറല്ല. എന്തുകൊണ്ട്? ഇതാണ് കുടുംബത്തിനു ക്രൈംബ്രാഞ്ച് അന്വേഷണത്തിനെക്കുറിച്ച് സംശയങ്ങൾ ഉയരാൻ കാരണമാകുന്നത്.

അജിയുടെ ബാക്ക്ഗ്രൗണ്ട് സംശയാസ്പദമായി നിലനിൽക്കുകയാണ്. അതുകൊണ്ട് തന്നെ ക്രൈംബ്രാഞ്ച് അന്വേഷണം സംശയാസ്പദമായ അജിയുടെ ബാക്ക്‌ഗ്രൌണ്ടി;ലേക്ക് നീങ്ങുന്നില്ല. അജിയുടെ ആദ്യം വന്ന ഫെയ്‌സ് ബുക്ക് പോസ്റ്റ് പോലും പെയിഡ് ഷെയർ എന്ന രീതിയിലാണ് സഞ്ചരിച്ചത്. എണ്ണായിരം ഷെയർ ആണ് അപകടവുമായി ബന്ധപ്പെട്ടു അജിയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റിനു ആ ഘട്ടത്തിൽ വന്നത്. ഇതെല്ലാം ഒരുപാട് സംശയങ്ങൾ ആണ് സൃഷ്ടിക്കപ്പെടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP