Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കുടിയേറ്റ ചരിത്രത്തിലെ ഏറ്റവും വലിയ വരൾച്ചയിലേക്ക് നീങ്ങി ബാവലിപുഴ; വെയിൽ കനക്കും മുമ്പേ പൂഴയിലെ നീരൊഴുക്ക് നിലയ്ക്കുന്ന അവസ്ഥയിൽ; ഉരുൾ പൊട്ടലിൽ ഭൂമിയുടെ അടിത്തട്ടിലെ വ്യതിയാനം കാരണമാകാമെന്ന് ഭൗമശാസ്ത്ര വിദഗ്ദ്ധർ; കൃഷിറിയക്കാൻ എന്തു ചെയ്യണമെന്നറിയാതെ മൂന്ന് പഞ്ചായത്തുകളിലെ കർഷകർ

കുടിയേറ്റ ചരിത്രത്തിലെ ഏറ്റവും വലിയ വരൾച്ചയിലേക്ക് നീങ്ങി ബാവലിപുഴ; വെയിൽ കനക്കും മുമ്പേ പൂഴയിലെ നീരൊഴുക്ക് നിലയ്ക്കുന്ന അവസ്ഥയിൽ;  ഉരുൾ പൊട്ടലിൽ ഭൂമിയുടെ അടിത്തട്ടിലെ വ്യതിയാനം കാരണമാകാമെന്ന് ഭൗമശാസ്ത്ര വിദഗ്ദ്ധർ; കൃഷിറിയക്കാൻ എന്തു ചെയ്യണമെന്നറിയാതെ മൂന്ന് പഞ്ചായത്തുകളിലെ കർഷകർ

രഞ്ജിത്ത് ബാബു

കൊട്ടിയൂർ: പ്രളയ ദുരന്തം നേരിട്ട കൊട്ടിയൂരിലെ ബാവലിപുഴ കടുത്ത വരൾച്ചാ ഭീഷണിയിലാണ്. അമ്പായത്തോട് മുതൽ കേളകം , കണിച്ചിയാർ വഴിയൊഴുകുന്ന പുഴയുടെ ഭാഗങ്ങളിലൂടെ യാത്ര ചെയ്ത മറുനാടൻ മലയാളി കണ്ടത് കുടിയേറ്റ ചരിത്രത്തിലെ ഏറ്റവും വലിയ വരൾച്ചയിലേക്ക് നീങ്ങുന്നതാണ്. ഏപ്രിൽ മാസം പോലും ഇത്തരമൊരു വരൾച്ച ഇതുവരേയും ഉണ്ടായിട്ടില്ലെന്നാണ് കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിരാ ശ്രീധരൻ പറയുന്നത്.

അതിനോട് യോജിക്കുന്ന അഭിപ്രായമാണ് ജോയ് വേളുപുഴക്കലും അഗസ്റ്റിനും പറയുന്നത്. പുഴയിലേക്കുള്ള നീരുറവകളെല്ലാം നിലച്ച അവസ്ഥയിലാണ്. മലയിൽ നിന്ന് ഒലിച്ചിറങ്ങുന്ന വെള്ളം മാത്രമാണ് പുഴയുടെ ജീവൻ നിലനിർത്തുന്നത്. ഈ ഒഴുക്ക് നിലക്കുന്നതോടെ പുഴ പൂർണ്ണമായും വറ്റും. ബാവലിപുഴയുടെ ഏത് ഭാഗത്തു നിന്നും മറുകരയിലേക്ക് നടന്നു തന്നെ പോകാം. പാലങ്ങളിലൂടെ മാത്രം കരപിടിക്കാവുന്ന ഇടമെല്ലാം ഇന്ന് പഴങ്കഥയായി മാറി. അമിതമായ ചൂടും ഈ മേഖലയെ ഗ്രസിച്ചിരിക്കയാണ്.

പ്രളയാനന്തരം നാട് കടുത്ത വരൾച്ചയിലേക്ക് നീങ്ങുമെന്നതിന്റെ സൂചനാണ് ബാവലിപുഴയുടെ ഇന്നത്തെ അവസ്ഥയിലൂടെ വ്യക്തമാവുന്നത്. പ്രളയവും ഉരുൾപൊട്ടലും ജീവിതം തന്നെ മാറ്റി മറിച്ച കൊട്ടിയൂർ, കേളകം, കണിച്ചിയാർ പഞ്ചായത്തിലെ കർഷകർക്ക് ബാവലിപുഴയുടെ ഈ മാറ്റം കടുത്ത തിരിച്ചടിയായിരിക്കയാണ്. ശീതകാല പച്ചക്കറി കൃഷിക്ക് ഒരുങ്ങുമ്പോഴേക്കും പുഴ തങ്ങളെ കയ്യൊഴിഞ്ഞുവെന്ന് കർഷകർ പറയുന്നു. പുഴ നേർത്തതോടെ കൃഷിയിടങ്ങളിലേക്കുള്ള കൈത്തോടുകളെല്ലാം വറ്റി വരണ്ടു.

ശീതകാലത്തും വേനൽക്കാലത്തുമായി 250 ലേറെ ഏക്കർ സ്ഥലത്ത് ഈ മേഖലയിൽ പച്ചക്കറി കൃഷി ചെയ്തു പോന്നിരുന്നു. ജെ.എൽ.ജി, ഗ്രൂപ്പുകളും കുടുംബശ്രീ കൂട്ടായ്മയും ജൈവകർഷക കൂട്ടായ്മയും എല്ലാം ജല ലഭ്യതക്കുറവു മൂലം എന്തു ചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുകയാണ്. നാമമാത്രമായി വീട്ടുപറമ്പിലുള്ള പച്ചക്കറി കൃഷി മാത്രമാണ് ഇപ്പോൾ നടക്കുന്നത്. എന്നാൽ കിണർ വെള്ളം ക്രമാതീതമായി താഴുന്ന പ്രവണതയും ഈ മേഖലയിൽ കണ്ടു വരികയാണ്. കൃഷിഭവനുകൾ നൽകുന്ന തൈകളും വിത്തും നടാൻ പോലും ആർക്കും ധൈര്യമില്ല.

കൊട്ടിയൂർ മേളയിൽ നിന്ന് ഉത്പ്പാദിപ്പിക്കുന്ന ചീരയും പാവയ്ക്കയും പയറും ജില്ലയിലെ മാർക്കറ്റുകളിൽ പ്രിയംങ്കരമായവയാണ്. എന്നാൽ ഇത്തവണ പ്രാദേശിക ഉപഭോക്താക്കൾക്ക് പോലും ഇത് ലഭ്യമാക്കാനാവില്ല. ഇതിനെല്ലാം പുറമേ കോവൽ, വെണ്ട, വെള്ളരി, കപ്പ എന്നിവയും ഈ മേഖലയിൽ നിന്ന് കൃഷി ചെയ്തു പോന്നിരുന്നു. നാമമാത്ര കൃഷിയിൽ ഒതുക്കി ജീവിതം തള്ളി നീക്കാൻ മാത്രമേ കർഷകർക്കാവുന്നുള്ളൂ. കപ്പയെങ്കിലും കൃഷി ചെയ്യാമെന്ന് കരുതുിയവർ പോലും മഴയില്ലാത്തതിനാൽ അതിനും മുതിരുന്നില്ല. വെള്ളം ലഭിക്കാൻ മറ്റ് മാർഗ്ഗവുമില്ല. കൃഷി ഭൂമി വരണ്ടുണങ്ങുന്ന അവസ്ഥയിലേക്കാണ് കൊട്ടിയൂർ മേഖല നീങ്ങുന്നത്. ഓഗസ്റ്റ് 22 ന് ശേഷം ഇവിടെ മഴ ലഭിക്കാത്തതാണ് പുഴയുടെ ഈ അവസഥക്ക് കാരണമായത്.

ഉരുൾപൊട്ടലിൽ ഭൂമിയുടെ അടിത്തട്ടിലുണ്ടാവുന്ന സംഭവ വികാസങ്ങൾ മൂലം പുഴയുടെ ഉറവയിൽ മാറ്റം വരാമെന്ന് സെന്റർ ഫോർ വാട്ടർ റിസോർസ് ഡവലപ്പ്മെന്റ് മാനേജ്മെന്റിലെ ഡോ. ദിനേശൻ ചെറുവാട്ട് പറയുന്നു. എന്നാൽ ഇക്കാര്യത്തിൽ പ്രളയ ശേഷം പൊതുവായ പഠനം മാത്രമേ സംസ്ഥാനത്ത് നടത്തിയിട്ടുള്ളൂ. തുലാവർഷം ലഭിക്കാതെ പോയതും ഓഗസ്റ്റ് മുതൽ മഴയില്ലാത്ത അവസ്ഥയുണ്ടായതും കാരണങ്ങളാണ്. വിശദമായ പഠനം നടത്തിയാൽ മാത്രമേ വസ്തുതകൾക്കനുസരിച്ച് ബാവലി പുഴയിലെ ഈ മാറ്റത്തെക്കുറിച്ച് പറയാനാകൂവെന്ന് ദിനേശൻ ചെറുവാട്ട് പറഞ്ഞു. സർക്കാർ നിർദേശമുണ്ടായാൽ ബാവലിപുഴ കേന്ദ്രീകരിച്ച് പഠനം നടത്താമെന്നും അദ്ദേഹം പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP