Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കാശു വാങ്ങാൻ വേണ്ടി 15 മാനേജ്‌മെന്റ് സീറ്റുകൾ ആംഗ്ലിക്കൻ സഭയ്ക്ക് സംഭാവന ചെയ്തു; സംവരണ സീറ്റുകൾ കോഴ വാങ്ങി കൊടുക്കാൻ അക്രൈസ്തവർക്കും സഭാഗം എന്ന സർട്ടിഫിക്കറ്റ് നൽകി; കാരക്കോണം മെഡിക്കൽ കോളേജിലെ കോഴ വിവാദം പുറം ലോകത്തെത്തിയതോടെ പ്രിൻസിപ്പാളിനൊപ്പം സസ്‌പെൻഷനിലായത് സിഎസ്‌ഐ മെഡിക്കൽ കോളേജ് ഡയറക്ടർ ബെനറ്റ് എബ്രഹാമും; ലോക്‌സഭാ സീറ്റുപോലും കോഴ വാങ്ങി വിൽക്കുന്നുവെന്ന എൽഡിഎഫിനെതിരെയുള്ള ആരോപണം വീണ്ടും കരുത്ത് പ്രാപിക്കുന്നു

കാശു വാങ്ങാൻ വേണ്ടി 15 മാനേജ്‌മെന്റ് സീറ്റുകൾ ആംഗ്ലിക്കൻ സഭയ്ക്ക് സംഭാവന ചെയ്തു; സംവരണ സീറ്റുകൾ കോഴ വാങ്ങി കൊടുക്കാൻ അക്രൈസ്തവർക്കും സഭാഗം എന്ന സർട്ടിഫിക്കറ്റ് നൽകി; കാരക്കോണം മെഡിക്കൽ കോളേജിലെ കോഴ വിവാദം പുറം ലോകത്തെത്തിയതോടെ പ്രിൻസിപ്പാളിനൊപ്പം സസ്‌പെൻഷനിലായത് സിഎസ്‌ഐ മെഡിക്കൽ കോളേജ് ഡയറക്ടർ ബെനറ്റ് എബ്രഹാമും; ലോക്‌സഭാ സീറ്റുപോലും കോഴ വാങ്ങി വിൽക്കുന്നുവെന്ന എൽഡിഎഫിനെതിരെയുള്ള ആരോപണം വീണ്ടും കരുത്ത് പ്രാപിക്കുന്നു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോഴ വാങ്ങി മെഡിക്കൽ സീറ്റ് സംവരണ സർട്ടിഫിക്കറ്റ് അനർഹർക്കു നൽകിയ സംഭവത്തോടനുബന്ധിച്ചു കുടുങ്ങിയവരിൽ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇടത് സ്ഥാനാർത്ഥിയായ ബെനറ്റ് എബ്രഹാമും. കോഴ ആരോപണത്തിൽ കാരക്കോണം സിഎസ്‌ഐ മെഡിക്കൽ കോളജ് ഡയറക്ടർ ഡോ. ജെ.ബെന്നറ്റ് ഏബ്രഹാം കുടുങ്ങുമ്പോൾ ഇടത് മുന്നണിയുടെ ലോക്‌സഭാ സീറ്റ് കോഴ വാങ്ങി കൊടുത്തുവെന്ന ആരോപണവും വീണ്ടും സജീവമാണ്. വിദ്യാഭ്യാസ കച്ചവടത്തിന്റെ ഇടനിലക്കാരനായിരുന്നു തിരുവനന്തപുരത്ത് സിപിഐ ലോക്‌സഭാ സ്ഥാനാർത്ഥിയാക്കിയെന്നാണ് ഉയരുന്ന വിമർശനം.കോഴ വാങ്ങി മെഡിക്കൽ സീറ്റ് സംവരണ സർട്ടിഫിക്കറ്റ് അനർഹർക്കു നൽകിയ സംഭവത്തിൽ പ്രിൻസിപ്പൽ ഡോ. പി.മധുസൂദനനേയും ചർച്ച് ഓഫ് സൗത്ത് ഇന്ത്യ (സിഎസ്‌ഐ) സസ്‌പെൻഡ് ചെയ്തിട്ടുണ്ട്

മാനേജ്‌മെന്റ് സീറ്റിൽ 15 എണ്ണം ആംഗ്ലിക്കൻ സഭയ്ക്കു സംവരണം ചെയ്തതു ചട്ടവിരുദ്ധമാണെന്നു കണ്ടെത്തിയെന്നും ആംഗ്ലിക്കൻ സഭാ ബിഷപ് കോഴ വാങ്ങി സഭാംഗങ്ങൾ അല്ലാത്തവർക്കു വ്യാജ സർട്ടിഫിക്കറ്റ് നൽകിയെന്ന മനോരമ ന്യൂസ് വാർത്തയുടെ അടിസ്ഥാനത്തിലാണു നടപടിയെന്നും ദക്ഷിണകേരള മഹായിടവക സെക്രട്ടറി ഡോ. പി.കെ.റോസ് ബിസ്റ്റ് അറിയിച്ചു. സമഗ്ര അന്വേഷണം നടത്തി നടപടി കൈക്കൊള്ളുന്നതിനു ബിഷപ് ധർമരാജ് റസാലത്തിന്റെ അധ്യക്ഷതയിൽ ചേർന്ന മഹായിടവക ഭാരവാഹികളുടെ യോഗം തീരുമാനിച്ചു. വൈസ് പ്രിൻസിപ്പലിനു കോളജ് പ്രിൻസിപ്പലിന്റെ ചുമതല നൽകി. മെഡിക്കൽ കോളജുകളിലെ സംവരണ സീറ്റുകളിലേക്കുള്ള അഡ്‌മിഷന് സിഎംഎസ് ആംഗ്ലിക്കൻ സഭയിലെ ബിഷപ്പിന്റെ സർട്ടിഫിക്കറ്റ് കച്ചവടം ഏറെ വിവാദമായിരുന്നു. ഇതാണ് സിഎസ് ഐ സഭയേയും പിടിച്ചുലയ്ക്കുന്നത്. സിഎംഎസ് ആംഗ്ലിക്കാൻ സഭയിലെ ബിഷപ്പ് ഡേവിഡ് വി.ലൂക്കോസാണ് ഇതര സമുദായങ്ങളിൽ പെട്ട വിദ്യാർത്ഥികൾക്കും സിഎംഎസ് ആംഗ്ലിക്കൻ സഭാംഗം എന്നു സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് നൽകുന്നത്. കാരക്കോണം മെഡിക്കൽ കോളജിലെ അഡ്‌മിഷനായി സർട്ടിഫിക്കറ്റ് നൽകുന്നതിന് ബിഷപ്പ് ഡേവിഡ് വി.ലൂക്കോസ് 10 ലക്ഷം രൂപ ആവശ്യപ്പെടുന്ന ഒളിക്യാമറ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് വൻ കച്ചവടത്തിന്റെ വാർത്ത പുറത്ത് വന്നത്.

കാരക്കോണം മെഡിക്കൽ കോളജിലെ മാനേജ്‌മെന്റ് ക്വാട്ടയിൽ ഏഴു സീറ്റുകൾ സിഎംഎസ് ആംഗ്ലിക്കൻ സഭയ്ക്കും അനുബന്ധസഭകൾക്കും സംവരണം ചെയ്തിട്ടുണ്ട്. ഈ സീറ്റുകളിലെ അഡ്‌മിഷന് സഭയിലെ ബിഷപ്പോ റവന്യു അധികൃതരോ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് ആവശ്യമാണ്. സാക്ഷി പത്രം നൽകുന്നതിനുള്ള കൈക്കൂലി ആവശ്യപ്പെടുന്ന ബിഷപ്പ് ഡേവിഡ് ലൂക്കോസിന്റെ തട്ടിപ്പ് റിപ്പോർട്ട് ചെയ്തത്. ഇതിന് പിന്നാലെയാണ് സിഎസ്‌ഐ സഭയിൽ പുതിയ വിവാദം ഉണ്ടാകുന്നത്. സിഎസ് ഐ സഭയിൽ ബെനറ്റ് എബ്രഹാമിനെ എതിർക്കുന്ന വലിയ വിഭാഗമുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബെനറ്റിനെതിരെ ഇവർ പ്രചരണത്തിനും ഇറങ്ങി. സി എസ് ഐ സഭയുടെ മുഴുവൻ വോട്ടും ബെനറ്റിന് കിട്ടുമെന്ന പ്രതീക്ഷയിലാണ് സിപിഐ ബെനറ്റിനെ സ്ഥാനാർത്ഥിയാക്കിയത്. എന്നാൽ ഇത് സംഭവിക്കാതെ ബെനറ്റ് തിരുവനന്തപുരത്ത് മൂന്നാം സ്ഥാനത്തായി. ഇത് ഇടത് മുന്നണിക്ക് വലിയ ക്ഷീണമാവുകയും ചെയ്തു.

തെരഞ്ഞെടുപ്പിൽ തോറ്റെങ്കിലും കാരക്കോണം മെഡിക്കൽ കോളേജിന്റെ ചുമതല ബെനറ്റിന് തന്നെയായിരുന്നു. എന്നാൽ ന്യൂനപക്ഷ സമുദായ സീറ്റിലേക്കുള്ള പ്രവേശനത്തിനു സിഎംഎസ് ആംഗ്ലിക്കൻ സഭയിലെ ബിഷപ് ഡേവിഡ് വി.ലൂക്കോസ് ഇതര സമുദായങ്ങളിൽപെട്ട കുട്ടികൾക്കു സിഎംഎസ് ആംഗ്ലിക്കൻ സഭാംഗം എന്നു സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് നൽകിയെന്നാണ് ആക്ഷേപം ചർച്ചയായതോടെ സിഎസ് ഐ സഭയിലും പൊട്ടിത്തെറി തുടങ്ങി. സർട്ടിഫിക്കറ്റ് നൽകാൻ സിഎംഎസ് ആംഗ്ലിക്കൻ സഭാ ബിഷപ് കോഴ വാങ്ങിയ സംഭവവുമായി ആംഗ്ലിക്കൻ ചർച്ച് ഓഫ് ഇന്ത്യയ്ക്കു ബന്ധമില്ലെന്നു സഭാ അധികൃതർ കോട്ടയത്ത് അറിയിച്ചത് വിവാദത്തിന് പുതിയ തലം നൽകി. സിഎംഎസ് ആംഗ്ലിക്കൻ എന്ന പേരിൽ ഒരു സഭയോ തിരുവിതാംകൂർ - കൊച്ചി എന്ന മഹായിടവകയോ നിലവിലില്ലെന്നും വിശദീകരിച്ചു. ഇതോടെ ബെനറ്റ് എബ്രഹാമിന്റെ എതിരാളികൾ അതിശക്തമായ സമ്മർദ്ദവുമായെത്തി. ഇതോടെ മെഡിക്കൽ കോളേജിന്റെ ചുമതലയും ബെനറ്റിന് നഷ്ടമായി.

സിഎംഎസ് ആംഗ്ലിക്കൻ സഭയിലെ ട്രാവൻകൂർ കൊച്ചിൻ രൂപതാ ബിഷപ്പായ ഡേവിഡ് വി.ലൂക്കോസ് പണം വാങ്ങി ഇതര സമുദായത്തിൽപെട്ട കുട്ടികൾക്കും സർട്ടിഫിക്കറ്റ് നൽകുന്നതായി നേരത്തെ തന്നെ സംശയമുണ്ടായിരുന്നു. സഭകൾക്കുള്ളിൽ പണത്തിന്റെ പേരിൽ തട്ടിപ്പ് നടത്തിയത് ബിഷപ്പ് തന്നെ നേരിട്ടാണ് എന്നതാണ് അത്ഭുതകരം. പത്ത് ലക്ഷം രൂപ നൽകണം എന്ന് കൃത്യമായി തന്നെ പറഞ്ഞാണ് സീറ്റിന് വേണ്ടിയുള്ള സാക്ഷ്യപ്പെടുത്തി സർട്ടിഫിക്കറ്റുകൾ നൽകുന്നത്. മറ്റൊരു സഭയിൽ അംഗമാണെങ്കിലും അതൊന്നും പണം വാങ്ങി സർട്ടിഫിക്കറ്റ് നൽകുന്നതിന് തടസ്സമല്ല.സിഎംഎസ് ആംഗ്ലിക്കൻ സഭാംഗമാണ് എന്നു സാക്ഷ്യപ്പെടുത്തുന്ന സർട്ടിഫിക്കറ്റുമായാണ് ബിഷപ്പ് എത്തിയത്. പണം ഇടനിലക്കാരന്റെ കൈവശം നൽകിയാൽ മതിയെന്നും കച്ചവടമുറപ്പിച്ച ശേഷം ഡീൽ വെയ്ക്കുന്നതും പതിവാണ്. ബെംഗളൂരുവിലും തനിക്ക് ഈ ഇടപാടുണ്ടെന്ന് ബിഷപ്പ് വെളിപ്പെടുത്തുന്നുണ്ട്.

ഈ സംഭാഷണമാണ് ബെനറ്റിനും വിനയായത്. സി എസ് ഐ സഭയിൽ ഒരുകാലത്ത് കരുത്തനായിരുന്നു ബെനറ്റ്. ഇടത് സർക്കാരിൽ വ്യക്തമായ സ്വാധീനമുള്ള വ്യക്തി. സി.എസ്‌ഐ സഭാംഗം, കാരക്കോണം സി.എസ്‌ഐ മെഡിക്കൽ കോളേജ് ഡയറക്ടർ, കമ്മ്യൂണിയൻ ഓഫ് ചർച്ചസ് ഇൻ ഇന്ത്യയുടെ ട്രസ്റ്റി അംഗം, മുൻ പി.എസ്.സി അംഗം എന്നിവ പരിഗണിച്ചാണ് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സിപിഐയുടെ സ്ഥാനാർത്ഥിയായി ബെനറ്റ് മാറിയത്. തെരഞ്ഞെടുപ്പ് കാലത്തിന് മുമ്പും തോൽവിക്ക് ശേഷവും ബെനറ്റ് രാഷ്ട്രീയ ചിത്രത്തിൽ ഇല്ലെന്നതാണ് വസ്തുത. അതുകൊണ്ടാണ് സീറ്റ് നൽകിയത് പേയ്‌മെന്റ് വാങ്ങിയാണെന്ന ആരോപണം സിപിഐയിൽ പൊട്ടിത്തെറിക്ക് കാരണമായത്.

തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ വിവാദമായ സ്ഥാനാർത്ഥി നിർണയം സംബന്ധിച്ച് സിപിഐ.യിൽ അച്ചടക്ക നടപടികൾ പോലും ഉണ്ടായി. തിരുവനന്തപുരത്തെ സ്ഥാനാർത്ഥി നിർണയത്തെക്കുറിച്ച് അന്വേഷണം നടത്തി സമിതി തയ്യാറാക്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം ജില്ലാ സെക്രട്ടറി വെഞ്ഞാറമൂട് ശശിയെ തൽസ്ഥാനത്ത് നിന്ന് മാറ്റി. പാർട്ടി സംസ്ഥാന കൗൺസിൽ യോഗത്തിലാണ് നടപടി ഉണ്ടായത്. പാർട്ടി നിയമസഭാ കക്ഷി നേതാവ് സി ദിവാകരനെ സംസ്ഥാന എക്സിക്യുട്ടീവിൽ നിന്ന് സംസ്ഥാന കൗൺസിലസിലിലേയ്ക്കും സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം പി.രാമചന്ദ്രൻ നായരെ ജില്ലാ കൗൺസിലിലേയ്ക്ക് തരംതാഴ്‌ത്തുകയും ചെയ്തു. ജില്ലാ സെക്രട്ടറിയായിരുന്ന ശശിയെയും ജില്ലാ കൗൺസിലിലേയ്ക്ക് തരംതാഴ്‌ത്തി. പിന്നീട് ശശിയും രാമചന്ദ്രൻനായരും സിപിഐ വിടുകയും ചെയ്തു.

അന്വേഷണ റിപ്പോർട്ടിൽ പേരെടുത്ത് പറഞ്ഞ് കുറ്റപ്പെടുത്തിയ സി ദിവാകരൻ, പി. രാമചന്ദ്രൻനായർ, വെഞ്ഞാറമൂട് ശശി എന്നിവർക്ക് പുറമെ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രനും സംസ്ഥാന സെക്രട്ടേറിയറ്റിനുമെതിരെയും കടുത്ത വിമർശം സിപിഐയിൽ ഉയർന്നിരുന്നു. സംസ്ഥാന സെക്രട്ടറിയുടെ അറിവും സമ്മതവുമില്ലെങ്കിൽ ഡോ. ബെനറ്റ് എബ്രഹാം സ്ഥാനാർത്ഥിയാകുമായിരുന്നില്ലെന്നും ചിലർ ആരോപിച്ചിരുന്നു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ശക്തമായ ത്രികോണ മത്സരം നടന്ന തിരുവനന്തപുരം മണ്ഡലത്തിൽ സിപിഐ. സ്ഥാനാർത്ഥിയായി മത്സരിച്ച ഡോ. ബെന്നറ്റ് എബ്രഹാം കോൺഗ്രസിന്റെ ശശി തരൂരിന്റെയും ബിജെപി.യുടെ ഒ.രാജഗോപാലിനും പിറകിൽ മൂന്നാം സ്ഥാനത്തായിരുന്നു. ഇതാദ്യമായാണ് ഇടതു മുന്നണി സ്ഥാനാർത്ഥി ഇവിടെ മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP