Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പീഡന മെത്രാനെ ചോദ്യം ചെയ്യുന്നത് സ്‌കോട്ലാൻഡ് യാർഡ് മാതൃകയിൽ; അൾട്രാ മോഡേൺ ചോദ്യം ചെയ്യൽ മുറിയിൽ പ്രവേശിച്ച ബിഷപ്പിന്റെ ഭാവവ്യത്യാസങ്ങളടക്കം നിരീക്ഷിച്ച് പറയുന്നത് നുണയാണോ എന്ന് പരിശോധിക്കും; ഒരേസമയം നാല് ഉദ്യോഗസ്ഥർ വരെ ചോദ്യങ്ങൾ ചോദിക്കും; ചോദ്യം ചെയ്യുന്നതാരെന്ന് മനസിലാകാതിരിക്കാൻ ഉദ്യോഗസ്ഥന്റെ ശബ്ദമടക്കം മാറ്റും: ഫ്രാങ്കോയെ ചോദ്യം ചെയ്യുക വൈക്കം ഡിവൈഎസ്‌പി സുഭാഷിന്റെ നേതൃത്വത്തിലുള്ള രണ്ട് സംഘങ്ങൾ

പീഡന മെത്രാനെ ചോദ്യം ചെയ്യുന്നത് സ്‌കോട്ലാൻഡ് യാർഡ് മാതൃകയിൽ; അൾട്രാ മോഡേൺ ചോദ്യം ചെയ്യൽ മുറിയിൽ പ്രവേശിച്ച ബിഷപ്പിന്റെ ഭാവവ്യത്യാസങ്ങളടക്കം നിരീക്ഷിച്ച് പറയുന്നത് നുണയാണോ എന്ന് പരിശോധിക്കും; ഒരേസമയം നാല് ഉദ്യോഗസ്ഥർ വരെ ചോദ്യങ്ങൾ ചോദിക്കും; ചോദ്യം ചെയ്യുന്നതാരെന്ന് മനസിലാകാതിരിക്കാൻ ഉദ്യോഗസ്ഥന്റെ ശബ്ദമടക്കം മാറ്റും: ഫ്രാങ്കോയെ ചോദ്യം ചെയ്യുക വൈക്കം ഡിവൈഎസ്‌പി സുഭാഷിന്റെ നേതൃത്വത്തിലുള്ള രണ്ട് സംഘങ്ങൾ

അർജുൻ സി വനജ്

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ തൃപ്പൂണിത്തുറയിൽ ചോദ്യം ചെയ്യുന്നത് സ്‌കോട്‌ലൻഡ് യാർഡ് മാതൃകയിലുള്ള ഹൈടെക് രീതിയിൽ. അൾട്രാ മോഡേൺ ചോദ്യം ചെയ്യൽ മുറിയാണ് ഇതിനായി സജ്ജമാക്കിയിരിക്കുന്നത്. ബിഷപ്പിന്റെ ഭാവവ്യത്യാസങ്ങളടക്കം പരിശോധിച്ച് പറയുന്നത് നുണയാണോ എന്നതടക്കം മനസിലാക്കാനുള്ള സംവിധാനങ്ങളാണ് പൊലീസിന്റെ പക്കലുള്ളത്.

രാവിലെ 11 മണിയോടെയാണ് ബിഷപ്പ് തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയത്. അന്വേഷണ ഉദ്യോഗസ്ഥൻ വൈക്കം ഡിവൈഎസ്‌പി സുഭാഷിന്റെ നേതൃത്വത്തിൽ രണ്ടുസംഘങ്ങളായാണ് ബിഷപ്പിനെ ചോദ്യംചെയ്യുക. ബിഷപ്പ്, അത്യാധുനിക ചോദ്യം ചെയ്യൽ മുറിയിൽ കയറുമ്പോൾ മുതൽ സംഭവിക്കുന്നതിന്റെയെല്ലാം വീഡിയോയും ഓഡിയോയും പകർത്താനുള്ള സാധ്യതകൾ നടപടികൾ എല്ലാം ഓഡിയോയിലും വീഡിയോയിലും പകർത്തും. ബിഷപ്പിന്റെ ഭാവവ്യത്യാസങ്ങളടക്കം പരിശോധിച്ച് ആവശ്യമെങ്കിൽ വീണ്ടും ചോദ്യംചെയ്യും.

ലോകത്തെ ഏറ്റവും മികച്ച കുറ്റാന്വേഷണസംഘമായ സ്‌കോട്ലൻഡ് യാർഡിന്റെ മാതൃകയിലാണ് അൾട്രാ മോഡേൺ ചോദ്യംചെയ്യൽ മുറി. ഇതിന്റെ പ്രവർത്തനം ഉന്നത പൊലീസ് ഉദ്യോഗസ്ഥർ വിലയിരുത്തി. ഒരു മുറിയിൽ മൈക്ക് ഘടിപ്പിച്ച മേശയ്ക്ക് ഇരുവശങ്ങളിലായി ഉദ്യോഗസ്ഥനും പ്രതിയുമിരിക്കും. വൺവേ മിറർ ഉപയോഗിച്ചു മുറി വേർതിരിച്ചിട്ടുണ്ട്. മറുഭാഗത്തു നടക്കുന്നതൊന്നും പ്രതിക്കു കാണാനാവില്ല. ഒരേസമയം നാല് ഉദ്യോഗസ്ഥർക്കു ചോദ്യങ്ങൾ ചോദിക്കാം. ആരാണു ചോദ്യം ചെയ്യുന്നതെന്നു മനസിലാകാതിരിക്കാൻ ഉദ്യോഗസ്ഥന്റെ ശബ്ദമടക്കം മാറ്റാം. വയർലെസ് സംവിധാനത്തിലൂടെ അവർക്ക് അടുത്ത മുറിയിലിരിക്കുന്ന മുതിർന്ന ഉദ്യോഗസ്ഥരുമായി ബന്ധപ്പെടാം.

അവിടെയാണ് കൂടുതൽ ഉപകരണങ്ങളുള്ളത്. ഇവ പ്രവർത്തിപ്പിക്കുന്നതാകട്ടെ, പ്രത്യേക പരിശീലനം നേടിയവരാണ്. അമേരിക്കൻ സാങ്കേതികവിദ്യയിൽ ചൈനീസ് നിർമ്മിതമായ സി.പി. പ്ലസ് ക്യാമറകളും വീഡിയോ റെക്കോഡറും ഉപയോഗിക്കും. വയർലെസ് സംവിധാനം ജർമനിയിൽ നിന്നും ശബ്ദലേഖന ഉപകരണങ്ങൾ ജപ്പാനിൽനിന്നുമാണ്. ഡി.ജി.പി.യുമായും ജില്ലാ പൊലീസ് മേധാവിയുമായും വീഡിയോ കോൺഫറൻസ് നടത്താനുള്ള സംവിധാനവും ഇവിടെയുണ്ട്. ചോദ്യംചെയ്യലിന്റെ ഓരോഘട്ടവും ഉന്നതോദ്യോഗസ്ഥർക്ക് നേരിട്ട് കാണാനും ചോദ്യങ്ങൾ ചോദിക്കാനുമാകുമെന്നതാണ് പ്രത്യേകത.

11 മണിയോടെ വെള്ളക്കാറിൽ എത്തിയ ബിഷപ്പ് ചാനൽ ക്യാമറകൾക്ക് പിടികൊടുക്കാതെയാണ് ചോദ്യം ചെയ്യൽ മുറിയിലേക്ക് കയറിപ്പോയത്. അതീവ നാടകീയമായിട്ടായിരുന്നു ബിഷപ്പിന്റെ രംഗപ്രവേശം. അദ്ദേഹം എവിടെയാണെന്ന കാര്യത്തിൽ ആർക്കും പിടിയുണ്ടായിരുന്നില്ല. കാറിൽ സഹായികൾക്കൊപ്പം എത്തിയ ബിഷപ്പിന് പൊലീസ് തന്നെ ചാനൽ ക്യാമറകൾക്ക് മുമ്പിൽ പെടാതെ ഒളിപ്പിച്ചു കടത്തുകയായിരുന്നു. ജലന്ധർ രൂപതാ പി.ആർ.ഒ ഫാ. പീറ്റർ കാവുംപുറവും ബിഷപ്പിനൊപ്പം എത്തിയിട്ടുണ്ട്. കോട്ടയത്തു നിന്നും അന്വേഷണ ഉദ്യോഗസ്ഥരും തൃപ്പൂണിത്തുറയിൽ എത്തിയിട്ടുണ്ട്.

ചോദ്യം ചെയ്യലിനായി ഉദ്യോഗസ്ഥർ തൃപ്പൂണിത്തുറയിലെ ക്രൈംബ്രാഞ്ച് ഓഫീസിന് മുമ്പുലുണ്ട്. ഇവിടുത്തെ ഹൈടെക് ഇന്ററോഗേഷൻ സെന്ററിൽ ഉദ്യോഗസ്ഥർ എത്തിക്കൊണ്ടിരിക്കയാണ്. രണ്ട് മുറികളാണ് ഇവിടെയുള്ളത്. അഞ്ച് ക്യാമറകളുടെ നിരീക്ഷണമുണ്ട്. ഡിജിപിക്ക് അടക്കം വീഡിയോയിലൂടെ ചോദ്യങ്ങൾ ചോദിക്കാനുള്ള സൗകര്യങ്ങൽ ഇവിടെയുണ്ട്. പത്ത് മണിക്ക് ഹാജരാകാനാണ് ബിഷപ്പിനോട് നിർദ്ദേശിച്ചിരുന്നത്. എന്നാൽ 11 മണിയോടെയാണ് ബിഷപ്പ് എത്തിയത്.

ചാനലുകളെല്ലാം ബിഷപ്പിന്റെ വരവ് കാത്തിരിക്കയായിരുന്നു. തൃശ്ശൂരിലാണ് ബിഷപ്പുള്ളതെന്നാണ് വാർത്ത വന്നത്. ബിഷപ്പിന്റെ സഹോദരൻ കൊച്ചിയിലേക്ക് ഇന്നോവാ കാറിൽ വരുന്നണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ചാനലുകൾ പോയത്. വിശദമായ ചോദ്യാവലി തയ്യാറാക്കിയാണ് പൊലീസ് ചോദ്യം ചെയ്യൽ നടത്തുക. അതേസമയം തെളിവ് ലഭിച്ചാൽ മാത്രമേ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ഉണ്ടാകൂ എന്ന് കോട്ടയം എസ്‌പി ഹരിശങ്കർ വ്യക്തമാക്കിയിരുന്നു. ബിഷപ്പിന്റെയും കന്യാസ്ത്രീയുടെയും സാക്ഷികളുടെയും മൊഴികൾ വിലയിരുത്തിയ ശേഷമേ ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകൂ. അറസ്റ്റ് ചെയ്യുന്നതിന് തടസ്സമൊന്നും ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.

മൊഴികളിലെ വൈരുദ്ധ്യങ്ങളും വ്യത്യാസങ്ങളും ദൂരീകരിക്കുന്നതിനാണ് ബിഷപ്പിന്റെ മൊഴിയെടുക്കുന്നത്. തെളിവുകൾ ഉണ്ടെന്ന് ബോധ്യപ്പെട്ടാൽ അറസ്റ്റുണ്ടാകും. എന്നാൽ അറസ്റ്റുമായി ബന്ധപ്പെട്ട കാര്യം ചോദ്യംചെയ്യലിനു ശേഷം മാത്രമേ അന്തിമ തീരുമാനം ഉണ്ടാകൂ. ഹൈക്കോടതി അറസ്റ്റ് തടഞ്ഞിട്ടില്ല. ഇന്നത്തെ ചോദ്യംചെയ്യലിനു ശേഷം മാത്രമേ തുടർ ചോദ്യംചെയ്യൽ ആവശ്യമുണ്ടോ എന്ന് പറയാൻ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു.

അന്വേഷണ സംഘത്തിന് മേൽ സമ്മർദ്ദങ്ങളൊന്നുമില്ല. നാലു വർഷം പഴക്കമുള്ള കേസിൽ ശസ്ത്രീയ തെളിവുകൾ പരിമിതമായിരിക്കും. അന്വേഷണത്തിൽ സാക്ഷിമൊഴികളാണ് പ്രധാനം. അതുകൊണ്ടുതന്നെ കൂടുതൽ സാക്ഷികളെ ചോദ്യംചെയ്യേണ്ടിവരും. അതിന് കൂടുതൽ സമയം വേണ്ടിവരും. കേസിൽ വളരെ വേഗതയിലാണ് അന്വേഷണം നടന്നത്. ഇതുവരെയുള്ള അന്വേഷണത്തിൽ അന്വേഷണ സംഘത്തിന് പൂർണ തൃപ്തിയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീ നൽകിയ ലൈംഗിക പീഡന പരാതിയിൽ രണ്ടാം തവണയാണു ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ പൊലീസ് ചോദ്യം ചെയ്യുന്നത്. അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ ജലന്തറിലെത്തി ചോദ്യം ചെയ്തിരുന്നു. ഒൻപതു മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിൽ ബിഷപ്പിന്റെ വിശദീകരണം കേട്ട് അന്വേഷണ സംഘം മടങ്ങി. ഇത്തവണ നൂറിലേറെ ചോദ്യങ്ങളും അതിലേറെ ഉപചോദ്യങ്ങളുമാണു അന്വേഷണസംഘം തയാറാക്കിയിട്ടുള്ളത്. നൽകിയ മൊഴികൾ പരിശോധിക്കാൻ സമാന്തര അന്വേഷണവും നടക്കും.

ചോദ്യംചെയ്യൽ പൂർത്തിയാകും വരെ ബിഷപ്പിനു ജലന്തറിലേക്കു മടങ്ങാനായേക്കില്ല. വൈക്കം ഡിവൈഎസ്‌പി കെ.സുഭാഷിന്റെ നേതൃത്വത്തിൽ അഞ്ചംഗ അന്വേഷണ സംഘം ഒന്നാംഘട്ടത്തിൽ ചോദ്യം ചെയ്യും. ബിഷപ്പിന്റെ സഹായികളായ ജലന്തർ രൂപതയിലെ വൈദികർ അടങ്ങുന്ന സംഘം കോട്ടയത്തെത്തിയിരുന്നു. കൊച്ചിയിലും കോട്ടയത്തുമുള്ള നിയമ വിദഗ്ധരുമായി ഇവർ ചർച്ച നടത്തി. ചോദ്യം ചെയ്യൽ കേന്ദ്രങ്ങളിലും പരാതിക്കാരിയായ കന്യാസ്ത്രീ താമസിക്കുന്ന കുറവിലങ്ങാട് സെന്റ് ഫ്രാൻസിസ് മിഷൻ ഹോമിനും പൊലീസ് സുരക്ഷ ശക്തമാക്കി. ബിഷപ്പിന്റെ അറസ്റ്റ് തടയാതിരുന്നതു കോടതി സത്യത്തിനൊപ്പമെന്നതിന്റെ സൂചനയാണെന്നു സമരം ചെയ്യുന്ന കന്യാസ്ത്രീകൾ പ്രതികരിച്ചു. കന്യാസ്ത്രീക്കു തന്നോടുള്ള വ്യക്തിവിരോധമാണു പരാതിക്കു പിന്നിലെന്നും താൻ നിരപരാധിയാണെന്നും ചൂണ്ടിക്കാട്ടിയാണു ബിഷപ് ഹർജി നൽകിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP