Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പൊലീസ് സ്‌റ്റേഷനിലും ആശുപത്രിയിലും കോടതിയിലും പൊലീസ് ക്ലബ്ബിലും ഒക്കെയായി മാറി മാറി നടന്നിട്ടും യാതൊരു ഭാവ വ്യത്യാസവുമില്ലാതെ ഫ്രാങ്കോ മുളക്കൽ; ജനക്കൂട്ടം കൂവുമ്പോഴും അസ്വസ്ഥതയോ നിരാശയോ ഇല്ല; കസ്റ്റഡിയിൽ വിട്ട് കൊടുത്തുകൊണ്ടുള്ള കോടതി ഉത്തരവ് വന്നപ്പോൾ ആശ്വാസ ഭാവം: പഠിച്ച കള്ളനെ പോലെ എല്ലാം സംയമനത്തിൽ കൈകാര്യം ചെയ്ത് ബലാത്സംഗ കേസിൽ അറസ്റ്റിലായ ജലന്ധർ രൂപതാ മെത്രാൻ

പൊലീസ് സ്‌റ്റേഷനിലും ആശുപത്രിയിലും കോടതിയിലും പൊലീസ് ക്ലബ്ബിലും ഒക്കെയായി മാറി മാറി നടന്നിട്ടും യാതൊരു ഭാവ വ്യത്യാസവുമില്ലാതെ ഫ്രാങ്കോ മുളക്കൽ; ജനക്കൂട്ടം കൂവുമ്പോഴും അസ്വസ്ഥതയോ നിരാശയോ ഇല്ല; കസ്റ്റഡിയിൽ വിട്ട് കൊടുത്തുകൊണ്ടുള്ള കോടതി ഉത്തരവ് വന്നപ്പോൾ ആശ്വാസ ഭാവം: പഠിച്ച കള്ളനെ പോലെ എല്ലാം സംയമനത്തിൽ കൈകാര്യം ചെയ്ത് ബലാത്സംഗ കേസിൽ അറസ്റ്റിലായ ജലന്ധർ രൂപതാ മെത്രാൻ

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ഇന്നലത്തെ ദിവസം തിരക്കുകൾ നിറഞ്ഞതായിരുന്നു. പൊലീസ് സ്‌റ്റേഷനും ആശുപത്രിയിലും കോടതിയും പൊലീസ് ക്ലബ്ബുമൊക്കെയായി തിരക്കോട് തിരക്ക്. ചെന്നിടത്തെല്ലാം പീഡന വീരനായ ബിഷപ്പിനെ കാണാൻ വൻ ജനക്കൂട്ടം തന്നെ ഉണ്ടായിരുന്നു. പലയിടത്തും ബിഷപ്പിനെ ജനക്കൂട്ടം വലിയ കൂവലോടെയാണ് സ്വീകരിച്ചത്. എന്നിരുന്നാലും മുഖത്ത് യാതൊരു ഭാവ വ്യത്യാസമോ അസ്വസ്ഥതയോ ഇല്ലാതെ വളരെശാന്തനായി തന്നെയാണ് ബിഷപ്പിനെ കാണാനായത്.

നെഞ്ച് വേദനയെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിക്കപ്പെട്ട ബിഷപ്പിനെ ഒരുരാത്രി നീണ്ട ആശുപത്രിവാസത്തിനു ശേഷം രാവിലെ 10 മണിയോടെയാണു ആശുപത്രി വിട്ടത്. അതിനു മുൻപു പരിശോധനകളെല്ലാം ഒന്നുകൂടി ഡോക്ടർമാർ നടത്തി. ആശുപത്രിയിലും പരിസരത്തും എല്ലാം ബിഷപ്പിനെ കാണാൻ വൻ തിരക്കായിരുന്നു. പൊലീസുകാരുടെ അകമ്പടി ഉണ്ടായിരുന്നെങ്കിലും ജനക്കൂട്ടത്തിന്റെ കൂക്കു വിളിക്ക് അവിടെ ഒരു കുറവും ഉണ്ടായിരുന്നില്ല. പലരും പീഡന വീരാ എന്ന് ഉച്ചത്തിൽ വിളിക്കുന്നുണ്ടായിരുന്നു. എന്നിരുന്നാലും നിരാശയോ തെല്ലും കുറ്റ ബോധമോ പോലും ആ മുഖത്ത് കാണാനുണ്ടായിരുന്നില്ല. പഠിച്ച കള്ളനെ പോലെ എല്ലാം സംയമനത്തിൽ കൈകാര്യം ചെയ്ത് മുഖമുയർത്തി പിടിച്ചു തന്നെ ബിഷപ്പ് നിന്നു.

തുടർന്നു പൊലീസ് ക്ലബ്ബിലേക്ക് കൊണ്ടു പോയി. പ്രഭാതകൃത്യങ്ങൾക്കും ഭക്ഷണത്തിനുംശേഷം 12 മണിയോടെ പാലായിലേക്കു സംഘം തിരിച്ചു. യാത്രയിലുടനീളം സന്തോഷഭാവം കാട്ടിയ ബിഷപ് തൃശൂരിൽ നിന്നെത്തി അനുഗമിച്ച ബന്ധുക്കളെ കൈവീശി കാണിച്ചു. പാലാ കോടതിയിൽ 1.10ന് എത്തിയ ബിഷപ്പും പൊലീസ് സംഘവും നേരെ കോടതി ഹാളിലേക്ക്. കോടതി നടപടികൾ പൂർത്തിയാക്കി വിധി പറയൽ രണ്ടരയിലേക്കു മാറ്റി. അതുവരെ പൊലീസ് സംരക്ഷണയിൽ ഒരു മുറിക്കുള്ളിൽ അടച്ചിരുന്നു. അപ്പോഴും ആ മുഖത്ത് സന്തോഷ ഭാവം മാത്രം.

രണ്ടരയോടെ കോടതി വീണ്ടും ചേർന്നപ്പോൾ രണ്ടു ദിവസത്തെ പൊലീസ് കസ്റ്റഡി അനുവദിച്ച് ഉത്തരവെത്തി. ജയിലിലേക്ക് എന്നറിഞ്ഞിട്ടും ആ മുഖത്ത് തെല്ലും കൂസൽ ഇല്ലായിരുന്നു. വിധി പ്രതീക്ഷിച്ചതെന്ന മട്ടിലായിരുന്നു ബിഷപ്പിന്റെ ഭാവം. മുൻപിരുന്ന അതേ മുറിയിൽ വിധിയുടെ പകർപ്പിനായി കാത്തിരിപ്പ്. മൂന്നു മണിയോടെ കോടതിക്കു പുറത്തെത്തിച്ച ബിഷപ്പിനെ തുടർന്നു വീണ്ടും മെഡിക്കൽ കോളജിലെത്തിച്ചു ലൈംഗികശേഷി പരിശോധനയ്ക്കു വിധേയനാക്കിയശേഷം തിരികെ പൊലീസ് ക്ലബ്ബിലെത്തിച്ചു.

സിംഹാസനത്തിൽ നിന്നും ഒരു ദിവസം തെരുവിലേക്ക് വലിച്ചിഴക്കപ്പെട്ടിട്ടും കുലുക്കമില്ലാത്ത ബിഷപ്പിന്റെ പെരുമാറ്റം കണ്ടു നിന്നവരിലെല്ലാം അത്ഭുതം ഉണർത്തി. പൊലീസ് കസ്റ്റഡിയിലാ ആദ്യ ദിനം കോട്ടയം മെഡിക്കൽ കോളേജിൽ ഉറങ്ങിയ ബിഷപ്പ് ഇന്നലെ അദ്ദേഹത്തിന് പൊലീസ് ക്ലബിലെ എ.സി. മുറിയാണു ലഭിച്ചത്. അതുകൊണ്ട് തന്നെ ബിഷപ്പിന് രണ്ട് ദിവസവും സുഖ ഉറക്കം കിട്ടി. ഇന്നലെ മീൻ കറി കൂട്ടിയുള്ള ഊണായിരുന്നു ഉച്ചഭക്ഷണം. അത്താഴത്തിനായി ചപ്പാത്തിയും ചിക്കൻ കറിയും കൊണ്ടുവന്നെങ്കിലും ഉച്ച ഭക്ഷണം വൈകിയതിനാൽ ബിഷപ് കഴിച്ചില്ല. പൊലീസ് ക്യാമ്പിൽ തയാറാക്കുന്ന ഭക്ഷണമാണു ബിഷപ്പിനായി എത്തിച്ചത്. ഇന്ന് മുതൽ ഭക്ഷണത്തിലെ സമയക്രമം പാലിക്കാനും പൊലീസിന് ഉന്നത തലത്തിൽ നിന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. ബിഷപ്പിന് താൽപ്പര്യമുള്ള ഭക്ഷണം തന്നെ എത്തിച്ച് കൊടുക്കും,

പൊലീസ് ക്ലബിന്റെ മുകൾനിലയിലെ എ.സി. മുറിയാണു ബിഷപ്പിന്റെ താമസത്തിനായി ഒരുക്കിയത്. അന്വേഷണ സംഘത്തിലെ രണ്ടു ഉദ്യോഗസ്ഥരും ബിഷപ്പിനൊപ്പം മുറിയിൽ ഉണ്ടായിരുന്നു. മുറിക്ക് പുറത്തും നാലു പൊലീസുകാരെ ഡ്യൂട്ടിക്കായി നിയോഗിച്ചിരുന്നു. ഇവർ ബിഷപ്പിന്റെ ഏതാവശ്യത്തിനും തയ്യാറായി നിൽക്കുന്നവരാണ്. ഹൃദ് രോഗം ബിഷപ്പിനുണ്ടെന്നും അതുകൊണ്ട് തന്നെ എന്തും സംഭവിക്കാമെന്നുമാണ് ബിഷപ്പിന്റെ അടുപ്പക്കാർ പൊലീസിനെ അറിയിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ തൊട്ടടുത്ത് തന്നെ ഡോക്ടർമാരുടെ സംഘത്തേയും പൊലീസ് തയ്യാറാക്കി നിർത്തിയിട്ടുണ്ട്. ചെറിയ അസ്വസ്ഥതയുണ്ടെങ്കിൽ പോലും ബിഷപ്പിനെ വീണ്ടും ആശുപത്രിയിലേക്ക് മാറ്റും.

അറസ്റ്റിലായ ദിവസം നെഞ്ചുവേദനയുണ്ടെന്നു പരാതിപ്പെട്ടതിനെത്തുടർന്നു വെള്ളിയാഴ്ച രാത്രി 10.40നാണു കോട്ടയത്തേക്കു കൊണ്ടുവരുന്നതിനിടെ മെഡിക്കൽ കോളജ് ആശുപത്രിയിലെ കാർഡിയോളജി വിഭാഗത്തിൽ ബിഷപ്പിനെ പ്രവേശിപ്പിച്ചത്. ഉടൻ തന്നെ കാർഡിയോളജി വിഭാഗം തലവൻ ഡോ.വി.എൽ. ജയപ്രകാശിന്റെ നേതൃത്വത്തിൽ പരിശോധിച്ചു. ഇ.സി.ജിയിൽ നേരിയ വ്യതിയാനം കണ്ടതിനെത്തുടർന്നു തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റി. അവിടെയായിരുന്നു ഉറക്കം. ഉറക്കം കഴിഞ്ഞപ്പോൾ അവിടെ നിന്ന് പൊലീസ് ക്ലബ്ബിലേക്ക് മാറ്റി. ആരോഗ്യനില തൃപ്തികരമാണെന്നു കണ്ടെത്തിയതോടെ ഡിസ്ചാർജ് അനുവദിക്കാമെന്നു പൊലീസിനെ അറിയിച്ചു.

ഇതിനിടെ, ഒരു ചായ കുടിച്ചു. ഡിസ്ചാർജ് രേഖകൾ കരസ്ഥമാക്കി പത്തരയോടെയാണു ബിഷപ്പിനെ പൊലീസ് ക്ലബ്ബിലേക്കു കൊണ്ടുപോയത്. നാലു പൊലീസ് വാഹനങ്ങളുടെ അകമ്പടിയിൽ കനത്ത സുരക്ഷയിലാണു ബിഷപ്പിനെ പൊലീസ് ക്ലബിൽ എത്തിച്ചത്. അവിടെവച്ചായിരുന്നു പ്രഭാത ഭക്ഷണം. പൊലീസ് കാന്റീനിൽനിന്നു അപ്പവും മുട്ടക്കറിയുമാണു നൽകിയത്. ഇതിനിടെ ബിഷപ്പിനുള്ള മരുന്നുകളും വസ്ത്രങ്ങളുമായി ഒരു സഹായിയെത്തി. പിന്നീട് പാലാ കോടതിയിലേക്കു കൊണ്ടുപോകുന്നതിനുള്ള ഒരുക്കങ്ങൾ തുടങ്ങി. അപ്പോഴാണു കോടതിയിൽ ഹാജരാക്കുമ്പോൾ സമർപ്പിക്കേണ്ട മെഡിക്കൽ രേഖകൾ മെഡിക്കൽ കോളജ് അശുപത്രിൽനിന്നും വാങ്ങിയില്ലെന്ന വിവരം അന്വേഷണ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുന്നത്.

കോടതിയിൽ നിന്നും ബിഷപ് ഫ്രാങ്കോയെ പൊലീസ് ക്ലബിലേക്ക് കൊണ്ടുവരുന്നത് വഴി മൂന്നരയോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ വീണ്ടും എത്തിച്ചു. ആശുപത്രിൽ ഒരുമണിക്കൂറോളം നീണ്ടുനിന്ന പരിശോധനകൾക്ക് ശേഷം അഞ്ചു മണിയോടെ വീണ്ടും പൊലീസ് ക്ലബിലേക്ക് കൊണ്ടു വന്നു. വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കാനുള്ള നീക്കമായിരുന്നു ഇതിന് പിന്നിൽ. 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP