Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മന്ത്രവാദിയുടെ വാക്കുകേട്ട് യുവതിയെ കൊന്നത് പട്ടിണിക്കിട്ട്; പേ വിഷബാധക്ക് ഡോക്ടറെ കാണിക്കാതെ ജപിച്ച നൂലും കെട്ടിയിരുന്നതോടെ നഷ്ടമായത് എട്ടുവയസ്സുകാരന്റെ ജീവൻ; നിധി കിട്ടാത്തതിന്റെ പേരിൽ തമിഴ്‌നാട് സംഘം കൊന്നു കുഴിച്ചുമൂടിയത് മന്ത്രവാദിയടക്കമുള്ള നാലംഗ സംഘത്തെ; ബീഹാറിലും യുപിയിലുമല്ല...സാക്ഷര സുന്ദര നവോത്ഥാന കേരളത്തിൽ എട്ടുമാസത്തിനിടെ ഉണ്ടായത് എട്ടു മന്ത്രവാദക്കൊലകൾ; അന്ധവിശ്വാസ നിർമ്മാർജന ബിൽ നടപ്പാക്കാൻ പിണറായി വിജയന് ധൈര്യമുണ്ടോയെന്ന് ചോദിച്ച് സോഷ്യൽ മീഡിയ

മന്ത്രവാദിയുടെ വാക്കുകേട്ട് യുവതിയെ കൊന്നത് പട്ടിണിക്കിട്ട്; പേ വിഷബാധക്ക്  ഡോക്ടറെ കാണിക്കാതെ ജപിച്ച നൂലും കെട്ടിയിരുന്നതോടെ നഷ്ടമായത് എട്ടുവയസ്സുകാരന്റെ ജീവൻ; നിധി കിട്ടാത്തതിന്റെ പേരിൽ തമിഴ്‌നാട് സംഘം കൊന്നു കുഴിച്ചുമൂടിയത് മന്ത്രവാദിയടക്കമുള്ള നാലംഗ സംഘത്തെ; ബീഹാറിലും യുപിയിലുമല്ല...സാക്ഷര സുന്ദര നവോത്ഥാന കേരളത്തിൽ എട്ടുമാസത്തിനിടെ ഉണ്ടായത് എട്ടു മന്ത്രവാദക്കൊലകൾ; അന്ധവിശ്വാസ നിർമ്മാർജന ബിൽ നടപ്പാക്കാൻ പിണറായി വിജയന് ധൈര്യമുണ്ടോയെന്ന് ചോദിച്ച് സോഷ്യൽ മീഡിയ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ദൈവത്തിന്റെ സ്വന്തം നാട് എന്ന കേരളത്തിന്റെ വിളിപ്പേര് ദുർമന്ത്രവാദത്തിന്റെ സ്വന്തം നാട് എന്നാക്കി മാറ്റാൻ സമയമായോ? കഴിഞ്ഞ എട്ടുമാസത്തിനുള്ളിൽ എട്ടു ജീവനുകളാണ് ഈ കൊച്ചു കേരളത്തിൽ മന്ത്രവാദത്തിന്റെ പേരിൽ പൊലിഞ്ഞത്. മന്ത്രവാദിയുടെ വാക്കുകേട്ട് യുവതിയെ കൊന്നത് പട്ടിണിക്കിട്ട് കൊന്നത് ബീഹാറിലും യുപിയിലുമൊന്നുമല്ല. ഇക്കഴിഞ്ഞ മാർച്ചിൽ കൊല്ലം ക രുനാഗപ്പള്ളിയിലാണ്. അതുപോലെ പേ വിഷബാധക്ക് സമയത്തിന് ഡോക്ടറെ കാണിക്കാതെ ജപിച്ച നൂലും കെട്ടിയിരുന്നതിനാൽ എട്ടുവയസ്സുകാരന്റെ ജീവൻ നഷ്ടമായത് തിരുവനന്തപുരം വെഞ്ഞാറമൂട്ടിലാണ്. തൊടുപുഴയ്ക്കടുത്ത് വണ്ണപ്പുറം കമ്പകക്കാനത്താണ് തമിഴനാട് സംഘം നിധി കിട്ടാത്തതിന്റെ പേരിൽ മന്ത്രവാദിയടക്കമുള്ള നാലംഗ സംഘത്തെ കൊന്നു കുഴിച്ചുമൂടിയത.

ഏറ്റവും ഒടുവിലിതാ ഇന്ന് നെയ്യാറ്റിൻ കരയിൽ ബാങ്കിന്റെ പീഡനംമൂലം അമ്മയും മകളും ആത്മഹത്യചെയ്തുവെന്ന് ആദ്യം വന്ന വാർത്ത അടിമുടി മാറ്റിക്കൊണ്ട് അതിനുപിറകിലും മന്ത്രവാദത്തിന്റെയും കൂടോത്രത്തിന്റെയും നീരാളിക്കെകൾ കടന്നുവരികയാണ്. ജപ്തി നോട്ടീസ് ആൽത്തറയിൽ വെച്ച് പൂജിക്കയും മന്ത്രവാദികളൂടെ പിറകെ നടക്കുകയുമായിരുന്നു ആ കുടുംബത്തിലെ അംഗങ്ങൾ എന്ന് ഇപ്പോൾ തെളിവു സഹിതം വിവരങ്ങൾ പുറത്തുവരികയാണ്. അതായത് കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ എട്ടോളം ജീവനുകളാണ് പ്രത്യക്ഷമയോ പരോക്ഷമയോ മന്ത്രവാദം ഉൾപ്പെട്ട സംഭവങ്ങളിലൂടെ നഷ്ടമായത്.

വിദ്യാഭ്യാസത്തിന്റെയും ആരോഗ്യ സൂചികകളുടെയും മറ്റ് ജീവിതസാഹചര്യങ്ങളുടെയും കാര്യത്തിൽ ഇന്ത്യയിലെ ഏത് സംസ്ഥാനത്തോടും മത്സരിക്കാനുള്ള പ്രാപ്തിയും ശക്തിയും ഇന്ന് കേരളത്തിനുണ്ട്. അതുകൊണ്ടാണ് നമ്മൾ പലപ്പോഴും ഉത്തരേന്ത്യയിൽ സംഭവിക്കുന്നത് കേരളത്തിൽ ഉണ്ടാകില്ല എന്ന് പറയുന്നത്. പക്ഷേ ഈ സംഭവങ്ങൾ എന്താണ് പറയുന്നത്. പ്രബുദ്ധൻ എന്ന് പറയുന്ന മലയാളി എവിടെയാണ് തന്റെ യുക്തിബോധം പണയം വച്ചതെന്ന് ചിന്തിക്കേണ്ടിയിരക്കുന്നു. ഏറ്റവും രസാവഹം നവോത്ഥാനത്തിന്റെയും ആചാരപരിഷ്‌ക്കരണത്തിന്റെയും പേരിൽ വലിയ കോലാഹലങ്ങൾ നടക്കുന്ന ഒരു കാലത്താണ് ഇതുപോലെ സംഭവിക്കുന്നതെന്ന് ഓർക്കണം.

ഏറ്റവും വിചിത്രമായത് മഹാരാഷ്ട്രയിലെ ബിജെപി സർക്കാർ പോലും നടപ്പാക്കിയ അന്ധിവിശ്വാസ നിർമ്മാർജന ബിൽ കേരളം ഇനി നടപ്പാക്കിയിട്ടില്ല എന്നാണ്. ഇതുപ്രകാരം മന്ത്രവാദം, കൂടോത്രം, ആഭിചാരം തൊട്ട് മാന്ത്രിക ഏലസ്സുകളുടെ വരെ വിൽപ്പന നടത്തുന്നത് കുറ്റകരമാണ്. പുതിയ സാഹചര്യങ്ങളുടെ വെളിച്ചത്തിൽ കേരളത്തിലും അടിയന്തിരമായി അന്ധവിശ്വാസ നിർമ്മാർജ്ജന നിയമം നടപ്പാക്കണമെന്നാണ് യുക്തിവാദി- ശാസ്ത്ര സ്വതന്ത്ര ചിന്താ പ്രസ്ഥാനങ്ങൾ അഭിപ്രായപ്പെടുന്നത്. നെയ്യാറ്റിൻകരയിലെ സംഭവങ്ങൾ കൂടി പുറത്തായതോടെ സോഷ്യൽ മീഡിയയിലും അന്ധവിശ്വാസ നിർമ്മാർജ്ജന ബില്ലിനുവേണ്ടി വൻ കാമ്പയിൽ തുടങ്ങിയിട്ടുണ്ട്.

ബാങ്കാണോ അന്ധ വിശ്വാസമാണോ ഈ മരണങ്ങൾക്ക് ഉത്തരവാദി .

നെയ്യാറ്റിൻകരയിൽ വീടും സ്ഥലവും ജപ്തി ചെയ്യാൻ തീരുമാനമായതിനെ തുടർന്ന് അമ്മയും മകളും തീ കൊളുത്തി ആത്മഹത്യ ചെയ്തുവെന്ന വാ്ര്ത്തയിൽ ആദ്യമെല്ലാം ബാങ്കിനെതിരെയായിരുന്നു എല്ലാ വിരലുകളും ചൂണ്ടപ്പെട്ടത്. എന്നാൽ ഒരേയൊരു ദിവസം കൊണ്ട് കഥയാകെ മാറി. മരിച്ച വീട്ടമ്മയുടെ ആത്മഹത്യാക്കുറിപ്പാണ് വഴിത്തിരിവായത്. ഭർത്താവും ബന്ധുക്കളായ രണ്ട് സ്ത്രീകളും കാരണമാണ് താനും മകളും മരിക്കുന്നതെന്നും സ്ത്രീധനത്തിന്റെ പേരിലും മന്ത്രവാദത്തിന്റെ പേരിലും തന്നെ ഭർത്താവും ബന്ധുക്കളും പീഡിപ്പിച്ചിരുന്നുവെന്നും അവർ ആ കത്തിൽ എഴുതിവച്ചിരുന്നു. വീടും സ്ഥലവും ജപ്തി ചെയ്യാൻ പോകുകയാണെന്ന് കാണിച്ചുള്ള നോട്ടീസ് വന്നിട്ടും ഭർത്താവ് ഒന്നും ചെയ്തില്ലെന്നും ആ നോട്ടീസെടുത്ത് ആൽത്തറയിൽ കൊണ്ടുപോയി പൂജിക്കലാണ് പതിവെന്നും അവർ ആത്മഹത്യാക്കുറിപ്പിൽ വ്യക്തമാക്കുന്നു.മാത്രമല്ല മന്ത്രവാദിയുടെ നിർദ്ദേശ പ്രകാരം തന്നെ നിരന്തരം ഇവർ ഉപദ്രവിച്ചിരുന്നുവെന്നും വീട്ടമ്മ ആത്മഹത്യാക്കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്. അതായത് ബാങ്കല്ല, അന്ധവിശ്വാസം തന്നെയാണ് ഈ മരണങ്ങൾക്ക് ഉത്തരവാദിയെന്ന് വ്യക്തമാണ്.

മന്ത്രവാദി പറഞ്ഞു; അവർ പട്ടിണിക്കിട്ട് കൊന്നു

ഇക്കഴിഞ്ഞ മാർച്ച് അവസാനത്തോടെയാണ് കേരളം ഞെട്ടലോടെ ആ വാർത്ത കേട്ടത്. ഭർത്താവും ഭർതൃമാതാവും കൂടി പട്ടിണിക്കിട്ടും പീഡിപ്പിച്ചും ഇരുപത്തിയേഴ് വയസ് മാത്രമുള്ള തുഷാര എന്ന പെൺകുട്ടിയെ കൊലപ്പെടുത്തി. പിന്നീടാണ് സംഭവത്തിന്റെ ഓരോ വിശദാംശങ്ങളും പുറത്തുവന്നത്. കൊല്ലം കരുനാഗപ്പള്ളിയിലുള്ള ഭർതൃവീട്ടിൽ വച്ചാണ് തുഷാര മരിക്കുന്നത്. ആഹാരം ലഭിക്കാതെ ന്യുമോണിയ ബാധിച്ച് മരിക്കുമ്പോൾ കേവലം 20 കിലോഗ്രാം മാത്രമായിരുന്നു തുഷാരയുടെ ശരീരഭാരം. വിശക്കുമ്പോൾ കഴിക്കാൻ പഞ്ചസാരവെള്ളവും കുതിർത്തിയ അരിയും നൽകിയും, ശബ്ദമുണ്ടാക്കുമ്പോൾ അടിച്ചും ചവിട്ടിയും ഒതുക്കിക്കിടത്തിയുമെല്ലാം വർഷങ്ങളോളം ഭർതൃവീട്ടുകാർ തുഷാരയെ വീട്ടിനുള്ളിൽ തളച്ചു.

സ്ത്രീധനത്തെച്ചൊല്ലിയായിരുന്നു ആദ്യമെല്ലാം പീഡനമെങ്കിലും പിന്നീടത് മന്ത്രവാദത്തിന്റെ പേരിൽ തുടരുകയായിരുന്നു. ഏതോ മന്ത്രവാദിയുടെ വാക്കുകൾക്കനുസരിച്ചായിരുന്നത്രേ ആ കുടുംബത്തിന്റെ ജീവിതം. മനസാക്ഷിയുള്ള ആർക്കും ചെയ്യാൻ കഴിയാത്ത ക്രൂരത തുഷാരയോട് ചെയ്യാൻ ഇവരെ പ്രേരിപ്പിച്ചതും മന്ത്രവാദം തന്നെയായിരുന്നു. മറ്റുള്ളവരിൽ നിന്നെല്ലാം ഒറ്റപ്പെട്ട് ജീവിക്കുന്ന കുടുംബത്തിൽ പല തരത്തിലുള്ള ദുരൂഹതകളും ഉണ്ടായിരുന്നതായും അതിനെയെല്ലാം എതിർക്കാൻ തങ്ങൾക്ക് ഭയമായിരുന്നുവെന്നുമാണ് അയൽക്കാർ പറഞ്ഞത്.

പേ വിഷ ബാധക്ക് നൂൽ ജപിച്ച് കെട്ടൽ

മന്ത്രവാദികള കൊണ്ട് കിട്ടുന്ന മറ്റൊരു പ്രധാന പ്രശ്നം ചികിൽസ വൈകിപ്പിക്കലാണ്. തിരുവനന്തപുരം വെഞ്ഞാറമ്മൂട് സ്വദേശിയായ എട്ടുവയസ്സുകാരൻ പേവിഷ ബാധയെത്തുടർന്ന് മരണപ്പെടുന്നു. മരണത്തിന് ഏതാനും ദിവസങ്ങൾ മുമ്പ് അവനെ അവശനിലയിൽ വീട്ടുകാർ കണ്ടെത്തിയിരുന്നു. എന്താണ് കുട്ടിക്ക് സംഭവിച്ചതെന്ന് വ്യക്തമാകാതിരുന്ന വീട്ടുകാർ കുട്ടിയേയും കൊണ്ട് നേരെ പോയത് നൂൽ ജപിച്ച് കെട്ടിത്തരുന്നയാളുടെ അടുത്തേക്കായിരുന്നു. അങ്ങനെ അവിടെ നിന്ന് ജപിച്ച നൂലും കെട്ടി അവർ വീട്ടിലേക്ക് തിരിച്ചുപോന്നു. എന്നാൽ കുട്ടിയുടെ ആരോഗ്യനില പെട്ടെന്ന് മോശമായി. പിന്നീട് ആശുപത്രിയിലേക്ക് മാറ്റപ്പെട്ടെങ്കിലും കുട്ടി മരിക്കയായിരുന്നു. ഇതുപോലെ വിഷ ചികിൽസകരും, തുപ്പൽ ബാബമാരുടെയും ജിന്നുമ്മമാരുടെയുമൊക്കെ അടുത്തുപോയി അസുഖം മൂർഛിച്ചവരും പരലോകം പ്രാപിച്ചവരും നിരവധിയാണ്. 

മന്ത്രവാദിയെ കൊന്ന് കുഴിച്ചുമൂടുമ്പോൾ

എന്നാൽ മന്ത്രവാദിയെ തന്നെ കെ്ാന്ന് കുഴിച്ചുമൂടിയ കഥയാണ് വണ്ണപ്പുറം കമ്പകക്കാനത്ത് നിന്ന് പറുത്തു വന്നത്. വണ്ണപ്പുറം കമ്പകക്കാനത്ത് കാനാട്ട് വീട്ടിൽ കൃഷ്ണൻകുട്ടി (52), ഭാര്യ ശുശീല (50), മകൾ ആർഷ (21), മകൻ അർജുൻ (18) എന്നിവരെ വീടിനു സമീപത്തെ ചാണകകുഴിയിൽ കൊന്നു കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തിയത്. കൃഷ്ണനെ ചുറ്റികകൊണ്ട് തലയ്ക്കടിച്ചും മറ്റുള്ളവരെ കഠാരകൊണ്ടു കുത്തിയും കൊന്ന നിലയിലായിരുന്നെന്നു പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ട കൃഷ്ണൻകുട്ടി മന്ത്രവാദ ക്രിയകൾ നടത്തിയിരുന്നെന്നും ആഡംബര വാഹനങ്ങളിൽ ചിലർ ഇയാളെ കാണാൻ വന്നിരുന്നതായും നാട്ടുകാർ പൊലീസിനെ അറിയിച്ചിതാണ് കേസിൽ നിർണ്ണായകമായത്. നിധി താമെന്ന് പറഞ്ഞ് മന്ത്രവാദം നടത്തിയ പണം ഒരുപാട് ചെലവിട്ടിട്ടും അത് കിട്ടാത്തതിനാൽ തമിഴ്‌നാട്ടിൽ നിന്നുള്ള സംഘം ഇവരെ കൊലപ്പെടുത്തിയെന്നാണ് കേസ്.

ഇതുമാത്രമല്ല നാട്ടിൽ മുട്ടിനുമുട്ടിന് ചാത്തൻ സേവാ മഠങ്ങളും, കൊച്ചുകൊച്ചു ആൾദൈവങ്ങളും, മന്ത്രവാദികളും, സിദ്ധന്മാരും, തുപ്പൽ ബാബമാരും, ജിന്നുമ്മമാരും ഒക്കെയുള്ള നാടായി മാറിയിരക്കയാണ് കേരളം. എന്നിട്ടും അന്ധവിശ്വാസ നിർമ്മാർജന നിയമംപോലുള്ള ഒന്ന് നടപ്പാക്കാൻ പിണറായി സർക്കാറിന് ഇനിയും സമയമായിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP