Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

കൊച്ചിക്കാർക്ക് ഇനി മാലിന്യത്തെ കുറിച്ച് വേവലാതി വേണ്ട; വേണ്ടാത്തതെല്ലാം സംസ്‌കരിച്ച് വൈദ്യുതി ഉൽപാദിപ്പിക്കുന്ന പദ്ധതിക്ക് കരാറായി; ബ്രഹ്മപുരത്ത് നിന്നും രണ്ടു വർഷത്തിനകം വീണ്ടും വൈദ്യുതിയെത്തും

കൊച്ചിക്കാർക്ക് ഇനി മാലിന്യത്തെ കുറിച്ച് വേവലാതി വേണ്ട; വേണ്ടാത്തതെല്ലാം സംസ്‌കരിച്ച് വൈദ്യുതി ഉൽപാദിപ്പിക്കുന്ന പദ്ധതിക്ക് കരാറായി; ബ്രഹ്മപുരത്ത് നിന്നും രണ്ടു വർഷത്തിനകം വീണ്ടും വൈദ്യുതിയെത്തും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: വിശാലകൊച്ചിയുടെ മാലിന്യ പ്രശ്‌നത്തിന് ശാശ്വത പരിഹാരമാവുന്ന അത്യാധുനിക ഖരമാലിന്യ സംസ്‌ക്കരണ പ്ലാന്റ് ബ്രഹ്മപുരത്ത് രണ്ടു വർഷം കൊണ്ട് പൂർത്തിയാവും. മാലിന്യം സംസ്‌ക്കരിച്ച് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന പ്ലാന്റാണ് നിർമ്മിക്കുക. ജിജെ കൺസോർഷ്യവുമായി ഇതിനായുള്ള നിർമ്മാണക്കരാർ സർക്കാർ ഒപ്പിട്ടു. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മന്ത്രിമാരായ മഞ്ഞളാംകുഴി അലി, കെ ബാബു, വികെ ഇബ്രാഹിംകുഞ്ഞ്, മേയർ സൗമിനി ജെയിൻ തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിൽ സെക്രട്ടറി അമിത് മീണയും, ജിജെ കൺസോർഷ്യം മാനേജിങ് ഡയറക്ടർ ജിബി ജോർജ്ജുമാണ് കരാർ ഒപ്പിട്ടത്.

295 കോടി രൂപയാണ് പ്ലാന്റിന്റെ നിർമ്മാണച്ചെലവ്. കരാർ അനുസരിച്ച് രണ്ടുവർഷത്തിനുള്ളിൽ പ്ലാന്റ് നിർമ്മാണം പൂർത്തിയാക്കി കമ്മീഷൻ ചെയ്യണം. ഇതു തെറ്റിച്ചാൽ കരാർക്കമ്പനി സർക്കാരിന് നഷ്ടപരിഹാരം നൽകണമെന്ന് വ്യവസ്ഥയുണ്ട്. പ്ലാന്റ് നിശ്ചിത സമയത്ത് പൂർത്തിയാക്കിയില്ലെങ്കിൽ ഈ ബാധ്യതയ്‌ക്കൊപ്പം മറ്റ് സാമ്പത്തിക നഷ്ടവും കരാർ കമ്പനിക്ക് വരുമെന്നതിനാൽ രണ്ടുവർഷത്തിനുള്ളിൽ തന്നെ പ്ലാന്റ് കമ്മീഷൻ ചെയ്യുമെന്നാണ് കണക്കുകൂട്ടൽ. പദ്ധതിക്കായി തൃക്കാക്കരയിൽ കമ്പനിയുടെ ഓഫീസ് പ്രവർത്തനം ആരംഭിച്ചു.

പദ്ധതിയുടെ വിശദമായ രൂപരേഖ തയ്യാറാക്കൽ, ഫണ്ട് സ്വരൂപിക്കൽ, മണ്ണു പരിശോധനയുൾപ്പെടെയുള്ള പ്രാരംഭ നടപടികൾ എന്നിവയെല്ലാം പൂർത്തിയാക്കി നിയമാനുസൃതമായ എല്ലാ അനുമതികളും അടുത്ത ആറ് മാസത്തിനുള്ളിൽ നേടണം. ഇതിനുശേഷമുള്ള ഒന്നര വർഷമാണ് നിർമ്മാണ കാലയളവ്. ജിജെ കൺസോർഷ്യത്തിനു കീഴിൽ രൂപീകരിച്ച ജിജെ ഇക്കോ പവർ പ്രൈവറ്റ് ലിമിറ്റഡ് എന്ന പ്രത്യേക കമ്പനിയാണ് (എസ്‌പിവി) പദ്ധതി നടപ്പാക്കുക. മലയാളി വ്യവസായി ജിബി ജോർജ്ജ് നേതൃത്വം നൽകുന്ന ലണ്ടൻ ആസ്ഥാനമായ ജിജെ കൺസോർഷ്യത്തിനു കീഴിൽ തന്നെയുള്ള ലണ്ടൻ ഇൻവെസ്റ്റ്‌മെന്റ് കൺസൾട്ടൻസിയാണ് സാമ്പത്തിക പങ്കാളി. ഫണ്ട് കണ്ടെത്തുന്നത് ഇവരുടെ നേതൃത്വത്തിലാവും. ലണ്ടൻ ആസ്ഥാനമായ ബയോ മാസ് പവറാണ് പ്ലാന്റിന്റെ സാങ്കേതിക പങ്കാളി. മാലിന്യത്തിൽ നിന്ന് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന സാങ്കേതിക വിദ്യ സജ്ജമാക്കുന്നത് ഇവരുടെ നേതൃത്വത്തിലാവും. ഈ പങ്കാളികളേയും കൂടി ഉൾപ്പെടുത്തിയാണ് എസ്‌പിവി രൂപീകരിച്ചിരിക്കുന്നത്. കിറ്റ്‌കോയാണ് പദ്ധതിയുടെ ട്രാൻസാക്ഷൻ അഡൈ്വസർ.

ബ്രഹ്മപുരത്ത് പുതിയ പ്ലാന്റിനായി 20 ഏക്കർ സ്ഥലമാണ് മാറ്റിവച്ചിരിക്കുന്നത്. ക്ലീൻ കേരള കമ്പനിയുടെ പ്ലാസ്റ്റിക് മാലിന്യ സംസ്‌ക്കരണ പ്ലാന്റിനോട് ചേർന്നുള്ള സ്ഥലമാണിത്. ഇതിൽ അഞ്ചേക്കർ സ്ഥലം മാത്രമാണ് കമ്പനിക്ക് ഇപ്പോൾ കൈമാറുക. വിശദമായ പദ്ധതി രൂപരേഖ തയ്യാറാക്കി നൽകുന്നതിന്റെ അടിസ്ഥാനത്തിൽ ആവശ്യമനുസരിച്ചാവും കൂടുതൽ സ്ഥലം നൽകുക. ഇപ്പോൾ നൽകിയിരിക്കുന്ന അഞ്ചേക്കറിന് തുച്ഛമായ തുക വാർഷിക ഫീസായി നഗരസഭ ഈടാക്കും. എന്നാൽ പ്ലാൻ അനുസരിച്ച് അഞ്ചേക്കറിന് മുകളിൽ അനുവദിക്കുന്ന സ്ഥലത്തിന് ഉയർന്ന തുകയാവും ഈടാക്കുക. നിർമ്മിച്ച് ഓപ്പറേറ്റ് ചെയ്തു കൈമാറുന്ന പദ്ധതിയിൽ 20 വർഷമാണ് കരാർ കാലാവധി. ഇതിനുശേഷം സർക്കാരിന് കൈമാറും.

ശേഷി 400 ടൺ; ഉറപ്പാക്കേണ്ടത് 300 ടൺ

ദിവസവും 400 ടൺ ഖരമാലിന്യം സംസ്‌ക്കരിക്കാൻ ശേഷിയുള്ള പ്ലാന്റാണ് ബ്രഹ്മപുരത്ത് സ്ഥാപിക്കുക. ഇതിനു 300 ടൺ മാലിന്യമെങ്കിലും ദിനവും ഉറപ്പാക്കണമെന്നാണ് കമ്പനി ആവശ്യപ്പെടുന്നത്. നിലവിൽ കൊച്ചി നഗരസഭ പരിധിയിൽ 180-200 ടൺ മാലിന്യമാണ് ദിവസവും ഉണ്ടാവുന്നത്. 400 ടൺ വരെ ശേഷിയുള്ളതിനാൽ ജില്ലയിലെ മറ്റ് മുനിസിപ്പാലിറ്റികളിൽ നിന്നും പഞ്ചായത്തുകളിൽ നിന്നുമുള്ള മാലിന്യങ്ങളും ഇവിടെ എത്തിച്ച് സംസ്‌ക്കരിക്കാം. ഭാവിയിൽ ചേർത്തല പോലെ സമീപ ജില്ലകളിലെ മുനിസിപ്പാലിറ്റികളിൽ നിന്നുള്ള മാലിന്യങ്ങളും ഇവിടെ സംസ്‌ക്കരിക്കാനാവും. 300 ടൺ മാലിന്യം ദിനവും പ്ലാന്റിലെത്തിക്കണമെങ്കിൽ ഇതു വേണ്ടിവരും.

തരം തിരിക്കാതെ തന്നെ ഖരമാലിന്യം ഒരുമിച്ച് സംസ്‌ക്കരിക്കാം എന്നതാണ് പുതിയ പ്ലാന്റിന്റെ പ്രത്യേകത. ൈജവ മാലിന്യത്തിനൊപ്പം തന്നെ പ്ലാസ്റ്റിക്കും തടിക്കഷണങ്ങളും അടക്കമുള്ള മാലിന്യവും സംസ്‌ക്കരിക്കാം. എന്നാൽ കോൺക്രീറ്റും സിമന്റും കട്ടയും ഉൾപ്പെടെയുള്ള നിർമ്മാണ സാമഗ്രികളുടെ മാലിന്യങ്ങൾ അഞ്ചു ശതമാനത്തിലേറെയാവാൻ പാടില്ല. ഒപ്പം ആശുപത്രി മാലിന്യങ്ങളും പാടില്ല. ആശുപത്രി മാലിന്യങ്ങൾ ഐഎംഎയുടെ നേതൃത്വത്തിൽ കൃത്യമായി നീക്കം ചെയ്തു സംസ്‌ക്കരിക്കുന്ന പദ്ധതി നിലവിലുള്ളതിനാൽ ഇക്കാര്യം പ്രശ്‌നമാവില്ല.

വിവിധ പ്രദേശങ്ങളിൽ നിന്ന് ബ്രഹ്മപുരത്ത് എത്തിക്കുന്ന ഖരമാലിന്യം തരം തിരിക്കാനും മറ്റുമായി കുന്നുകൂട്ടിയിടുന്നതിനു പകരം വൻശേഷിയുള്ള പ്ലാന്റിലേക്ക് നേരിട്ട് സംസ്‌ക്കരിക്കാനായി കടത്തിവിടാമെന്ന പ്രത്യേകതയുമുണ്ട്. ജില്ലയിലെ ആകെ മാലിന്യങ്ങൾ കെട്ടിക്കിടക്കാതെ സുരക്ഷിതമായി ദിനവും സംസ്‌ക്കരിക്കാനാവും എന്നതാണ് പുതിയ പ്ലാന്റിന്റെ ഏറ്റവും വലിയ പ്രത്യേകത. മാലിന്യ സംസ്‌ക്കരണവും കാര്യക്ഷമമാവണമെന്നു മാത്രം. ഇതിനു മുൻകൈയെടുക്കേണ്ടത് അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ്. വിദേശ രാജ്യങ്ങളിലേതു പോലെ മാലിന്യ ശേഖരണവും നീക്കവും കൂടി ശാസ്ത്രീയമാക്കാനായാൽ മാലിന്യ പ്രശ്‌നത്തിന് ശാശ്വത പരിഹാരമാവും. തുറന്ന വാഹനങ്ങളിലുള്ള മാലിന്യ നീക്കം വലിയ പ്രശ്‌നമാണ്. കവചിത യന്ത്രവൽകൃത വാഹനങ്ങളാണ് വികസിത രാജ്യങ്ങളിലെല്ലാം മാലിന്യ നീക്കത്തിന് ഉപയോഗിക്കുന്നത്.

നഗരസഭയ്ക്ക് പണച്ചെലവില്ല

ബ്രഹ്മപുരം പ്ലാന്റിൽ ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതി കെഎസ്ഇബിക്ക് വിൽക്കുമ്പോൾ യൂണിറ്റിന് 15 രൂപ ഉറപ്പാക്കുന്നതിനുള്ള വില കഴിഞ്ഞു വരുന്ന തുക നൽകേണ്ട ബാധ്യതയുണ്ടെങ്കിലും ഒരു രൂപപോലും നഗരസഭയ്ക്ക് സ്വന്തം ഫണ്ടിൽ നിന്ന് ഇതിനു ചെലവാകേണ്ടി വരില്ല. ബിപിസിഎൽ കൊച്ചിൻ റിഫൈനറിയുടെ സാമൂഹിക പ്രതിബന്ധതാ പദ്ധതിയുടെ ഭാഗമായി 25 കോടി രൂപ മാലിന്യ സംസ്‌ക്കരണ പ്ലാന്റായി നൽകാമെന്ന് ഉറപ്പു ലഭിച്ചിട്ടുണ്ട്.

ഈ തുക കരാർ കമ്പനിക്കുള്ള നഷ്ടം നികത്താൻ ഉപയോഗിക്കാം. ഇനി അതിലുമേറെ ആവശ്യമുണ്ടെങ്കിൽ തന്നെ അത് നൽകുക സംസ്ഥാന സർക്കാർ ആയിരിക്കും. ശുചിത്വമിഷൻ വഴിയാണ് ഈ തുക നൽകുന്നത്. ചുരുക്കത്തിൽ നഗരസഭയ്ക്ക് സ്ഥലം വിട്ടുകൊടുക്കുന്നതിനപ്പുറം പ്ലാന്റിന്റെ കാര്യത്തിൽ ചെലവൊന്നുമില്ല. മാത്രമല്ല അഞ്ചേക്കറിലേറെ സ്ഥലം വിട്ടുകൊടുക്കുന്നതിലൂടെ ലഭിക്കുന്ന ഉയർന്ന സ്ഥലവാടകയും ടണ്ണിന് 250 യൂണിറ്റ് വൈദ്യുതിക്ക് മുകളിലുള്ളത് വിറ്റു കിട്ടുന്നതിന്റെ വരുമാന വിഹിതവുമായി പണം ലഭിക്കുകയും ചെയ്യും.

ബ്രഹ്മപുരത്തെ മുഖ്യ വരുമാനം വൈദ്യുതി വിൽപ്പനയിലൂടെ

ബ്രഹ്മപുരം പ്ലാന്റിൽ നിന്ന് ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതി വിറ്റു കിട്ടുന്ന പണമാണ് കമ്പനിയുടെ മുഖ്യ വരുമാനം. ഒരു ടൺ മാലിന്യത്തിൽ നിന്ന് പരമാവധി 430 യൂണിറ്റ് വൈദ്യുതി ഉൽപ്പാദിപ്പിക്കാമെന്നാണ് കണക്ക്. ഇതനുസരിച്ച് ഓരോ ടണിൽ നിന്നും ഉൽപ്പാദിപ്പിക്കുന്ന 250 യൂണിറ്റ് വൈദ്യുതിക്ക് 15 രൂപ വീതം കൊച്ചി നഗരസഭ ഉറപ്പാക്കണമെന്നാണ് കരാർ. അതായത് 100 ടൺ സംസ്‌ക്കരിക്കുമ്പോൾ പരമാവധി ലഭിക്കാവുന്നത് 43000 യൂണിറ്റ് വൈദ്യുതിയാണെങ്കിൽ ഇതിൽ 25000 യൂണിറ്റിന് 15 രൂപ വീതം ഉറപ്പാക്കണം. പരമാവധി ഉൽപ്പാദനം 430 യൂണിറ്റിൽ കുറഞ്ഞാലും 250 യൂണിറ്റിന് 15 രൂപ വീതം എന്നതിൽ മാറ്റമില്ല. ഇത് ആനുപാതികമല്ല.

പ്ലാന്റിൽ നിന്ന് ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതി സംസ്ഥാന ഇലക്ട്രിസിറ്റി ബോർഡിനാവും വിൽക്കുക. ബോർഡ് എത്ര രൂപ നൽകി ഇത് വാങ്ങും എന്നത് സംബന്ധിച്ച് വൈദ്യുതി റഗുലേറ്ററി കമ്മറ്റിയുമായുള്ള ചർച്ചകൾക്കുശേഷമേ തീരുമാനമാകൂ. ഇത് 15 രൂപയിൽ താഴെയാണെങ്കിൽ ബാക്കി തുകയാണ് നഗരസഭ നൽകേണ്ടത്. അതായത് ഓരോ ടണ്ണിൽ നിന്നുമുള്ള 250 യൂണിറ്റിന് ബോർഡ് കമ്പനിക്ക് നൽകുന്ന വില യൂണിറ്റിന് 10 രൂപയാണെങ്കിൽ ബാക്കി നഷ്ടം നികത്താനുള്ള അഞ്ചുരൂപ നഗരസഭ നൽകണം. ഓരോ ടണ്ണിൽ നിന്നും 250 ടണ്ണിനു മുകളിലുള്ള വൈദ്യുതിക്ക് ഈ നഷ്ടം നികത്തൽ ബാധകമല്ല.

മാത്രവുമല്ല ഇങ്ങനെയുള്ള അധിക വൈദ്യുതി വിൽപ്പനയുടെ 20% കമ്പനി നഗരസഭയ്ക്ക് നൽകണം. 10 രൂപയാണ് ഈ അധിക വൈദ്യുതിയുടെ നിരക്കെങ്കിൽ 2 രൂപ വീതം നഗരസഭയ്ക്ക് ലഭിക്കും. മികച്ച ഉൽപ്പാദനമുണ്ടായാൽ കമ്പനിയിൽ നിന്ന് നഗരസഭയ്ക്ക് ഇങ്ങോട്ടും പണം ലഭിക്കുമെന്ന് ചുരുക്കം. ഇതിനൊപ്പം അഞ്ച് ഏക്കറിനു മുകളിൽ പ്ലാന്റിനായി വിട്ടുകൊടുക്കുന്ന സ്ഥലത്തിന് വാർഷിക ഫീസിനത്തിൽ ഉയർന്ന തുകയും കമ്പനി നഗരസഭയ്ക്ക് നൽകണം. ഇതും ഒരു വരുമാനമാർഗ്ഗമാവും. എന്നാൽ ഈ പദ്ധതിയെ ഒരു വരുമാനമാർഗ്ഗമായല്ല നഗരസഭയ്ക്ക് വലിയ ചെലവോ ബാധ്യതയോ ഇല്ലാതെ മാലിന്യ പ്രശ്‌നം ശാശ്വതമായും ശാസ്ത്രീയമായും പരിഹരിക്കാനുള്ള മാർഗ്ഗമായാണു കാണുന്നതെന്ന് കൊച്ചി മേയർ സൗമിനി ജെയിൻ ചൂണ്ടിക്കാട്ടി. ഇതു തന്നെയാണ് പദ്ധതിയുടെ മുഖ്യ ആകർഷണവും.

വൈദ്യുതി ഉൽപ്പാദനം ഇങ്ങനെ

മാലിന്യത്തിൽ നിന്നുള്ള വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ ഗ്യാസിഫിക്കേഷൻ സാങ്കേതിക വിദ്യയാണ് ബ്രഹ്മപുരത്തെ അത്യാധുനിക പ്ലാന്റിൽ ഉപയോഗിക്കുന്നത്. ഖരമാലിന്യങ്ങൾ പ്ലാന്റിൽ സംസ്‌ക്കരിച്ച് സിന്തറ്റിക് ഗ്യാസ് (സിൻ ഗ്യാസ്) ഉൽപ്പാദിപ്പിക്കും. ഈ ഗ്യാസ് ഉപയോഗിച്ച് വെള്ളം ചൂടാക്കുമ്പോൾ ഉണ്ടാകുന്ന നീരാവി വഴി ടർബൈൻ പ്രവർത്തിച്ചാണ് വൈദ്യുതി ഉൽപ്പാദിപ്പിക്കുക. ഒരു ടൺ മാലിന്യത്തിൽ നിന്ന് ഇത്തരത്തിൽ 430 യൂണിറ്റ് ൈവദ്യുതി ഉൽപ്പാദിപ്പിക്കാമെന്നാണ് കരുതുന്നത്. അതായത് ദിവസം 300 ടൺ മാലിന്യം സംസ്‌ക്കരിച്ചാൽ 1.29 ലക്ഷം യൂണിറ്റ് വൈദ്യുതി ഇവിടെ നിന്ന് ഉൽപ്പാദിപ്പിക്കാനാവും.

ഇന്ത്യയിൽ ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമ്മിക്കുന്ന ആദ്യ പ്ലാന്റാണിതെങ്കിലും ഇറ്റലിയും സ്‌പെയിനും ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങളിൽ വിജയകരമായി നടപ്പാക്കിയ സാങ്കേതിക വിദ്യയാണിതെന്ന് ജിജെ കൺസോർഷ്യം അധികൃതർ വ്യക്തമാക്കുന്നു. നിലവിൽ ജൈവമാലിന്യം സംസ്‌ക്കരിച്ച് വളം ഉൽപ്പാദിപ്പിക്കുന്നുണ്ട്. എന്നാൽ പുതിയ പ്ലാന്റിൽ ഇത്തരം ഉപോൽപ്പന്നങ്ങളുണ്ടാവില്ല. സംസ്‌ക്കരിച്ചശേഷമുള്ള പദാർത്ഥങ്ങൾ ഉപയോഗിച്ച് ഇഷ്ടിക പോലുള്ള ഉപോൽപ്പന്നങ്ങൾക്ക് സാധ്യതയുണ്ട്. ഇതു വിശദമായ പദ്ധതി രൂപരേഖ അവതരിപ്പിക്കുമ്പോഴാവും വ്യക്തമാവുക. സംസ്‌ക്കരണത്തിനുശേഷം രണ്ടുശതമാനം വരെ ചാരവും ഉണ്ടായേക്കും. ഇത് ഭൂമി നികത്തുന്നതിന് ഉപയോഗിക്കാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP